Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

6 Nov 2009

ഇ എം എസ്സും കോപ്പും 2, മഹാദാര്‍ശനികന്‍ മാര്‍ക്സിസ്റ്റ് ഗോര്‍ക്കി

 If Malayalam text doesn't display properly on your computer screen, you can download a pdf file of the text here.

ഇ എം എസ്സും കോപ്പും ഒന്നാം ഭാഗം ഇവിടെ വായിക്കുക.  ഇ എം എസ് നമ്പൂതിരിപ്പാടിനെതിരായ സൈദ്ധാന്തികമോ അല്ലാത്തതോ ആയ വിമര്‍ശനമല്ല ഈ കുറിപ്പുകളുടെ ഉദ്ദേശ്യമെന്ന് നേരത്തേ പറഞ്ഞു. നമ്പൂതിരിപ്പാട് മാര്‍ക്സിസത്തിലും അല്ലാത്ത വിഷയങ്ങളിലും നിരക്ഷരനാണെന്നും പുസ്തകം വായിച്ചാല്‍ അദ്ദേഹത്തിനു മനസ്സിലാവില്ലെന്നും എഴുതാനറിയില്ലെന്നും വിവരക്കേടുകള്‍ ദശകങ്ങളോളം ആവര്‍ത്തിച്ചു വിളമ്പിയെന്നും വ്യക്തമാക്കുക, എന്നു വെച്ചാല്‍ പച്ചയ്ക്കു പറയുക- ഇതാണ് ഉദ്ദേശ്യം. കള്ളിവെളിച്ചത്താക്കുക. ഇംഗ്ലീഷില്‍ Debunking എന്നു പറയുന്ന ഏര്‍പ്പാട്. വിവരക്കേടുകളുടെ ഈ ഉപാസകന്‍ വാഴ്ത്തപ്പെട്ടതുപോലെ  മറ്റൊരു വ്യക്തിത്വം കേരളത്തില്‍ വാഴ്തത്തപ്പെട്ടുകാണില്ല. ഇദ്ദേഹത്തിന്റെ ചരിത്രപാണ്ഡിത്യത്തെയും (പാണ്ഡിത്യമില്ലായ്മയെയും) വാഴ്ത്തുന്നവരില്‍ ഐജാസ് അഹമ്മദും രാജന്‍ ഗുരുക്കളും കെ എന്‍ പണിക്കരുമുണ്ട്. പുസ്തകം വായിക്കാതെയാണ് എഴുതിയിരുന്നതെന്നതുപോലും ഇദ്ദേഹത്തിന്റെ കാര്യത്തില്‍ പലരുടെയും കണ്ണില്‍ മികവാണ്. യുക്തിയോടെ ഒരു ഖണ്ഡിക തികച്ചെഴുതാന്‍ കഴിവില്ലാത്ത ഇദ്ദേഹത്തെ ശൈലീവല്ലഭനായി വാഴ്ത്തുന്നവരില്‍ സി ജെ തോമസ്, ഓ എന്‍ വി കുറുപ്പ്, സുകുമാര്‍ അഴീക്കോട് എന്നിവരുണ്ട്. ഇദ്ദേഹത്തിന്റെ ചരിത്രജ്ഞാനം, ശൈലീവിലാസം എന്നിവയെപ്പറ്റി വെവ്വേറെ കുറിപ്പുകളില്‍  പിന്നീടു പറയും. മാക്സിം ഗോര്‍ക്കിയുടെ ഒന്നോ രണ്ടോ ലേഖനം വായിച്ച് മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തില്‍ തനിക്കുള്ള പരിമിതികള്‍ മറികടന്നു ധീരമായി സാഹിത്യലോകത്ത് ഇടപെട്ട്  ഗ്രന്ഥങ്ങള്‍ രചിച്ച് സാഹിത്യസൈദ്ധാന്തികനും സാഹിത്യവിമര്‍ശകനുമായി ഖ്യാതി നേടിയ ഇ എം എസിനെപ്പറ്റിയാണ് ഈ കുറിപ്പ്.)  


ഇ എം എസ് സിദ്ധാന്തവേല തുടങ്ങിയ കാലം  മുതല്‍തന്നെ സാഹിത്യ സംബന്ധിയായ വിഷയങ്ങളെപ്പറ്റിയും എഴുതിത്തുടങ്ങിയെന്നു തോന്നുന്നു. കേരളത്തിലെ സിദ്ധാന്തവ്യാപാരത്തില്‍ പ്രചാരം നേടിയ ജീവല്‍സാഹിത്യം, കല കലയ്ക്കുവേണ്ടിയോ സമൂഹത്തിനുവേണ്ടിയോ, സോദ്ദേശ്യസാഹിത്യം, പുരോഗമന സാഹിത്യം (പു ക സ യും) തുടങ്ങിയ വിഷയങ്ങളിലൊക്കെ കശപിശകൂടാന്‍ ഒരു പക്ഷത്ത് ഇ എം എസ് ഉണ്ടായിരുന്നല്ലോ. സാഹിത്യത്തെപ്പറ്റിയുള്ള മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ തനിക്ക് ഒരു ഘട്ടംവരെയുണ്ടായിരുന്ന പരിമിതി പറഞ്ഞുകൊണ്ട് അതിനു പരിഹാരമായതെങ്ങനെയെന്ന് ഇ എം എസ് വിവരിക്കുന്നു.
രൂപഭദ്രതാവാദം അലയടിച്ചുയര്‍ന്ന കാലത്ത് തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ നിലപാടുവെച്ച് സാഹിത്യകൃതികളെ നിരൂപണംചെയ്യേണ്ടതെങ്ങനെയെന്ന കാര്യത്തില്‍ തികച്ചും അപൂര്‍ണ്ണമായ ധാരണകളാണ് എനിക്കുണ്ടായിരുന്നത്. മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍ എന്നിവരുടെ കൃതികള്‍ സാമാന്യം നന്നായി പഠിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നുവെങ്കിലും വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദം കലാസാഹിത്യാദികളുടെ മേഖലയെ എങ്ങനെ സ്പര്‍ശിക്കുമെന്ന് എനിക്കന്ന് കാണാന്‍ കഴിഞ്ഞിട്ടില്ല. മുണ്ടശ്ശേരി മാസ്റ്ററുടേതടക്കം കമ്യൂണിസ്റ്റിതര സാഹിത്യകാരന്മാരുടെ ഖണ്ഡനപരമായ ലേഖനങ്ങള്‍ക്കും പ്രബന്ധങ്ങള്‍ക്കും ഖണ്ഡനപരമായി ഞാന്‍ നല്കിയ മറുപടിയില്‍ ഈ ദൌര്‍ബല്യം കാണാം.
ഈ കുറവ് പരിഹരിക്കാന്‍ എന്നെ സഹായിച്ചത് വര്‍ഷങ്ങള്‍ക്കുശേഷം എനിക്കു പഠിക്കാന്‍ കഴിഞ്ഞ മാക്സിം ഗോര്‍ക്കിയുടെ ഒന്നു രണ്ടു പ്രശസ്ത ലേഖനങ്ങളാണ്. പ്രശസ്ത സാഹിത്യകാരനും ഉറച്ച മാര്‍ക്സിസ്റ്റ് ദാര്‍ശനികനുമായിരുന്ന അദ്ദേഹം സാഹിത്യത്തിന്‍റെ വളര്‍ച്ചയെ സമൂഹത്തിന്‍റെ വളര്‍ച്ചയോടു ബന്ധപ്പെടുത്തിക്കൊണ്ടു പറഞ്ഞു. (1988-ലെ മുണ്ടശ്ശേരി സ്മാരക പ്രഭാഷണം, തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍ 181) (ഊന്നല്‍ എന്റേത്)
തന്റെ കണ്ണില്‍ ഉറച്ച മാര്‍ക്സിസ്റ്റ് ദാര്‍ശനികനായ മാക്സിം ഗോര്‍ക്കി പറഞ്ഞതായി ഇ എം എസ് മനസ്സിലാക്കിയ കാര്യങ്ങള്‍ അദ്ദേഹം നൂറ്റൊന്നാവര്‍ത്തിച്ചു എന്നു പറഞ്ഞാല്‍ അത് ന്യുനോക്തിയേ ആവൂ. തെരഞ്ഞെടുത്ത പ്രബന്ധങ്ങളില്‍ സാഹിത്യത്തെപ്പറ്റി പൊതുവില്‍ പറയുന്ന എല്ലാ ലേഖനങ്ങളിലും ഗോര്‍ക്കിയില്‍നിന്നു കിട്ടിയ പാഠം വിസ്തരിക്കുന്നുണ്ട് ഇദ്ദേഹം.  തിരഞ്ഞെടുത്ത പ്രസംഗങ്ങളിലും ഗോര്‍ക്കി വേണ്ടത്ര വരുന്നുണ്ട് . സാഹിത്യസംബന്ധിമായ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍ അദ്ദേഹത്തിനുള്ള ദൌര്‍ബല്യം രണ്ടു ലേഖനങ്ങള്‍ കൊണ്ടു  പരിഹരിച്ച ഗോര്‍ക്കിയെക്കുറിച്ച് അദ്ദേഹത്തിനു വാചാലനാവാതെ വയ്യ.
മേല്‍ക്കൊടുത്ത ഉദ്ധരണിയിലുള്ള പുസ്തകത്തിന് ശ്രദ്ധേയമായ ഒരു പേരാണുള്ളത്. 'വ്യക്തിത്വത്തിന്‍റെ ശിഥിലീകരണം.' ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും മാര്‍ക്സിസ്റ്റുകാരോട് എനിക്കു വിനീതമായ ഒരു അഭ്യര്‍ത്ഥനയുണ്ട്. ഈ അനര്‍ഘമായ കൃതി തങ്ങളുടെ ഭാഷകളിലേക്ക് തര്‍ജമ ചെയ്യണം. വളര്‍ന്നു വരുന്ന മാര്‍ക്സിസ്റ്റ്  സാഹിത്യകാരന്മാരുടെയും വിമര്‍ശകന്മാരുടെയും തലമുറയ്ക്കും സാംസ്കാരികജീവിതത്തിന്റെ എല്ലാ വശങ്ങളിലും അതീവ താത്പര്യമുള്ള സാമാന്യവായനക്കാര്‍ക്കും, ഒരു വശത്ത് മാര്‍ക്സിസ്റ്റ്  ലോക വീക്ഷണവും  മറുവശത്ത് എല്ലാ കലാരൂപങ്ങളുടെയും സര്‍ഗ്ഗാത്മക രചനയും വിമര്‍ശനാത്മക ആസ്വാദനവും തമ്മിലുള്ള ബന്ധത്തെപ്പറ്റി മനസ്സിലാക്കുവാന്‍ ഇതുപകരിക്കും.  (മാര്‍ക്സിസവും സൌന്ദര്യശാസ്ത്രവും, 1981- ലെ പ്രസംഗം, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, 196)
ഇപ്പറഞ്ഞത് സരളമല്ലേ? ഗഹനമല്ലേ? പിന്നെയെന്തൊക്കെയല്ല!
തുടര്‍ന്ന് ആറു താളുകളിലായാണ് ഗോര്‍ക്കിയെന്ന മാര്‍ക്സിസ്റ്റ് ദാര്‍ശനികന്റെ ദര്‍ശനം ഇ എം എസ് വിവരിക്കുന്നത്. ഇവിടെ എഴുതിച്ചേര്‍ക്കാന്‍ വയ്യ എന്നതിനാല്‍ പേജുകള്‍ സ്കേന്‍ ചെയ്തു ചേര്‍ക്കുന്നു. അവ താഴെക്കാണാം.
1972-ല്‍ പ്രസിദ്ധീകൃതമായ ഒരു അഭിമുഖം മാര്‍ക്സിസവും കലാസാഹിത്യപ്രശ്നങ്ങളും എന്ന പേരില്‍ പ്രബന്ധങ്ങളില്‍ (108-118) കാണുന്നു. അതിലും വ്യക്തിത്വത്തിന്റെ ശിഥിലീകരണത്തില്‍നിന്നുള്ള നെടുങ്കന്‍ ഉദ്ധരണിയുണ്ട്.
പ്രതിഭ, സമൂഹം, വര്‍ഗ്ഗബന്ധങ്ങള്‍ എന്ന പേരില്‍ പ്രബന്ധങ്ങളിലുള്ള ലേഖനത്തില്‍ (311-315) "മാര്‍ക്സിസ്റ്റ് സിദ്ധാന്തം സ്വാംശീകരിച്ച അസാമാന്യമായ സാഹിത്യ പ്രതിഭയുടെ ഉടമയായ മാക്സിം ഗോര്‍ക്കി"യെ മൂന്നു പേജോളം വ്യാഖ്യാനിക്കുകയോ ഉദ്ധരിക്കുകയോ (ഏതെന്നു വ്യക്തമല്ല) ചെയ്യുന്നു. പേരു പറയുന്നില്ലെങ്കിലും വ്യക്തിത്വത്തിന്‍റെ ശിഥിലീകരണം തന്നെയാണ് ഉറവിടം എന്ന് അക്കമിട്ടുകൊടുത്ത പോയിന്റുകളില്‍നിന്നു മനസ്സിലാക്കാം. (വര്‍ഷം കൊടുത്തിട്ടില്ലാത്ത ഈ ലേഖനം 90കളിലെഴുതിയതാവണം, സമാഹാരത്തിലെ അതിന്റെ സ്ഥാനം വെച്ചു നോക്കുമ്പോള്‍.)
വീണ്ടും സാഹിത്യകാരന്‍റെ പ്രതിഭയും സമൂഹവും എന്ന പേരില്‍ പ്രബന്ധങ്ങളിലുള്ള (269-282) ചെറുകാട് അനുസ്മരണ പ്രഭാഷണത്തില്‍ മൂന്നുപേജില്‍ ഗോര്‍ക്കിസിദ്ധാന്തം അക്കമിട്ടു നിരത്തിയിട്ടുണ്ട്. മലയാള നിരൂപണത്തില്‍ മാര്‍ക്സിസത്തിന്‍റെ സ്വാധീനം എന്ന പേരില്‍ പ്രബന്ധങ്ങളില്‍ (203-226) കാണുന്ന ലേഖനത്തിലുമുണ്ട് വീണ്ടും ഇതേ കാര്യങ്ങള്‍ അക്കമിട്ട് രണ്ടു പേജോളം. ഒരു വിധം എല്ലായിടത്തും "പരുക്കന്‍ കല്ലുകള്‍ രാകിമുറിച്ച് ഒന്നാന്തരം രത്നമാക്കാന്‍ കഴിവുള്ള ശില്പികളോടു സാഹിത്യകാരന്മാരെ ഉപമിക്കുന്നുമുണ്ട്".  ചുരുക്കത്തില്‍ ഇ എം എസ് സാഹിത്യകാര്യത്തില്‍ മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് പഠിച്ചത് മാക്സിം ഗോര്‍ക്കിയില്‍നിന്നാണ്. നമ്പൂതിരിപ്പാട് രണ്ടു രണ്ടര ദശകമെങ്കിലും ഈ ഗോര്‍ക്കി സിദ്ധാന്തം യാതൊരു ചെടിപ്പും കൂടാതെ ഒരേ ഈണത്തിലെങ്കിലും പരിഹാസ്യമായ വൈരുദ്ധ്യങ്ങളോടെ ചൊല്ലിനടന്നതു കാണുന്നു. തനിക്ക് മാര്‍ക്സിസ്റ്റ് സൌന്ദര്യ ശാസ്ത്രം വെറും രണ്ടു ലേഖനങ്ങളിലൂടെ വിളമ്പിത്തന്ന ഗോര്‍ക്കിയെ ഇദ്ദേഹം പരിചയപ്പെടുന്നതോ എഴുപതുകളുടെ തുടക്കത്തിലോ മറ്റോ ആയിരിക്കണം! അക്കാലം മുതലാണ് ഇദ്ദേഹം ഗോര്‍ക്കിയെ തന്നിഷ്ടപ്രകാരം വളച്ചുംതിരിച്ചും മുറിച്ചുംതറിച്ചും അക്കമിട്ടും അല്ലാതെയും ഉദ്ധരിച്ചു കാണുന്നത്.

ഇനി ഇ എം എസ്സിന്റെ മാര്‍ക്സിസ്റ്റ് ദാര്‍ശനികനായ മാക്സിം ഗോര്‍ക്കി ആരെന്നു നോക്കാം. ഗോര്‍ക്കി മാര്‍ക്സിസ്റ്റ് ദാര്‍ശനികനാണെന്നത് ഇ എം എസ്സിന്റെ സ്വന്തം കണ്ടുപിടിത്തമാണ്. ഉളുപ്പില്ലാത്ത വിവരക്കേട്. അതു പരിഗണനയര്‍ഹിക്കാതെ തള്ളിക്കളയേണ്ടുന്ന കാര്യമാണ്. കാരണം തന്റെ കൃതികളിലെവിടെയും ഗോര്‍ക്കി മാര്‍ക്സിസ്റ്റ് തത്ത്വവിചിന്തനം നടത്തിയതായി കേട്ടിട്ടില്ല. അങ്ങനെ ചെയ്തതായി ഇ എം എസ്സിനും പറയാനില്ല. ഇദ്ദേഹം എത്രമാത്രം കമ്യൂണിസ്റ്റായിരുന്നു എന്നതു തന്നെ തര്‍ക്കവിഷയമാണ്. ഏതായാലും പലഘട്ടങ്ങളിലും കടുത്ത ബോള്‍ഷെവിക് വിരുദ്ധത ഇദ്ദേഹം പ്രദര്‍ശിപ്പിച്ചു. എന്നുമാത്രമല്ല ഇ എം എസ് മനഃപാഠമാക്കി ആവര്‍ത്തിച്ച് ഉദ്ധരിക്കുന്ന ഗോര്‍ക്കി സിദ്ധാന്തങ്ങളിലെ പല ഭാഗങ്ങളും മാര്‍ക്സിസ്റ്റ് വിരുദ്ധമാണ്. അതിന്റെ പേരില്‍ പ്ലെഹനോവ് അദ്ദേഹത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്.( ON THE SO-CALLED RELIGIOUS SEEKINGS IN RUSSIA, 1909, Selected Philosophical Works, Vol. III, pp 367-379, 1976, Progress Publishers) ലെനിന്‍ വിരോധം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കത്ത് ഉദാഹരണം.  ഇ എം എസ് ഗോര്‍ക്കിയുടേതായി ഉദ്ധരിക്കുന്ന കാര്യങ്ങള്‍ മിക്കതും അദ്ദേഹത്തിന്റെ സ്വന്തവുമായിരുന്നില്ല. റഷ്യയില്‍ അക്കാലത്ത് ഫാഷനായിരുന്ന ഒരു പുതിയ 'മത'വുമായിട്ടാണ് ഇ എം എസ് ഉദ്ധരിക്കുന്ന കാര്യങ്ങള്‍ക്ക് മാര്‍ക്സിസത്തോടുള്ളതിനെക്കാള്‍ ബന്ധം. മതത്തെയും മാര്‍ക്സിസത്തെയും സംശ്ലേഷിപ്പിക്കാന്‍ തുനിഞ്ഞ "god building" എന്ന ആശയത്തിന്റെ  പ്രചാരകനായിരുന്നു ഗോര്‍ക്കി.
അല്ലെങ്കില്‍ ഈ 'പുസ്തക'ത്തില്‍നിന്ന് ഇ എം എസ്സിനു കിട്ടുന്നതെന്താണ്? എന്താണെന്നു  പറയുക എളുപ്പമല്ല. കാരണം അക്കമിട്ടു പറയുന്നത് ഒരിടത്ത് ഒരുതരത്തിലും വേറൊരിടത്ത്  വേറൊരു തരത്തിലുമാണ്. പ്രബന്ധങ്ങള്‍ 272-275 പേജുകളില്‍ കാണുന്നതും 196-202 പേജുകളില്‍ കാണുന്നതും വ്യക്തിത്വത്തിന്റെ ശിഥിലീകരണം എന്ന ഒറ്റ ലേഖനത്തെ പരാവര്‍ത്തനം ചെയ്തതാണെന്നു വിശ്വസിക്കാന്‍ പ്രയാസമാവും. പേജുകളുടെ സ്കേന്‍ പരിശോധിക്കുക.
272-275 പേജുകളില്‍ (മലയാള നിരൂപണത്തില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം എന്ന പേരിലുള്ള ലേഖനത്തില്‍/പ്രഭാഷണത്തില്‍ നിന്ന്) കാണുന്നത്:




 ഇനി 196-202 (മാര്‍ക്സിസവും സൌന്ദര്യശാസ്ത്രവും എന്ന ലേഖനത്തില്‍നിന്നുള്ള ഭാഗം)

















ഒരു കൃതിയില്‍നിന്ന് ഉദ്ധരിക്കുമ്പോള്‍ കാണിക്കേണ്ട അടിസ്ഥാന മര്യാദ ഇ എം എസിന് അറിയില്ല. ഇതിനുള്ള ഉദാഹരണങ്ങള്‍ പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും ഉടനീളം കാണാം. താന്‍ പറയുന്നതെന്ത്, ഉദ്ധരിക്കുന്നതെന്ത് എന്നു വേര്‍തിരിക്കാതെ രണ്ടും കൂട്ടിക്കുഴച്ച് അവതരിപ്പിക്കുന്നത് വളച്ചൊടിക്കാനുള്ള സൌകര്യത്തിനല്ലേ എന്നു ന്യായമായും സംശയിക്കാം. ഒരുദാഹരണം ഇതാ:
എന്നാല്‍ മതവും അതിന്റെ സൃഷ്ടിയായ ദൈവവും പിന്നീട് മര്‍ദ്ദനത്തിനുള്ള ഉപകരണമായി തീര്‍ന്നു; അതിനെതിരായും മനുഷ്യനു പോരാടേണ്ടിവന്നു. മതത്തിന്റെ സൃഷ്ടിയിലെന്നപോലെ തന്നെ ഒരിക്കല്‍ക്കൂടി സമൂഹം ഒന്നടങ്കമായി, ഇത്തവണ ദൈവത്തിനെതിരായ പോരാട്ടത്തിന്റെ ഒരു പ്രതിബിംബം സൃഷ്ടിച്ചു:
'മനുഷ്യനും ദൈവങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം മനുഷ്യരാശിയുടെ പ്രതിഭയുടെ ഉജ്വലപ്രതീകമായ പ്രൊമിത്യൂസിനെ അവതരിപ്പിച്ചു. [...]'


ഇങ്ങനെ മര്‍ദ്ദനോപകരണമായതിനെപ്പറ്റിയൊന്നും ഗോര്‍ക്കിയുടെ ലേഖനത്തിലില്ല. ഇതൊക്കെ ഇ എം എസ് കൂട്ടിച്ചേര്‍ത്തതാണ്. ഇത്തരം വ്യാജമായ ഉദ്ധരണികള്‍ ഇ എം എസ് ശിഷ്യഗണങ്ങള്‍ക്കു പ്രശ്നമാവില്ലായിരിക്കാം. ("അങ്ങിനൊരു പ്രസ്ഥാവന ഗോര്‍ക്കി നടത്തിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ലാത്ത സ്ഥിതിക്ക് എപ്പോള്‍ എന്ന കാര്യം മാത്രം വച്ചു ഈ എമ്മിനു വിവരമില്ലെന്നു പറയുന്നത് കാര്യമായിട്ടെടുക്കുന്നില്ല" എന്നു പുലമ്പുന്ന സഗാവിനെപ്പോലുള്ളവര്‍ക്ക്.) എന്നാല്‍ ബൌദ്ധിക വ്യവഹാരങ്ങളില്‍ ഇത് അക്ഷന്തവ്യമായ നെറികേടാണ്.  ഗോര്‍ക്കിയെ ഉദ്ധരിച്ച് ഉദ്ധരിച്ച് ഒരു ചാട്ടം ചാടുന്ന ഇ എം എസ് പിന്നീട് അതേ ലേഖനത്തില്‍നിന്നെന്ന പോലെ യാതൊരു മാറ്റവും സൂചിപ്പിക്കാതെ ഉദ്ധരിക്കുന്നത് ഇരുപതിലധികം വര്‍ഷം പിന്നീട് ഗോര്‍ക്കി എഴുതിയ ലേഖനത്തില്‍നിന്നാണ്. (പ്രബന്ധങ്ങള്‍, 200, സ്കേന്‍ ചെയ്ത പേജുകള്‍ കാണുക) അതില്‍ ഹിറ്റ്ലറും മുസോളിനിയും സാംസ്കാരിക നായകരുമൊക്കെ വരുന്നുണ്ട്. ചുരുക്കത്തില്‍ ഇ എം എസിന് അറിഞ്ഞുകൂടാ വ്യക്തിത്വത്തിന്റെ ശിഥിലീകരണം 1909-ല്‍ എഴുതിയ ലേഖനമാണെന്നും അക്കാലത്ത് ഗോര്‍ക്കി god building ല്‍ വ്യാപൃതനായിരുന്നെന്നും. (വ്യാജമായ ഉദ്ധരണികള്‍ ഇ എം സ് കൃതികളുടെ മുഖമുദ്രയാണ്. അതിനെപ്പറ്റി കുറച്ചേറെ ഉദാഹരണങ്ങള്‍ നിരത്താനുണ്ട്. അതു മറ്റൊരു പോസ്റ്റായി പിന്നീടു പ്രസിദ്ധീകരിക്കും.)



മതം, കല എന്നിവയുടെ ഉദ്ഭവത്തെപ്പറ്റി ഇ എം എസ്സ് പഠിച്ചത് ഗോര്‍ക്കിയില്‍നിന്നാവാം. പക്ഷേ ഈ വക കാര്യങ്ങളെപ്പറ്റി മാര്‍ക്സിസ്റ്റു സിദ്ധാന്ത ചര്‍ച്ചയില്‍ ഗോര്‍ക്കിക്ക് ഒരു സ്ഥാനവുമില്ല. ഇ എം എസ്സിനു വിവരമില്ലാത്തതുകൊണ്ട് ഈ വിഷയത്തില്‍ ധാരാളമായി രചനകള്‍ നടത്തിയ പ്ലെഹനോവിനെപ്പോലും പരിചയിച്ചില്ല. പകരം ഗോര്‍ക്കിയുടെ അഴുകൊഴമ്പന്‍ വര്‍ത്തമാനംകൊണ്ടു തൃപ്തിപ്പെടുന്നു. 


 വ്യാജമായ ഉദ്ധരണിയുടെ പ്രശ്നം ഒരു വശത്ത്. ഉദ്ധരണിയുടെ നിരര്‍ത്ഥകത വേറൊരു വശത്ത്. മര്‍ദ്ദനോപകരണത്തെപ്പറ്റിയൊന്നും ഗോര്‍ക്കി പറയുന്നില്ല. അതിനെപ്പറ്റി ഈ കുറിപ്പില്‍ മറ്റൊരിടത്തു കാണാം. (മേലെക്കാണുന്ന പ്രകാരം "മനുഷ്യനും ദൈവങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം [...] അവതരിപ്പിച്ച" പ്രൊമിത്യൂസ് മറ്റൊരിടത്ത് പ്രകൃതി പ്രതിഭാസങ്ങളോടേറ്റു മുട്ടിയ മനുഷ്യന്റെ ഭാവനയുടെ സൃഷ്ടിയായി മാറുന്നു.


ഇതൊരു  വലിയ അന്തരമാണോ എന്നു കൊഴണാശ്ശേരിക്കാരന്‍ സഗാവ് ചോദിക്കുന്നത് എനിക്കു കാണാം. മനുഷ്യനും പ്രകൃതിയും, മനുഷ്യനും ദൈവങ്ങളും തമ്മില്‍ എന്നൊക്കെ സംഘട്ടനത്തെ ഘട്ടംഘട്ടമായി വേര്‍തിരിച്ചു പറയുന്നത് നമ്പൂതിരിപ്പാടു തന്നെയാണ്.)

ഇ എം എസ് ഭക്തിയോടെ രണ്ടുരണ്ടര ദശകത്തോളമെങ്കിലും ഉദ്ധരിച്ചു കൊണ്ടുനടന്ന ഈ പ്രബന്ധത്തെപ്പറ്റി കുറച്ചുകൂടി പറയേണ്ടതുണ്ട്. മാക്സിം ഗോര്‍ക്കിയുടെ Collected Works (Progress Publishers, Moscow1978-1982) പത്താം വാല്യത്തില്‍ അറുപതു പേജോളം വരുന്ന ഈ ലേഖനത്തിന്റെ രണ്ടുഭാഗങ്ങളില്‍ ആദ്യഭാഗത്തുനിന്നു (ആദ്യത്തെ വെറും 15 പേജുകള്‍) മാത്രമാണ് ഇ എം എസ് എക്കാലത്തും ഉദ്ധരിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും ഇദ്ദേഹം ശിപാര്‍ശചെയ്ത ഈ ലേഖനത്തിന്റെ ബാക്കി ഭാഗം ഇങ്ങോര്‍ വായിച്ചില്ലേ? കുറ്റം പറയരുതല്ലോ, സംഗതി അറുവഷളാണ്, അറുബോറാണ്. വായിക്കാന്‍ കൊള്ളില്ല. ആദ്യഭാഗത്ത് കുറച്ച് അഴുകൊഴമ്പന്‍ നരവംശശാസ്ത്രമിശ്രണമുണ്ട്. അത്രയും ഭാഗം വായിച്ചാല്‍ ഇങ്ങോര്‍ എന്തെങ്കിലുമൊക്കെ പറയുന്നെന്നു തോന്നും. ബാക്കി കുറെ Philistinismത്തിനെതിരായ നിഴല്‍യുദ്ധവും മുക്കാല്‍ഭാഗവും വെറും പ്രാദേശികകാര്യങ്ങളുമാണ് .   വെറുമൊരു പരട്ട പ്രബന്ധമാണ് നമ്പൂതിരിപ്പാട് വെച്ചുപൂജിക്കുന്നത്. scholarly ആയ യാതൊന്നും അതിലില്ല. ഇതറിയണമെങ്കില്‍ പ്ലെഹനോവിന്റെ ഏതെങ്കിലും സാഹിത്യ സംബന്ധിയായ ലേഖനം വായിച്ചാല്‍ മതി. പ്ലെഹനോവിന്റെ പേരു പറയാന്‍ പ്രത്യേക കാരണമുണ്ട്. സാഹിത്യം, കല എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സവിശേഷമായ ശ്രദ്ധയാണ് ആ കാരണം. primitive art,  സാഹിത്യം കല എന്നിവയുടെ ഉദ്ഭവം ഇതിലൊക്കെ അദ്ദേഹത്തിനു വലിയ താത്പര്യവും പാണ്ഡിത്യവുമുണ്ടായിരുന്നു. ഈ വിഷയങ്ങളില്‍ ആദ്യകാല മാര്‍ക്സിസ്റ്റ് നിലപാട് വിശദമാക്കാന്‍ ഇദ്ദേഹമാണ് സാധാരണമായി ഉദ്ധരിക്കപ്പെടുന്നത് അല്ലാതെ ഇ എം എസ് ഉദ്ധരിക്കുംപോലെ ഗോര്‍ക്കിയല്ല. പ്ലെഹനോവ് ഈ വിഷയങ്ങള്‍ പറയുമ്പോള്‍ ഗോര്‍ക്കി ചെയ്യുംപോലെ യാതൊരു അടിസ്ഥാനവുമില്ലാതെ ഊഹാപോഹങ്ങള്‍ നടത്തുകയല്ല ചെയ്യാറ്. പറയുന്നത് ശരിയായാലും തെറ്റായാലും അക്കാലത്തെ പ്രമുഖ നരവംശശാസ്ത്ര കൃതികളില്‍നിന്ന് സമൃദ്ധമായി അദ്ദേഹം ഉദ്ധരണികള്‍ നിരത്തും. അവയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം സിദ്ധാന്തം ചമയ്ക്കുന്നത്. അദ്ദേഹത്തിനു സിദ്ധാന്തവേല അറിയാമായിരുന്നു. ഗോര്‍ക്കിക്ക് ഈ വേല ഒട്ടും അറിയില്ലായിരുന്നു. (അറിയാമായിരുന്നെന്ന് ഇ എം എസ് ഒഴികെ ആരും പറഞ്ഞുകേട്ടിട്ടുമില്ല.) ഗോര്‍ക്കി ഒരു നോവലില്‍ സിദ്ധാന്തവേലയ്ക്കു ശ്രമിച്ചപ്പോള്‍തന്നെ അതിനെ വിമര്‍ശിച്ചുകൊണ്ട് പ്ലെഹനോവ് എഴുതിയത് ഇവിടെ പ്രസക്തമായിരിക്കും.
Maxim Gorky is a remarkable and brilliant artist. But even artists of genius are frequently utterly helpless in the domain of theory. There is no need to go far for examples: Gogol, Dostoiev­sky, Tolstoy, these giants in the field of literary creation revealed infantile weakness every time they took up some abstract question. Belinsky often said that artists' minds went into their talents. There are not many exceptions to this rule. In any case, M. Gorky is not one of them. ( ON THE SO-CALLED RELIGIOUS SEEKINGS IN RUSSIA, 1909, Selected Philosophical Works, Vol. III, p 367, 1976, Progress Publishers)
 ഗോര്‍ക്കി അവസാനകാലം വരെ കൊണ്ടുനടന്ന hero worship ആണ് ഇ എം എസ് ഉദ്ധരിക്കുന്ന ലേഖനത്തിലും നിറഞ്ഞുനില്‍ക്കുന്നത്. സാഹിത്യത്തിന്റെയും കലയുടെയും ആരംഭം വളര്‍ച്ച എന്നിവയെ ചരിത്രപരമായ ഭൌതികവാദത്തിന്റെ വെളിച്ചത്തില്‍ (ഇരുട്ടിലായാലും ഈ ബ്ലോഗെര്‍ക്ക് ഒരു ചുക്കുമില്ല) കാണുന്നതല്ല ഗോര്‍ക്കിയുടെ പുലമ്പലുകള്‍. വ്യക്തമായ ചരിത്രബന്ധമില്ലാതെ വ്യക്തിയെയും വ്യക്തിത്വത്തെയും പറ്റി പറയുന്ന ഗോര്‍ക്കി മാര്‍ക്സിസ്റ്റു കാഴ്ചപ്പാടിനു വിരുദ്ധമായ കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്. സ്വകാര്യസ്വത്ത് ഉണ്ടാവുന്നതിനും ചൂഷണവും മര്‍ദ്ദനവും ആരംഭിക്കുന്നതിനും മുമ്പുള്ള സുന്ദരമായ കാലത്തെപ്പറ്റി ഗോര്‍ക്കി മെനയുന്ന ഭാവനയ്ക്ക്  മാര്‍ക്സിസവുമായി ബന്ധമില്ല. അടിമകള്‍ വേലചെയ്ത് കുറെപ്പേര്‍ക്ക് വെറുതെയിരുന്ന് തിന്ന് ഏമ്പക്കം വിടാന്‍ കഴിഞ്ഞപ്പോഴാണ് (ഇ എം എസ് ശൈലിയില്‍ ഉദ്ധരിച്ചുനോക്കിയതാണ്, ക്ഷമിക്കണം) മനുഷ്യന്‍ തത്ത്വചിന്തയില്‍ ഏര്‍പ്പെട്ടു തുടങ്ങിയതെന്നു പറയുന്ന മാര്‍ക്സിന്റെ നിലപാട് (ആദ്യം അരിസ്റ്റോട്ട്ല്‍ പിന്നെ ഹെഗെല്‍ എന്നിവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍) എവിടെ, സ്വകാര്യസ്വത്തിന്റെ ഉദ്ഭവത്തോടെ ശിഥിലീകരണം ആരംഭിച്ച ഗോര്‍ക്കിയുടെ വ്യക്തി എവിടെ. പ്രൊമിത്യൂസിനെപ്പോലുള്ള നായകന്മാരെ സൃഷ്ടിച്ച മഹത്തായ ഭൂതകാലത്തെയോര്‍ത്ത് നെടുവീര്‍പ്പിടുന്ന ഗോര്‍ക്കിയെയും പുരാതന ഗ്രീസില്‍ ഇലിയഡ്, ഒഡീസി എന്നിവയെക്കാള്‍ മികച്ച കാവ്യങ്ങള്‍ ഉണ്ടായില്ലെന്നത് ചരിത്രപരമായ പുരോഗതിയില്‍ അനിവാര്യമായി സംഭവിക്കുന്നതാണെന്നു കാര്യകാരണ ബന്ധത്തോടെ പറയുന്ന (this blogger doesn't give a damn if Plekhanov is right or not) പ്ലെഹനോവിനെയും (Historical Materialism and the Arts)  താരതമ്യംചെയ്തുനോക്കാനുള്ള വിവരം മാക്സിം ഗോര്‍ക്കിയുടെ  രണ്ടുലേഖനങ്ങള്‍ വായിച്ചപ്പോഴേക്കും മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തില്‍ പാരംഗതനായിപ്പോയ ഇ എം എസ്സിനുണ്ടായില്ല. ഈ വിഷയത്തില്‍ പ്ലെഹനോവിന്റെ വളരെ പ്രശസ്ത ലേഖനമായ Art and Social Life പ്രോഗ്രസ് പബ്ലിഷേര്‍സ് കൊച്ചുപുസ്തകമായി അച്ചടിച്ച് ചവറുപോലെ വിതരണം ചെയ്തത് ഒന്നു മറിച്ചുനോക്കാനുള്ള കഴിവുപോലും ഈ മഹാചിന്തകനുണ്ടായില്ലല്ലോ.
അറുപതുകളില്‍ പ്ലെഹനോവ്,  ക്രിസ്റ്റഫര്‍ കാഡ്‌വെല്‍ എന്നിവരെപ്പറ്റി ആത്മവിശ്വാസത്തോടെ  പരാമര്‍ശിക്കുകയും ലുക്കാച്ചിനെക്കുറിച്ചു ദീര്‍ഘമായി ഉപന്യസിക്കുകയും ചെയ്യുന്നുണ്ട് ജോസഫ് മുണ്ടശ്ശേരി. അറുപതുകളില്‍ കേരളത്തില്‍ ഉണ്ടായ ബൌദ്ധിക അന്തരീക്ഷംപോലും ഉള്‍ക്കൊള്ളാനും ആനുപാതികമായി വികസിക്കാനും തൊണ്ണൂറുകളില്‍ പോലും പ്രാപ്തി നേടാത്ത ഇ എം എസ് എന്ന മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രജ്ഞനെപ്പറ്റിയാണ് നമ്മള്‍‍ പറയുന്നത്! അതും ഇ എം എസ്സിന് അറിവില്ലാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ടല്ല, ഒട്ടും അറിവില്ലാതിരുന്നിട്ടും പണ്ഡിതനെന്ന ഭാവത്തോടെ ഇദ്ദേഹം സമീപിച്ച് വിഷയങ്ങളുമായി ബന്ധപ്പെട്ട്!


ഇ എം എസ് ഭക്തര്‍ക്കുവേണ്ടി ചുരുക്കിപ്പറഞ്ഞാല്‍:
മലയാള സാഹിത്യരംഗത്തെയാകെ സ്വാധീനിച്ച ചര്‍ച്ചകളില്‍ മാര്‍ക്സിസ്റ്റ് പക്ഷം പറഞ്ഞ ഇ എം എസ് പിന്നീട് തനിക്ക് സാഹിത്യവിഷയത്തില്‍ വേണ്ടത്ര അറിവില്ലായിരുന്നെന്ന് സമ്മതിക്കുന്നു. ഈ വിഷയത്തില്‍ പിന്നീട് തനിക്ക് അറിവുതന്നത് ഉറച്ച മാര്‍ക്സിസ്റ്റ് ചിന്തകനായ മാക്സിം ഗോര്‍ക്കിയാണെന്ന് അദ്ദേഹം പറയുന്നു. ഗോര്‍ക്കിയുടെ വ്യക്തിത്വത്തിന്റെ ശിഥിലീകരണം എന്ന പ്രബന്ധമാണ് അദ്ദേഹം മാര്‍ക്സിസ്റ്റ് സാഹിത്യവീക്ഷണത്തെപ്പറ്റി പറയുമ്പോള്‍ ആവര്‍ത്തിച്ചുദ്ധരിക്കുന്നത്, ഏതാണ്ട് ജീവിതത്തിന്റെ അവസാനകാലം വരെ ഇദ്ദേഹം ഇതു തുടര്‍ന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കമ്യൂണിസ്റ്റുകാരോട് സ്വന്തം ഭാഷയിലേക്ക് പരിഭാഷ ചെയ്യാന്‍ ശിപാര്‍ശചെയ്യുമാറ് ഇത് അദ്ദേഹത്തെ ആവേശഭരിതനാക്കി.
ഈ ബ്ലോഗെര്‍ പറയുന്നത്:
  • ഗോര്‍ക്കി മാര്‍ക്സിസ്റ്റു ചിന്തകനല്ല, ആണെന്നു പറയുന്നത് നാലാംകിട വിവരക്കേടാണ്.
  • ഗോര്‍ക്കിയുടെ വ്യക്തിത്വത്തിന്റെ ശിഥിലീകരണം മാര്‍ക്സിസ്റ്റ്വിരുദ്ധമായ വീക്ഷണങ്ങള്‍ നിറഞ്ഞ പരട്ടപ്രബന്ധമാണ്.
  • ഗോര്‍ക്കി മാര്‍ക്സിസ്റ്റ് ദാര്‍ശനികനാണെന്നും വിചാരിച്ച് ഈ പ്രബന്ധത്തില്‍നിന്ന് രണ്ടുരണ്ടരദശകക്കാലം സി പി എമ്മുകാര്‍ക്ക് വിജ്ഞാനം വിളമ്പിനടന്ന ദേഹം മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനല്ല, മാര്‍ക്സിസ്റ്റു ചിന്തയുടെ മേഖലയില്‍ വെറുമൊരു കോമാളിയാണ്. ഈ പ്രബന്ധത്തെ അടിസ്ഥാനമാക്കിയും അതില്‍നിന്ന് വിപുലമായി ഉദ്ധരിച്ചും ഇദ്ദേഹം എഴുതിയ ലേഖനങ്ങള്‍ വ്യാജഉദ്ധരണികളുടെ സമൃദ്ധികൊണ്ട് ഇദ്ദേഹത്തിന്റെ intellectual integrityയെ ചോദ്യംചെയ്യുന്നു.

ഈ ബ്ലോഗെര്‍ക്ക്  ഇഷ്ടമുള്ള എഴുത്തുകാരനാണ് ഗോര്‍ക്കി . അമ്മയുടെ കര്‍ത്താവ് എന്ന നിലയ്ക്കല്ല. ആത്മകഥയുടെ സ്വഭാവമുള്ള നോവല്‍ ത്രയത്തിന്റെയും ഒന്നാന്തരം കഥകളുടെയും പേരില്‍.  ഒരു കാലത്തും ഒരു സാഹിത്യകാരനും നേടിയിരിക്കാനിടയില്ലാത്തത്ര സമ്പന്നമായ ജീവിതാനുഭവങ്ങള്‍ കൈമുതലായുണ്ടായിരുന്ന ഗോര്‍ക്കിയെ സ്റ്റാലിനിസ്റ്റ് അശ്ലീലമായ ഒരു പീറ സിദ്ധാന്തത്തിന്റെ പിന്നില്‍ കൊണ്ടുപോയി കെട്ടി നിരക്ഷരകുക്ഷികളായ കൊഴണാശ്ശേരിയിലെ  സഗാക്കള്‍. 
ഇ എം എസ്സും കോപ്പും തുടരും, (മൂന്നാംഭാഗം ഏഷ്യാറ്റിക് സൊസൈറ്റിയും ഇ എം എസ്സും)

6 comments:

  1. ഇ.എം.എസ്. ഒരു ബുദ്ധിജീവിയോ മൌലികപ്രതിഭയുള്ള രാഷ്ട്രീയമീമാംസകനോ ചിന്തകനോ ഒന്നുമായിരുന്നില്ലെന്നും കേവലം കക്ഷിരാഷ്ട്രീയകുതര്‍ക്കങ്ങളുടെ പ്രവാചകന്‍ ആയിരുന്നെന്നും മറ്റെല്ലാവരേയും പോലെ സകലമാന മാര്‍ക്സിസ്റ്റുകാര്‍ക്കും അറിയാം. അത്തരം ഒരു വക്രബുദ്ധിജീവിയെ ആയിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ പോലെ ഒരു പാര്‍ട്ടിക്ക് ആവശ്യം. ചിന്തയിലെ ചോദ്യോത്തരപംക്തി വായിച്ചു വന്നവര്‍ക്ക് ഇത് ബോധ്യമാകും. തികച്ചും പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഇ.എം.എസ്.ഒരിക്കലും നേരെചൊവ്വെ മറുപടി പറഞ്ഞിരുന്നില്ല. അതാണല്ലൊ പാര്‍ട്ടിയെ പിടിച്ചു നിര്‍ത്താന്‍ സി.പി.എമ്മിനും വേണ്ടിയിരുന്നത്.

    ഇ.എം.എസ്. വേണ്ടതിലധികം വാഴ്ത്തപ്പെട്ടത് പൊതുസമുഹത്തെ ഭയത്തിന്റെ പുതപ്പിനടിയില്‍ നിലനിര്‍ത്താന്‍ സി.പി.എം. എന്ന പാര്‍ട്ടിക്ക് സാധിച്ചത് കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. ഇ.എം.എസ്സിനെ മറ്റൊരു നേതാവിനെ പോലെ പരസ്യമായി വിമര്‍ശിക്കാന്‍ കഴിയുമായിരുന്നില്ല. പത്രങ്ങള്‍ അദ്ദേഹത്തെ എഴുന്നള്ളിച്ചു കൊണ്ട് നടന്നത് നിലനില്‍പ്പിന്റെ പ്രശ്നമായിട്ടായിരുന്നു.

    എന്ത് തന്നെയായാലും ഇ.എം.എസ്സിന്റെ വക്രരാഷ്ട്രീയബുദ്ധികൊണ്ട് സി.പി.എം. എന്ന പാര്‍ട്ടി രക്ഷപ്പെട്ടില്ല എന്നത് ഇന്ത്യയിലെ ചരിത്രയാഥാര്‍ഥ്യമാണ്. ഒരു പടി കൂടി കടന്ന് ചിന്തിച്ചാല്‍ സി.പി.എമ്മിനെ ഇന്നത്തെ കോലത്തില്‍ എത്തിച്ചത് ഇ.എം.എസ്സിന്റെ രാഷ്ട്രീയകുബുദ്ധിയാണെന്ന് കാണാന്‍ കഴിയും. ഇതൊന്നും സി.പി.എം.കാരോ ഇ.എം.എസ്.ഭക്തരോ അംഗീകരിക്കുകയില്ല എന്നത് മനുഷ്യന്റെ സ്വതസിദ്ധമായ ഈഗോ നിമിത്തമായിരിക്കും. ഇ.എം.എസ്സിനെ കെ.വേണു. പലപ്പോഴായി തുറന്ന് കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ആധികാരികമായ ഒരു ശ്രമം മലയാളത്തില്‍ തുടങ്ങിവെക്കുന്നത് എന്റെ പരിമിതമായ അറിവില്‍ ഈ ബ്ലോഗ്ഗര്‍ തന്നെയാണ്.

    തുടരട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

    ReplyDelete
  2. "എന്നാല്‍ ഇത്രയും ആധികാരികമായ ഒരു ശ്രമം..."
    ആധികാരികത? എവിടെ? എന്തിന്? എക്കാലവും ഇ എം എസ്സിനെ എതിര്‍ക്കുന്നവര്‍ ശ്രമിച്ചിട്ടുണ്ടാവുക ഇദ്ദേഹം പറയുന്നത് തെറ്റാണെന്നു തെളിയിക്കാനായിരിക്കണം. ഞാന്‍ പറയുന്നത് ഇദ്ദേഹം നിരക്ഷരനാണെന്നും. ഇദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണകൃതികള്‍ ഇപ്പോള്‍ ഇറക്കുന്നുണ്ടല്ലോ. എന്നെങ്കിലും ഈ പുസ്തകങ്ങളെല്ലാം online searchable ആവുകയാണെങ്കില്‍ വലിയ രസമായിരിക്കും. മാക്സിം ഗോര്‍ക്കിയെപ്പറ്റിയോ മൌ സെ തുങിനെപ്പറ്റിയോ ഇദ്ദേഹം വായില്‍ത്തോന്നിയവിധത്തില്‍ പലകാലത്തു പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ചേര്‍ത്തുകിട്ടിയാല്‍ പിന്നെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ഇ എം എസ് സ്തുതി പാടിനടക്കുന്ന തത്ത്വചിന്തകന്മാര്‍ക്കും ചരിത്രകാരന്മാര്‍ക്കുമൊക്കെ ഇ എം എസ് എന്നുച്ചരിക്കാനേ ഭയമാവും. അത്രയ്ക്കാണ് ഇദ്ദേഹത്തിന്റെ കോപ്പ്. ചിന്തയിലെ ഇദ്ദേഹത്തിന്റെ ചോദ്യോത്തര പംക്തി സമ്പൂര്‍ണ്ണത്തില്‍ പ്രസിദ്ധീകരിച്ചാല്‍ തന്നെ ഇ എം എസ് ഫലിതങ്ങള്‍ എന്നൊരു കെരന്തം അതിനെ ഉപജീവിച്ചു രചിക്കാം.

    ReplyDelete
  3. ഇതൊന്നും വായിക്കാൻ ബൂലോകത്തെ ബുദ്ധിജീവികൾക്ക് സമയമില്ല മാഷേ .. വായിച്ചാലും മിണ്ടില്ല.

    തുടരട്ടേ..

    ReplyDelete
  4. i never could accept EMS as a communist, i rated him as that of K karunakran, karunakran was a better adminstrator

    ReplyDelete
  5. No comparison with Karunakaran. He "ruled" no Rajan to death. In other words not much of an "administrator". No fifty articles of Karunakaran on JSTOR. Btw, the last positive thing I heard about DYFI was a decade back when they booed away Pulikkodan Narayanan on an evangelical mission with Gitagnyanayagnam.

    ReplyDelete