Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

27 Jun 2010

ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതിനെപ്പറ്റി ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പുസ്തകം ചിലയിടങ്ങളിലെങ്കിലും അവിശ്വസനീയമായ തുറന്നുപറച്ചിലാണ്. ഉദാഹരണത്തിന് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടിനെക്കുറിച്ചു പറയുന്നിടത്ത്. അന്ന് പാര്‍ട്ടിയെടുത്ത നിലപാടിനെ ഇ എം എസ് പാടേ തള്ളിക്കളയുന്നു. ദേശീയ സമരത്തെ ഒറ്റുകൊടുത്തു എന്ന് പറയുന്നില്ലെങ്കിലും ചെയ്തതെന്താണെന്നു പറയുന്നതിലൂടെ ഒറ്റുകൊടുത്തത് എങ്ങനെ എന്നു വായിക്കുന്നവര്‍ക്കാര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.1941 ജൂണ്‍ 22-ന് നാത്സി ജര്‍മ്മനിയും സംഘവും സോവിയറ്റ് യൂനിയനെ ആക്രമിച്ച കാലം മുതലൊന്നും കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ ഭാഗം ചേരുകയും യുദ്ധത്തെ ജനകീയ യുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തില്ല. ആറുമാസം കഴിഞ്ഞ് 1941 ഡിസംബറിലാണ് ഈ നിലപാടു മാറ്റം വന്നതെന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. രണ്ടു വിഷമകരമായ മാര്‍ഗ്ഗങ്ങളാണ് അന്നു പാര്‍ട്ടിയുടെ മുന്‍പിലുണ്ടായിരുന്നത്രെ.
ഒന്നുകില്‍ സാര്‍വദേശീയ ഫാസിസ്റ്റ് വിരുദ്ധസഖ്യത്തെ അവഗണിച്ച്, അതിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുപോലും ദേശീയശത്രുവിനെതിരായുള്ള സമരം തുടര്‍ന്നുകൊണ്ടുപോവുക; അല്ലെങ്കില്‍ ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ ജനങ്ങളില്‍നിന്നെല്ലാം ഒറ്റപ്പെടുക. ആറു മാസത്തോളം ഇതില്‍ ആദ്യത്തെ വഴി പിന്തുടര്‍ന്ന പാര്‍ട്ടി നേതൃത്വം 1941 ഡിസംബറില്‍ രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു.
ഇങ്ങനെ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാന്‍ പ്രേരണയായത് രാജസ്ഥാനിലെ ദിയോളിക്യാമ്പ് ജയിലുകളില്‍ കിടന്നിരുന്ന സഖാക്കള്‍ തയ്യാറാക്കിയ ദിയോളിരേഖകളും ബോംബെയിലെ പാര്‍ട്ടി രഹസ്യകേന്ദ്രത്തിലെ സഖാക്കളുടെ നിലപാടും പിന്നെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു ലഭിച്ച ഒരു കത്തുമാണെന്ന് നമ്പൂതിരിപ്പാട് പറയുന്നു.
'ജാപ്പനീസ് യുദ്ധഭ്രാന്തന്മാരുമായി ഒത്തുചേരുന്ന' സുഭാഷ് ബോസിന്റെ നേതൃത്വത്തിനും 'സ്വാതന്ത്ര്യം എന്ന ദേശീയാവശ്യം അംഗീകരിപ്പിക്കുന്നതിന് ബ്രിട്ടനെ നിര്‍ബന്ധിപ്പിക്കാന്‍' (അംഗീകരിക്കാന്‍ ബ്രിട്ടനെ നിര്‍ബന്ധിക്കുന്നതിന് എന്നാവണം ഉദ്ദേശിക്കുന്നത്) ബഹുജനസമരം ആരംഭിച്ച ഗാന്ധി, പാട്ടേല്‍ നേതൃത്വത്തിനും എതിരായിട്ടായിരുന്നു ജനകീയ യുദ്ധം എന്ന മുദ്രാവാക്യം പാര്‍ട്ടി ഉയര്‍ത്തിയത്. ഗവണ്‍മെന്റിന്റെ യുദ്ധസന്നാഹങ്ങളെക്കുറിച്ചുള്ള മൌലിക വിമര്‍ശനം അതിലുണ്ടായിരുന്നത്രെ. ജനങ്ങളുടെ ദേശാഭിമാന ബോധം ബ്രിട്ടീഷു സര്‍ക്കാര്‍ ഉയര്‍ത്തിയില്ല എന്നൊക്കെയാണ് ആ വിമര്‍ശനം. അതല്ലേ ബ്രിട്ടീഷു സര്‍ക്കാരിന്റെ പരിപാടി. ഇന്ത്യയിലെ ജനങ്ങളുടെ ദേശാഭിമാനബോധം ഉയര്‍ത്തിയിട്ട് അവരെക്കൊണ്ടു യുദ്ധത്തെ പിന്തുണപ്പിക്കുക!
ബ്രിട്ടീഷു സര്‍ക്കാര്‍ ദേശീയ സമരത്തോടെടുത്ത നിലപാട് 'അഹങ്കാരപൂരിതമായ ഇന്ത്യാവിരുദ്ധ നിലപാടാ'യിരുന്നു എന്നും നമ്പൂതിരിപ്പാട് പറയുന്നു.
ദേശീയ നേതാക്കളാവശ്യപ്പെട്ടതുപോലെ യുദ്ധാവസാനം ഇന്ത്യ സ്വതന്ത്രമാകുമെന്നു പറയാനോ, അതിന്റെ മുന്നോടിയായി ഒരു ദേശീയഗവണ്‍മെന്റ് രൂപീകരിക്കാനോ, അങ്ങനെ ജനങ്ങളെയാകെ യുദ്ധത്തിനനുകൂലമായി അണിനിരത്താനോ അവര്‍ തയ്യാറായില്ല. അതിനു പകരം പ്രധാനമന്ത്രി ചര്‍ച്ചില്‍ ചെയ്തത് അത്തരം ആവശ്യങ്ങളെയെല്ലാം ഔദ്ധത്യപൂര്‍വ്വം നിരാകരിക്കുകയാണ്, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനെതിരായ അടിച്ചമര്‍ത്തല്‍ നടപടികള്‍ ശക്തിപ്പെടുത്തുകയാണ്.
ഈ ഉദ്ധരണിയില്‍നിന്ന് വ്യക്തമാവുന്ന ചില കാര്യങ്ങള്‍.
1.ദേശീയ നേതാക്കള്‍  സോവിയറ്റ് യൂനിയന് എതിരല്ല. എന്നു മാത്രമല്ല, ഒരു ദേശീയ ഗവണ്‍മെന്റ് രൂപീകരിച്ച് ജനങ്ങളെയാകെ യുദ്ധത്തിന് അനുകൂലമായി അണിനിരത്താനാണ് അവര്‍ ആവശ്യപ്പെട്ടത്.
2. എന്നാല്‍ ഇതെല്ലാം ബ്രിട്ടീഷ് ഗവണ്‍മെന്റ് അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു.

തുടര്‍ന്നു പറയുന്നു,
അതുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തെ ജനകീയ യുദ്ധമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഈ നയത്തിനെതിരായ സമരംകൂടി ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടായിരുന്നു.
എന്നാല്‍ അങ്ങനെയെന്തെങ്കിലും സമരം നടത്തിയതായി നമ്പൂതിരിപ്പാട് പറയുന്നില്ല.
ഇക്കാലത്ത് യുദ്ധത്തില്‍ ബ്രിട്ടന് സോപാധികമായ പിന്തുണ നല്കാന്‍ അവസരം വന്ന കോണ്‍ഗ്രസ് നേതൃത്വം' 'ബ്രിട്ടീഷ് അധികാരികളുമായി മാത്രമല്ല അമേരിക്ക, ചൈന എന്നിവിടങ്ങളിലെ സുഹൃദ്ശക്തികളുമായും ചര്‍ച്ചകളിലേര്‍പ്പെട്ടു'. 'ജര്‍മനിയെയും ജപ്പാനെയും നിലംപരിശാക്കാന്‍ സോവിയറ്റ് യൂണിയനും ചൈനയ്ക്കും കരുത്തുനല്കുമെന്നതായിരുന്നു ആ നിലപാടിന്റെ അടിസ്ഥാനം' എന്നും നമ്പൂതിരിപ്പാട് പറയുന്നു. (അമേരിക്ക, ചൈന എന്നൊന്നും കേട്ടു ഞെട്ടേണ്ട. ജനകീയയുദ്ധം എന്ന അക്കാലത്തെ പ്രബന്ധത്തില്‍ നമ്പൂതിരിപ്പാട് ഭാവിയുടെ പ്രതീക്ഷയായി എടുത്തുപറയുന്ന ഒരാളാണ് ചിയാങ് കൈഷേക്.)
ദേശീയനേതാക്കള്‍‌ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ എന്തുചെയ്തു?
കോണ്‍ഗ്രസ് നേതൃത്വം ക്വിറ്റിന്ത്യാസമരത്തിനു മുന്നോടിയായി ചര്‍ചകള്‍ നടത്തവെ, കമ്യൂണിസ്റ്റ് പാര്‍ടിയും ചര്‍ചകളിലേര്‍പെട്ടുകൊണ്ടിരിക്കയായിരുന്നു- നിരോധനം പിന്‍വലിപ്പിക്കാനും തടവുകാരെ വിട്ടയക്കാനും സഖാക്കള്‍ക്കെതിരെയുള്ള വാറണ്ടുകള്‍ പിന്‍വലിപ്പിക്കാനുമുള്ള ചര്‍ചകള്‍. [ഇ എം എസ് നമ്പൂതിരിപ്പാടിനും വാറണ്ടും തലയ്ക്കുമേല്‍ (10000 രൂപ എന്നു പറയുന്നു) ഇനാമും ഉണ്ടായിരുന്നു.] ഭാഗികമായി അവ അംഗീകരിക്കപ്പെട്ടു. അങ്ങനെയാണ് ബോംബെയില്‍ പാര്‍ട്ടിയുടെ കേന്ദ്രഓഫീസും കോഴിക്കോട്ട് സംസ്ഥാന ഓഫീസും ആരംഭിച്ചതും വാരികകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയതും. ഈ പശ്ചാത്തലത്തിലാണ് മുന്‍ അധ്യായത്തില്‍ പറഞ്ഞതുപോലെ ഞാന്‍ ഒളിവില്‍നിന്ന് പുറത്തുവന്നത്. ഞാന്‍ നേരെ പോയത് ബോംബെയിലെക്കാണ്. ക്വിറ്റ് ഇന്ത്യാ സമരകാഹളം മുഴക്കിയ എ ഐ സി സിയുടെ നിര്‍ണായക സമ്മേളനത്തിന്റെ സമയത്ത് ഞാനവിടെയെത്തി.


ഇതു വായിച്ച് ഇ എം എസ് സമ്മേളനത്തിനുകൂടി എന്നൊന്നും ധരിക്കരുത്. നമ്പൂതിരിപ്പാട് അവിടെ ഒരു തമാശകൂടി പറയുന്നുണ്ട്. മൂന്ന് പഴയ ഇടതുപക്ഷ സുഹൃത്തുക്കള്‍ ബോംബെ ഓഫീസില്‍ വന്ന് അദ്ദേഹത്തെ കണ്ട കാര്യം. അവര്‍ വന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിനു പിന്തുണ തേടാന്‍. 'നിങ്ങളുടെ ഒളിവു ജീവിതം ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാവും," അവര്‍ പറഞ്ഞു. നമ്പൂതിരിപ്പാടിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഏറ്റവും ഐറണി നിറഞ്ഞ സന്ദര്‍ഭം ഇതാവണം.  അവരെ നിരാശരാക്കി തിരിച്ചയയ്ക്കുകയല്ലാതെ നമ്പൂതിരിപ്പാടിനു വഴിയില്ലല്ലോ.
നോക്കണം, കോണ്‍ഗ്രസ്സ് ഒരു ആഗോളവീക്ഷണത്തോടെ യുദ്ധത്തെ സോപാധികമായി പിന്തുണയ്ക്കുന്നതിനെപ്പറ്റി വിദേശശക്തികളോടുപോലും ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാരോട് സ്വന്തം കാര്യത്തിനു വിലപേശുകയായിരുന്നു. ജയില്‍ മോചനത്തെപ്പറ്റി, വാറണ്ടു പിന്‍വലിക്കുന്നതിനെപ്പറ്റി, നിരോധനം നീക്കുന്നതിനെപ്പറ്റി ഒക്കെ. ഈ ചര്‍ച്ച നടക്കുന്നത് കോണ്‍ഗ്രസ്സുകാരെപ്പോലെ സോപാധിക പിന്തുണ നല്കാമെന്ന വാഗ്ദാനത്തിനുമേലല്ലല്ലോ. ദേശീയതാത്പര്യങ്ങളെ തള്ളിക്കളഞ്ഞ് സോവിയറ്റ് യൂനിയന്റെ താത്പര്യമായിരുന്നു അവരുടെ മുന്‍പില്‍.  അതും ബ്രിട്ടീഷുകാരുടെ താത്പര്യവും യോജിപ്പിലെത്തിയപ്പോള്‍ കിട്ടാവുന്നത് നേടുക എന്ന നിലയ്ക്കുള്ള ചര്‍ച്ച.
വെറുതെ ഓഫീസുണ്ടാക്കുകയും വാരിക തുടങ്ങുകയുമല്ല ഉണ്ടായത്. ആദ്യമായി ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെളിവില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം കിട്ടി. അതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധമായിരുന്നു. ഇങ്ങനെ ദേശതാത്പര്യത്തെ വഞ്ചിച്ച് നിയമവിധേയമായശേഷം ഇവര്‍ എന്തു ചെയ്തു?
ഒരു വര്‍ഷം തികയുംമുമ്പേ അവര്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സുകൂടി. കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാനസമ്മേളനത്തിലോ കോണ്‍ഗ്രസ്സിലോ ഗൌരവമുള്ള ഒരു ചര്‍ച്ചയും നടന്നില്ലെന്ന് ഇ എം എസ് പറയുന്നു. നേരത്തേ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക മാത്രമായിരുന്നു ഏര്‍പ്പാട്. പിന്നെ പാട്ടും കളിയും. അല്ലെങ്കിലെന്തു ചര്‍ച്ചചെയ്യാന്‍. ഒറ്റിക്കൊടുത്ത് നേടിയ അംഗീകാരം ആഘോഷിക്കുന്ന ഈ സമ്മേളനത്തില്‍ എന്ത് ചര്‍ച്ചചെയ്യാന്‍?
അതുകൊണ്ട് സമ്മേളനങ്ങളും പാര്‍ട്ടി കോണ്‍ഗ്രസും നയത്തിന്റെ ശരിയെക്കുറിച്ചല്ല, നേതൃത്വം അംഗീകരിച്ച നയം നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. റിപ്പോര്‍ട്, പ്രസംഗങ്ങള്‍, പൊതുസമ്മേളനം, കലാപരിപാടികള്‍, (പാട്ട്, നൃത്തം, നാടകം,  നാടന്‍കലാരൂപങ്ങള്‍, എന്നിവയെല്ലാം വിദഗ്ധമായി ആസൂത്രണം ചെയ്യപ്പെട്ടിരുന്നു) എല്ലാം തന്നെ വഴിതെറ്റിയ ദേശാഭിമാനികളുടെ ഏജന്റുമാര്‍ക്കെതിരെ പ്രയോഗിക്കേണ്ട ആയുധങ്ങളായി പരിണമിച്ചു. ഇതിന്റെയെല്ലാം ഫലമായി പാര്‍ടിയുടെ രാഷ്ട്രീയശത്രുക്കളെ ആക്രമിച്ചു തോല്‍പ്പിക്കാമെന്ന് അത്മവിശ്വാസം പതിനായിരക്കണക്കിന് അനുഭാവികളിലും ആയിരക്കണക്കിന് പ്രവര്‍ത്തകരിലും വേരുറച്ചു. 
ആരാണ് പാര്‍ട്ടിയുടെ ശത്രുക്കള്‍? എന്തായാലും ബ്രിട്ടീഷ് സാമ്രാജ്യമല്ല. ബ്രിട്ടീഷ് സാമ്രാജ്യത്തെ പിന്തുണയ്ക്കുന്ന  'ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗ്ഗവു'മല്ല. പിന്നെയാര്? ക്വിറ്റ് ഇന്ത്യാ സമരത്തിലേര്‍പ്പെട്ടിരുന്ന സ്വാതന്ത്ര്യസമരക്കാര്‍, അല്ലാതാര്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാരികളെ അന്നു കമ്യൂണിസ്റ്റുകാര്‍ പൊലീസിനും ഭരണകൂടത്തിനും ഒറ്റുകൊടുത്തിരുന്നു എന്നു പറയുന്നതില്‍ എന്തെങ്കിലും സംശയിക്കാനുണ്ടോ?  
'തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയുടെ കാഴ്ചപ്പാടില്‍നിന്നുതന്നെ ഇത് തികച്ചും വികലമായ ധാരണയായിരുന്നു എന്ന് ഇന്ന് വ്യക്തമായിട്ടുണ്ട്', എന്നാണ് അന്നത്തെ പിഴച്ച നിലപാടുകളെപ്പറ്റി ഇ എം എസ് തന്നെ പറയുന്നത്.

ഇത്രയും വികലമായ രാഷ്ട്രീയധാരണയും കമ്യൂണിസ്റ്റേതര സംഘടനാശൈലിയുമുള്ള പാര്‍ട്ടി ക്വിറ്റ് ഇന്ത്യാ സമരകാലത്തെ നിശിതമായ ആക്രമണങ്ങളെ അതിജീവിക്കുക മാത്രമല്ല പില്‍ക്കാലത്ത് ഇത്രയും വേഗതയില്‍ വളരുകകൂടി ചെയ്തതെങ്ങനെയെന്ന് ആരും അത്ഭുതപ്പെട്ടേക്കാം.
അതു പുരോഗമനകാരികളായ ആളുകള്‍ക്ക് സോവിയറ്റ് യൂനിയനോടുള്ള താത്പര്യം കൊണ്ടാണെന്നാണ് ഇ എം എസ് നല്കുന്ന ഉത്തരം.
ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ സോവിയറ്റ് യൂനിയനെ ദുര്‍ബലപ്പെടുത്തുന്ന യാതൊന്നും ചെയ്തുകൂടെന്ന ഒറ്റയുക്തികൊണ്ടാണ് എല്ലാവരും അടങ്ങിയിരുത്. അതുകൊണ്ടാണ് യുദ്ധാനന്തര കാലഘട്ടത്തില്‍ ഉള്‍പാര്‍ട്ടി സമരത്തിന്റെ ഒരു പുതിയ ഘട്ടമെന്ന രീതിയില്‍, തങ്ങളുടെ വികാര-വിചാരങ്ങളെല്ലാം ഒതുക്കിക്കഴിഞ്ഞവര്‍ തുറന്ന സമരമാരംഭിച്ചത്. 
ഇങ്ങനെ തുറന്ന സമരമാരംഭിച്ച കൂട്ടത്തില്‍ താനില്ലായിരുന്നു എന്നും ഇ എം എസ് വ്യക്തമാക്കുന്നുണ്ട്. താനും കേരള ഘടകവും പി സി ജോഷിയുടെ വിശ്വസ്ത പിന്തുണക്കാരായിരുന്നു.
നയമാറ്റം കുറിക്കുന്ന 1946-ലെ കേന്ദ്രകമ്മിറ്റി പ്രമേയത്തിനും 1948 ലെ കല്‍ക്കത്താ കോണ്‍ഗ്രസിലെ മൌലികമായ തെറ്റുതിരുത്തലിനും പിന്നില്‍ രണദിവെയായിരുന്നു എന്നും മറുവശത്ത് പി സി ജോഷിയായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. കുപ്രസിദ്ധമായ കല്‍ക്കത്താ തീസിനെപ്പറ്റിയും അന്നത്തെ ഇടതുപക്ഷ പാളിച്ചയെപ്പറ്റിയും രണദിവെയുടെ ഇടതുതീവ്രവാദത്തെപ്പറ്റിയും  ഇ എം എസ് ഈ കൃതിക്കു മുമ്പും പിമ്പും എന്തൊക്കെ അപവദിച്ചിട്ടുണ്ടെന്ന് ഇതു വായിക്കുമ്പോള്‍ ഓര്‍ത്തുപോവുന്നു.
രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സുവരെ ജോഷിയുടെ നയം വിശ്വസ്തതയോടെ നടപ്പാക്കിയ സംസ്ഥാന കമ്മിറ്റിയാണ് ഇവിടെയുണ്ടായിരുന്നതെന്ന് ഇത്തരുണത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്. ആശയപരമായും രാഷ്ട്രീയമായുമുള്ള ഈ ദൌര്‍ബല്യവും സോവിയറ്റ് നാടിനോടുള്ള വൈകാരികമായ അടുപ്പവും പാര്‍ട്ടിയുടെ കേരള ഘടകത്തെ മറ്റു പല ഘടകങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തി.
ഇ എം എസ് തന്റെയും സഖാക്കളുടെയും ദൌര്‍ബല്യം വ്യക്തമാക്കുന്നു.
1987 ല്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുംമുമ്പേ എഴുതിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിലപാടിനെക്കൂടിയാണ് നമ്പൂതിരിപ്പാട് ഇവിടെ തള്ളിപ്പറയുന്നതെന്നത് ശ്രദ്ധേയമാണ്.
പിശകുകളോടും പാകപ്പിഴകളോടും കൂടിയാണെങ്കിലും മൊത്തത്തില്‍ ശരിയായ ഒരു നയം ക്വിറ്റിന്ത്യാ സമരകാലത്തു പാര്‍ടി അംഗീകരിച്ചു.
(ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം, നാലാംഭാഗം, ആഗസ്റ്റു സമരവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും എന്ന അദ്ധ്യായം കാണുക)
ഇക്കാലത്തിനിടക്ക് നടന്നതും കേരളത്തെ സംബന്ധിച്ചു പ്രാധാന്യമുള്ളതുമായ ഒരു കാര്യത്തെപ്പറ്റി അതായത് കയ്യൂര്‍ സമരത്തിലെ പ്രതികളെ തൂക്കിലേറ്റിയതിനെപ്പറ്റി  ഇ എം എസ് പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. ബ്രിട്ടീഷുകാരുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും അവരുമായി നല്ല ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്ത കാലത്തെപ്പറ്റി പറയുന്നതിന്റെകൂടെ കയ്യൂര്‍കാര്യം പറയാന്‍ ഇ എം എസ്സിനു മടിയുണ്ട്. അതുകൊണ്ട് ലേശം കാലക്രമം തെറ്റിച്ച് അതിനെ തന്റെ ഒളിവുജീവിതത്തിനിടെ പറഞ്ഞൊപ്പിക്കുന്നു നമ്പൂതിരിപ്പാട്.
കോണ്‍ഗ്രസ്സിന്റെ പ്രതീകാത്മക വ്യക്തിസത്യാഗ്രഹ പരിപാടിയില്‍നിന്നു വ്യത്യസ്തമായി [സാമ്രാജ്യത്വവുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തിയ കാലത്തെപ്പറ്റിയാണ് പറയുന്നത്] സാമ്രാജ്യത്വത്തിനെതിരെ മറ്റുതരത്തിലുള്ള പുതിയ പ്രതിരോധ മാര്‍ഗ്ഗങ്ങളും കൈക്കൊള്ളാമെന്ന് ആ കാലഘട്ടം തെളിയിച്ചു. 
ഈ മറ്റു പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നു പറഞ്ഞാല്‍ പാര്‍ട്ടിക്കത്ത് പ്രസിദ്ധീകരിക്കലും സി പി എസ് യു (ബി ) ചരിത്രം പ്രസിദ്ധീകരിക്കലുമാണ്.
ബ്രിട്ടീഷ് സാമ്രാജ്യവുമായി വിലപേശുന്നതിനെതിരെ ഒരു ബദല്‍ മാര്‍ഗം ആ കാലഘട്ടത്തില്‍ ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ന്നു വന്നു. ബഹുജനസമരങ്ങളിലൂടെ സാമ്രാജ്യത്വത്തിന്റെ വേരറുക്കലായിരുന്നു അത്.
കയ്യൂര്‍ സംഭവം തന്നെ ഏറ്റവും നല്ല ഉദാഹരണം. ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ പ്രകടനം നടത്തിയ കയ്യൂരിലെ ജനങ്ങള്‍ പൊലീസുമായേറ്റുമുട്ടി. കല്ലെറിയപ്പെട്ട ഒരു പൊലീസുകാരന്‍ ജീവരക്ഷക്കായി പുഴയിലേക്കു ചാടി; അയാള്‍ മുങ്ങിമരിച്ചു. തുടര്‍ന്നു നടന്ന കേസിന്റെ അന്ത്യത്തില്‍ നാലുസഖാക്കള്‍ക്ക് മരണശിക്ഷ വിധിക്കപ്പെട്ടു. അവര്‍ 1943 മാര്‍ച്ച് 29 ന് രക്തസാക്ഷികളായി.
പാര്‍ട്ടി ഒളിവിലായിരിക്കുന്ന കാലത്തെപ്പറ്റി പറയുമ്പോള്‍ തൂക്കിലേറ്റിയ കാര്യം കൂടി പറഞ്ഞാല്‍ 1943 ല്‍ തങ്ങള്‍ ബ്രിട്ടീഷുകാരുമായി കൂട്ടായിരിക്കുന്ന കാലത്ത് തൂക്കിലേറ്റപ്പെട്ടതിനെപ്പറ്റി പറയുന്ന പൊരുത്തക്കേട് ഒഴിവാക്കാമല്ലോ.
കോണ്‍ഗ്രസ്സിന്റെ വിലപേശലിനെതിരായ ബദല്‍! വിലപേശാതെ സ്വയം പാടേ വിറ്റാണ് ആ ബദല്‍ അവതരിപ്പിച്ചത് എന്ന് ഈ പുസ്തകം തന്നെ വ്യക്തമാക്കുന്നു.
'ഇത്രയും വികലമായ ധാരണ', 'കമ്യൂണിസ്റ്റ് സാര്‍വ്വദേശീയതയ്ക്കു നിരക്കാത്ത നിലപാട്' എന്നൊക്കെ പറയുമ്പോഴും ഇ എം എസ് നമ്പൂതിരിപ്പാട് ഒരു വൈരുധ്യവാദിയാണെന്ന കാര്യം ഓര്‍ക്കണം. വൈരുദ്ധ്യമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഹൃദയം. അതുകൊണ്ട് മേലെ ഞാനുദ്ധരിച്ചതിനോടു നിരക്കാത്ത കാര്യങ്ങളും ഇദ്ദേഹം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. പക്ഷേ അതുകൊണ്ടെന്ത്? അതൊന്നും ഈ പറഞ്ഞതിനെ അപ്രസക്തമാക്കില്ലല്ലോ. 
1987 ല്‍ ആണ് ഈ പുസ്തകം ഇംഗ്ലീഷില്‍ എഴുതപ്പെട്ടതാണെന്നാണ് Google Books ല്‍ കാണുന്ന ഇതിന്റെ പകര്‍പ്പില്‍നിന്നു മനസ്സിലാവുന്നത്. 1987 ല്‍ മലയാളം പരിഭാഷയും വന്നു. ആ എഡിഷനാണ് എനിക്ക് ഒരു ലൈബ്രറിയില്‍നിന്നു കിട്ടിയത്. ഈ പുസ്തകത്തിന് പിന്നീട് പതിപ്പുണ്ടായോ? അതോ പല ഇ എം എസ് കൃതികളും തമസ്കരിക്കപ്പെട്ട കൂട്ടത്തില്‍ ഇതും പെട്ടോ?

25 Jun 2010

പ്രാചീന കേരള ചരിത്രത്തെ പന്തുതട്ടിക്കളിച്ച ഇ എം എസ്

ചരിത്രത്തെപ്പറ്റി പറയുമ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചു പറയുക തൊഴിലാളിവര്‍‌ഗ്ഗത്തിനു മാത്രമാണ് ശരിയായ ചരിത്രം രചിക്കാനാവുക എന്നാണ്.
ചരിത്രത്തെ ശാസ്ത്രമായി വികസിപ്പിച്ചെടുക്കാന്‍ കഴിയുക തൊഴിലാളിവര്‍ഗത്തിനു മാത്രമാണ്. എന്തെന്നാല്‍ സ്വന്തം വര്‍ഗതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചരിത്രവസ്തുതകള്‍ മറച്ചുവയ്ക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരേ ഒരു വര്‍ഗമാണത്. യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നതിനും മുന്‍ വിധികളില്ലാതെ അവയെ വ്യാഖ്യാനിക്കുന്നതിനും, പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടതല്ലെന്നു തോന്നുന്ന അനേകം വസ്തുതകളുടെ സങ്കീര്‍ണമായ ബന്ധത്തെ കൂട്ടിയിണക്കുന്നതിനും, അങ്ങനെ ചരിത്രത്തിലെ സാമൂഹ്യവികാസനിയമങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും തൊഴിലാളിവര്‍ഗത്തിനു മാത്രമേ കഴിയുകയുള്ളൂ. (കേരളം ഇന്നലെ, ഇന്ന്, നാളെ, സഞ്ചിക 65, P 31)
 "ചരിത്രഗവേഷണത്തിലെ വര്‍ഗസമീപനം" എന്നാണ് ഇതിനെ ഇ എം എസ് വിളിക്കുക. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍മാരായി അറിയപ്പെടുന്നവരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പേനയുന്താന്‍ തയ്യാറുള്ളവരുമായ അക്കാഡമിക്കുകള്‍ പോലും ഈ വര്‍ഗസമീപനം ശരിയായി പാലിക്കാത്തതിനാല്‍ ഈ ചരിത്രപുരുഷന്റെ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. (ഇടതുപക്ഷ ചരിത്രകാരന്‍മാരായി അറിയപ്പെടുന്ന രാജന്‍ഗുരുക്കളും രാഘവവാരിയരും ചേര്‍ന്നെഴുതിയ കേരളചരിത്രത്തെപ്പറ്റി നിരൂപിച്ചിട്ട് "ചരിത്രകാരന്‍ പ്രത്യയശാസ്ത്രത്തിന് അതീതരായിരിക്കണ"മെന്ന അവരുടെ വീക്ഷണത്തെ പരിഹസിക്കുന്ന ഇ എം എസ് ഉദാഹരണം. ചരിത്രവും ചരിത്രരചനയും, ചിന്ത, 2009, പുറം 38) ചരിത്രഗവേഷണത്തിലെ വര്‍ഗസമീപനം  ശരിയായി ഉള്‍ക്കൊള്ളുന്നതും അതില്‍ ആധികാരികതയുള്ളതും പിന്നെ ആര്‍ക്കാണ്? തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍ എന്നു സ്വയം വിശേഷിപ്പിച്ച ഇ എം എസ് ആണ് തൊഴിലാളിവര്‍ഗത്തിനുവേണ്ടി ഇതു ചെയ്യുകയെന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ.
കേരളചരിത്രത്തെ സംബന്ധിച്ചും ഇന്ത്യാചരിത്രത്തെ സംബന്ധിച്ചും മൌലികമായ പ്രശ്നമെന്ന് ഒരു കാലത്ത് വ്യാപകമായി കരുതിപ്പോന്ന ആര്യദ്രാവിഡ സംസ്കാരങ്ങളുടെ സംഘര്‍ഷം/ബന്ധം എന്ന പ്രശ്നവുമായി ബന്ധപ്പെട്ട് 1948 മുതല്‍ തൊണ്ണൂറുകള്‍വരെയുള്ള കാലത്ത് ഇ എം എസ് എടുത്ത വിവിധനിലപാടുകള്‍ ഒന്നു നോക്കുകയേ വേണ്ടൂ, തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍  ശാസ്ത്രീയചരിത്രം എങ്ങനെ എഴുതിയെന്നറിയാന്‍.
ജീവിതകാലം മുഴുവന്‍ പൊക്കിക്കൊണ്ടുനടന്ന കേരളം മലയാളികളുടെ മാതൃഭൂമി (1948) യില്‍ തുടങ്ങാം. ഈ കൃതിയില്‍ ഈ വിഷയത്തെപ്പറ്റി  ഇ എം എസ് എന്തു പറഞ്ഞു എന്നറിയാന്‍ ഇപ്പോള്‍ ലഭ്യമായ എഡിഷന്‍വെച്ചു സാധിക്കുമെന്നു തോന്നുന്നില്ല. എന്തെന്നാല്‍ ഒരു അദ്ധ്യായം കൂട്ടിച്ചേര്‍ത്തതൊഴിച്ചാല്‍ 1948 ല്‍ പ്രസിദ്ധീകരിച്ച രൂപത്തില്‍ തന്നെയാണ് പുസ്തകം ഇപ്പോഴുമെന്നാണ് വിവിധ മുഖവുരകളില്‍ ഇ എം എസ് പറയുന്നതെങ്കിലും അതു സത്യമാണെന്നു തോന്നുന്നില്ല. ആ പുസ്തകത്തില്‍ എന്തൊക്കെയോ തട്ടിപ്പുകള്‍ (തുറന്നുപറയാത്ത തിരുത്തുകള്‍) നടന്നിട്ടുണ്ടെന്നു വേണം കരുതാന്‍. ഈ പുസ്തകം 1948 ല്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞ് കുറെ മാസങ്ങള്‍ക്കുശേഷം എഴുതിയ മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം (സഞ്ചിക 10, pp 26-52) എന്ന ലേഖനവുമായി ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ താരതമ്യം ചെയ്യുമ്പോഴാണ് ഈ സംശയം ഉയരുന്നത്. 1948-ല്‍ പുസ്തകം ഇറങ്ങിയപ്പോള്‍ മുണ്ടശ്ശേരി ഇതിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. അതിനുള്ള മറുപടിയാണ് മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം എന്ന ഇ എം എസ് ലേഖനം. ഈ ലേഖനത്തില്‍ മുണ്ടശ്ശേരിയെ ചീത്തവിളിച്ചുകൊണ്ട് കേരളം മലയാളികളുടെ മാതൃഭൂമിയിലെ നിലപാടുകളെ ശരിവെയ്ക്കുകയാണ് ഇ എം എസ്. അപ്പോള്‍ ആ ലേഖനത്തില്‍ ശരിവെയ്ക്കുന്ന നിലപാടാണല്ലോ പുസ്തകത്തില്‍ കാണേണ്ടത്. എന്നാല്‍ പലയിടത്തും കാണുന്നത് അതിനു കടകവിരുദ്ധമായ നിലപാടും! കേരളം മലയാളികളുടെ മാതൃഭൂമി 2009-ലെ പതിപ്പാണ് എന്റെ കൈവശമുള്ളത് .
ഈ ഉദാഹരണം നോക്കുക:
തങ്ങളുടെ കുടുംബസമ്പ്രദായം നിലനിര്‍ത്തുകയും എന്നാല്‍ ബ്രാഹ്മണമേധാവിത്വത്തിന്‍കീഴില്‍പോലും സമുദായത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനം നിലനിറുത്തുകയും ചെയ്യാന്‍ നായന്മാര്‍ക്ക് കഴിഞ്ഞെങ്കില്‍, ആര്യന്മാരെക്കാള്‍ കുറയാതെയോ ഒരുപക്ഷേ കൂടുതല്‍ തന്നെയോ വളര്‍ച്ചയെത്തിയ ഒരു സമുദായമായിരുന്നിരിക്കണം നായന്‍മാരെന്ന് ഊഹിക്കാം.  (കേരളം മലയാളികളുടെ മാതൃഭൂമി, 1989, പുറം 64)
ആര്യസംസ്കാരത്തെക്കാള്‍ മെച്ചപ്പെട്ടതോ, അല്ലെങ്കില്‍, ആര്യസംസ്കാരത്തോളം വളരുകയെങ്കിലും ചെയ്തതോ ആയ പ്രാചീനകേരളസംസ്കാരത്തിന്റെ മഹനീയത വ്യക്തമാക്കാന്‍- പ്രാചീന കേരളസംസ്കാത്തെക്കാള്‍ ഉയര്‍ന്നതും പുരോഗമനപരവുമായ ഒന്നാണ് ആര്യസംസ്കാരമെന്നും അതാണ് ആര്യസംസ്കാരത്തിന്റെ വിജയത്തിനു കാരണമെന്നുമുള്ള ഇ എം എസിന്റെ അഭിപ്രായത്തെ എതിര്‍ക്കാന്‍  [...] വല്ല പുതുഗവേഷണഫലങ്ങളും പ്രൊഫസര്‍ മുണ്ടശ്ശേരിയുടെ കൈവശമുണ്ടായിരുന്നെങ്കില്‍ നമുക്കദ്ദേഹത്തിന്റെ വാദം സ്വീകരിക്കാമായിരുന്നു. (മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം, 1948 സഞ്ചിക 10, pp 26-52)
ഒരു കൃതി പിന്നീട് തിരുത്തിയെഴുതുന്നുണ്ടെങ്കില്‍ അതിന്റെ മുഖവുരയില്‍ അതു വ്യക്തമാക്കുക എന്ന മര്യാദയൊന്നും നമ്മുടെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദത്തുപുത്രന് ബാധകമല്ലെന്നു തോന്നുന്നു. എന്നുമാത്രമല്ല, തിരുത്തിയിട്ടില്ല എന്ന് വിവിധ മുഖവുരകളില്‍ പറയുന്നുമുണ്ട്. ആര്യന്മാരെക്കാള്‍ വളര്‍ച്ചയെത്തിയ ഒരു സമുദായം (നായന്മാര്‍) പ്രാചീനകേരളത്തില്‍ ഉണ്ടായിരുന്നു എന്ന് 1947 ല്‍ എഴുതിയ കേരളം മലയാളികളുടെ മാതൃഭൂമിയുടെ  പ്രാരംഭ എഡിഷനില്‍ പറഞ്ഞെങ്കില്‍ അതേകാര്യം പറഞ്ഞതിന്റെ പേരില്‍ മുണ്ടശ്ശേരിയെ പിന്നീട് ലേഖനത്തിലൂടെ പുലയാട്ടേണ്ടതില്ല. (1948 ആഗസ്റ്റിലാണ് മുണ്ടശ്ശേരിക്കെതിരായി ലേഖനം പ്രസിദ്ധീകരിച്ചു എന്നു പറയുന്നത്.)  ഇ എം എസ്സിന്റെ മാഗ്നം ഓപ്പസ് കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയെപ്പറ്റിയും അതില്‍ പില്‍ക്കാലത്ത് കാട്ടിക്കൂട്ടിയതിനെപ്പറ്റിയും വേറൊരു പോസ്റ്റില്‍ എഴുതാം.
ഏതായാലും കേരളചരിത്രം കുത്തിമറിക്കാന്‍ തുടങ്ങിയ കാലത്ത് ഇ എം എസ്സിന്റെ നിലപാടെന്തായിരുന്നു എന്ന്  മുണ്ടശ്ശേരിയെ തെറിവിളിക്കുന്ന 1948 ലെ ലേഖനത്തില്‍നിന്നു മുകളിലുദ്ധരിച്ച ഖണ്ഡത്തില്‍നിന്നു വ്യക്തമാണ്. കുറെക്കൂടി വ്യക്തമായി ഇക്കാര്യം പറയുന്നു ആ ലേഖനത്തിലെ ഈ ഖണ്ഡിക.
പ്രാചീനകേരളസംസ്കാരത്തിന്റെ മേല്‍ ആര്യസംസ്കാരത്തിനു നേടാന്‍ കഴിഞ്ഞ ഈ ജയത്തിനു കാരണം ആര്യസംസ്കാരത്തിന്റെ മേന്മയാണ്; പ്രാചീനസംസ്കാരത്തെക്കാള്‍ വളര്‍ച്ചയെത്തിയ ഒരു സാമൂഹ്യഘടനയും സാമ്പത്തികരീതിയും അതിനുണ്ടായിരുന്നുവെന്ന പരമാര്‍ത്ഥമാണ്. (സഞ്ചിക 10, പുറം 34)
ഇങ്ങനെ നാല്പത്തെട്ടില്‍ പറഞ്ഞ ഇ എം എസ് പക്ഷേ മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ഒന്നു മലക്കം മറിഞ്ഞ് ആര്യമേധാവിത്വസിദ്ധാന്തത്തെ തള്ളിപ്പറഞ്ഞു. 1952 ല്‍ National Question of Kerala എന്ന ഇംഗ്ലീഷിലെഴുതിയ പുസ്തകത്തിലാണിത്. നോക്കണം, തന്റെ ചരിത്രഗ്രന്ഥം മുണ്ടശ്ശേരിയുടെ നിശിതമായി വിമര്‍ശനം നേരിട്ടപ്പോള്‍ കള്ളപ്പേരില്‍ (ഇ എം എസ് അന്ന് ഒളിവിലായിരുന്നതുകൊണ്ട് പി എസ് എന്ന പേരുവെച്ചാണ് മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം എന്ന ലേഖനം 1948 ല്‍ ഇറങ്ങിയതെന്നാണ് സഞ്ചികയിലെ അനുബന്ധക്കുറിപ്പില്‍ കാണുന്നത്, ഏതായാലും ആ കള്ളപ്പേര് ഉപയോഗപ്പെടുത്തി ആത്മപ്രശംസ ചൊരിയുന്നുണ്ട് ലേഖനത്തില്‍ ഇ എം എസ്) തെറിവിളിച്ച് അരിശംതീര്‍ത്ത ഇ എം എസ് തന്റെ മിക്ക നിലപാടുകളും തള്ളിക്കളഞ്ഞ് മുണ്ടശ്ശേരിയുടെ പലനിലപാടുകളും സ്വീകരിച്ചുകൊണ്ട് പുസ്തകമെഴുതിയത് ഇംഗ്ലീഷിലാണ്. മൂന്നുവര്‍ഷം കഴിഞ്ഞാണ് അതിനൊരു മലയാളം പരിഭാഷയുണ്ടായത്. (1952 ലെ National Question of Kerala എന്ന പുസ്തകം ഇ എം എസ് എഴുതിയതല്ലെന്നു കരുതാന്‍ ഇഷ്ടംപോലെ ന്യായങ്ങളുണ്ട്. അതിനെപ്പറ്റി പിന്നീട്.)
വാസ്തവത്തില്‍, ദ്രാവിഡമേന്മയെപ്പറ്റിയുള്ള ഈ പുതിയ സിദ്ധാന്തവും ആര്യമേന്മയെസംബന്ധിച്ച സിദ്ധാന്തംപോലെതന്നെ അശാസ്ത്രീയമാണ്. (സഞ്ചിക 11, പുറം 132)
"പ്രാചീന കേരളചരിത്രത്തെ സംബന്ധിച്ച ദ്രാവിഡപക്ഷത്തെയും ആര്യന്‍ പക്ഷത്തെയും ഉപേക്ഷിക്കുന്നതുകൊണ്ട് രണ്ടുകൂട്ടരും എന്നെ എതിര്‍ക്കുമെന്നതും സ്വാഭാവികമാണ്" എന്നൊരു ആശങ്ക ഇംഗ്ലീഷ് പതിപ്പിനുള്ള മുഖവുരയില്‍ കാണാം (സഞ്ചിക 11, പുറം 116).
1955-ല്‍ എഴുതിയ മലയാളപതിപ്പിനുള്ള മുഖവുരയില്‍ കാര്യങ്ങള്‍ കുറെക്കൂടി തെളിച്ചും അടിവരയിട്ടും പറഞ്ഞിട്ടുണ്ട്. പ്രസക്തമായ ഭാഗത്തിന്റെ സ്കേന്‍ ഇവിടെ നല്കുന്നു
1952ലെ കൃതിയിലെ നിലപാടു മാറ്റം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെയും കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിന്റെയും അടിസ്ഥാനത്തിലാണെന്നാണ് അതിന്റെ മുഖവുരയില്‍ പറയുന്നത്. ഒരു ദശകത്തിനുശേഷം വീണ്ടും നമ്പൂതിരിപ്പാട് ചരിത്രം രചിച്ചു. അതും ഇംഗ്ലീഷില്‍. Kerala: Yesterday, Today and Tomorrow.  ഈ കൃതിയെക്കുറിച്ച് സഞ്ചിക എഡിറ്ററുടെ കുറിപ്പ് പറയുന്നത് ഇത് കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പാണെന്നാണ്. ഏതു വിവിരദോഷിയാണ് ഇതുള്‍പ്പെടുന്ന 65-ആം സഞ്ചിക എഡിറ്റു ചെയ്തതെന്നറിഞ്ഞുകൂടാ. ഇതിലെ പലഭാഗങ്ങളും 1952 ലെ കേരളത്തിന്റെ ദേശീയ പ്രശ്നം എന്ന കൃതിയുടെ പകര്‍പ്പാണ്. അതില്‍‌ ആര്യ-ദ്രാവിഡ വിഷയത്തില്‍ പറയുന്നത് 1952 ലെ കൃതിയില്‍ പറയുന്ന അതേ കാര്യം തന്നെ. (ഏതായാലും പരിഭാഷ ചെയ്ത ഡോ. ഡി. ജയദേവദാസിനു പരിഭാഷ ചെയ്യുന്നതുപോയിട്ട്, പകര്‍ത്തിയെഴുതാന്‍പോലും യോഗ്യതയുണ്ടെന്നു തോന്നുന്നില്ല. അറുപതാം പേജില്‍ ഏംഗല്‍സിന്റെ ഒരു കത്ത് പരിഭാഷ ചെയ്തിരിക്കുന്നത് എത്രമാത്രം നിരക്ഷരശൈലിയിലാണെന്നു നോക്കിയാല്‍ ഇക്കാര്യം മനസ്സിലാവും.)
"യഥാര്‍ത്ഥത്തില്‍ ദ്രാവീഡിയന്‍ഔന്നത്യത്തെസംബന്ധിച്ച ഈ പുതിയ സിദ്ധാന്തം ആര്യന്‍ഔന്നത്യത്തെ സംബന്ധിച്ച സിദ്ധാന്തത്തെപ്പോലെ തന്നെ അശാസ്ത്രീയമാണ്" എന്നാണ് ഈ കൃതി പറയുന്നത് (സഞ്ചിക 65, പുറം 30).
അപ്പോള്‍ 1951 മുതല്‍ 1966 വരെ ഇ എം എസ് ആര്യമേധാവിത്വം അംഗീകരിച്ചില്ലെന്നു നമുക്കു വേണമെങ്കില്‍ പറയാം. പക്ഷേ ഇക്കാലത്തിനിടക്ക് എത്ര മലക്കംമറിച്ചില്‍ നടത്തിയിട്ടുണ്ടാവുമെന്നറിയണമെങ്കില്‍ അക്കാലത്ത് എഴുതിയ ഓരോ കൃതിയും നോക്കേണ്ടിവരും. അതിലൊന്നും വലിയ കാര്യമില്ല.
1981 ല്‍ നമ്പൂതിരിപ്പാട് കേരളചരിത്രവും സംസ്കാരവും: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം എന്നൊരു ചെറിയ കൃതി രചിച്ചു എന്നു കാണുന്നു. തന്റെ മഹത്തായ ആശാന്‍ സ്മാരക പ്രഭാഷണത്തെ വ്യാഖ്യാനിച്ചുകൊണ്ടും അതില്‍ പറഞ്ഞതില്‍ കവിഞ്ഞു പറയാന്‍ വേണ്ടിയുമാണ് ഈ കൃതി രചിച്ചത്.
അതിലിങ്ങനെ പറയുന്നു.
പക്ഷേ, ആര്യസംസ്കാരത്തെക്കാള്‍ പഴക്കമുള്ളതും മേന്‍മയേറിയതുമാണ് ദ്രാവിഡസംസ്കാരമെന്നു പറയുന്നതും ആ ദ്രാവിഡസംസ്കാരത്തില്‍ കേരളത്തിനും പങ്കുണ്ടെന്ന് ഊറ്റംകൊള്ളുന്നതും അര്‍ത്ഥശൂന്യമാണ്. നിരവധി നൂറ്റാണ്ടുകളോളം കാലത്തെ വളര്‍ച്ചയിലൂടെ ആര്യബ്രാഹ്മണസംസ്കാരം വടക്കെ ഇന്ത്യയില്‍ വളര്‍ന്നതിന് ശേഷമാണ് സംഘകാലകൃതികള്‍ പ്രതിഫലിപ്പിക്കുന്ന ദ്രാവിഡസംസ്കാരം തെക്ക് വളര്‍ന്നുവന്നതെന്നതാണ് സത്യം. (കേരളചരിത്രവും സംസ്കാരവും: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ചിന്ത, 2009, പുറം 45)
വീണ്ടും
വടക്കേ ഇന്ത്യയിലേതിനെ അപേക്ഷിച്ച് തെക്കേ ഇന്ത്യയിലേത് താണനിലയിലുള്ള ഒരു സംസ്കാരമായിരുന്നു. അതുകൊണ്ടു വടക്കേ ഇന്ത്യയില്‍നിന്നുള്ള ആക്രമണങ്ങളെ അതിജീവിച്ച് സ്വന്തം വ്യക്തിത്വം നിലനിര്‍ത്താന്‍ തെക്കെ ഇന്ത്യയിലെ സമൂഹത്തിനു കഴിഞ്ഞില്ല.(പുറം 47) 
 ഈ ഉദ്ധരണിയില്‍ മൂന്നിടത്തെങ്കിലും മുന്‍ ഇ എം എസ്സിനെ 1981-ലെ ഇ എം എസ് നിഷേധിക്കുന്നുണ്ട്.
1. ആര്യസംസ്കാരം ദ്രാവിഡസംസ്കാരത്തെക്കാള്‍ കേമമാണെന്നു പറയുന്നിടത്ത്
2. ദ്രാവിഡസംസ്കാരത്തില്‍ കേരളത്തിനു പങ്കില്ലെന്നു പറയുന്നിടത്ത്
3. ദ്രാവിഡ സംസ്കാരം ആര്യസംസ്കാരത്തിനു നിരവധി നൂറ്റാണ്ടുകള്‍ പിന്നീടാണ് വന്നതെന്നു പറയുന്നിടത്ത്
ഏതായാലും 1981 ല്‍ മുണ്ടശ്ശേരി ജീവിച്ചിരിപ്പില്ല. ഇ എം എസ് നമ്പൂതിരിപ്പാട് വീണ്ടും ഇ എം എസ് നമ്പൂതിരിപ്പാട് ആയി. ആര്യന്‍സംസ്കാരം വീണ്ടും ദ്രാവിഡസംസ്കാരത്തെക്കാള്‍ മേന്മയേറിയതായി.
ഇനി 1990ലെ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന കൃതി എന്തു പറയുന്നു എന്നു നോക്കാം.
ആര്യാവര്‍ത്തത്തില്‍ രൂപംകൊണ്ടതും തമിഴകത്തേതും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഏതിനാണ് കൂടുതല്‍ പഴക്കമുള്ളത്, ഏതാണ് കൂടുതല്‍ ഉജ്ജ്വലമായിരുന്നത്? ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിലാണ് ആര്യപക്ഷപാതികളും ദ്രാവിഡപക്ഷപാതികളും അന്യോന്യം ഏറ്റുമുട്ടുന്നത്.
നിഷ്പക്ഷമായും സത്യസന്ധമായും വസ്തുതകള്‍ പരിശോധിക്കുന്ന ഒരാള്‍ക്കും ദ്രാവിഡപക്ഷപാതികളുടെ നിലപാടംഗീകരിക്കാന്‍ വയ്യ. തമിഴകത്ത് രചിക്കപ്പെട്ട സംഘകാലകൃതികള്‍, ആര്യാവര്‍ത്തത്തിലെ ഋഗ്വേദാദി സംസ്കൃതസാഹിത്യ കൃതികളെ അപേക്ഷിച്ച് പഴക്കം കുറഞ്ഞവയാണെന്നു മാത്രമല്ല, വിവിധ സാഹിത്യ-വിജ്ഞാന ശാഖകളില്‍ രചിക്കപ്പെട്ട സംസ്കൃതസാഹിത്യത്തെ അപേക്ഷിച്ച് തമിഴ് സാഹിത്യം ദരിദ്രമാണുതാനും. (കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍, ചിന്ത, 2008, പുറം 12)
1990-ല്‍ ചരിത്രം രചിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രശ്നം അവതരിപ്പിക്കുന്നതുതന്നെ കുഞ്ചു വളര്‍ന്നതേയില്ലെന്നല്ലേ കാണിക്കുന്നത്? വളര്‍ന്നാലെന്ത് വളര്‍ന്നില്ലെങ്കിലെന്ത്, കുഞ്ചു ഒരു പ്രതിഭാസമാണ്. കാരണം കുഞ്ചു എല്ലാം പറഞ്ഞിട്ടുണ്ട്. കുഞ്ചു പറയാത്തതൊന്നുമില്ല. ബ്രാഹ്മണര്‍ പുറത്തുനിന്നു വന്നവരാണെന്നു കുഞ്ചു പറഞ്ഞു. അല്ല ആദിനായരില്‍നിന്നുണ്ടായവരാണെന്നും കുഞ്ചു പറഞ്ഞു. ജാതി വ്യവസ്ഥ നമ്പൂതിരിമാര്‍ കൊണ്ടുവന്നതാണെന്നു പറഞ്ഞു. അല്ല ഇവിടെത്തന്നെ ഉണ്ടായതാണെന്നു പറഞ്ഞു. സ്വകാര്യസ്വത്ത് നമ്പൂതിരി വന്നതിനുശേഷമാണ് ഉണ്ടായതെന്നു പറഞ്ഞു, അല്ല നായന്‍മാര്‍ തന്നെ സ്വകാര്യ സ്വത്ത് വികസിപ്പിച്ചിരുന്നു എന്നു പറഞ്ഞു. ബാബിലോണിയയിലേക്കും ഫിനീഷ്യയിലേക്കും തേക്ക് 5000, 3000, 2000 എന്നീ വര്‍ഷങ്ങള്‍ക്കു മുമ്പ് കയറ്റി അയച്ചിരുന്നു എന്നു പറഞ്ഞു. അന്നാടുകളിലേക്കു നായന്‍മാര്‍ കപ്പലോട്ടി കച്ചവടം നടത്തിയിരുന്നു എന്നു പറഞ്ഞു. ഇല്ല ഒരു കച്ചവടവും ഇവിടത്തുകാര്‍ ചെയ്തിരുന്നില്ല, വരുന്നവര്‍ വാങ്ങിക്കൊണ്ടുപോയതല്ലാതെ എന്നും പറഞ്ഞു. കുരുക്ഷേത്രത്തിലെ യുദ്ധത്തിന് കേരളത്തില്‍നിന്ന് അരികൊണ്ടു പോയത് കൃഷി അക്കാലത്തേ വന്‍തോതില്‍ വികസിച്ചതിന്റെ തെളിവാണെന്നു പറഞ്ഞു. എന്നാല്‍ ആര്യന്മാര്‍ വരുന്നതിനുമുമ്പ് ഇവിടെ വികസിച്ച ഒരു സംസ്കാരം ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ലെന്നും അരികൊണ്ടുപോയത് പിന്നീട് മഹാഭാരത്തില്‍ കൂട്ടിച്ചേര്‍ത്തതാവാം എന്നും പറഞ്ഞു. ക്രിസ്തുവിനു ആയിരം വര്‍ഷം മുമ്പാണ് നമ്പൂതിരിമാര്‍ കേരളത്തില്‍ വന്നതെന്നു പറഞ്ഞ് മുണ്ടശ്ശേരിയുടെ മേല്‍ കുതിര കയറി. പിന്നെയത് ബി സി രണ്ടാം ശതകം മുതല്‍ എന്നായി. പോരാഞ്ഞ്  "കേരളത്തിന്  രണ്ടുമൂവായിരത്തിലധികം കൊല്ലത്തെ പഴക്കമില്ല, രണ്ടുമൂവായിരത്തിനുമുമ്പുള്ള കേരളത്തെക്കുറിച്ച് ഒരു തെളിവുമില്ല" എന്നും സമ്മതിച്ചു.
ജാത്യാലുള്ളത് തൂത്താല്‍ പോവില്ലെന്നു പറഞ്ഞതുപോലെ, എന്തൊക്കെ പഠിച്ചാലും, എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാലും കുഞ്ചു അവസാനം കുഞ്ചു തന്നെ. നമ്പൂതിരിപ്പാട് ആര്യനും നമ്പൂതിരിയും തന്നെ. അതൊക്കെക്കഴിഞ്ഞിട്ടേ നായരും തീയ്യരുമൊക്കെയുള്ളൂ.
അപ്പോള്‍ ഇങ്ങനെ പറഞ്ഞുകൂടേ? സ്വയം ഒരു ചരിത്രവിദ്യാര്‍ത്ഥിയെന്നു വിളിച്ച നമ്പൂതിരിപ്പാട്  നിതാന്തമായ അന്വേഷണത്തിന്റെ ഭാഗമായി തെറ്റുകളില്‍നിന്നു ശരിയിലേക്കു നീങ്ങുകയായിരുന്നു. ഈ നിലപാടു മാറ്റങ്ങള്‍ കാണിക്കുന്നത് അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണയും സത്യാന്വേഷണത്വരയും ആണെന്ന്? മുണ്ടശ്ശേരിയെ പുലയാട്ടുകയും അദ്ദേഹത്തിന്റെ വാദങ്ങളെ താന്‍ മുമ്പെതിര്‍ത്തതെന്നു സമ്മതിക്കാതെ സ്വന്തം വാദമായി എടുക്കുകയും ചെയ്ത ഇ എം എസ് ഏതായാലും നല്ലൊരു ചരിത്ര വിദ്യാര്‍ത്ഥിതന്നെ! ചരിത്രത്തിലെ ഇദ്ദേഹത്തിന്റെ സത്യാന്വേഷണത്തെപ്പറ്റി പക്ഷേ വീണ്ടും പറയാനുണ്ട്. യാതൊരു തത്ത്വദീക്ഷയുമില്ലായ്മ മാത്രമാണ് ഇങ്ങനെ നിര്‍ലജ്ജം നിലപാടുമാറ്റാന്‍ (സത്യത്തില്‍ നിലപാടേ ഇല്ലാതിരിക്കാന്‍‌) ഇദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് മറ്റൊരുദാഹരണം പറഞ്ഞുകൊണ്ട് കാണിക്കാം. അത് ഈ പോസ്റ്റിന്റെ രണ്ടാം ഭാഗമാവും.

ചരിത്രപുരുഷനായ ഇ എം എസ് 'കേരളചരിത്ര'ത്തെ എടുത്ത് അമ്മാനമാടുന്നതു കാണുമ്പോള്‍ ചാപ്ലിന്റെ  Great Dictator എന്ന ചലച്ചിത്രത്തിലെ ഒരു രംഗമാണ് ഓര്‍മ്മവരുന്നത്. കൈകൊണ്ടും കാല്‍കൊണ്ടും മേശപ്പുറത്തു കമിഴ്ന്നുകിടന്ന് ആസനംകൊണ്ടും ഭൂഗോളത്തെ മാറിമാറി തഴുകുകയും തൊഴിക്കുകയും ചെയ്യുന്ന ചാപ്ലിന്റെ സര്‍വ്വാധിപതിയെപ്പോലെ ഇ എം എസ് ചരിത്രത്തെ പന്തുതട്ടിക്കളിച്ചു. ചലച്ചിത്രത്തിലെ ഭൂഗോളം പോലെ മുള്ളുകുത്തിയാല്‍ പൊട്ടിപ്പോവുന്നതുമാണ് ഇ എം എസ് തട്ടിക്കളിച്ച ഊതിവീര്‍പ്പിച്ച കേരളചരിത്രവും. ശുദ്ധവങ്കത്തരം. ഇടതുപക്ഷ ചരിത്രകാരന്മാര്‍ക്കുപോലും  ചരിത്രരചന നടത്തുമ്പോള്‍ ഇ എം എസ് ചരിത്രത്തെ ദൂരെ നിറുത്തണം, പിന്നീട് സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നാണംകെട്ട് ഇ എം എസ് സ്തുതി പാടുമെങ്കിലും.


നമ്പൂതിരിപ്പാട് ഉന്നയിക്കുന്ന വിഷയങ്ങളില്‍ താത്പര്യമോ അദ്ദേഹം മാറിമാറി സ്വീകരിച്ച പക്ഷങ്ങളിലേതെങ്കിലുമൊന്നിനോടു പക്ഷപാതമോ ഈ ബ്ലോഗെര്‍ക്കില്ല.

21 Jun 2010

ഇ എം എസ്സിന്റെ നുണചരിത്രം

കാട്ടുമാടം നാരായണന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച വന്നേരിനാട് എന്ന പുസ്തകത്തെ നിരൂപണം ചെയ്തുകൊണ്ട് 1994 ജൂണില്‍ എഴുതിയ ചരിത്രരചനയില്‍ ഐതിഹ്യങ്ങളും അഭ്യൂഹങ്ങളും എന്ന ലേഖനം ലജ്ജയില്ലാതെ നുണ പറയാനുള്ള ഇ എം എസ്സിന്റെ മിടുക്ക് തെളിയിക്കുന്നു ( ഇ എം എസ്, ചരിത്രവും ചരിത്രരചനയും- മാര്‍ക്സിസ്റ്റ് വീക്ഷണം, ചിന്ത പബ്ലിഷേഴ്സ്, 2009, pp 39-42)
...കേരളത്തില്‍ ഇന്നു ജീവിക്കുന്ന നമ്പൂതിരിമാരെല്ലാം പുരാതനകാലത്ത് കര്‍ണാടകത്തില്‍നിന്നോ ആന്ധ്രയില്‍നിന്നോ രണ്ടുംകൂടിയോ വന്നവരാണെന്ന പഴഞ്ചന്‍ ചരിത്രസിദ്ധാന്തമാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് ... അടങ്ങിയത്.
ഈ ചരിത്രസിദ്ധാന്തത്തെ 1948-ല്‍ പ്രസിദ്ധീകരിച്ച കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിലും അതിന്റെ പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി മുഖവുരകളിലും ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അവയെ സംഗ്രഹിച്ചുകൊണ്ട് 1990-ല്‍ പ്രസിദ്ധീകരിച്ച കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി. 
തുടര്‍ന്നു വരുന്നത് പറയുന്ന കാര്യവുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു വങ്കന്‍ ഉദ്ധരണി.


മേലുദ്ധരിച്ചിടത്ത് പറയുന്നത് നാണംകെട്ട നുണയാണ്. കേരളം മലയാളികളുടെ മാതൃഭൂമി (1948) എന്ന കൃതിയില്‍ 'ബ്രാഹ്മണര്‍ പുറത്തുനിന്നു വന്നവരാണെന്നതില്‍ സംശയമില്ല' എന്നു പറഞ്ഞ് വിശദീകരിക്കുന്നത് പഴഞ്ചന്‍ എന്നു പറഞ്ഞ് ഇവിടെ ഇ എം എസ് പുച്ഛിക്കുന്ന അതേ 'ചരിത്രസിദ്ധാന്ത'മാണ്.
ഈ പുസ്തകത്തിനു 'പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി മുഖവുരകളില്‍' പറഞ്ഞു എന്നു പറയുന്നതില്‍ ചില്ലറ വാസ്തവം ഇല്ലാതില്ല. രണ്ടാം പതിപ്പിനുള്ള 1964-ലെ മുഖവുരയില്‍ ഇങ്ങനെ പറയുന്നുണ്ട്.
നമ്പൂതിരി പുറമേനിന്നുവന്ന ഒരുവനാണെന്ന സിദ്ധാന്തം സ്വീകരിക്കാന്‍ വിഷമമാകത്തക്കവണ്ണം കേരളത്തില്‍ നമ്പൂതിരിയുടെ 'കുടുംബം സ്വത്ത് രാഷ്ട്രീയം' എന്നിവയുടെ സംഘടന നായരുടേതിനോട് അത്രമാത്രം സദൃശവും ഉത്തരേന്ത്യന്‍ ബ്രാഹ്മണന്റേതില്‍നിന്ന് അത്രമാത്രം വ്യത്യസ്തവുമാണ്.
പക്ഷേ അതുകൊണ്ടെന്തു കാര്യം? 1990-ലെ കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍  എന്ന കൃതിയില്‍ വീണ്ടും ഈ പഴഞ്ചന്‍ സിദ്ധാന്തങ്ങള്‍ തന്നെയാണ് നമ്പൂതിരിപ്പാട് എടുത്തു പെരുമാറുന്നത്. നമ്പൂതിരിമാരുടെ വരവിനെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ 'പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു' എന്നൊക്കെ വിവേകം തട്ടിമൂളിച്ച് തൊട്ടടുത്ത ഖണ്ഡികയില്‍ ടിയാന്‍ പറയുന്നത് ഇങ്ങനെ:
ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്. (കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍, ചിന്ത പബ്ലിഷേഴ്സ്, 2008, പേജ് 19,)
അതായത് പഴഞ്ചനെന്ന് വന്നേരിനാട് എന്ന പുസ്തകത്തെ വിമര്‍ശിച്ചു പറയുന്ന അതേ വീക്ഷണം 1948ലെ magnum opusല്‍ മാത്രമല്ല നാലുദശകങ്ങള്‍ക്കുശേഷമെഴുതിയ തന്റെ മേന്മയേറിയ ചരിത്രഗ്രന്ഥത്തിലും ആവര്‍ത്തിച്ചശേഷമാണ് 1994-ല്‍ ടിയാന്‍ മലര്‍ന്നുകിടന്നു മേലോട്ടു തുപ്പുന്നത്.
ഇതേ വിഷയത്തില്‍ 1948-ലെ കൃതിയെക്കുറിച്ച് 1994-ലെ ഒരു പ്രസംഗത്തില്‍ നുണ പറഞ്ഞ കാര്യം നേരത്തെ ഒരു പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു. ഇവിടെ പരാമര്‍ശിക്കുന്ന ലേഖനത്തിലാവട്ടെ 1990ലെ കൃതിയെക്കുറിച്ചുകൂടി നുണ പറഞ്ഞിരിക്കുന്നു. ദശകങ്ങള്‍ നീണ്ട തന്റെ ചരിത്രപഠനത്തിന്റെ ഏറ്റവും മികച്ച ഉത്പന്നമായാണ് നമ്പൂതിരിപ്പാട് കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന കൃതിയെ കാണുന്നത് എന്നതാണ് രസകരമായ വസ്തുത.
ഈ കൃതിയെക്കുറിച്ച് ഇതേ സമാഹാരത്തില്‍ മറ്റൊരു കള്ളം കൂടി ഇ എം എസ് പറയുന്നുണ്ട്. രാഘവവാരിയര്‍, രാജന്‍ ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ കേരളചരിത്രം എന്ന പുസ്തകത്തിന് പാര്‍ട്ടിക്കൂറ് പോരാ എന്നു മസൃണവിമര്‍ശനം ചെയ്യുമ്പോഴാണത്.
(തിരുത്ത്, 25.06.10: ഇവിടെ മസൃണവിമര്‍ശനം എന്നു പറഞ്ഞത് എനിക്കുപറ്റിയ തെറ്റാണ്. രാഘവവാരിയര്‍ക്കും രാജന്‍ ഗുരുക്കള്‍ക്കും മാര്‍ക്സിസ്റ്റു വീക്ഷണമില്ലെന്നാണ് ഇ എം എസ് പറയുന്നത്. "ചരിത്രത്തില്‍ വര്‍ഗവിവേചനത്തിനും വര്‍ഗസമരത്തിനുമുള്ള സ്ഥാനം അവര്‍ അംഗീകരിക്കുന്നില്ല" എന്ന് ഇ എം എസ് അവരെ പഴിക്കുന്നു.
ചരിത്രസാമഗ്രികള്‍ ഉപയോഗിച്ചില്ലെന്ന മുണ്ടശ്ശേരിയുടെ വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് തന്റെ ആദ്യ കൃതിയിലെ (കേരളം: മലയാളികളുടെ മാതൃഭൂമി) ആദ്യഭാഗങ്ങള്‍ (പ്രാചീനകേരളം പ്രതിപാദിക്കുന്ന ഭാഗം) അവസാനകൃതിയായ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ നിന്ന് എടുത്തുകളഞ്ഞു എന്നാണ് ഇ എം എസ് പറയുന്നത്. ഇതും നുണയാണ്. എന്തൊക്കെയോ എടുത്തുകളഞ്ഞിട്ടുണ്ടാവാം. പക്ഷേ പ്രാചീന കേരളത്തെക്കുറിച്ച്1948 ലെപുസ്തകത്തിലുള്ളതും പിന്നീട് 1951-52 കാലത്ത് എഴുതിയ പുസ്തകത്തില്‍ മലക്കംമറിഞ്ഞു തള്ളിയതുമായ വങ്കത്തരങ്ങളൊരുവിധം എല്ലാം തന്നെ ഇതിലുണ്ട്. മുണ്ടശ്ശേരിയുടെ വിമര്‍ശനത്തെ ഇ എം എസ് ഉള്‍ക്കൊണ്ടതെങ്ങനെയെന്നത് കെങ്കേമമായ ഒരു തമാശയാണ്. കള്ളപ്പേരില്‍ മുണ്ടശ്ശേരിയെ തെറിവിളിച്ചും ഉളുപ്പില്ലാതെ ആത്മപ്രശംസ നടത്തിയും എഴുതിയ നികൃഷ്ട ലേഖനം (മുണ്ടശ്ശേരിയുടെ ചരിത്രവീക്ഷണം അഥവാ റാവുസാഹേബ് സോഷ്യലിസം) ഇ എം എസ് നമ്പൂതിരിപ്പാട് എന്ന വ്യക്തിയുടെ അധികം അറിയപ്പെടാത്ത വശം വ്യക്തമാക്കുന്നതും ചരിത്രപ്രാധാന്യം അര്‍ഹിക്കുംവിധം രാഷ്ട്രീയവും സദാചാരപരവുമായ എല്ലാ മര്യാദകളെയും ലംഘിക്കുന്നതുമാണ്.  പക്ഷേ ആ ലേഖനം എഴുതിയ നമ്പൂതിരിപ്പാട് വെറും മൂന്നുവര്‍ഷത്തിനുള്ളില്‍ മലക്കംമറിഞ്ഞ് താന്‍ അസഭ്യവര്‍ഷം നടത്തിയ മുണ്ടശ്ശേരിയുടെ നിലപാടുകള്‍ സ്വീകരിക്കുന്നത് കൌതുകകരമായ കാഴ്ചയാണ്. അതിനെപ്പറ്റി പിന്നീട്.
ഇ എം എസ് ഈ പറയുന്ന നുണയൊന്നും അദ്ദേഹത്തിന്റെ മഹാഗ്രന്ഥങ്ങളെപ്പറ്റിയുള്ള ശ്രദ്ധേയമായ വസ്തുതകള്‍പോലുമല്ല, എന്തെന്നാല്‍, രണ്ടു പുസ്തകങ്ങളും അവയിലെ നിലപാടുകളും തന്നെ കുഴിച്ചുമൂടിയ ചരിത്രമുണ്ട് ഇ എം എസ്സിന്റെ ചരിത്രരചനയില്‍. എങ്കിലും 1948 ലെയും 1990ലെയും കൃതികളെക്കുറിച്ച് പൊങ്ങച്ചം പറയുന്ന പതിവ് ഇ എം എസ്സിനുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ വന്‍തട്ടിപ്പുകളുടെ മുന്‍പില്‍ നിസ്സാരമായ ഈ കൊച്ചുകള്ളത്തെപ്പറ്റി എഴുതുന്നത്.  
 (മുന്‍പത്തെ ഈ പോസ്റ്റ് വായിച്ചു മുണ്ടുപൊക്കിക്കാണിച്ച ശ്യം ബാലകൃഷ്ണന്‍ എന്ന ഒരു വിഡ്ഢി ബ്ലോഗെറെ (അതിനെപ്പറ്റി ഇവിടെ പറയുന്നു) മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കണം ഇ എം എസ് വന്നേരിനാടിനെ വിമര്‍ശിച്ചു ലേഖനം ചമച്ചത്. നമ്പൂതിരിമാരെല്ലാം "പുരാതനകാലത്ത് കര്‍ണാടകത്തില്‍നിന്നോ ആന്ധ്രയില്‍നിന്നോ രണ്ടുംകൂടിയോ വന്നവരാണെന്നതി"നെയാണ് ഇ എം എസ് വിമര്‍ശിക്കുന്നതെന്നും മഹാരാഷ്ട്രകൂടി ചേര്‍ത്ത് ഒന്നും രണ്ടും ഇടത്തുനിന്നല്ല മൂന്നിടത്തുനിന്നായാണ് വന്നതെന്നാണ് ശരിയായതും ഇ എം എസ് സ്വീകരിച്ചതുമായ നിലപാടെന്നതല്ലേ ചെമപ്പന്‍ മഹാസത്യം, വിഡ്ഢീ?)

23 May 2010

എന്റെ സ്വത്വസംരക്ഷണ ഭീതികള്‍, സ്വത്വരാഷ്ട്രീയ ചിന്തകള്‍

ഏതായാലും കുറച്ചുകാലം കഴിഞ്ഞാല്‍ ഭരണം മാറും. എന്നും പ്രതിപക്ഷത്തോടൊപ്പമാവാന്‍ വിധിക്കപ്പെട്ട ഞാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം നിന്ന് (അങ്ങനെയാണ് കാണുന്നവര്‍ക്കു തോന്നുക) കോണ്‍ഗ്രസ്സിനെയും സഖ്യക്കാരെയും പുലഭ്യം വിളിക്കും. അതിനിനി കുറെ മാസങ്ങള്‍ മാത്രം. എന്നാല്‍ പിന്നെ ശേഷിച്ച ഈ കുറച്ചു കാലം മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വിരോധത്തെ ആളിക്കത്തിക്കാതെ, തല്ലാന്‍ ആളെവിടുന്നതിന് അവരില്‍ ആവേശം ജ്വലിപ്പിക്കാതെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ പോരേ? ഒരു കൊല്ലം കഴിഞ്ഞാല്‍ പരസ്യമായി അവരോടു ചേര്‍ന്ന് വലതുപിന്തിരിപ്പന്മാര്‍ക്കെതിരെ പുരോഗമനപരമായി വാചകടമടിക്കാം. പുരോഗമനക്കാരുടെ ആലയില്‍ കയറാം. പോക്കറു പോയാലും മോരിലെ പുളി പോവില്ല. സ്വത്വരാഷ്ട്രീയം പിന്നെയും ശേഷിക്കും. സ്വത്വരാഷ്ട്രീയം സ്വയംഭൂവായി വന്നതല്ല. പല വിശപ്പുകളും തൃപ്തിപ്പെടുത്താന്‍ അതു കൂടിയേ കഴിയൂ. ചലച്ചിത്രോത്സവങ്ങളിലും സാഹിത്യസമ്മേളനങ്ങളിലും സെമിനാറുകളിലും മുട്ടിയുരുമ്മിയും തൊട്ടുതലോടിയും വിട്ടുമാറി കട്ടിലേറിയും വിപ്ലവപ്രാന്തങ്ങളില്‍ നീങ്ങുന്ന ബുദ്ധിജീവിവര്‍ഗ്ഗത്തിന് ലോക്കല്‍ സഖാക്കളെപ്പോലെ ജീവിക്കാനാവുമോ. (ബുദ്ധിജീവിവര്‍ഗ്ഗം എന്നു പറഞ്ഞാല്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഓരം ചാരി നടക്കുന്ന എഴുത്തുകാര്‍, ചിന്തകര്‍‌, മാധ്യമപ്രവര്‍ത്തകര്‍, കലാകാരന്മാര്‍,  വേണമെങ്കില്‍ ബ്ലോഗെഴുത്തുകാരും, ഇതല്ലാതെ ഒരു ബുദ്ധിജീവിവര്‍ഗ്ഗത്തിന്റെ പൊടിപോലും നാട്ടിലുണ്ടായിരുന്നില്ല സമീപകാലം വരെ.) ഇവരൊന്നും വേണ്ട പാലേരിയിലെ ജനാധിപത്യബോധമുള്ള തന്റേടികള്‍ മതിയെന്നു ചില ചെത്തുതൊഴിലാളി പാരമ്പര്യക്കാര്‍ പറഞ്ഞാലും അവര്‍ വൈകാതെ പഠിച്ചു തിരുത്തിക്കോളും. ഈ ലോക്കല്‍സിനാവുമോ ബൂലോഗത്ത് ഇടപെടാന്‍? ജെ എന്‍ യുവില്‍ വിപ്ലവവായാടിത്തം ചെയ്യാന്‍? ചലച്ചിത്ര നിരൂപണം നടത്താന്‍? വിപ്ലവത്തിന്റെ അമൂര്‍ത്തകല പ്രയോഗിക്കാന്‍? ഐ റ്റി സംഘടന കെട്ടിപ്പടുക്കാന്‍?  പ്രവാസികളില്‍ പാര്‍ട്ടിബോധം വളര്‍ത്താന്‍?  കോപ്പിയടിച്ച് പ്രബന്ധങ്ങള്‍ തട്ടിക്കൂട്ടി പി എഛ് ഡിയും യു ജി സി സ്കെയിലും വാങ്ങി സര്‍വ്വകലാശാലകളില്‍ പാര്‍ട്ടി ചരിത്രം രചിക്കാന്‍? ഒരു തിരുത്തല്‍ രേഖയോ ഒരു ദേശാഭിമാനി ലേഖനമോ ഒരു വിപ്ലവവും ഉണ്ടാക്കാന്‍ പോവുന്നില്ല. ചുരുക്കത്തില്‍ നമ്മുടെ സ്വത്വത്തെ സംരക്ഷിക്കാനുള്ളതും വിനോദത്തിനുള്ളതും അവിടെയുണ്ടാവും, ഇനിയും. എവിടെച്ചെന്നാലും ബുദ്ധിജീവികളില്‍ ഒരു ബുദ്ധിജീവിയായി ജീവിതം സുകരം
പിന്നെ വെറുതേ തടികേടാക്കണോ. ഇ എം എസ്സ് രസായനമൊക്കെ അടുപ്പത്തുനിന്നു വാങ്ങിവെച്ചോട്ടെ ഞാന്‍? 
എന്റെ ആഭിചാരത്തിന്റെ ഏറ്റവും നിര്‍ണ്ണായകഘട്ടമാണിപ്പോള്‍. ഇ എം എസ് ആയിരുന്നില്ല എന്റെ ലക്ഷ്യം. കേരളത്തിലെ ഇടതുപക്ഷവിടുവായത്തം പറയുന്ന നെറികെട്ട ബുദ്ധിജീവിവര്‍ഗ്ഗത്തെയായിരുന്നു ഞാനുന്നം വെച്ചത്. ഇ എം എസ്സിന്റെ വങ്കത്തരങ്ങള്‍ക്കപ്പുറത്തേക്കു ചരിത്രത്തെ സങ്കല്പിക്കാന്‍ വയ്യാത്ത വി‍‍ഡ്ഢിപ്രൊഫസറന്മാരും ചരിത്രകാരന്മാരും (കെരന്തങ്ങള്‍ ഓക്സ്ഫഡില്‍നിന്നും കേംബ്രിജില്‍നിന്നും ഇറങ്ങിയാലും ശരി). ഇ എം എസ്സിന്റെ വിടുവായത്തരത്തിനപ്പുറം സാമൂഹ്യശാസ്ത്രത്തെ കാണാന്‍ പറ്റാത്ത സൈദ്ധാന്തികന്മാര്‍. ഇ എം എസ്സിന്റെ മന്ദബുദ്ധി സൌന്ദര്യശാസ്ത്രത്തിനു ചേരുംപടി സാഹിത്യം രചിച്ചവരും സൌന്ദര്യശാസ്ത്രം രചിച്ചവരും. ഇത്തരക്കാര്‍ക്കെതിരായി നിര്‍ണ്ണായകമായ തെളിവുകള്‍ (ഇവര്‍ ചുമന്ന ഇ എം എസ് വിഴുപ്പ്) ശേഖരിക്കുന്നതില്‍ ഗണ്യമായ പുരോഗതി നേടിയ അവസ്ഥയില്‍ അഞ്ചെട്ടുമാസത്തെ കാമകര്‍മ്മം ഇട്ടേച്ചുപോവാനായി തീരുമാനിച്ചാല്‍  അവയവങ്ങള്‍ തികച്ചിരിക്കുമെന്നുറപ്പാക്കാം. വീണ്ടും വലവീശാം, കാമിക്കാം, ജീവിതം ആഘോഷമാക്കാന്‍ തിരിഞ്ഞുനോക്കാതെ പോയവരെയോര്‍ത്തു നെടുവീര്‍പ്പയയ്ക്കുകയെങ്കിലും ചെയ്യാം. ആകെമുങ്ങി കുളിരുമാറിയ വലതു കൂട്ടരെ തെറിവിളിച്ച് ധാര്‍മ്മികബോധത്തെ അപകടം കൂടാതെ തൃപ്തിപ്പെടുത്തി നിറുത്താം. സൈബെര്‍ക്രൈം സെല്ലിനു മുന്‍പാകെയുള്ള പരാതികള്‍ കടലാസിലൊതുങ്ങും എന്നുറപ്പാക്കാം. തിരിച്ചു പണിയില്‍ കയറാം. സസ്പെന്‍ഷന്‍ കാലത്തെ ആനുകൂല്യങ്ങള്‍ റൊക്കമായി കയ്ക്കലാക്കാം. സഹഗുമസ്തകളെ പഞ്ചാരയടിച്ചു മതികെടാം. ഇ എം എസ് ബാധയില്ലാതെ chilled ബിയര്‍ മൊത്തുകയോ മോന്തുകയോ ആവാം. ആഹാ എന്തു സുഖം!
അവസാനകാലത്ത് നായനാര്‍ക്കുവേണ്ടിയും മാര്‍. പാര്‍ട്ടിക്കുവേണ്ടിയും കവിത ചൊല്ലി എം എല്‍ ഏ ആയ വിപ്ലവകവി പറഞ്ഞതുപോലെ, ഓമലേ, നാം അറിയുന്ന കഥകളില്‍ ഓരോന്നു വീതം മറക്കുക. ആദ്യത്തെയാദ്യം മറക്കുക, അല്ലെങ്കില്‍ അന്ത്യത്തിലുള്ളവയാദ്യം മറക്കുക. എല്ലാം മറക്കുമ്പോഴേക്കും കഥ തീരുമല്ലോ പിന്നെ ഒന്നിച്ചൊരല്പം കിടക്കാം. ധ്വജഭംഗഭീതി ഇല്ലാതില്ല. എങ്കിലും ആരെയെങ്കിലുമൊക്കെ ഒന്നിച്ചൊരല്പം കിടക്കാന്‍ കിട്ടാതെ വരുമോ? കിടക്കവിരിച്ചുവെയ്ക്കേന്നു ഞാന്‍. തല്ലാന്‍ വരല്ലേ. 

21 May 2010

സി ആര്‍ നീലകണ്ഠനു നേരെ നടന്ന സി പി എം ആക്രമണത്തെക്കുറിച്ച്

രാത്രി വൈകി ഫെയ്സ്ബുക്കിലൂടെ അറിഞ്ഞ് മാതൃഭൂമി ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കുകയും ഒരു പതിവ് സി പി എം കലാപരിപാടി എന്ന നിലയില്‍ ഈ വിഷയത്തില്‍ പരിഹാസച്ചുവയോടെ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വാര്‍ത്തയില്‍ക്കണ്ട യോഗത്തിന്റെ അദ്ധ്യക്ഷന്റെ പേരു പരിചിതമാണല്ലോ എന്നോര്‍ക്കുകയും ചെയ്തു. നേരം പുലര്‍ന്നാണ് ഫോണില്‍ ആളെ വിളിച്ചന്വേഷിച്ചത്. അതേ, വിചാരിച്ച ആള്‍ തന്നെ. അദ്ദേഹത്തിനും ചെറുതായി കിട്ടിയിട്ടുണ്ട്. വേഗം രക്ഷപ്പെടുകയായിരുന്നു സ്ഥലത്തുനിന്ന്.
സംഭവസ്ഥലത്തുണ്ടായിരുന്ന ആള്‍ പറഞ്ഞപ്പോഴാണ് വാര്‍ത്തയിലുള്ളതിനെക്കാള്‍ ഭീകരമാണ് സംഭവമെന്നു മനസ്സിലായത്. ഒരു വ്യക്തിയെ മുന്‍കൂട്ടി പ്ലാന്‍ചെയ്തു വന്ന് തല്ലിച്ചതച്ച ഒരു സംഘടിത ആക്രമണമായിരുന്നു അത്. നാട്ടിന്‍പുറത്തു നടന്ന പരിപാടി. വീഡിയോഗ്രാഫര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഇല്ലാത്ത സാഹചര്യം. പ്രസംഗം കേള്‍ക്കാനെന്ന ഭാവത്തില്‍ നേരത്തേതന്നെ പത്തിരുപത്തഞ്ചുപേര്‍ മുന്നില്‍ തന്നെ വന്നിരിക്കുന്നു. പ്രസംഗകന്‍ എന്തെങ്കിലും പറഞ്ഞു പ്രകോപിച്ചു എന്നു പറയാനില്ല. പറഞ്ഞു തുടങ്ങിയതേയുള്ളൂ, അപ്പോഴേക്കും ഇരിക്കുന്ന കസേരയുമായി സംഘം വേദിയിലേക്കു കുതിക്കുന്നു. തല്ലിത്താഴെയിട്ട് ചതയ്ക്കുന്നു.
മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ സി ആര്‍ നീലകണ്ഠന്‍. സ്കേനിങ് വേണമെന്നു ഡോക്റ്റര്‍മാര്‍ പറഞ്ഞിട്ടുണ്ടത്രെ.
സി പി എം നേതൃത്വം അറിയാതെയാണിതൊക്കെ ഉണ്ടായതെന്നു വിശ്വസിക്കാന്‍ പരമമണ്ടന്മാരാവേണ്ടിവരും.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

9 May 2010

നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പങ്കുപറ്റാന്‍ വെമ്പുന്ന ഇ എം എസ് ഭക്തര്‍ക്ക്

സ്വന്തം പാര്‍ട്ടിക്ക് ഒരു വിപ്ലവ ഇമേജൊന്നും എടുക്കാനില്ലാത്തതിനാല്‍  വിപ്ലവവായാടികളായ ചില സി പി എമ്മുകാര്‍ക്ക് നക്സലൈറ്റ് ചരിതം പിടിച്ചെടുക്കാന്‍ ശ്രമിക്കാന്‍മാത്രം തൊലിക്കട്ടിയൊക്കെ വളര്‍ന്നിട്ടുണ്ട്.  നക്സലൈറ്റ് പ്രസ്ഥാനത്തെപ്പറ്റിയും വര്‍ഗ്ഗീസിനെപ്പറ്റിയുമൊക്കെ രോമാഞ്ചം കൊള്ളുന്ന ഇവര്‍ നമ്പൂതിരിപ്പാടും മാര്‍ക്സിസ്റ്റുപാര്‍ട്ടിയും നക്സലൈറ്റുകളോടു സ്വീകരിച്ച നീചമായ നിലപാട് മറന്നോ അറിയില്ലെന്നു നടിച്ചോ ലേശം പഴകിമഞ്ഞച്ച നക്സലൈറ്റ് നിറമുള്ള  പുരോഗമനക്കുപ്പായമിട്ടു നടക്കും. ദേശാഭിമാനിയും  ബ്ലോഗെറിലെ ആര്‍ക്കൈവ് പണിക്കാരും ഈയിടെ വര്‍ഗ്ഗീസിനെയും അജിതയെയും കുറിച്ചൊക്കെ കുറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാള മനോരമ വര്‍ഗ്ഗീസിനെയും അജിതയെയും ചോരക്കൊതിയരായ കൊലപാതകികളായി വിശേഷിപ്പിച്ചതിനെപ്പറ്റിയൊക്കെ അവര്‍ പറയുന്നുണ്ട്.
1968 ലെ പുല്‍‌പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവേളയില്‍
മലയാള മനോരമയ്ക്ക് കെ അജിത ചോരയൂറ്റിക്കുടിക്കുന്ന യക്ഷിയായിരുന്നു.
2010 ല്‍ ആ പത്രത്തിനവര്‍ ആദരണീയയായ വനിതയായി മാറിയിരിക്കുന്നു!
ദേശാഭിമാനിവാരികയാണ് പറയുന്നത്. ഇവിടെ കാണാം.
അതു പറയാന്‍ ബാദ്ധ്യതപ്പെട്ട വലതുപക്ഷ പത്രമാണ് മനോരമ. മനോരമ അങ്ങനെ പറഞ്ഞോ എന്നതു വേറെക്കാര്യം. ദേശാഭിമാനിയില്‍ തന്നെ വന്ന വേറൊരു ലേഖനത്തില്‍ മനോരമയില്‍ വന്നതായി ഉദ്ധരിച്ച കാര്യങ്ങള്‍ കാണുമ്പോള്‍ പക്ഷേ അങ്ങനെയൊന്നും പറഞ്ഞതായി തോന്നുന്നില്ല. എന്നുമാത്രമല്ല അക്കാലത്ത് ഇ എം എസ് നമ്പൂതിരിപ്പാട് നക്സലൈറ്റുകളെപ്പറ്റി എഴുതിയതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇ എം എസിനെക്കാള്‍ രാഷ്ട്രീയമാന്യത മനോരമ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്നും തോന്നും. ഇന്നിപ്പോള്‍ വര്‍ഗ്ഗീസിന്റെ പാരമ്പര്യം അവകാശപ്പെടാന്‍ ശ്രമം നടത്തിനോക്കുകയും (സഖാവ് വര്‍ഗ്ഗീസ് എന്നാണ് ജി പി രാമചന്ദ്രന്‍ എന്ന സി പി എമ്മുകാരന്‍ എഴുതുന്നത്) അജിതയെപ്പറ്റി അക്കാലത്ത് മനോരമ പറഞ്ഞതെന്നു പറഞ്ഞ് പലതും തോണ്ടിപ്പുറത്തിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ നക്സലൈറ്റ് സി പി എമ്മുകാര്‍ അന്ന് ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞതിനെപ്പറ്റി മിണ്ടില്ല. ഈ പരിഷകളെ ചില പഴയ സി പി എം നിലപാടുകള്‍ ഓര്‍മ്മിപ്പിക്കാനായി ഇ എം എസ് നമ്പൂതിരിപ്പാട് ചിന്തയിലെ കോളത്തില്‍ നല്കിയ ചില മറുപടികളിലെ രാഷ്ട്രീയ നെറികേട് ഇവിടെ പരാമര്‍ശിക്കുന്നു.


അന്ന് നമ്പൂതിരിപ്പാടിന്റെ പ്രധാനവാദം നക്സലൈറ്റുകള്‍ വലതുപക്ഷക്കാരുടെ കൂടെയാണെന്നാണ്. കോണ്‍ഗ്രസ്സിന്റെ കോടാലിക്കൈ എന്നൊക്കെയാണ് നമ്പൂതിരിപ്പാട് നക്സലൈറ്റുകളെ വിളിച്ചിരുന്നത്. ഇവരെ കൊലപാതകികളും കുറ്റവാളികളുമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ മനോരമയെക്കാള്‍ മുന്‍പന്തിയിലുള്ളത് ഇ എം എസ് നമ്പൂതിരിപ്പാടാണ്. നക്സലൈറ്റുകളുടെ പ്രധാന ശത്രു സി പി എമ്മുകാരാണെന്നും അവര്‍ വലതുപക്ഷ പിന്തിരിപ്പന്മാരോടൊപ്പം ചേര്‍ന്ന് വിപ്ലവകാരികളായി സി പി എമ്മുകാരെ കൊല്ലുന്നു എന്നൊക്കെയാണ് ആരോപണം.മാത്രവുമല്ല കുത്തകപ്പത്രങ്ങള്‍ നക്സലൈറ്റുകാര്‍ക്ക് വ്യാപകമായ പ്രചാരണം നല്കുന്നു എന്നും നമ്പൂതിരിപ്പാട് പറയുന്നുണ്ട് (സഞ്ചിക 44, പുറം,148). അപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കോടാലിക്കൈ ആണ്, വലതുപക്ഷക്കാരുമായി ചേര്‍ന്ന് നല്ല ഇടതന്മാരെ കൊല്ലുന്നു. കുത്തകപ്പത്രങ്ങളുടെ പിന്തുണയുമുണ്ട്. എന്നിട്ട് ഇന്നിപ്പോള്‍ ദേശാഭിമാനിയും അതിന്റെ പേനയുന്തികളും നാണമില്ലാതെ ചരിത്രം തിരുത്തുകയാണ്.
'മാനുഷിക പ്രശ്ന'ത്തിന്റെ മറവില്‍ നക്സലുകാരാണ് യഥാര്‍ത്ഥ വിപ്ലവകാരികളെന്ന ആശയം പ്രചരിപ്പിക്കാനുള്ള ഒരു ശ്രമം നടക്കുന്നില്ലേ? വേണു ഒളിവിലായിരുന്ന കാലത്തും അടുത്തകാലത്ത് പുറത്തുവന്നതിന് ശേഷവും ആ നക്സല്‍ നേതാവിന് കുത്തക പത്രങ്ങള്‍ നല്‍കിയ പ്രസിദ്ധീകരണം മാനുഷികമോ രാഷ്ട്രീയമോ? (പുറം 154, സഞ്ചിക 44)
മുണ്ടൂര്‍ രാവുണ്ണി 13 വര്‍ഷം തടവനുഭവിച്ചശേഷം പരോള്‍ ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന സാഹചര്യത്തില്‍ നമ്പൂതിരിപ്പാട് തന്റെ ദുഷ്ടത പ്രകടമാക്കുന്നു. ബൂര്‍ഷ്വാ കോടതി രാഷ്ട്രീയത്തടവുകാരായി പരിഗണിച്ച നക്സലൈറ്റുകാരെ ഇ എം എസ് പരിഗണിക്കുന്നത് സാധാരണ ക്രിമിനലുകളായിട്ടാണ്. അവര്‍ രാഷ്ട്രീയ തടവുകാരല്ലെന്ന് ഇ എം എസ് പറയുന്നു. അതിന്നായി രാഷ്ട്രീയ തടവുകാര്‍ എന്നതിന് സി പി എം നിര്‍വ്വചനം അവതരിപ്പിക്കുന്നു. മുണ്ടൂര്‍ രാവുണ്ണിക്കു പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന നീക്കങ്ങളെ നമ്പൂതിരിപ്പാട് താഴ്ത്തിക്കെട്ടുന്നുണ്ടെങ്കിലും അതിന് അന്നു സി പി എമ്മിലുണ്ടായിരുന്ന എം വി രാഘവന്‍, ചാത്തുണ്ണിമാസ്റ്റര്‍ എന്നിവരുടെ പിന്തുണയുണ്ടായിരുന്നതായി ചോദ്യത്തില്‍നിന്നും നമ്പൂതിരിപ്പാടിന്റെ മറുപടിയില്‍നിന്നും വ്യക്താമാവുന്നു.
 


നക്സലൈറ്റുകളുടെ മാര്‍ഗ്ഗത്തെ കൊലപാതകമെന്നു മുദ്രകുത്തുമ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചുദ്ധരിക്കുന്ന ഒരുദാഹരണം ലെനിന്റെ സഹോദരന്റേതാണ്. നരോദ്നികായിരുന്ന അലെക്സാണ്ടറെ തൂക്കിലേറ്റിയ വിവരമറിഞ്ഞപ്പോള്‍ ഇതല്ല നമ്മുടെ വഴി എന്നു ലെനിന്‍ പ്രഖ്യാപിച്ചെന്നാണ് നമ്പൂതിരിപ്പാട് പറയുക (മുകളില്‍ പുറം 147 കാണുക). ഒന്ന്, ഇങ്ങനെ പറഞ്ഞോ ഇല്ലയോ എന്നത് തര്‍ക്കവിഷയമാണ്.  രണ്ടാമത്, ലെനിനെ സഹോദരന്‍ സ്വാധീനിച്ചതിനെ തള്ളിക്കളയാന്‍ ശ്രമിക്കുന്ന ഈ നിലപാട് സത്യസന്ധതയില്ലായ്മയാണ്.
അതൊക്കെ അവിടെയിരിക്കട്ടെ. നമ്പൂതിരിപ്പാടിന് വളരെ വിചിത്രമായ ഒരു യോഗമുണ്ടായിരുന്നു. അനവസരത്തില്‍ വേണ്ടാത്തതു പറഞ്ഞ് തന്റെ വിവരക്കേടു പ്രകടമാക്കുക എന്നതായിരുന്നു അത്. ഈ വിവരക്കേടൊക്കെ മഹാവിജ്ഞാനമായി (വിജയന്റെ ധര്‍മ്മപുരാണത്തിലെ പ്രസാദത്തെ ഓര്‍മ്മിപ്പിക്കുംവിധം) വിഴുങ്ങി നടന്ന അല്പന്മാരായ കുറെ പണ്ഡിതരും അക്കാഡമിക്കുകളും താങ്ങിത്താങ്ങി ഇദ്ദേഹത്തെ ഒരു പരുവത്തിലാക്കുകയും ചെയ്തു. ഫലമോ, മരമണ്ടത്തരങ്ങള്‍ ഏറ്റവും പരിഹാസ്യമായ രീതിയില്‍ വര്‍ഷങ്ങളും ദശകങ്ങളും ഇദ്ദേഹം പറഞ്ഞുനടന്നു. നമ്പൂതിരിപ്പാടിന്റെ അടിത്തറ തോണ്ടുന്ന വിവരക്കേടിന്റെ ഉദാഹരണങ്ങള്‍ ഞാന്‍ നേരത്തേ ഉന്നയിച്ചിട്ടുണ്ട്. മാക്സിം ഗോര്‍ക്കിയെപ്പറ്റിയും, ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷനെപ്പറ്റിയും ഉള്ള ഉദീരണങ്ങള്‍ അവയില്‍ ചിലതാണ്. ലെനിന്റെ സഹോദരനെപ്പറ്റി അനുചിതമായി പരാമര്‍ശിക്കുമ്പോഴും നമ്പൂതിരിപ്പാട് വങ്കത്തരം എഴുന്നെള്ളിക്കുന്നു. നക്സലിസത്തെപ്പറ്റിയുള്ള ചോദ്യോത്തരങ്ങളടങ്ങുന്ന 44ആം സഞ്ചികയില്‍ ലെനിന്റെ സഹോദരനെപ്പറ്റി ഒരു നാലിടത്തെങ്കിലും വിജ്ഞാനം വിളമ്പുന്നത് ഒറ്റ നോട്ടത്തില്‍ കണ്ടു. ഇതില്‍ മൂന്നിടത്തും പറയുന്നത് ലെനിന്റെ സഹോദരന്‍ ത്സാര്‍ ചക്രവര്‍ത്തിയെ വധിച്ചതിന് തൂക്കിലേറ്റപ്പെട്ടു എന്നാണ്.  ഇങ്ങനെയൊരു തെറ്റ് ഒരിക്കല്‍ വരുത്തുന്നതൊക്കെ സാധാരണമാണ്. എന്നാല്‍ നമ്പൂതിരിപ്പാടിനെപ്പോലെ ശ്രദ്ധേയനായ ഒരെഴുത്തുകാരന്‍ വര്‍ഷങ്ങളോളം ഈ മണ്ടത്തരം എഴുന്നെള്ളിക്കുക എന്നുവെച്ചാല്‍ അതിന് ഒരര്‍ത്ഥമേയുള്ളൂ. പ്രസാദം തിന്നുന്ന മന്ദബുദ്ധികള്‍ക്കൊന്നിനും "നമ്പൂതിരിപ്പാടേ, ഇതു തെറ്റാണല്ലോ എന്നു പറയാനുള്ള വിവരം ഇല്ലാതെ പോയി!

ജനകീയ സാംസ്കാരികവേദി, ജനകീയ വിചാരണ എന്നീ കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം പറയുന്ന മറുപടികള്‍ ശ്രദ്ധേയമാണ്. അതിനെപ്പറ്റിയും നക്സലൈറ്റുകളുടെ പൊതുയോഗത്തിന് മൈക്ക് ഉപയോഗിക്കാന്‍ അനുവാദം കൊടുക്കാതിരുന്നതിനെ ന്യായീകരിക്കുന്ന നമ്പൂതിരിപ്പാടിന്റെ ജനാധിപത്യ ബോധത്തെപ്പറ്റിയും മറ്റൊരു പോസ്റ്റില്‍ പറയാം.

7 May 2010

മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി വേണമത്രെ!

മാതൃഭൂമിയില്‍ മെയ് 6ന് വന്ന വാര്‍ത്തയാണ് താഴെ.
മലയാളഭാഷാചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും-എം.എ. ബേബി


ക്ലാസിക് പദവി പരിശോധിക്കാന്‍ വിദഗ്ധസമിതി


ന്യൂഡല്‍ഹി: മലയാളത്തിന്റെ ഉത്പത്തിയും ചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി അറിയിച്ചു. മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയ ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


കൊള്ളാം. സി പി എം മന്ത്രിമാര്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു ക്ലാസിക്കല്‍ ഭാഷാ പദവി സംഘടിപ്പിക്കാന്‍. അഴീക്കോടു പണ്ഡിതരുടെ വിവരംകെട്ട വാക്കുകളില്‍ പറഞ്ഞാല്‍ ക്ലാസിക് ഭാഷാപദവിക്ക്.
അപ്പോള്‍ സഖാവേ ഒരു പ്രശ്നമുണ്ട്. ഭാഷാചരിത്രം പഠിപ്പിക്കുന്നതൊക്കെ കൊള്ളാം. ഇ എം എസിന്റെ ഭാഷാശാസ്ത്രം നമുക്കെന്തെങ്കിലും ചെയ്യേണ്ടിവരും. കാരണം നമ്പൂതിരിപ്പാട് വിളമ്പിവെച്ച വങ്കത്തരങ്ങള്‍ വല്ലവരും കണ്ടുപോയാല്‍ അസൂയാലുക്കള്‍ അതെടുത്ത് ഉദ്ധരിച്ച് മലയാളത്തിനു ക്ലാസിക്കല്‍ പദവി നല്കരുതെന്നു പറഞ്ഞുകളയും. എന്താണ് ഇ എം എസ് പറഞ്ഞതെന്നോ? ഇ എം എസ് വായില്‍ത്തോന്നിയതൊക്കെ പറഞ്ഞിരുന്ന ആളാണെന്ന് അറിയാമല്ലോ. കൂട്ടത്തില്‍ പ്രാചീനമലയാള സാഹിത്യം എന്നൊന്നില്ലെന്ന് അങ്ങോര്‍ അറത്തുമുറിച്ചു പറഞ്ഞുകളഞ്ഞു.
“പ്രാചീനകാലത്ത് മലയാളമെന്ന ഒരു സ്വതന്ത്രഭാഷയുണ്ടായിരുന്നുവോ? ഇല്ലെന്നാണ് ചരിത്രവസ്തുതകൾ തെളിയിക്കുന്നത്." (നമ്മുടെ ഭാഷ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, പുറം 52) 
1996ല്‍ ദേശാഭിമാനി വാരികയിലെഴുതിയ പ്രാചീനമലയാള സാഹിത്യം: സങ്കല്പവും യാഥാര്‍‍ത്ഥ്യവും  എന്ന ലേഖനത്തിലാണ് ഇങ്ങനെ ഈ പണ്ഡിതന്‍ കാച്ചിയത്. ചരിത്രവസ്തുത ഒരു പിണ്ണാക്കും പണ്ഡിതനു പറയാനുണ്ടാവുമെന്ന് ഇ എം എസിനെക്കുറിച്ച് എന്തെങ്കിലും അറിയുന്ന ആരും  പ്രതീക്ഷിക്കില്ലല്ലോ. ഇനി പ്രതീക്ഷിച്ചിട്ടുണ്ടെങ്കിലും കാര്യവുമില്ല. പതിവു സിദ്ധാന്തം നൂറ്റൊന്നു തവണ ആവര്‍ത്തിച്ചത് പിന്നെയും ആവര്‍ത്തിക്കുന്നുണ്ട്. പണ്ട് ഒരു ചെന്തമിഴും കുറെ കൊടുംതമിഴും ഉണ്ടായിരുന്നു. ആ കൊടുംതമിഴുകളില്‍ ചിലത് സംസ്കൃതത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് സാഹിത്യഭാഷയായി മാറാന്‍ തുടങ്ങി. ഇങ്ങനെയാണ് മലയാളവും ആധുനിക തമിഴും ഉണ്ടായത്. ഇങ്ങനെയൊരു മന്തന്‍ സിദ്ധാന്തം ഇങ്ങോര്‍ ഇത്രയേറെ ആവര്‍ത്തിച്ചു നടന്നിട്ടും ഇതുകൊണ്ടെന്തു കാര്യം നമ്പൂതിരിപ്പാടേ എന്നൊരുത്തനും ചോദിച്ചില്ല! ഏതായാലും ഈ പതിവു സിദ്ധാന്തത്തിനപ്പുറം പണ്ഡിതന് ചരിത്രവസ്തുതകള്‍ ഒന്നുമില്ല.  അപ്പോള്‍ പ്രാചീന മലയാളസാഹിത്യം ഇല്ല. മലയാളം ഉണ്ടായതാവട്ടെ തമിഴിന്റെ ഒരു ഭേദം വികസിച്ചും. അതാവട്ടെ സംഭവിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടോടെയും.

ഇതിനാകെ ഒരു മാറ്റംവന്നത് ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ്. അതേവരെ വായ്മൊഴിയായി മാത്രം കിടന്നിരുന്ന പല നാടന്‍ഭാഷകളും ഇക്കാലത്തു വരമൊഴിയായി മാറി. അവയിലും സാഹിത്യമുണ്ടാവാന്‍ തുടങ്ങി. അതേവരെ പ്രാകൃത ഭാഷകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന വ്രജഭാഷയില്‍ സാഹിത്യകൃതികള്‍ ഉയര്‍ന്നുവന്നു. ഇതാണു പിന്നീട് ഹിന്ദിയായി വളര്‍ന്നത്. അതുപോലെ മറാത്തി, ബംഗാളി, ഗുജറാത്തി മുതലായി വടക്കേഇന്ത്യയിലും കര്‍ണാടകം, തെലുങ്ക്, മലയാളം മുതലായി തെക്കേ ഇന്ത്യയിലും പുത്തന്‍ വരമൊഴികള്‍ രൂപംകൊണ്ടു. പഴയ പ്രാകൃതഭാഷകള്‍ക്കും കൊടുന്തമിഴുകള്‍ക്കും രൂപഭേദം വരുന്നതോടൊപ്പം അവയില്‍ പലതും പരസ്പരം ലയിക്കുകയും ചെയ്യുകയെന്ന ഒരു സുദീര്‍ഘ പ്രക്രിയയിലൂടെയാണ് ഈ പുതിയ വരമൊഴികള്‍ ജന്മംകൊണ്ടത്.(നമ്മുടെ ഭാഷ, പുറം 28)
ഇങ്ങനെയൊക്കെ പറഞ്ഞ നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയുടെ പു ക സ ക്കാരനും എം. എ. ബേബിയുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ പറയുന്നത് ഒന്‍പതാം നൂറ്റാണ്ടിലെ വാഴപ്പള്ളി ചെപ്പേട് മുതല്‍ മലയാള ലിപി ലഭ്യമെന്നാണ്. പതിന്നാലാം നൂറ്റാണ്ടില്‍ ഭഗവദ്ഗീതയ്ക്കു മലയാളഭാഷാന്തരം ഉണ്ടായിയെന്നും പറയുന്നുണ്ട്.
മനോരമ വാര്‍ത്തയിലാണ് ഇതൊക്കെ കാണുന്നത്.
 അപ്പോള്‍ നമ്പൂതിരിപ്പാട് പറഞ്ഞതോ? നമ്പൂതിരിപ്പാട് ഇതെല്ലാം പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പാഠപുസ്തകമാക്കി ഇറക്കിയിട്ടുണ്ട് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. അതില്‍നിന്നാണ്  മേലെ ഉദ്ധരിച്ചത്. ഈ പുസ്തകം യൂനിവേഴ്സിറ്റികളില്‍ സിലബസ്സിലുമുണ്ട്.
ഇനിയും പോരെങ്കില്‍ നമ്പൂതിരിപ്പാട് ഇങ്ങനെയും പറഞ്ഞിട്ടുണ്ട്.
തുഞ്ചത്തെഴുത്തച്ഛന്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഭാഷാരൂപാന്തരങ്ങള്‍ സൃഷ്ടിക്കുന്നതുവരെ, കേരളത്തിലെ ജനതയ്ക്ക് തങ്ങളുടെതായ സാഹിത്യമേ ഉണ്ടായിരുന്നില്ല. (സാഹിത്യവും സമൂഹവും, പ്രബന്ധങ്ങള്‍, സാഹിത്യ അക്കാഡമി, പുറം 136)
മണ്ടന്‍ എന്നല്ലാതെ എന്തു പറയാന്‍! ദ്വിതീയാക്ഷരപ്രാസം എന്നാല്‍ എന്താണെന്നറിയാതെ ദ്വിതീയാക്ഷരപ്രാസം അനുഷ്ഠിക്കുന്ന കാവ്യം ദീര്‍ഘമായി ഉദ്ധരിച്ച് കവിക്കു ദ്വിതീയാക്ഷരപ്രാസത്തോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് ഒരു യൂനിവേഴ്സിറ്റിയില്‍ പോയി പ്രഭാഷണ പരമ്പര നടത്തിയ ദേഹമാണ്. ഇതല്ല ഇതിലപ്പുറവും പറയും. 
ഇനി ക്ലാസിക്കല്‍ ഭാഷയെന്നാല്‍ എന്താണാവോ?
വിക്കിപീഡിയ ലേഖനം അതിനെ നിര്‍വ്വചിക്കുന്നത് ഒരു ഭാഷാവിദഗ്ധന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ടാണ്.
A classical language, is a language with a literature that is classical— i.e., it should be ancient, it should be an independent tradition that arose mostly on its own, not as an offshoot of another tradition, and it must have a large and extremely rich body of ancient literature.
ഇന്ത്യാ ഗവണ്‍മെന്റിന്റെ കണക്കില്‍ ക്ലാസിക്കല്‍ ഭാഷയെന്താണെന്ന് അറിയില്ല. ഏതായാലും ഇതില്‍ പറയുന്ന മൂന്നു ഗുണങ്ങളും വേണ്ടിവരുമെന്ന് ഉറപ്പാണ്. ഈ മൂന്നു കാര്യങ്ങളും മലയാളത്തിനുണ്ട് എന്നാണ് പ്രധാനമന്ത്രിയെക്കണ്ട സംഘം തെര്യപ്പെടുത്താന്‍ ശ്രമിച്ചതെന്നും വാര്‍ത്തയില്‍നിന്നു വ്യക്തമാവുന്നുണ്ട്. എന്നാല്‍  ആദ്യത്തെ രണ്ടു ഗുണങ്ങളും മലയാളത്തിനില്ലെന്ന് നമ്പൂതിരിപ്പാട്  പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. പ്രാചീനമല്ല, സ്വതന്ത്രമായി ഉയര്‍ന്നുവന്നതുമല്ല. 
ഇനിയിപ്പോള്‍ എന്തു ചെയ്യും? ക്ലാസിക്കല്‍ പദവി വേണോ നമ്പൂതിരിപ്പാടിന്റെ ഭാഷാസിദ്ധാന്തം വേണോ?

14 Apr 2010

ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി

ഇ എം എസ് എക്കാലത്തും അഭിമാനത്തോടെ പൊക്കിപ്പിടിച്ചു നടന്ന സ്വന്തം കൃതിയായ കേരളം മലയാളികളുടെ മാതൃഭൂമിയെപ്പറ്റി അദ്ദേഹം തന്നെ 1994 ല്‍ പറഞ്ഞ ഒരു നുണ അദ്ദേഹത്തിന്റെ ഭക്തന്മാരായ ഏതാനും ബ്ലോഗെര്‍മാരെ കുഴിയില്‍ക്കൊണ്ടുപോയി ചാടിച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്. 
കുഴിയില്‍ച്ചാടിയത് കൊഴണാശ്ശേരിക്കാരനും അയാളുടെ ബ്ലോഗില്‍ പിന്തുണയുമായെത്തിയ സി പി എം ബ്ലോഗെര്‍മാരുമാണ്.
ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും
അഗ്രിഗേറ്ററില്‍ ബുക്മാര്‍ക് ചെയ്തും ഷെയര്‍ ചെയ്തും കൊഴണാശ്ശേരിക്കാരനെ അവര്‍ ആവേശപൂര്‍വ്വം സ്വീകരിക്കുകയും കാലിക്കോസെന്‍ട്രിക്കിന് നേര്‍വഴി ഉപദേശിക്കുകയും ചെയ്തു.
പീറ ശാസ്ത്രജ്ഞനായ ഗോപാലകൃഷ്ണനൊപ്പം കാലിക്കോസെന്‍ട്രിക്കിന്റെയും ശനിദശ ആരംഭിച്ചെന്ന് ഒരു സി പി എമ്മുകാരന്‍ അവിടെ പറഞ്ഞിട്ടിട്ടുണ്ട്.  കാലിക്കോസെന്‍ട്രിക്കിന്റെ മുഖഭാവം വരെ ചിത്രീകരിച്ച ആ വിവരദോഷിയും കൂട്ടരും ഇ എം എസ് നേരിടുന്ന ശനിദശയെപ്പറ്റി അറിയാതിരിക്കാന്‍ കണ്ണ് ഇറുക്കിച്ചിമ്മിയിരിക്കുകയോ മണലില്‍ തലപൂഴ്ത്തിയിരിക്കുകയോ ആണ്. അത് കാലിക്കോസെന്‍ട്രിക്ക് തോണ്ടിയെടുത്തു ബ്ലോഗിലിട്ട ഇ എം എസ് വിവരക്കേടുകൊണ്ടോ കള്ളത്തരങ്ങളെക്കൊണ്ടോ അല്ല. താനേ വന്നുകൂടിയതാണ്. മുന്‍പൊരിക്കല്‍  പറഞ്ഞകാര്യം  ആവര്‍ത്തിക്കുകയാണ്. ഇ എം എസ് സമ്പൂര്‍ണ്ണകൃതികളോളം വലിയൊരു പ്രസാധന സംരഭം ഏതെങ്കിലുമൊരു എഴുത്തുകാരന്റെ കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുണ്ടായതാവട്ടെ ഇന്റെര്‍നെറ്റ് എന്ന മീഡിയത്തിന്റെ ആവിര്‍ഭാവത്തിനു ശേഷവും. ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതുപോയിട്ട് സമ്പൂര്‍ണ്ണകൃതികളെപ്പറ്റി എന്തെങ്കിലും വിവരം ലഭ്യമാവേണ്ടേ. ഇല്ല. സി പി എമ്മിന് പലവകുപ്പിലായി എത്ര വെബ്സൈറ്റുകളുണ്ട്. ഇ എം എസിന്റെ പേരില്‍ പഠന-ഗവേഷണ സ്ഥാപനങ്ങള്‍ തന്നെ കാണും കുറെ. എന്തിനാണ്  ആര്‍ക്കുവേണ്ടിയാണ് ഇവര്‍ "സമ്പൂര്‍ണ കൃതികള്‍" പ്രസിദ്ധീകരിക്കുന്നത്? ഇറങ്ങിയ സഞ്ചികകളുടെ ഇന്‍ഡെക്സെങ്കിലും ലഭ്യമാക്കാനാവില്ലേ? സി പി എമ്മുകാരായ ബ്ലോഗെര്‍മാര്‍ ഡസന്‍ കണക്കിനുണ്ട്. ഇവരൊക്കെ വേറെപ്പണിയൊന്നുമില്ലാത്തതുകൊണ്ട് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒക്കെ ബ്ലോഗിലിട്ട് വിപ്ലവപ്രവര്‍ത്തനം നടത്തുകയാണ്. ഇവരൊക്കെ ഇ എം എസ് ഭക്തന്മാരായും വേഷംകെട്ടുമെങ്കിലും ആരും ഇ എം എസ് കൃതി ഒന്നുപോലും കണ്ടമട്ടില്ല.  തുടങ്ങിക്കുടുങ്ങിയ ഒരു പദ്ധതിയാണ് ഇ എം എസ് സമ്പൂര്‍ണ കൃതികള്‍ എന്നുറപ്പാണ്.
സ്വന്തം കൃതിയെക്കുറിച്ച് ഇ എം എസ് പറഞ്ഞ നുണയിതാണ്.

കേരളചരിത്രത്തെ സംബന്ധിച്ച് ഞാന്‍ ചരിത്രഗ്രന്ഥം പഠിക്കാന്‍ തുടങ്ങിയ കാലത്ത് പരശുരാമന്‍ കടലില്‍നിന്ന് പൊക്കിയെടുത്തതാണ് കേരളം എന്നുള്ളതായിരുന്നു പ്രബലമായ ധാരണ. അതിന് ചില വ്യാഖ്യാനങ്ങള്‍ ചിലര്‍ നല്‍കിയിരുന്നു. പിന്നീടു വന്നത് ജാതിവ്യവസ്ഥയാണ്. വടക്കേ ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു. അതേസമയത്ത് കേരളത്തിലെ മറ്റൊരു പ്രബല ജാതിയായ ഈഴവര്‍ സിലോണില്‍നിന്ന് (ഇപ്പോഴത്തെ ശ്രീലങ്ക) വന്നവരാണ്. ഇതെല്ലാം പുസ്തകത്തിലുണ്ടായിരുന്നതാണ്. ഞാനെന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥത്തില്‍ ഇതു രണ്ടും ചോദ്യം ചെയ്തു. ഏതെങ്കിലുമൊരു സമൂഹം മുഴുവന്‍ മറ്റൊരു രാജ്യത്തില്‍നിന്നുവന്ന് ഇവിടെ കുടിയേറിപ്പാര്‍ത്തുവെന്നുള്ളത് അസംബന്ധമാണ്. വടക്കേ ഇന്ത്യയില്‍നിന്ന് പലരും വന്നിട്ടുണ്ടാവാം. സിലോണില്‍നിന്നും വന്നിട്ടുണ്ടാവാം. പക്ഷേ, ഇന്നുള്ള ജാതികളില്‍ ഒന്ന് മുഴുവന്‍ വടക്കേ ഇന്ത്യയില്‍നിന്നു വന്നവരാണ്, മറ്റൊന്ന് മുഴുവന്‍ ശ്രീലങ്കയില്‍നിന്നു വന്നവരാണ് എന്നുള്ളത് അസംബന്ധമാണ്. ആര് എപ്പോള്‍ എവിടെനിന്നു വന്നു എന്നുള്ളതിനെപ്പറ്റി വ്യക്തമായി പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് പെരുമാള്‍ ഭരണമായപ്പോഴേക്ക് ഒരു സാമൂഹ്യവ്യവസ്ഥ ഇവിടെ രൂപപ്പെട്ടുകഴിഞ്ഞിരുന്നു എന്ന് ഉറപ്പിച്ചുപറയാം. (വര്‍ഗ്ഗസമരം ഇന്ത്യാ ചരിത്രത്തില്‍ എന്ന 1994 ലെ പ്രസംഗത്തില്‍നിന്നാണ് ഈ ഉദ്ധരണി. തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, 1996, ഡി സി ബുക്സ്, പുറം 220)
"എന്റെ ആദ്യ കേരളചരിത്ര ഗ്രന്ഥം" കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയാണ്. 1948-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയില്‍ വടക്കേ ഇന്ത്യയില്‍നിന്ന് ബ്രാഹ്മണര്‍ വന്ന് ഇവിടെ ആധിപത്യം സ്ഥാപിച്ചു എന്നതിനെ താന്‍ ചോദ്യം ചെയ്തു എന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. എന്നാല്‍ കൃതി വാസ്തവത്തിലെന്താണ് പറയുന്നതെന്നു നോക്കാം. താഴെക്കാണുന്ന സ്കേന്‍ നോക്കുക.

ഇതില്‍ നമ്പൂതിരിമാര്‍ പുറമേനിന്നു വന്നവരാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നുവന്നു, എവിടെനിന്നുവന്നു എന്നു തുടങ്ങിയ കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂ.
എന്ന് 1948-ല്‍ താന്‍ എഴുതിവെച്ച കൃതിയെപ്പറ്റിയാണ് നമ്പൂതിരിപ്പാട് മേല്‍പ്പറഞ്ഞ നുണ പറയുന്നത്.
(സ്കേന്‍ ചെയ്ത പേജു പ്രകാരം തെക്കേ ഇന്ത്യയിലെ പ്രദേശങ്ങളില്‍നിന്നു വന്നതിനെപ്പറ്റിയാണ് ഇ എം എസ് പറയുന്നത്. ആ വ്യത്യാസം പക്ഷേ ഇവിടെ അപ്രസക്തമാണ്. ആന്ധ്രയില്‍നിന്നു വന്നവര്‍ തന്നെ ആര്യസംസ്കാരത്തിന്റെ വരവോടെ അവിടെ എത്തിയതാണെന്ന് തുടര്‍ന്നു പറയുന്നുണ്ട് നമ്പൂതിരിപ്പാട്.)
ഏതായാലും ഒരു കാര്യം ഉറപ്പാണ്. ആ വങ്കന്റെ ബ്ലോഗില്‍ ആഘോഷിക്കാനും ഉപദേശം ചൊരിയാനും ആവേശം കാട്ടിയ സി പി എം ബ്ലോഗെര്‍മാരൊന്നും ഇവിടെ ചര്‍ച്ചയ്ക്കു വരില്ല. ഇ എം എസ് പറഞ്ഞതെന്തെന്ന് നിഷേധിക്കാനാവാത്ത വിധം തെളിയിക്കുന്നതുകൊണ്ടല്ല, തെറ്റു ധരിക്കരുത്. അവരൊക്കെ വളരെ തിരക്കുപിടിച്ച ആളുകളായതുകൊണ്ടാണ്. 
(1948-ലെ പുസ്തകത്തിലെ നിലപാട് പിന്നീട് ഇ എം എസ് തിരുത്തി എന്നു പറയുന്നു. 1964-ല്‍ ഇതേ പുസ്തകത്തിന്റെ രണ്ടാം പതിപ്പിനെഴുതിയ മുഖവുരയില്‍ നമ്പൂതിരിമാരുടെ വരവിനെ നിഷേധിക്കുന്നുണ്ട് നമ്പൂതിരിപ്പാട്. ഈ നിലപാട് മാറ്റത്തെക്കുറിച്ചൊക്കെ ദീര്‍ഘമായി എഴുതിയ ഒരാള്‍ക്ക് 1948 ല്‍ താനെന്താണ് എഴുതിയതെന്നു മറന്നുപോവാനൊന്നും ഇടയില്ല. സൌകര്യപൂര്‍വ്വം ഒരു നുണ തട്ടിവിട്ടതാണ് ചിന്തകന്‍ എന്നാണ് തോന്നുന്നത്.)

9 Apr 2010

ഡോ ബി ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി!


ഇതിനോടുകൂടി സപ്തംബര്‍ 2008ല്‍ ഡോ ഇക്ബാലിനെപ്പറ്റി ഞാനെഴുതിയ പോസ്റ്റ് ചേര്‍ത്തുവായിക്കുമ്പോഴാണ് രസം.
ബൌദ്ധിക സ്വത്താവകാശവും ബൌദ്ധിക സത്യസന്ധതയും
ഒരു പ്രബന്ധത്തിന്റെ മുക്കാല്‍ഭാഗവും കോപ്പിയടിച്ചെഴുതി സെമിനാറില്‍ അവതരിപ്പിച്ച ഡോ ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി പറയുന്നത് എന്തു തരം ഐറണിയാണ് സുഹൃത്തുക്കളേ? ഇയ്യാള്‍ക്ക് അപ്പറയുന്ന സംഗതി എള്ളോളമുണ്ടായിരുന്നെങ്കില്‍ (അല്ലെങ്കില്‍ ഞാന്‍ പറഞ്ഞശേഷം ഉണ്ടായിപ്പോയെങ്കില്‍) ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സിലിന്റെ വെബ്സൈറ്റിലെങ്കിലും കടപ്പാട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടാമായിരുന്നു.
ഡോക്റ്റര്‍ ഇക്ബാല്‍ അടിസ്ഥാനപരമായി ഒരു സി പി എമ്മുകാരനാണ് എന്നു പറഞ്ഞാല്‍ അതില്‍  അങ്ങോരെപ്പറ്റി പറയാനുള്ളതെല്ലാം അടങ്ങിയിരിക്കുന്നു. 
______________________________
ഡിസംബര്‍ 11
ഇന്നിതാ മനോരമയിലും ഈ ദേഹം ബൌദ്ധികസത്യസന്ധതയെപ്പറ്റി വാചകമടിക്കുന്നു!