Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room
Showing posts with label പിണ്ണാക്ക്. Show all posts
Showing posts with label പിണ്ണാക്ക്. Show all posts

7 May 2010

മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി വേണമത്രെ!

മാതൃഭൂമിയില്‍ മെയ് 6ന് വന്ന വാര്‍ത്തയാണ് താഴെ.
മലയാളഭാഷാചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും-എം.എ. ബേബി


ക്ലാസിക് പദവി പരിശോധിക്കാന്‍ വിദഗ്ധസമിതി


ന്യൂഡല്‍ഹി: മലയാളത്തിന്റെ ഉത്പത്തിയും ചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി അറിയിച്ചു. മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയ ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.


കൊള്ളാം. സി പി എം മന്ത്രിമാര്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു ക്ലാസിക്കല്‍ ഭാഷാ പദവി സംഘടിപ്പിക്കാന്‍. അഴീക്കോടു പണ്ഡിതരുടെ വിവരംകെട്ട വാക്കുകളില്‍ പറഞ്ഞാല്‍ ക്ലാസിക് ഭാഷാപദവിക്ക്.
അപ്പോള്‍ സഖാവേ ഒരു പ്രശ്നമുണ്ട്. ഭാഷാചരിത്രം പഠിപ്പിക്കുന്നതൊക്കെ കൊള്ളാം. ഇ എം എസിന്റെ ഭാഷാശാസ്ത്രം നമുക്കെന്തെങ്കിലും ചെയ്യേണ്ടിവരും. കാരണം നമ്പൂതിരിപ്പാട് വിളമ്പിവെച്ച വങ്കത്തരങ്ങള്‍ വല്ലവരും കണ്ടുപോയാല്‍ അസൂയാലുക്കള്‍ അതെടുത്ത് ഉദ്ധരിച്ച് മലയാളത്തിനു ക്ലാസിക്കല്‍ പദവി നല്കരുതെന്നു പറഞ്ഞുകളയും. എന്താണ് ഇ എം എസ് പറഞ്ഞതെന്നോ? ഇ എം എസ് വായില്‍ത്തോന്നിയതൊക്കെ പറഞ്ഞിരുന്ന ആളാണെന്ന് അറിയാമല്ലോ. കൂട്ടത്തില്‍ പ്രാചീനമലയാള സാഹിത്യം എന്നൊന്നില്ലെന്ന് അങ്ങോര്‍ അറത്തുമുറിച്ചു പറഞ്ഞുകളഞ്ഞു.
“പ്രാചീനകാലത്ത് മലയാളമെന്ന ഒരു സ്വതന്ത്രഭാഷയുണ്ടായിരുന്നുവോ? ഇല്ലെന്നാണ് ചരിത്രവസ്തുതകൾ തെളിയിക്കുന്നത്." (നമ്മുടെ ഭാഷ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, പുറം 52) 
1996ല്‍ ദേശാഭിമാനി വാരികയിലെഴുതിയ പ്രാചീനമലയാള സാഹിത്യം: സങ്കല്പവും യാഥാര്‍‍ത്ഥ്യവും  എന്ന ലേഖനത്തിലാണ് ഇങ്ങനെ ഈ പണ്ഡിതന്‍ കാച്ചിയത്. ചരിത്രവസ്തുത ഒരു പിണ്ണാക്കും പണ്ഡിതനു പറയാനുണ്ടാവുമെന്ന് ഇ എം എസിനെക്കുറിച്ച് എന്തെങ്കിലും അറിയുന്ന ആരും  പ്രതീക്ഷിക്കില്ലല്ലോ. ഇനി പ്രതീക്ഷിച്ചിട്ടുണ്ടെങ്കിലും കാര്യവുമില്ല. പതിവു സിദ്ധാന്തം നൂറ്റൊന്നു തവണ ആവര്‍ത്തിച്ചത് പിന്നെയും ആവര്‍ത്തിക്കുന്നുണ്ട്. പണ്ട് ഒരു ചെന്തമിഴും കുറെ കൊടുംതമിഴും ഉണ്ടായിരുന്നു. ആ കൊടുംതമിഴുകളില്‍ ചിലത് സംസ്കൃതത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് സാഹിത്യഭാഷയായി മാറാന്‍ തുടങ്ങി. ഇങ്ങനെയാണ് മലയാളവും ആധുനിക തമിഴും ഉണ്ടായത്. ഇങ്ങനെയൊരു മന്തന്‍ സിദ്ധാന്തം ഇങ്ങോര്‍ ഇത്രയേറെ ആവര്‍ത്തിച്ചു നടന്നിട്ടും ഇതുകൊണ്ടെന്തു കാര്യം നമ്പൂതിരിപ്പാടേ എന്നൊരുത്തനും ചോദിച്ചില്ല! ഏതായാലും ഈ പതിവു സിദ്ധാന്തത്തിനപ്പുറം പണ്ഡിതന് ചരിത്രവസ്തുതകള്‍ ഒന്നുമില്ല.  അപ്പോള്‍ പ്രാചീന മലയാളസാഹിത്യം ഇല്ല. മലയാളം ഉണ്ടായതാവട്ടെ തമിഴിന്റെ ഒരു ഭേദം വികസിച്ചും. അതാവട്ടെ സംഭവിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടോടെയും.

ഇതിനാകെ ഒരു മാറ്റംവന്നത് ഏതാണ്ട് പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടിയാണ്. അതേവരെ വായ്മൊഴിയായി മാത്രം കിടന്നിരുന്ന പല നാടന്‍ഭാഷകളും ഇക്കാലത്തു വരമൊഴിയായി മാറി. അവയിലും സാഹിത്യമുണ്ടാവാന്‍ തുടങ്ങി. അതേവരെ പ്രാകൃത ഭാഷകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന വ്രജഭാഷയില്‍ സാഹിത്യകൃതികള്‍ ഉയര്‍ന്നുവന്നു. ഇതാണു പിന്നീട് ഹിന്ദിയായി വളര്‍ന്നത്. അതുപോലെ മറാത്തി, ബംഗാളി, ഗുജറാത്തി മുതലായി വടക്കേഇന്ത്യയിലും കര്‍ണാടകം, തെലുങ്ക്, മലയാളം മുതലായി തെക്കേ ഇന്ത്യയിലും പുത്തന്‍ വരമൊഴികള്‍ രൂപംകൊണ്ടു. പഴയ പ്രാകൃതഭാഷകള്‍ക്കും കൊടുന്തമിഴുകള്‍ക്കും രൂപഭേദം വരുന്നതോടൊപ്പം അവയില്‍ പലതും പരസ്പരം ലയിക്കുകയും ചെയ്യുകയെന്ന ഒരു സുദീര്‍ഘ പ്രക്രിയയിലൂടെയാണ് ഈ പുതിയ വരമൊഴികള്‍ ജന്മംകൊണ്ടത്.(നമ്മുടെ ഭാഷ, പുറം 28)
ഇങ്ങനെയൊക്കെ പറഞ്ഞ നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയുടെ പു ക സ ക്കാരനും എം. എ. ബേബിയുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ പറയുന്നത് ഒന്‍പതാം നൂറ്റാണ്ടിലെ വാഴപ്പള്ളി ചെപ്പേട് മുതല്‍ മലയാള ലിപി ലഭ്യമെന്നാണ്. പതിന്നാലാം നൂറ്റാണ്ടില്‍ ഭഗവദ്ഗീതയ്ക്കു മലയാളഭാഷാന്തരം ഉണ്ടായിയെന്നും പറയുന്നുണ്ട്.
മനോരമ വാര്‍ത്തയിലാണ് ഇതൊക്കെ കാണുന്നത്.
 അപ്പോള്‍ നമ്പൂതിരിപ്പാട് പറഞ്ഞതോ? നമ്പൂതിരിപ്പാട് ഇതെല്ലാം പറഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പാഠപുസ്തകമാക്കി ഇറക്കിയിട്ടുണ്ട് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. അതില്‍നിന്നാണ്  മേലെ ഉദ്ധരിച്ചത്. ഈ പുസ്തകം യൂനിവേഴ്സിറ്റികളില്‍ സിലബസ്സിലുമുണ്ട്.
ഇനിയും പോരെങ്കില്‍ നമ്പൂതിരിപ്പാട് ഇങ്ങനെയും പറഞ്ഞിട്ടുണ്ട്.
തുഞ്ചത്തെഴുത്തച്ഛന്‍ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഭാഷാരൂപാന്തരങ്ങള്‍ സൃഷ്ടിക്കുന്നതുവരെ, കേരളത്തിലെ ജനതയ്ക്ക് തങ്ങളുടെതായ സാഹിത്യമേ ഉണ്ടായിരുന്നില്ല. (സാഹിത്യവും സമൂഹവും, പ്രബന്ധങ്ങള്‍, സാഹിത്യ അക്കാഡമി, പുറം 136)
മണ്ടന്‍ എന്നല്ലാതെ എന്തു പറയാന്‍! ദ്വിതീയാക്ഷരപ്രാസം എന്നാല്‍ എന്താണെന്നറിയാതെ ദ്വിതീയാക്ഷരപ്രാസം അനുഷ്ഠിക്കുന്ന കാവ്യം ദീര്‍ഘമായി ഉദ്ധരിച്ച് കവിക്കു ദ്വിതീയാക്ഷരപ്രാസത്തോട് താത്പര്യമുണ്ടായിരുന്നില്ലെന്ന് ഒരു യൂനിവേഴ്സിറ്റിയില്‍ പോയി പ്രഭാഷണ പരമ്പര നടത്തിയ ദേഹമാണ്. ഇതല്ല ഇതിലപ്പുറവും പറയും. 
ഇനി ക്ലാസിക്കല്‍ ഭാഷയെന്നാല്‍ എന്താണാവോ?
വിക്കിപീഡിയ ലേഖനം അതിനെ നിര്‍വ്വചിക്കുന്നത് ഒരു ഭാഷാവിദഗ്ധന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ടാണ്.
A classical language, is a language with a literature that is classical— i.e., it should be ancient, it should be an independent tradition that arose mostly on its own, not as an offshoot of another tradition, and it must have a large and extremely rich body of ancient literature.
ഇന്ത്യാ ഗവണ്‍മെന്റിന്റെ കണക്കില്‍ ക്ലാസിക്കല്‍ ഭാഷയെന്താണെന്ന് അറിയില്ല. ഏതായാലും ഇതില്‍ പറയുന്ന മൂന്നു ഗുണങ്ങളും വേണ്ടിവരുമെന്ന് ഉറപ്പാണ്. ഈ മൂന്നു കാര്യങ്ങളും മലയാളത്തിനുണ്ട് എന്നാണ് പ്രധാനമന്ത്രിയെക്കണ്ട സംഘം തെര്യപ്പെടുത്താന്‍ ശ്രമിച്ചതെന്നും വാര്‍ത്തയില്‍നിന്നു വ്യക്തമാവുന്നുണ്ട്. എന്നാല്‍  ആദ്യത്തെ രണ്ടു ഗുണങ്ങളും മലയാളത്തിനില്ലെന്ന് നമ്പൂതിരിപ്പാട്  പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. പ്രാചീനമല്ല, സ്വതന്ത്രമായി ഉയര്‍ന്നുവന്നതുമല്ല. 
ഇനിയിപ്പോള്‍ എന്തു ചെയ്യും? ക്ലാസിക്കല്‍ പദവി വേണോ നമ്പൂതിരിപ്പാടിന്റെ ഭാഷാസിദ്ധാന്തം വേണോ?