...കേരളത്തില്‍ ഇന്നു ജീവിക്കുന്ന നമ്പൂതിരിമാരെല്ലാം പുരാതനകാലത്ത് കര്‍ണാടകത്തില്‍നിന്നോ ആന്ധ്രയില്‍നിന്നോ രണ്ടുംകൂടിയോ വന്നവരാണെന്ന പഴഞ്ചന്‍ ചരിത്രസിദ്ധാന്തമാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് ... അടങ്ങിയത്.തുടര്‍ന്നു വരുന്നത് പറയുന്ന കാര്യവുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു വങ്കന്‍ ഉദ്ധരണി.
ഈ ചരിത്രസിദ്ധാന്തത്തെ 1948-ല്‍ പ്രസിദ്ധീകരിച്ച കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിലും അതിന്റെ പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി മുഖവുരകളിലും ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അവയെ സംഗ്രഹിച്ചുകൊണ്ട് 1990-ല്‍ പ്രസിദ്ധീകരിച്ച കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി.
മേലുദ്ധരിച്ചിടത്ത് പറയുന്നത് നാണംകെട്ട നുണയാണ്. കേരളം മലയാളികളുടെ മാതൃഭൂമി (1948) എന്ന കൃതിയില്‍ 'ബ്രാഹ്മണര്‍ പുറത്തുനിന്നു വന്നവരാണെന്നതില്‍ സംശയമില്ല' എന്നു പറഞ്ഞ് വിശദീകരിക്കുന്നത് പഴഞ്ചന്‍ എന്നു പറഞ്ഞ് ഇവിടെ ഇ എം എസ് പുച്ഛിക്കുന്ന അതേ 'ചരിത്രസിദ്ധാന്ത'മാണ്.
ഈ പുസ്തകത്തിനു 'പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി മുഖവുരകളില്‍' പറഞ്ഞു എന്നു പറയുന്നതില്‍ ചില്ലറ വാസ്തവം ഇല്ലാതില്ല. രണ്ടാം പതിപ്പിനുള്ള 1964-ലെ മുഖവുരയില്‍ ഇങ്ങനെ പറയുന്നുണ്ട്.
നമ്പൂതിരി പുറമേനിന്നുവന്ന ഒരുവനാണെന്ന സിദ്ധാന്തം സ്വീകരിക്കാന്‍ വിഷമമാകത്തക്കവണ്ണം കേരളത്തില്‍ നമ്പൂതിരിയുടെ 'കുടുംബം സ്വത്ത് രാഷ്ട്രീയം' എന്നിവയുടെ സംഘടന നായരുടേതിനോട് അത്രമാത്രം സദൃശവും ഉത്തരേന്ത്യന്‍ ബ്രാഹ്മണന്റേതില്‍നിന്ന് അത്രമാത്രം വ്യത്യസ്തവുമാണ്.പക്ഷേ അതുകൊണ്ടെന്തു കാര്യം? 1990-ലെ കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന കൃതിയില്‍ വീണ്ടും ഈ പഴഞ്ചന്‍ സിദ്ധാന്തങ്ങള്‍ തന്നെയാണ് നമ്പൂതിരിപ്പാട് എടുത്തു പെരുമാറുന്നത്. നമ്പൂതിരിമാരുടെ വരവിനെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ 'പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു' എന്നൊക്കെ വിവേകം തട്ടിമൂളിച്ച് തൊട്ടടുത്ത ഖണ്ഡികയില്‍ ടിയാന്‍ പറയുന്നത് ഇങ്ങനെ:
ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്. (കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍, ചിന്ത പബ്ലിഷേഴ്സ്, 2008, പേജ് 19,)അതായത് പഴഞ്ചനെന്ന് വന്നേരിനാട് എന്ന പുസ്തകത്തെ വിമര്‍ശിച്ചു പറയുന്ന അതേ വീക്ഷണം 1948ലെ magnum opusല്‍ മാത്രമല്ല നാലുദശകങ്ങള്‍ക്കുശേഷമെഴുതിയ തന്റെ മേന്മയേറിയ ചരിത്രഗ്രന്ഥത്തിലും ആവര്‍ത്തിച്ചശേഷമാണ് 1994-ല്‍ ടിയാന്‍ മലര്‍ന്നുകിടന്നു മേലോട്ടു തുപ്പുന്നത്.
ഇതേ വിഷയത്തില്‍ 1948-ലെ കൃതിയെക്കുറിച്ച് 1994-ലെ ഒരു പ്രസംഗത്തില്‍ നുണ പറഞ്ഞ കാര്യം നേരത്തെ ഒരു പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു. ഇവിടെ പരാമര്‍ശിക്കുന്ന ലേഖനത്തിലാവട്ടെ 1990ലെ കൃതിയെക്കുറിച്ചുകൂടി നുണ പറഞ്ഞിരിക്കുന്നു. ദശകങ്ങള്‍ നീണ്ട തന്റെ ചരിത്രപഠനത്തിന്റെ ഏറ്റവും മികച്ച ഉത്പന്നമായാണ് നമ്പൂതിരിപ്പാട് കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന കൃതിയെ കാണുന്നത് എന്നതാണ് രസകരമായ വസ്തുത.
ഈ കൃതിയെക്കുറിച്ച് ഇതേ സമാഹാരത്തില്‍ മറ്റൊരു കള്ളം കൂടി ഇ എം എസ് പറയുന്നുണ്ട്. രാഘവവാരിയര്‍, രാജന്‍ ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ കേരളചരിത്രം എന്ന പുസ്തകത്തിന് പാര്‍ട്ടിക്കൂറ് പോരാ എന്നു മസൃണവിമര്‍ശനം ചെയ്യുമ്പോഴാണത്.
(തിരുത്ത്, 25.06.10: ഇവിടെ മസൃണവിമര്‍ശനം എന്നു പറഞ്ഞത് എനിക്കുപറ്റിയ തെറ്റാണ്. രാഘവവാരിയര്‍ക്കും രാജന്‍ ഗുരുക്കള്‍ക്കും മാര്‍ക്സിസ്റ്റു വീക്ഷണമില്ലെന്നാണ് ഇ എം എസ് പറയുന്നത്. "ചരിത്രത്തില്‍ വര്‍ഗവിവേചനത്തിനും വര്‍ഗസമരത്തിനുമുള്ള സ്ഥാനം അവര്‍ അംഗീകരിക്കുന്നില്ല" എന്ന് ഇ എം എസ് അവരെ പഴിക്കുന്നു.)
ചരിത്രസാമഗ്രികള്‍ ഉപയോഗിച്ചില്ലെന്ന മുണ്ടശ്ശേരിയുടെ വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് തന്റെ ആദ്യ കൃതിയിലെ (കേരളം: മലയാളികളുടെ മാതൃഭൂമി) ആദ്യഭാഗങ്ങള്‍ (പ്രാചീനകേരളം പ്രതിപാദിക്കുന്ന ഭാഗം) അവസാനകൃതിയായ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ നിന്ന് എടുത്തുകളഞ്ഞു എന്നാണ് ഇ എം എസ് പറയുന്നത്. ഇതും നുണയാണ്. എന്തൊക്കെയോ എടുത്തുകളഞ്ഞിട്ടുണ്ടാവാം. പക്ഷേ പ്രാചീന കേരളത്തെക്കുറിച്ച്1948 ലെപുസ്തകത്തിലുള്ളതും പിന്നീട് 1951-52 കാലത്ത് എഴുതിയ പുസ്തകത്തില്‍ മലക്കംമറിഞ്ഞു തള്ളിയതുമായ വങ്കത്തരങ്ങളൊരുവിധം എല്ലാം തന്നെ ഇതിലുണ്ട്. മുണ്ടശ്ശേരിയുടെ വിമര്‍ശനത്തെ ഇ എം എസ് ഉള്‍ക്കൊണ്ടതെങ്ങനെയെന്നത് കെങ്കേമമായ ഒരു തമാശയാണ്. കള്ളപ്പേരില്‍ മുണ്ടശ്ശേരിയെ തെറിവിളിച്ചും ഉളുപ്പില്ലാതെ ആത്മപ്രശംസ നടത്തിയും എഴുതിയ നികൃഷ്ട ലേഖനം (മുണ്ടശ്ശേരിയുടെ ചരിത്രവീക്ഷണം അഥവാ റാവുസാഹേബ് സോഷ്യലിസം) ഇ എം എസ് നമ്പൂതിരിപ്പാട് എന്ന വ്യക്തിയുടെ അധികം അറിയപ്പെടാത്ത വശം വ്യക്തമാക്കുന്നതും ചരിത്രപ്രാധാന്യം അര്‍ഹിക്കുംവിധം രാഷ്ട്രീയവും സദാചാരപരവുമായ എല്ലാ മര്യാദകളെയും ലംഘിക്കുന്നതുമാണ്. പക്ഷേ ആ ലേഖനം എഴുതിയ നമ്പൂതിരിപ്പാട് വെറും മൂന്നുവര്‍ഷത്തിനുള്ളില്‍ മലക്കംമറിഞ്ഞ് താന്‍ അസഭ്യവര്‍ഷം നടത്തിയ മുണ്ടശ്ശേരിയുടെ നിലപാടുകള്‍ സ്വീകരിക്കുന്നത് കൌതുകകരമായ കാഴ്ചയാണ്. അതിനെപ്പറ്റി പിന്നീട്.
ഇ എം എസ് ഈ പറയുന്ന നുണയൊന്നും അദ്ദേഹത്തിന്റെ മഹാഗ്രന്ഥങ്ങളെപ്പറ്റിയുള്ള ശ്രദ്ധേയമായ വസ്തുതകള്‍പോലുമല്ല, എന്തെന്നാല്‍, രണ്ടു പുസ്തകങ്ങളും അവയിലെ നിലപാടുകളും തന്നെ കുഴിച്ചുമൂടിയ ചരിത്രമുണ്ട് ഇ എം എസ്സിന്റെ ചരിത്രരചനയില്‍. എങ്കിലും 1948 ലെയും 1990ലെയും കൃതികളെക്കുറിച്ച് പൊങ്ങച്ചം പറയുന്ന പതിവ് ഇ എം എസ്സിനുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ വന്‍തട്ടിപ്പുകളുടെ മുന്‍പില്‍ നിസ്സാരമായ ഈ കൊച്ചുകള്ളത്തെപ്പറ്റി എഴുതുന്നത്.
(മുന്‍പത്തെ ഈ പോസ്റ്റ് വായിച്ചു മുണ്ടുപൊക്കിക്കാണിച്ച ശ്യം ബാലകൃഷ്ണന്‍ എന്ന ഒരു വിഡ്ഢി ബ്ലോഗെറെ (അതിനെപ്പറ്റി ഇവിടെ പറയുന്നു) മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കണം ഇ എം എസ് വന്നേരിനാടിനെ വിമര്‍ശിച്ചു ലേഖനം ചമച്ചത്. നമ്പൂതിരിമാരെല്ലാം "പുരാതനകാലത്ത് കര്‍ണാടകത്തില്‍നിന്നോ ആന്ധ്രയില്‍നിന്നോ രണ്ടുംകൂടിയോ വന്നവരാണെന്നതി"നെയാണ് ഇ എം എസ് വിമര്‍ശിക്കുന്നതെന്നും മഹാരാഷ്ട്രകൂടി ചേര്‍ത്ത് ഒന്നും രണ്ടും ഇടത്തുനിന്നല്ല മൂന്നിടത്തുനിന്നായാണ് വന്നതെന്നാണ് ശരിയായതും ഇ എം എസ് സ്വീകരിച്ചതുമായ നിലപാടെന്നതല്ലേ ചെമപ്പന്‍ മഹാസത്യം, വിഡ്ഢീ?)



