Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room
Showing posts with label കമ്യൂണിസ്റ്റ് പാര്‍ട്ടി. Show all posts
Showing posts with label കമ്യൂണിസ്റ്റ് പാര്‍ട്ടി. Show all posts

10 Oct 2010

കെ സി ജോര്‍ജും യാദൃച്ഛികതകളും- ഭാഗം മൂന്ന്

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും ഒന്നാം ഭാഗം
കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- രണ്ടാം ഭാഗം
സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂറിലെ പാര്‍ടി നേതാവും ആയിരുന്ന കെ സി ജോര്‍ജ് ഒരു പ്രത്യേക തരക്കാരനായിരുന്നു. സമരകാലത്ത് ഒരു ദിവസം എറണാകുളം ഓഫീസില്‍ ഒരാളിരിക്കുന്നതു ഞാന്‍ കണ്ടു. മുഷിഞ്ഞുനാറിയ വസ്ത്രങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ ധരിച്ചിരുന്നു. തങ്ങളുടെ നേതാവായ എം എ, എല്‍ എല്‍ ബി ക്കാരനാണ് അദ്ദേഹം എന്ന് എന്നെ പരിചയപ്പെടുത്തി. എനിക്ക് ആ മനുഷ്യനെ പിടിച്ചില്ല. അയാള്‍ എഴുന്നേറ്റു നടന്നപ്പോള്‍ എനിക്ക് കൂടുതല്‍ കുഴപ്പം തോന്നി. അയാള്‍ മുടന്തനായിരുന്നു. ഇദ്ദേഹം തിരുവിതാംകൂറിലെ എല്ലാ പാര്‍ട്ടിയിലും  പെട്ട ആളുകളുടെ പ്രയിപ്പെട്ട നേതാവായിരുന്നു. ഇദ്ദേഹം സ്വയം ഒരു നേതാവാണെന്നു ഭാവിച്ചില്ല. എന്നാല്‍, ജനങ്ങള്‍ ഇദ്ദേഹത്തെ നേതാവായി അംഗീകരിച്ചു. എല്ലാവരും മോഡേണ്‍ ഹോട്ടലിലും സുഗുണവിലാസത്തിലും ആഹാരം കഴിച്ചപ്പോള്‍ ഈ സഖാവ് ഒന്നരയണയ്ക്കു ഊണുകിട്ടുന്ന ഹോട്ടല്‍ തിരക്കിനടക്കുകയായിരുന്നു.  സഖാവ് ജോര്‍ജിനോടുള്ള എന്റെ മമത പരിചയംകൊണ്ടു വര്‍ദ്ധിച്ചു. സഖാക്കള്‍ ഭാസി, സി എസ്, എം എന്‍ തുടങ്ങിയവരെയും ഞാന്‍ കണ്ടുമുട്ടി. (ഏ കെ ഗോപാലന്‍, എന്റെ ജീവിതകഥ, തിരുവിതാംകൂര്‍ സമരം എന്ന അദ്ധ്യായത്തില്‍നിന്ന്.)
വ്യക്തിപരമായി ഒരു കാര്യത്തിലും മുന്‍കൈ എടുത്തില്ലെങ്കിലും പാര്‍ട്ടിക്ക് വളരെ പ്രയോജനമുള്ള നേതാവായിരുന്നു കെ സി ജോര്‍ജ്. അദ്ദേഹത്തിന് പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ബഹുമാനമായിരുന്നു. വ്യഭിചാരമില്ല, കള്ളുകുടിയുമില്ല, ഒരു വൃത്തികേടുമില്ല. അദ്ദേഹം എത്തുമ്പോള്‍ ഇരിക്കുന്ന ആളുകള്‍ എണീക്കും. (ജി യദുകുലകുമാര്‍ കെ വി പത്രോസ്- കുന്തക്കാരനും ബലിയാടും എന്ന പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന വര്‍ഗ്ഗീസ് വൈദ്യനുമായുള്ള അഭിമുഖത്തില്‍നിന്നും.)
കൊച്ചിയില്‍ ഒളിവുജീവിതം നയിക്കുന്ന കാലത്ത് ഇദ്ദേഹം അവിടെ ആരെയെങ്കിലും പാര്‍ട്ടിയിലേക്കു കൊണ്ടുവന്നതായി പോലും പറയുന്നില്ല. ഇദ്ദേഹം ആവശ്യപ്പെട്ട പ്രകാരം ടി വി തോമസ് അവിടെ വന്നു താമസിക്കാന്‍ തുടങ്ങിയതിനുശേഷമാണ് മഹാരാജാസ് കോളെജിലെ കുറെ വിദ്യാര്‍ത്ഥികളുമായി ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയതെന്നു പറഞ്ഞിട്ടുണ്ട്. കൊച്ചിയില്‍ കുറ്റിയടിച്ചുകൂടിയ കാലത്ത് ഇദ്ദേഹം തിരുവിതാംകൂറിലേക്കു തീരെ പോയിട്ടില്ലെന്നു പറഞ്ഞുകൂടാ. ഒരിക്കല്‍ പോയി, കൃഷ്ണപിള്ള പറഞ്ഞതുപ്രകാരം. ഇദ്ദേഹം കോഴിക്കോട്ട് ജാപ്പുവിരുദ്ധ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന 1942-44 കാലം. ജപ്പാന്‍കാര്‍ വന്നാല്‍ മാലയിട്ടു സ്വീകരിക്കുമെന്ന് സി പി രാമസ്വാമി അയ്യര്‍ പറഞ്ഞതായി വാര്‍ത്തവന്നിരുന്നത്രെ. ഈ വാര്‍ത്ത തിരുവിതാംകൂറിലെ ജനങ്ങള്‍ക്കിടയില്‍ എത്രമാത്രം പ്രചരിച്ചിട്ടുണ്ടെന്നു നോക്കിവരാനായാണ് തിരുവിതാംകൂറില്‍ ഒന്നു ചുറ്റണമെന്ന് കൃഷ്ണപിള്ള ഇദ്ദേഹത്തോടു പറഞ്ഞതത്രെ. കെ സി ജോര്‍ജ് ഒന്നു ജയിലു കേറുകയെങ്കിലും ചെയ്യട്ടെയെന്ന് കൃഷ്ണപിള്ള ഉദ്ദേശിച്ചിരുന്നോ എന്തോ. വെളുത്തമുണ്ടും കാക്കിക്കുപ്പായവും തോര്‍ത്തുകൊണ്ട് തലയിലൊരു കെട്ടുമായി ഇദ്ദേഹം "ഒളിവില്‍ ഒരു യാത്ര" നടത്തി. സാധാരണക്കാര്‍ കയറുന്ന ചായക്കടകളിലും വണ്ടിയിലും മറ്റുമുള്ള സംഭാഷണം കേട്ട് ഇദ്ദേഹത്തിന് അറിയേണ്ട വിവരങ്ങള്‍ ലഭിച്ചു. വഴിയില്‍ ഒരാള്‍ ഇദ്ദേഹത്തെ പിന്തുടരുന്നു. ബസ്സിലിരുന്നു ശ്രദ്ധിക്കലും ഇദ്ദേഹമിറങ്ങിയിടത്ത് ഇറങ്ങലും ചെല്ലുന്നിടത്തെല്ലാം ചെല്ലലും. ഇതു വിവരിക്കുമ്പോഴും സി ഐ ഡി പല്ലവിയുണ്ട്. കുറെ ആലോചിച്ചപ്പോള്‍ ആളെപിടി കിട്ടിയത്രെ. പഴയ സഹപാഠി. ഇങ്ങനെ സി ഐ ഡി നാടകമെല്ലാം എഴുതുമ്പോള്‍ വിശ്വാസ്യതവേണമെന്ന നിര്‍ബന്ധം പോലുമില്ല ജോര്‍ജിന്.
"കൊച്ചിയെ സംബന്ധിച്ചിടത്തോളം ഒരു അഭയാര്‍ത്ഥിയായും തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ഒരു പിടികിട്ടാപ്പുള്ളിയായി ഒളിവിലും ഞാന്‍ ഒന്നൊന്നരക്കൊല്ലത്തോളം എറണാകുളത്തു കഴിച്ചുകൂട്ടിയ കാലത്തെ ജീവിതത്തെപ്പറ്റി അല്പമെങ്കിലും അറിഞ്ഞെങ്കില്‍ മാത്രമേ ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ ശരിയായി വിലിയിരുത്താന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ഞാന്‍ എറണാകുളം ക്യാമ്പിലേക്കു മടങ്ങുകയാണ്."
ഈ ലൈനിലൊക്കെയാണ് വാചകമടി. പക്ഷേ ആ 'മടക്കം' വല്ലാതെ നിരാശപ്പെടുത്തുമെന്നുമാത്രം. സീതീസ് ബില്‍ഡിങ് ഒരു ക്യാമ്പായിമാറി. തിരുവിതാംകൂറിന്റെ നാനാഭാഗത്തുനിന്നും കോണ്‍ഗ്രസ്സിലെ സജീവപ്രവര്‍ത്തകരായ യുവാക്കള്‍ ഓഫീസില്‍ വന്നുകൊണ്ടിരുന്നു. അവിടെ ഇദ്ദേഹവും ബഷീറും സ്ഥിരതാമസക്കാരായും പിന്നെ അടിക്കടി വരുന്നവരായി കെ ദാമോദരനും ടി എം രാഘവനും പിന്നീട് ടി വി തോമസും ഉണ്ടായിരുന്നു. "ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ ശരിയായി വിലിയിരുത്താന്‍"  "ഒന്നൊന്നരക്കൊല്ലത്തോളം എറണാകുളത്തു കഴിച്ചുകൂട്ടിയ കാലത്തെ ജീവിതത്തെപ്പറ്റി"വിശദീകരിക്കാന്‍ എറണാകുളം ക്യാമ്പിലേക്കു മടങ്ങിയ ഇദ്ദേഹം മേല്പറഞ്ഞ ക്യാമ്പ് വിശേഷം മൂന്നോ നാലോ വാക്യം പറഞ്ഞതൊഴിച്ചാല്‍ പിന്നെ മൂന്നു ഖണ്ഡികയില്‍  പറയുന്നത് പോക്കുമുതലാളിയുടെ ഹോട്ടലിലെ ചോറ്, മീന്‍കറി എന്നിവയെപ്പറ്റിയും അവിടെ ഇവര്‍ പറ്റുസൂക്ഷിക്കുന്നതിനെപ്പറ്റിയുമാണെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇതാണ് ഈ ആത്മകഥയുടെ വിശേഷം. പ്രക്ഷോഭപരിപാടികളെപ്പറ്റി പറയുന്നതിലും വായനാസുഖം ചോറും മീന്‍കറിയും പകര്‍ച്ചയും, ആഴ്ചയിലൊരിക്കലോ അതില്‍ക്കൂടുതലോ കാണുന്ന സിനിമയും നല്കുമെന്നതില്‍ സംശയമില്ല. ശ്രീകണ്ഠന്‍ നായരുടെ ഡബിള്‍ റേഷന്‍ വിട്ടുപോയിട്ടില്ല. കുറ്റം പറയരുതല്ലോ, ഉള്ളപ്പോള്‍ അങ്ങനെ തിന്നുമെങ്കിലും ഇല്ലാത്തപ്പോള്‍ മുണ്ടുമുറുക്കി പട്ടിണി കിടക്കാന്‍ ശ്രീകണ്ഠന് ഒരു പ്രയാസവുമുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം വകവെച്ചുകൊടുക്കുന്നുണ്ട്. മുറ്റമടിക്കാനും മറ്റുള്ളവര്‍ ഇട്ടഴിച്ചിട്ടുപോയ കുപ്പായവും മുണ്ടും അലക്കാനും ജോര്‍ജിനും മടിയുണ്ടായിരുന്നില്ലെന്നതും ഓര്‍ക്കാം. സിനിമയ്ക്കു പോവുന്നതും കരിഞ്ചന്ത ടിക്കറ്റ് വാങ്ങാന്‍ നോക്കി കബളിപ്പിക്കപ്പെട്ടതും മൂന്നുനാലു  പേജില്‍ വിവരിച്ചയുടനെ ഒരു പോക്കറ്റടി സംഭത്തെപ്പറ്റി മൂന്നദ്ധ്യായങ്ങളിലായി പത്തുപത്തര പേജില്‍ ഉപന്യസിച്ചിട്ടുണ്ട് ഇദ്ദേഹം. (മനോരമ ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ: വന്നതാണ് സാധനം. വായനക്കാരെക്കൂടി പരിഗണിക്കേണ്ടേ, വിപ്ലവം മാത്രം പോരല്ലോ.) സ്ഥാനമോഹിയെന്ന് ഇദ്ദേഹം ആക്ഷേപിക്കുന്ന ശ്രീകണ്ഠന്‍നായരുടെ ആത്മകഥ വായിച്ചുനോക്കിയിരുന്നെങ്കില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ആത്മകഥ എങ്ങനെയിരിക്കണമെന്ന് മനസ്സിലാക്കാമായിരുന്നു ഇദ്ദേഹത്തിന്. കുറച്ചൊക്കെ പൊങ്ങച്ചം മാറ്റിവെച്ചാല്‍ ബാക്കി മുഴുവന്‍ തിരുവിതാംകൂറിലെ ജനകീയ പ്രക്ഷോഭത്തിന്റെയും ട്രേഡ് യൂനിയന്‍ പ്രസ്ഥാനത്തിന്റെയും ചരിത്രമാണ് ശ്രീകണ്ഠന്‍ നായര്‍ കഴിഞ്ഞ കാല ചിത്രങ്ങള്‍ എന്ന പേരില്‍ എഴുതിയത്.
എറണാകുളത്തുവെച്ച് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ഇടതുപക്ഷം ഉണ്ടാക്കുന്നതിനുള്ള ഒരു യോഗം നടത്തി. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശമായിരുന്നു ഇത്. യോഗം വിളിച്ചുകൂട്ടുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ടി വി തോമസ് ആകയാല്‍ തോമസ് ആയിരിക്കും സെക്രട്ടറി എന്നായിരുന്നു എല്ലാവരുടെയും ധാരണ. പക്ഷേ സെക്രട്ടറിയായി കെ സി ജോര്‍ജ് നിര്‍ദ്ദേശിച്ചത് എം എന്‍ ഗോവിന്ദന്‍നായരെ. നായരാവട്ടെ യോഗത്തില്‍ പങ്കെടുക്കാത്ത ആളും. ടി വി തോമസിനെപ്പറ്റി പറയുന്നതില്‍ പലയിടത്തും മുള്ളുണ്ട്. ആലപ്പുഴയിലെ കന്നിട്ടയിലെ തൊഴിലാളി യൂനിയന്റെ വാര്‍ഷികത്തെപ്പറ്റി ആലോചിക്കുന്നതിന് പത്രോസും മാത്യുവുമെല്ലാം എറണാകുളത്തു വരുന്നു. ടി വി തോമസിനെ ആ യൂനിയന്റെ പ്രസിഡണ്ടാക്കണം എന്ന നിര്‍ദ്ദേശവുമായിട്ടാണത്രെ അവര്‍ വന്നത്. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനം തനിക്കിഷ്ടമല്ലെന്നാണ് ടി വിയുടെ നിലപാട്. പക്ഷേ അവര്‍ക്കു നിര്‍ബന്ധം, ടി വി തന്നെ വേണമെന്ന്. "പല ന്യായങ്ങള്‍ പറഞ്ഞ് അതില്‍നിന്ന് ഒഴിഞ്ഞു മാറാനായിരുന്നു ടി വിയുടെ ശ്രമം. അവസാനമായി അതൊരു തീരുമാനമാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ എങ്കില്‍പ്പിന്നെ എനിക്കൊന്നും പറയാനില്ലെന്നു പറഞ്ഞ് ടി വി അതു സ്വീകരിക്കുകയാണു ചെയ്തത്." അങ്ങനെ ടി വിയെ എറണാകുളത്തുനിന്ന് ജോര്‍ജ് പറഞ്ഞുവിടുന്നു. ടി വി യല്ലേ ആള്‍. അങ്ങോര്‍‌ ആലപ്പുഴപോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും ആലപ്പുഴ കയര്‍ വര്‍ക്കേഴ്സ് യൂനിയന്റെകൂടി പ്രസിഡന്റായി. "ടി വി തോമസിനെ അന്ന് നിര്‍ബന്ധിച്ച് സ്വീകരിപ്പിച്ചില്ലായിരുന്നെങ്കില്‍ ടി വിയുടെ ആ പ്രത്യേക കഴിവ് ആരുമറിയാതെ പോകുമായിരുന്നില്ലേ എന്ന് എനിക്കു തോന്നിയിട്ടുണ്ട്." ഇക്കാര്യം പില്‍ക്കാലത്ത് ടി വി തോമസിനോടു പറയുകയും തോമസിന്റെകൂടി അപ്രൂവല്‍ നേടുകയും ചെയ്തു ഇദ്ദേഹം. പൊലീസിനും സി പി യ്ക്കും മുമ്പില്‍ കുലുങ്ങാതെ ഉറച്ചു നില്‍ക്കുന്ന തന്റെ ചിത്രത്തില്‍ വാരിക്കോരി ചായം പൂശുന്ന ഇദ്ദേഹം മറ്റുള്ളവരെ പേടിക്കുടലന്മാരായി വരച്ചുവെച്ചിട്ടുമുണ്ട്. ഒരു ദിവസം എറണാകുളത്ത് ഇവര്‍ താമസിക്കുന്ന സീതി ബില്‍ഡിങ്ങില്‍ പൊലീസുദ്യോഗസ്ഥന്റെ വേഷം ധരിച്ച ഒരാള്‍ വന്ന് ജോര്‍ജിനെ തിരക്കുന്നു. ഇയ്യാളെ കണ്ടപാടെ അവിടെയുണ്ടായിരുന്ന വറുഗ്ഗീസ് വൈദ്യനും ശ്രീകണ്ഠന്‍ നായരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതും ഉരുണ്ടുപെരണ്ടു വീണതും (ഇരുവരും പരസ്പരം ആരോപിച്ചതാണിത്) ഇദ്ദേഹം രസകരമായി വിവരിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥന്‍ ജോര്‍ജിന്റെ സുഹൃത്തായ പട്ടാള ആപ്പീസറായിരുന്നുവത്രെ. ഈ ആപ്പീസര്‍ ജോര്‍ജിനെ നഗരത്തില്‍ പരക്കെ അന്വേഷിച്ചിട്ടും ആരും അദ്ദേഹത്തെപ്പറ്റി പറഞ്ഞുകൊടുത്തില്ലത്രെ. അത്രയ്ക്കു കൂറായിരുന്ന എറണാകുളത്തെ ജനത്തിന് ഇദ്ദേഹത്തോടെന്ന്. അങ്ങനെ അന്വേഷിച്ചലഞ്ഞാണ് ഒടുക്കം ആ സുഹൃത്തായ ആപ്പീസര്‍ ജോര്‍ജിന്റെയടുക്കല്‍ എത്തിയത്. ഈ കഥ പറയുമ്പോള്‍ ഒരു കാര്യം ജോര്‍ജ് തുറന്നു പറയുന്നുണ്ട്. താന്‍ എറണാകുളത്ത് യാതൊരു പൊതുജനസമ്പര്‍ക്കവും പുലര്‍ത്തിയിരുന്നില്ലെന്ന്. "എറണാകുളത്ത് സമരമൊക്കെ ഒടുങ്ങിയതുകൊണ്ട്" "എറണാകുളത്തുകാരോട് തനിക്കുണ്ടായ മുന്‍വിധി" തിരിച്ചറിയുകയാണ് ജോര്‍ജ്. നല്ല കമ്യൂണിസ്റ്റ്. (പുറം 465)
എറണാകുളത്തെ അലസമായ ഒളിവുജീവിതം ഇദ്ദേഹത്തിനു പിന്നീട് വലിയ നാണക്കേടു തോന്നിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. കാരണം വീണ്ടും ഇതേ കാര്യങ്ങള്‍ ആത്മകഥയില്‍ ആവര്‍ത്തിക്കുന്നുണ്ട്.
"എന്റെ ചുറ്റുപാടിനെപ്പറ്റി എനിക്കുണ്ടായിരുന്ന മുന്‍വിധിയും മനോനിഷ്ഠമായ സമീപനവും മൂലമാണ് എറണാകുളത്തെ ജനങ്ങളുമായി ബന്ധപ്പെടുന്നതിന് എനിക്കു കഴിയാതെ പോയതെന്ന് അല്പം വൈകി മാത്രമാണു മനസ്സിലായത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് ഉണ്ടായിക്കൂടാത്ത ഒരു  വലിയ തെറ്റാണ് എനിക്കു  പറ്റിയത്." (പുറം 476)
ആദ്യകാലത്ത് ജാതി, സമുദായ സ്വാധീനമുള്ളതാണ് രാഷ്ട്രീയം എന്നു പറഞ്ഞു മാറിനിന്നു. പിന്നീട് ഏറ്റവും പ്രക്ഷുബ്ധമായ ഒരു കാലഘട്ടം എറണാകുളത്തുകാര്‍ കൊള്ളരുതാത്തവര്‍ എന്നു പറഞ്ഞ് പകര്‍ച്ചകഴിച്ചും വാചകമടിച്ചും കഴിച്ചു. എങ്കിലെന്ത്? നേതാവാവാന്‍ ഇതൊന്നും പ്രതിബന്ധമല്ലല്ലോ. മലബാറില്‍ ഉണ്ടുറങ്ങിയും സിദ്ധാന്തം പഠിച്ചും ഒളിവുജീവിതം നയിച്ച ഇ എം എസ്സ് ഇതിനു മറ്റൊരുദാഹരണം.

തന്റെ ലാളിത്യമാകുന്ന ഔന്നത്യം വെളിവാക്കുന്ന കുറെ ഉദാഹരണങ്ങള്‍ ഇദ്ദേഹം കൊടുക്കുന്നത് വളരെ അരോചകമായി അനുഭവപ്പെട്ടു. ഇദ്ദേഹവും സുഹൃത്തായ വി. അച്യുതമേനോനും എറണാകുളത്ത് ഒരു റോഡിലൂടെ നടക്കുകയാണ്. ഒരു ചെറുപ്പക്കാരന്‍ ഒരു കേന്‍വാസ് ചാരുകസേരയും വില്പനയ്ക്കുവെച്ചിരിക്കുന്നത് കണ്ട് ജോര്‍ജ് അതിന്റെ വില ചോദിച്ചു. "യജമാനനിഷ്ടമുള്ളതു തന്നാല്‍ മതി" എന്നായിരുന്നു മറുപടി.
"പെട്ടെന്നെന്റെ ഭാവം മാറി. ആരെന്നാ പറഞ്ഞത്? യജമാനനെന്നോ?" ഞാന്‍ ശബ്ദമുയര്‍ത്തി ദേഷ്യഭാവത്തില്‍ ചോദിച്ചു. അയാള്‍ ആകെ പരുങ്ങി എന്റെ കണ്ണിലേക്കു തുറിച്ചുനോക്കിക്കൊണ്ട് നില്ക്കുകയാണ്... "നിങ്ങളെന്നെ അറിയുമോ? ഞാനാരാണെന്നാ വിചാരിച്ചത്? യജമാനന്‍ പോലും!" അയാള്‍ എന്തോ വലിയ അബദ്ധം പറ്റിയതുപോലെ ക്ഷമാപണരൂപത്തില്‍, എനിക്കറിഞ്ഞുകൂടാ എന്നു പറഞ്ഞപ്പോള്‍, "വഴിയേ പോകുന്ന എമ്പോക്കികളെയൊക്കെ യജമാനന്‍ എന്നു വിളിക്കാന്‍ നാണമില്ലല്ലോ. നിങ്ങള്‍ക്കാരാണ് യജമാനന്‍? സ്വതന്ത്രമായി സ്വന്തം ജോലിചെയ്തുജീവിക്കുന്ന നിങ്ങള്‍ എന്തിനാണ് മറ്റുള്ളവരെ യജമാനന്‍ എന്നുവിളിക്കുന്നത്? ഇതു നിറുത്തണം കേട്ടോ."
ഭാഗ്യത്തിന് ഈ പെര്‍ഫോമന്‍സ് സുഹൃത്തായ അച്യുതമേനോനില്‍ ഉളവാക്കിയ തോന്നല്‍ കൂടി ജോര്‍ജ് പറയുന്നുണ്ട്. നേരംപോക്കിനുള്ള ഒരഭിനയമായിരുന്നു അതെന്നാണ് അങ്ങോര്‍ക്കു തോന്നിയതത്രെ. (പുറം 470) വക്കീലായിരിക്കെ ആപ്പീസില്‍ കാണാന്‍ വരുന്നവരും ഗുമസ്തന്മാരും ഇദ്ദേഹം പുറത്തുപോകുമ്പോഴും അകത്തു വരുമ്പോഴും എഴുന്നേറ്റുനിന്ന് ബഹുമാനിക്കുന്നത് കാരണം പ്രാക്റ്റീസ് നിറുത്താന്‍പോവുകയാണെന്ന് മുഖ്യഗുമസ്തനായ പാച്ചുപ്പിള്ളയോട് പറയുന്നത് വിശദമായി വര്‍ണ്ണിക്കുന്നതാണ് ഇതുപോലെ പല്ലുപുളിക്കുന്ന മറ്റൊരു വിനയപ്രകടനം. "ഞാനിതിനുമുമ്പ് പല വക്കീല്‍ ഓഫീസിലും ഇരുന്നിട്ടുണ്ട്. അവിടെയെല്ലാം ഇതില്ലെങ്കിലാണ് പരാതി. ഇവിടുന്ന് അതിഷ്ടപ്പെടുന്നില്ലെങ്കില്‍ അതിനിയും ഉണ്ടാവുകയില്ല" എന്നു പാച്ചുപ്പിള്ളയെക്കൊണ്ടു പറയിച്ചേ ഇദ്ദേഹത്തിന്റെ വിനയം തൃപ്തിയടയുകയുള്ളൂ. (പുറം 471)
രസകരമായൊരു സംഭവം സ്വയം വിമര്‍ശനം എന്നു പേരിട്ട അദ്ധ്യായത്തില്‍ വിവരിക്കുന്നു. തമ്പ്രാന്‍ കമ്യൂണിസ്റ്റും അടിയാന്‍ കമ്യൂണിസ്റ്റും തമ്മിലുള്ള അന്തരമാണ് അതില്‍. 1948-49 കാലത്ത് ഇ എം എസ് നമ്പൂതിരിപ്പാടുമൊത്ത് ഒളിവില്‍ കഴിയുമ്പോള്‍ ചൊവ്വരയിലെ ഒരില്ലം രണ്ടുമൂന്നാഴ്ച ഷെല്‍റ്റര്‍ ആയി ഉപയോഗിച്ചതിനെപ്പറ്റിയാണത്. ജോര്‍ജിനെ ആ ഇല്ലത്തിനടുത്തൊരു അടിയാന്റെ വീട്ടിലാണ് താമസിപ്പിച്ചത്. നമ്പൂതിരിപ്പാടിനെ മറ്റൊരിടത്തും. അടിയാന്‍ അയ്യപ്പനും ജോര്‍ജും തമ്മില്‍ മങ്ങിയ നിലാവുള്ള ഒരു രാത്രി കുടിലിന്റെ മുറ്റത്തുവെച്ചു നടന്ന സംഭാഷണത്തിലെ ഒരു ഭാഗം ഇതാ.
"എന്റെ അടുത്ത ചോദ്യം: ഞാനാരാണെന്നു വല്ലവരും പറഞ്ഞോ എന്നായിരുന്നു. അയ്യപ്പന്‍ ഒന്നു മടിച്ചിട്ട്, പേരൊന്നും പറഞ്ഞില്ല. ഒരു കമ്യൂണിസ്റ്റാണ്, വലിയ ആളാണ് എന്നുമാത്രം പറഞ്ഞു. അല്പം നിര്‍ത്തീട്ട്, കൊച്ചുതമ്പുരാനും കമ്യൂണിസ്റ്റാ എന്നുകൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഞാന്‍ ചോദിച്ചു, നിങ്ങളോ? അയ്യപ്പന്റെ മറുപടി പെട്ടെന്നായിരുന്നു. ആണെ. അടിയങ്ങളും അതാണെ എന്നായിരുന്നു. ആ മറുപടി ആത്മധൈര്യം തുളുമ്പുന്നതായിരുന്നെന്ന് എനിക്കു തോന്നി."
തുടര്‍ന്ന് ജോര്‍ജ് അയ്യപ്പനെ ഉദ്ബോധിപ്പിക്കുന്നു. കള്ളി, മാടം, കരിക്കാടി, അടിയന്‍ എന്നീ പദങ്ങളൊക്കെ നിരോധിക്കുന്നു.
എറണാകുളത്തെ റിക്ഷാതൊഴിലാളികളെ ജോര്‍ജ് സംഘടിപ്പിച്ചു എന്നൊക്കെ പലയിടത്തും കാണുന്നുണ്ട്. കഥയെന്താണെന്ന് ജോര്‍ജു തന്നെ പറയുന്നുണ്ട്. തിരുവിതാംകൂറില്‍നിന്നു ക്രിമിനല്‍‌ കേസില്‍പ്പെട്ട് ഒളിച്ചോടിയെത്തിയവരാണ് എറണാകുളത്തെ റിക്ഷാക്കാര്‍ കൂടുതലുമത്രെ. തന്നെപ്പോലെ തന്നെ എന്നു ജോര്‍ജ്. റെയില്‍വേ സ്റ്റേഷനിലും ബോട്ടുജെട്ടിയിലുമുള്ള കുറെപ്പേരെ കണ്ടു സംസാരിച്ചു. ഒരു യോഗം വിളിച്ചു. പതിനഞ്ചു പേര്‍. അടുത്ത യോഗത്തിന് അഞ്ച്. അതും ആദ്യം വന്നവരല്ല.
"എന്റെ ആ പരിപാടി പരാജയമടഞ്ഞു എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ," എന്നു ജോര്‍ജ് തന്നെ പറയുന്നുണ്ടെങ്കിലും തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ദേഹത്തിന് എറണാകുളത്തെ ജീവിതത്തിന്നിടയില്‍ എന്തെങ്കിലും പൊതുജനപ്രവര്‍ത്തനം നല്കേണ്ടേയെന്ന് അനുയായികള്‍ക്കു തോന്നിയതുകൊണ്ടാവണം ഇദ്ദേഹം റിക്ഷാതൊഴിലാളികളെ സംഘടിപ്പിച്ചു എന്നൊരു കഥയുണ്ടായത്. (പുറം 477-480)
 ഇദ്ദേഹം വീരോചിതമായി പൊരുതിയ ഒരു കാര്യം തോര്‍ത്തും സോപ്പും പൊതുവായി ഉപയോഗിക്കുന്നതിനെതിരായാണ്.
തോര്‍ത്തും സോപ്പും പൊതുവായി ഉപയോഗിക്കുന്നത് സൌഹൃദത്തിന്റെയും സഹകരണത്തിന്റെയും ഒരു ചിഹ്നമായിപ്പോലും യുവാക്കള്‍ കരുതുന്നതായിട്ട് ഹോസ്റ്റല്‍ ജീവിതത്തിലും മറ്റും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. സൌകര്യവും സന്ദര്‍ഭവും ലഭിക്കുമ്പോഴെല്ലാം ഞാന്‍ അതിനെതിരെ പ്രചരണം നടത്താറുണ്ട്. അതിലൊന്ന് 1944-ല്‍ കോഴിക്കോട്ടു പാര്‍ട്ടി ഓഫീസില്‍ വച്ചാണ് നടന്നത്. 
അതൊരു സംഭവം തന്നെ. പാര്‍ട്ടി ആപ്പീസാണെങ്കിലും സ്വന്തമായി ഒരു മുറി പൂട്ടും താക്കോലുമായി കൈവശം വെയ്ക്കുന്ന നേതാവ് നനഞ്ഞ തോര്‍ത്തുമാത്രം മുറിക്കുപുറത്ത് ഒരു അയയില്‍ ഇടും. ഒരിക്കല്‍ പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ തോര്‍ത്ത് മറ്റാരോ ഉപയോഗിച്ചതായി മനസ്സിലായി. തുടര്‍ന്ന് അന്വേഷണമായി. അവസാനം പുള്ളിയെ പിടിച്ചു. കോപാകുലനായി ജോര്‍ജ് അയാളോട് പറയുകയാണ്.
"ഞാന്‍ ആരെന്ന് നിങ്ങള്‍ക്കറിയാമോ? ... എനിക്ക് സിഫിലിസോ ഗൊണേറിയയോ ഇല്ലെന്നോ ഉണ്ടെന്നോ നിങ്ങള്‍ക്കറിയാമോ? അവിടെല്ലാമിട്ടു തോര്‍ത്തുന്ന മുണ്ട് നിങ്ങള്‍ നിങ്ങളുടെ മുഖത്തിട്ടു തോര്‍ത്തും. പോരെ... നമ്മുടെ ഇത്തരം ദുശ്ശീലങ്ങളെപ്പറ്റി ഞാന്‍ പിന്നെയും അല്പം കൂടി സംസാരിച്ചുകഴിഞ്ഞപ്പോള്‍ സി എം (സി എം കുഞ്ഞുരാമന്‍ നായര്‍ എന്ന ഓഫീസ് സെക്രട്ടറി) വളരെ കാര്യമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചു. "കെ സി ഈ വിഷയത്തെപ്പറ്റി ഒരു പുസ്തകമെഴുതണം. വളരെ അത്യാവശ്യമാണ്."
ഭാഗ്യവശാല്‍ വൃഷണവും മുഖവും തോര്‍ത്തുന്ന മുണ്ടിനെപ്പറ്റി ഒരു ഗ്രന്ഥം കെ സി ജോര്‍ജ് രചിച്ചിച്ല. എന്‍ സി ശേഖറിന്റെ കോണകത്തില്‍നിന്നു മുറിച്ചെടുത്ത തുണ്ടുകള്‍കൊണ്ട് എണ്ണപുരട്ടി ദോശ ചുട്ടപ്പോള്‍ പക്ഷേ ഇദ്ദേഹം ശേഖറിനെ കോണം ചെറുതായാലും പാര്‍‍ട്ടി വളരുന്നുണ്ടല്ലോ എന്നു പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കുഞ്ഞനന്തന്‍‌ നായര്‍ ഓര്‍ക്കുന്നുണ്ട്. 

തിരുവിതാംകൂറില്‍നിന്നുള്ള കെ പി സി സി അംഗമായി ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു, വമ്പിച്ച ഭൂരിപക്ഷത്തോടെ. തോല്പിച്ചത് ജി രാമചന്ദ്രനെ. അതിനെപ്പറ്റി ജോര്‍ജു തന്നെ പറയുന്നത് ഇങ്ങനെ:
"ഞാന്‍ ഒന്നും ചെയ്തില്ല. ഒന്നും അറിഞ്ഞുമില്ല. ആരൊക്കെയോ എന്തൊക്കെയോ ചെയ്തു. ഞാന്‍ ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു എന്നുള്ള വിവരമാണ് എനിക്കു ലഭിച്ചത്.
അറസ്റ്റ് കൊടുക്കാതെയുള്ള എന്റെ എറണാകുളത്തെ താമസം നീണ്ടുപോകുന്നതുകൊണ്ട് രാഷ്ട്രീയരംഗത്തുള്ള എന്റെ വിലയിടിയുമെന്നുള്ള എന്റെ ഭയം തെറ്റായിരുന്നു എന്നും എനിക്കു വ്യക്തമാക്കിത്തന്ന സംഭവമായിരുന്നു അത് എന്ന് ജോര്‍ജ് ഈ വിജയത്തെ വിലയിരുത്തുന്നുണ്ട്.
വൈകാതെ അറസ്റ്റ് സംഭവിക്കുകയും ചെയ്തു. പൊന്നാനിയിലേക്ക് ഒരു സ്റ്റഡി ക്ലാസ് നടത്താന്‍ കമ്യൂണിസ്റ്റ് സാഹിത്യവും കക്ഷത്തുവെച്ചു പോവുമ്പോഴാണ് തിരുവിതാംകൂര്‍ പൊലീസിന്റെ പിടിയിലാവുന്നതും പിന്നീട് കുറെക്കാലം വിവിധ ലോക്കപ്പുകളില്‍ സുഖവാസം നടത്തേണ്ടിവരുന്നതും. പറവൂരിനടുത്തുനിന്ന് അറസ്റ്റ് ചെയ്തു കാറില്‍ നാടെല്ലാം കറക്കി, പല ലോക്കപ്പുകളില്‍ പാര്‍പ്പിച്ച്, പൊലീസുവക സല്‍ക്കാരമെല്ലാം നല്കി, കമ്യൂണിസ്റ്റ് രഹസ്യ സംഘടനയുടെ ഗൂഢാലോചനക്കാരനായ നേതാവെന്നു ലേബലും കൊടുത്ത് ജോര്‍ജിനെ പ്രതിഷ്ഠിക്കുന്നത് തിരുവിതാംകൂര്‍ ഭരണകൂടമാണെന്നു തോന്നും. കയ്യിലുള്ള എന്തോ പീറസാഹിത്യത്തിന്റെ പേരിലാണ് കമ്യൂണിസ്റ്റ് ഗൂഢാലോചനക്കാരനെന്ന ലേബല്‍ സി പി രാമസ്വാമി അയ്യര്‍ തന്നെ നിയമസഭയിലെ പ്രസ്താവനവഴി  ജോര്‍ജിന് നല്കുന്നത്. പോരെങ്കില്‍ ജോര്‍ജിനെതിരെയുള്ള സി പിയുടെ പ്രസ്താവനയ്ക്കു മറുപടി ഗാന്ധി വകയും. സി പി ജോര്‍ജിനെ തന്തയില്ലാത്തവനെന്നു വിളിച്ചെന്നാണ് പറയുന്നത്. പക്ഷേ, ജോര്‍ജിനെ വളരെ കരുതലോടെയാണ് സി പി കൊണ്ടുനടന്നത്. ലോക്കപ്പിനുള്ളില്‍ കട്ടില്‍, പായ, ബീഡി ഇതൊക്കെ നല്കിയിരുന്നു. അതേസമയം മറ്റുള്ളവരുടെ കാര്യമോ? തിരുവനന്തപുരത്ത് ലോക്കപ്പില്‍ എത്തുമ്പോള്‍ അവിടെ ഒമ്പതു മാസമായി ലോക്കപ്പില്‍ നരകതുല്യമായി കഴിയുന്ന നാലു കോണ്‍ഗ്രസ്സുകാരെയാണ് ജോര്‍ജ് കാണുന്നത്. ജോര്‍ജ് പക്ഷേ അവിടെ ഒരു ദിവസം മാത്രം കഴിച്ചുകൂട്ടുന്നേയുള്ളൂ. പൊലീസ് കമ്മീഷനറായ കരീം സാഹിബ് ഇദ്ദേഹത്തെ തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ വന്ന് കാണുന്നുണ്ട്. ജോര്‍ജിനു പനിയുണ്ടെന്നു പറഞ്ഞപ്പോള്‍ അതു മലബന്ധംകൊണ്ടായിരിക്കുമെന്നു പറഞ്ഞതിന്റെ പേരില്‍ കരീം സാഹിബ്ബിനോടു തട്ടിക്കയറുന്നു ജോര്‍ജ്. അടുത്ത ചോദ്യം ജോര്‍ജ് എന്താണ് കല്യാണം കഴിക്കാത്തതെന്നായിരുന്നു. ഇതോടെ ജോര്‍ജ് പൊലീസുദ്യോഗസ്ഥനെ ചീത്തവിളിക്കാന്‍ തുടങ്ങി. ഇങ്ങനെയൊക്കെയാണെങ്കിലും പരുഷമായി പൊലീസ് പെരുമാറിയ ഒരു സംഭവംപോലും ജോര്‍ജിനു പറയാനില്ലെന്നതാണ് രസകരമായ വസ്തുത. തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ ആറുമാസമാണ് ഇദ്ദേഹം ഉണ്ടുറങ്ങി കഴിച്ചത്. അക്കാലത്ത് ഇദ്ദേഹം ഒരു പട്ടിയുമായി ചങ്ങാത്തം സ്ഥാപിക്കുന്നുണ്ട്. ഈ ചങ്ങാത്തം ഏഴെട്ടു പേജിലായി വര്‍ണ്ണിക്കുന്നുണ്ട്.
***
ഭീകരനായ ഈ കമ്യൂണിസ്റ്റിനെ പൊലീസുകാര്‍ തിരുവനന്തപുരത്തു കോടതിയില്‍ ഹാജരാക്കി കഴക്കൂട്ടത്തെ ലോക്കപ്പിലേക്ക് തിരിച്ചുകൊണ്ടുപോവുന്നത് ഒരിക്കല്‍ ട്രെയിനില്‍. ഒരു കൊല്ലത്തെ ജയില്‍ ശിക്ഷ കിട്ടി ഇദ്ദേഹത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോവുന്നു. അവിടെയും വി ഐ പി പദവി തന്നെ.
ചക്കരക്കടവില്‍നിന്ന് ആ അര്‍ദ്ധരാത്രിയില്‍ ബന്ധനസ്ഥനായി ആരംഭിച്ച നീണ്ട യാത്രയ്ക്കിടെ ഉണ്ടായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമെല്ലാം അഞ്ചാംകെട്ടില്‍ എത്തിയതോടെ ഞാന്‍ മറന്നു. എനിക്കു വേണ്ടപ്പെട്ടവരുടെ മധ്യത്തില്‍. ഞാന്‍ ഇനിയും ജയിലിനുള്ളില്‍ ബന്ധനസ്ഥനാണെന്നുള്ള പരമാര്‍ത്ഥം ഞാന്‍ മറന്നു. സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയതുപോലെ എനിക്കു തോന്നി. (പുറം 551)
വൈരുദ്ധ്യാധിഷ്ഠിതഭൌതികവാദം നല്കിയ ധൈര്യം കൊണ്ടാവണം പലരെയും കെ സി ജോര്‍ജ് ചികിത്സിച്ചു കളയുന്നുണ്ട്. സി കേശവന്റെ ഉദരരോഗത്തെ ചികിത്സിക്കുന്നത് ഹിറ്റ്സ് ബാത്തുകൊണ്ട്. സിറ്റ്സ് ബാത്ത് അഥവാ ഹിപ്പ് ബാത്തിനെ ഹിറ്റ്സ്  ബാത്ത്  എന്നാണ് ജോര്‍ജ് വിളിക്കുന്നത്. ഈ ചികിത്സ വലിയ അപകടമില്ലെന്നു വെയ്ക്കാം. ചുഴലിദീനമുള്ള ചെല്ലപ്പന്‍ എന്ന പയ്യനെ ബലമായി കുളിപ്പിച്ച് ചികിത്സിച്ചതും കുഴപ്പത്തിലെത്തിയില്ല. (പക്ഷേ കോഴിക്കോട്ട് പോയി കുറച്ചു മാസം താമസിച്ചു ജോര്‍ജ് തിരിച്ചുവന്നപ്പോഴേക്കും ചെല്ലപ്പന്‍ ദീനംമൂത്ത് മരിച്ചുപോയി. ഇതുപോലെ ജോര്‍ജ് പോയതിന്റെ ദുഃഖം താങ്ങാനാവാതെ ചാമിയെന്നൊരു പയ്യനും മരിച്ചുപോയതായി ജോര്‍ജ് എഴുതിയിട്ടുണ്ട്.) കാട്ടായിക്കോണം ശ്രീധറിന്റെ പ്രേമത്തെ ചികിത്സിച്ചു മാറ്റിയതും കുഴപ്പമില്ല. പക്ഷേ പിശാശിനെ പേടിയുണ്ടായിരുന്ന കാട്ടായിക്കോണം സദാനന്ദനെ ചികിത്സിക്കാന്‍ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം യക്ഷികളുടെ ആവാസസ്ഥാനമെന്നു വിശ്വാസമുണ്ടായിരുന്ന അമ്പലത്തിനു സമീപം രാത്രി തനിച്ചാക്കി കൂട്ടുകാര്‍ കടന്നുകളഞ്ഞതു കുറെ കടന്നകയ്യായിപ്പോയിയെന്ന് ജോര്‍ജു തന്നെ സമ്മതിക്കുന്നുണ്ട്. പേടിത്തൊണ്ടനായ സദാനന്ദന്‍ യക്ഷി പിടിക്കാതിരിക്കാന്‍ മുണ്ടും കുപ്പായവും ഊരി കയ്യില്‍വെച്ചുവത്രെ. നൂല്‍ബന്ധമില്ലാത്ത പുരുഷന്മാരെ യക്ഷികള്‍ സമീപിക്കില്ല പോലും. മനോരമയ്ക്കുവേണ്ടി ഖണ്ഡശഃ എഴുതുമ്പോള്‍ നൂലുബന്ധമൊക്കെ അഴിക്കണം.  നവയുവാവായ കാട്ടായിക്കോണം തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കെ സി ജോര്‍ജിനെ ആദ്യമായി തിരുവനന്തപുരത്തു തുറന്ന പാര്‍ട്ടി ആപ്പീസില്‍ (ജോര്‍ജിന്റെ ഭാഷയില്‍ മൂട്ടവനം) വന്നു കാണുമ്പോഴാണ് അയാളുടെ പ്രേമം ജോര്‍ജ് ചികിത്സിച്ചുമാറ്റുന്നത്. പക്ഷേ ഈ കാട്ടായിക്കോണം പിന്നീട് സി പി എം കാരനായപ്പോള്‍ അവര്‍ക്കു ചരിത്രം തിരുത്തിയെഴുതണമല്ലോ. "ഉള്ളൂര്‍ ഗോപിയും കെ സി ജോര്‍ജുമൊക്കെയായിരുന്നു അന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍,‍" എന്ന് ഒളിവുകാല സ്മൃതികളില്‍ നായനാര്‍ എഴുതി കാട്ടായിക്കോണത്തെ ജോര്‍ജിന്റെയും മേല്‍ പൊക്കിവെയ്ക്കുന്നു.
ഈ ഭീകര കമ്യൂണിസ്റ്റിനെ തിരുവനന്തപുരത്തുനിന്ന് പെരുമ്പാവൂര്‍ക്ക് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുന്നത് രസമുള്ള വിവരണമാണ്. നടക്കേണ്ടിടത്തൊക്കെ ജോര്‍ജ് മുന്‍പില്‍ നടക്കും. പത്തുമുപ്പതടി പിന്നില്‍ പൊലീസും. കോടതിയില്‍ ജോര്‍ജ് കമ്യൂണിസ്റ്റാണെന്നാണ് കേസ്. വേണമെങ്കില്‍ തനിക്കത് നിഷേധിക്കാമായിരുന്നെങ്കിലും "എനിക്കാവശ്യം എന്നെ ഒരു കമ്യൂണിസ്റ്റായി മുദ്രകുത്തണം എന്നുള്ളതായിരുന്നു" എന്ന് ജോര്‍ജ്. കമ്യൂണിസ്റ്റ് സാഹിത്യവും കക്ഷത്തുവെച്ച് പൊന്നാനിക്കു പുറപ്പെട്ടത് ഏതായാലും നല്ല സമയത്താണ്. പില്‍ക്കാല ജീവിതത്തില്‍ പറയാനായി ഒന്നാന്തരം ജയില്‍വാസവും കേസും തടികേടാവാതെ സംഘടിപ്പിക്കാനായി. കുറ്റം സമ്മതിച്ച് ഒരു വര്‍ഷം കഠിനതടവും വാങ്ങി ജോര്‍ജ് തിരിച്ച് സെന്‍ട്രല്‍ ജയിലിലേക്ക്.
"ഞാന്‍ കമ്യൂണിസ്റ്റാണെന്നുള്ള ഗവണ്മെന്റിന്റെ അംഗീകാരം പ്രഖ്യാപിക്കപ്പെട്ടു. അങ്ങനെ തിരുവിതാംകൂറിലെ ബൂര്‍ഷ്വാ പത്രങ്ങള്‍ക്കു കമ്യൂണിസ്റ്റ് വിരുദ്ധപ്രചരണം നടത്തുന്നതിനു രംഗം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഞാന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ കമ്യൂണിസം എന്ന ആശയത്തോടുള്ള അലര്‍ജി ആ പ്രചരണത്തില്‍ക്കൂടിത്തന്നെ നീക്കപ്പെട്ടതിന്റെ ചരിത്രമാണ് പിന്നീടുള്ള ചരിത്രം."
അസാദ്ധ്യ പദ്ധതി തന്നെ! പക്ഷേ ഇതോടുകൂടി ചേര്‍ത്തുവായിക്കേണ്ട ഒരു കാര്യമുണ്ട്. തിരുവിതാംകൂറിലായാലും മലബാറിലായാലും ഓര്‍മ്മക്കുറിപ്പുകളെഴുതിയ നേതാക്കള്‍ പറഞ്ഞുവെച്ച ഒരു കാര്യം. അന്ന് കമ്യൂണിസ്റ്റ് എന്നു പറയുക വലിയ അഭിമാനമായിരുന്നു എന്ന്. ജയിലില്‍ രാഷ്ട്രീയ തടവുകാര്‍ മാത്രമായിരുന്നില്ല ഈ നേതാവിനു കൂട്ട്. റൌഡികളും കള്ളന്മാരുമായും സൌഹൃദം സ്ഥാപിക്കാന്‍ ഇദ്ദേഹത്തിന് പ്രത്യേക പാടവമുണ്ടായിരുന്നു എന്നു തോന്നും. പെരുമ്പാവൂരും ലോക്കപ്പില്‍ ഇദ്ദേഹത്തിനൊരു കൂട്ടുകാരനെ കിട്ടി. പത്മനാഭപിള്ള അഥവാ മമ്മദ് എന്ന എണ്‍പതിനോടടുത്തു പ്രായമുള്ള ഒരു മോഷ്ടാവ്. ഈ സൌഹൃദം അവിടെ കഴിഞ്ഞില്ലെന്നും സെന്‍ട്രല്‍ ജയില്‍, ആലപ്പുഴ സബ് ജെയില്‍ എന്നിവിടങ്ങളില്‍ തുടര്‍ന്നെന്നും ഇദ്ദേഹം പറയുന്നു. ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിപ്ലകാരികളായ രാഷ്ട്രീയക്കാരോട് നിയമവ്യവസ്ഥയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന കുറ്റവാളികള്‍ക്കുള്ള മമതയെപ്പറ്റി ജോര്‍ജ് അന്യത്ര ഉപന്യസിക്കുന്നുമുണ്ട്. കാഞ്ഞിരപ്പള്ളി കുര്യന്‍, കാള പരമേശ്വരന്‍, മൂവാറ്റു പുഴക്കാരന്‍ കേശവന്‍ നായര്‍ എന്നീ റൌഡികളെ "magic of the heart" എന്ന "മന്ത്ര"മുപയോഗിച്ച് മനസ്സുമാറ്റിയ കാര്യം പറയുമ്പോഴാണ് ഇത്.
ആലപ്പുഴ സബ് ജെയിലിന്റെ ഉദ്ഘാടനം ജോര്‍ജിനെയും കൂട്ടരെയും പ്രവേശിപ്പിച്ചുകൊണ്ടാണ്. ഏറെ സൌകര്യങ്ങള്‍ ആലപ്പുഴ സബ് ജയില്‍ ജീവിതം ഒരു യഥാര്‍ത്ഥ ജയില്‍ ജീവിതമല്ലാതാക്കി മാറ്റി എന്നാണ് ഇദ്ദേഹം പറയുന്നത്. സൌകര്യങ്ങള്‍ക്കു പുറമേ സഹപാഠിയായിരുന്ന ജയിലര്‍ ഹസ്സനുമായുള്ള അടുത്ത സൌഹൃദം, കുമ്പളത്തു ശങ്കുപിള്ളയുടെ സാന്നിദ്ധ്യം, റൌഡികളായ ചങ്ങാതിമാര്‍ എന്നീ ഘടകങ്ങളും അതിനു പിന്നിലുണ്ടെന്ന് ഇദ്ദേഹം പറയുന്നു. (പുറം 592) ആലപ്പുഴ സബ് ജെയിലില്‍നിന്ന് രക്ഷപ്പെടാനുള്ള പാര്‍ട്ടി പദ്ധതിയുണ്ടായിരുന്നത്രെ. ഒരേ സമയം നൂറ്റമ്പത് മൈലകലെയുള്ള ഇടവാക്കുടി എന്ന സ്ഥലത്ത് തടവിലായിരുന്ന കൃഷ്ണപിള്ളയും ഇദ്ദേഹവും ഒരുമിച്ച് ജയില്‍ ചാടുമെന്നായിരുന്നു പദ്ധതി. രണ്ടും ഒത്തുവരാതിരുന്നതുകൊണ്ട് ചാട്ടവും നടന്നില്ല. ജയില്‍ ചാട്ടവും കമ്യൂണിസ്റ്റ് വീരലക്ഷണമായിരുന്നു. ഏ കെ ജിയുടെ ജയില്‍ ചാട്ടം ഒരു സംഭവമായിരുന്നല്ലോ. പുന്നൂസും ചാടിയിട്ടുണ്ടെന്നു തോന്നുന്നു.
"ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഭൂഗര്‍ഭസംഘടന പ്രവര്‍ത്തിക്കാനുള്ള [sic] പരിപാടിയാണു രൂപീകരിച്ചിരുന്നത്. അതുകൊണ്ട് ഒരാള്‍ മാത്രം ചാടിയതുകൊണ്ട് പരിപാടി നടപ്പാക്കാന്‍ കഴിയുകയില്ലല്ലോ. ഒരു വീരസാഹസിക പ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടിയല്ല കമ്യൂണിസ്റ്റുകാര്‍ ജയില്‍ ചാടുന്നത്. പാര്‍ട്ടിപ്രവര്‍ത്തനം നടത്തുന്നതിനുവേണ്ടിയാണ്. (പുറം 586)
ഇതൊക്കെ കേട്ടാല്‍ തോന്നുക ജയിലിലാവുന്നതിനു മുന്‍പ് ഇങ്ങോരെന്തോ മലമറിക്കുകയായിരുന്നെന്നാണ്.
സൂര്യപ്രകാശം കാണാതെ ഞാന്‍ ജയിലറയില്‍ കിടന്നു നരകിച്ചു ചാകുകയേയുള്ളു എന്നുള്ള സര്‍ സി പിയുടെ പ്രഖ്യാപനം അതേപടി ഞാന്‍ വിശ്വസിച്ചിരുന്നില്ലെങ്കിലും കുറെക്കാലം ജയിലില്‍ കഴിയേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു.(പുറം 592)
ഏതായാലും ശിക്ഷാകാലം മുഴുവനുമൊന്നും ജോര്‍ജ് ജെയിലില്‍ കിടന്നില്ല. യുദ്ധം ജനകീയമായില്ലേ. പിന്നെ കമ്യൂണിസ്റ്റുകാരെന്തിന് ജയിലില്‍ കിടക്കണം? പക്ഷേ തന്നെ വിടാന്‍ അതാണു കാരണമെന്ന് ജോര്‍ജ് പറയുന്നില്ല. നാണക്കേടുകൊണ്ടാവണം. വിടുന്നതും വിശേഷരീതിയില്‍ തന്നെ. ജയിലര്‍തന്നെ വറുഗീസ് വൈദ്യനെ ജയിലിലേക്കു വരുത്തി അദ്ദേഹത്തിന്റെ കൂടെ ജോര്‍ജിനെ പറഞ്ഞുവിടുകയാണ്. ഇതേ കാലത്തു തന്നെ കൃഷ്ണപിള്ളയും ജയില്‍ മോചിതനാവുന്നു. കല്ല്യാണവും കഴിക്കുന്നു. കല്യാണം കഴിഞ്ഞ കൃഷ്ണപിള്ളയും ഭാര്യയും കൂടി ഏഴംകുളത്ത് ജോര്‍ജിന്റെ വീട്ടില്‍ ഒരാഴ്ച താമസിക്കാനായിരുന്നു പരിപാടിയെങ്കിലും "രണ്ടു ദിവസത്തെ താമസത്തിനിടയില്‍ ഞാനും കൃഷ്ണപിള്ളയുംകൂടി തിരുവിതാംകൂറില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പരിപാടി തയ്യാറാക്കി". തുടര്‍ന്ന് കൃഷ്ണപിള്ളയുടെ ഭാര്യയെ അവിടെ വിട്ട് അവര്‍ ആലപ്പുഴയ്ക്കു പോവുന്നു. 
ക്രിപ്സ് മിഷന്റെ ഇന്ത്യാസന്ദര്‍ശനം സംബന്ധിച്ച് 1942-മാര്‍ച്ച് മാസം 25-ആം തീയതി ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്ന രാഷ്ട്രീയത്തടവുകാരെയെല്ലാം മോചിപ്പിച്ചു. അതിന്റെ ഭാഗമായി മലബാര്‍ ജില്ലയിലെ തടങ്കല്‍പ്പുള്ളികളായിരുന്ന ഇ എം എസ്സും മറ്റും വിമോചിതരായി. (പുറം 596)
കൊള്ളാം. കെ സി ജോര്‍ജിന് എണ്‍പതുകളില്‍ ഈ പുസ്തകം എഴുതുമ്പോള്‍ ഇത്ര ഓര്‍മ്മത്തെറ്റോ? ഇ എം എസ് 1942 ല്‍ ഒളിവുജീവിതം വിട്ടു പുറത്തുവരികയേ ഉണ്ടായുള്ളൂ. ജയിലില്‍ പോയില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈ സമുന്നത നേതാവിന് ഇതൊന്നും ഓര്‍മ്മയില്ലെങ്കില്‍ പിന്നെ എന്താണ് ഓര്‍മ്മയുണ്ടാവുക?
ജയില്‍ മോചിതനായ കമ്യൂണിസ്റ്റ് നേതാവിന് ആലപ്പുഴ ഒരു സ്വീകരണം നല്കാന്‍ നേതാവു തന്നെ പങ്കെടുത്ത യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായെങ്കിലും ടി വി തോമസിന്റെ എതിര്‍പ്പുകാരണം അതു നടന്നില്ല. ട്രേഡ് യൂനിയന്‍ വേറെ, പാര്‍ട്ടി വേറെ എന്നായിരുന്നു തോമസിന്റെ നിലപാട്. 
തൊഴിലാളി യോഗത്തില്‍ ഞാന്‍ സംസാരിക്കുന്നതുതന്നെ ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാക്കിയേക്കുമെന്നുള്ള ഭയം ടി വി തോമസ് പ്രകടിപ്പിച്ചതായി ഞങ്ങളുടെ ചര്‍ച്ചായോഗത്തില്‍ ഉണ്ടായിരുന്ന സ്വാമി പത്മനാഭന്‍ വെളിപ്പെടുത്തി. ടി. വി. അതില്‍ പങ്കെടുത്തിരുന്നുമില്ല. ട്രേഡ് യൂനിയനെ ആ ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റായി മുദ്രകുത്തി അടിച്ചമര്‍ത്തുമെന്നുള്ള ഭയമാണ് ടി വിക്കുണ്ടായിരുന്നത്. (പുറം 600)
പത്രോസാവട്ടെ നേരേ തിരിച്ചും.  ഏതായാലും പത്രോസിന്റെ പക്ഷക്കാര്‍ കമ്യൂണിസ്റ്റു നേതാവിനെ ഒരു ചെറിയ യോഗത്തില്‍ പ്രസംഗിപ്പിച്ചു, ചേര്‍ത്തലയില്‍. നൂറു നൂറ്റമ്പതു പേര്‍ കേള്‍ക്കാനുണ്ടായിരുന്ന യോഗം  മഴ പെയ്തു തടസ്സപ്പെട്ടു. 
അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ നാലുവര്‍ഷങ്ങള്‍ക്കുശേഷം നടന്ന പുന്നപ്ര-വയലാര്‍ സമരത്തില്‍ക്കൂടി പുന്നപ്ര പ്രദേശം പ്രശസ്തിയിലേക്കുയര്‍ന്നത് അന്നു പെയ്ത മഴ അവിടെ അന്ന് വിതറപ്പെട്ട കമ്യൂണിസത്തിന്റെ വിത്ത് നനച്ചു വളര്‍ത്തിയതു കൊണ്ടാണോ എന്നു തോന്നിപ്പോവും. (പുറം 604)
ഇതു വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. ടി വി തോമസിന്റെ വിവേകവും പത്രോസിന്റെ തെമ്മാടിത്തരവും ഏറ്റുമുട്ടിയതില്‍ പത്രോസിന്റെ പക്ഷത്തിനു മുന്‍തൂക്കം കിട്ടിയതില്‍ കെ സി ജോര്‍ജിന്റെ കൈ എന്തെന്ന്. "ഐതിഹാസികമായ സമരങ്ങള്‍" നടത്തിയ ആലപ്പുഴ തൊഴിലാളി വര്‍ഗ്ഗത്തിനെ കമ്യൂണിസം പഠിപ്പിച്ചത് താന്‍ അന്ന് വിളിച്ചു ചേര്‍ത്ത മഴയില്‍ കലങ്ങിയ യോഗം ആണെന്നു പറയുന്നത് ശകലം അല്പത്തരമല്ലാതെ മറ്റൊന്നുമല്ല. ഇങ്ങനെ വിത്തിട്ട് പോയ കമ്യൂണിസ്റ്റുകാരന്‍ പുന്നപ്രയിലെയും വയലാറിലെയും കൂട്ടക്കൊലകള്‍ക്കുശേഷം ആലപ്പുഴയില്‍നിന്ന് പിടികൊടുക്കാതെ ഓടിപ്പോവുന്നതാണ് കാണുന്നത്.1943-ലെ ആദ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തിരുവിതാംകൂറില്‍നിന്ന് പങ്കെടുത്തത് രണ്ടുപേരായിരുന്നു, പൂര്‍ണ്ണ പ്രതിനിധിയായി ജോര്‍ജും വോട്ടില്ലാത്ത കാന്‍ഡിഡേറ്റ് മെംബറായി കെ വി പത്രോസും.  പുന്നൂസല്ല, ടി വി അല്ല, എം എന്‍ അല്ല പത്രോസ്! പത്രോസിന്റേതായി ഉണ്ടായ ഒരു ഹ്രസ്വകാലത്തിന് കെ സി ജോര്‍ജിന്റെ സംഭാവനയെന്താണെന്ന് വല്ല സൂചനയും അതു തരുന്നുണ്ടോ ആവോ?
ടി വി തോമസിനെപ്പറ്റി പറയുന്നിടത്തൊക്കെ ചില മുനയുള്ള പരാമര്‍ശങ്ങള്‍ കാണാം. തൊഴിലാളികള്‍ക്കിടയില്‍ ടി വി തോമസിനോളം ജനകീയ അംഗീകാരമുള്ള വേറൊരു നേതാവില്ലെന്നത് ഈ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി നേതാവില്‍ അസൂയയുളവാക്കിയോ എന്തോ. 
ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് സി പി ചില നേതാക്കളെ തടവിലാക്കി. ജോര്‍ജിനെ അറസ്റ്റു ചെയ്തു പാളയം പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ അക്കാമ്മ ചെറിയാനുമുണ്ട്. അവരുമായി സംസാരിച്ചു നില്‍ക്കെ അറസ്റ്റ് ഇല്ലെന്നും പോവാമെന്നും വിവരം കിട്ടി ജോര്‍ജ് പോവുന്നു. സി പിയുടെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് പോവാനനുവദിച്ചതെന്ന് ജോര്‍ജ് ഊഹിക്കുന്നു. 
ഐക്യകക്ഷികളുടെ യുദ്ധസംരംഭങ്ങളുടെ നേരെയുള്ള കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയമായിരിക്കും അതിനു കാരണമെന്ന് എനിക്കു തോന്നി. (പുറം 614)
ജനകീയയുദ്ധവും പക്ഷം ചേരലുമൊന്നും പച്ചയ്ക്കു പറയാന്‍ വയ്യാത്തതുകൊണ്ട് ശ്ലോകത്തില്‍ കഴിക്കുകയാണ് ജോര്‍ജ്.  ഇക്കാലത്ത് ജീവാനന്ദം എന്ന തെക്കന്‍ തിരുവിതാംകൂറുകാരനായ കമ്യൂണിസ്റ്റിനെ തടങ്കലില്‍നിന്നു വിടുവിക്കാനായി ജോര്‍ജ് സി പിയെ പോയിക്കാണുകയും അതു സാധിക്കുകയും ചെയ്തതായി ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. മുന്‍പ് തന്തയില്ലാത്തവനെന്നു വിളിച്ചി സി പിയെ ഒരിക്കലും കാണില്ലെന്ന് പിന്നീട് ഇദ്ദേഹം പറയുന്നുണ്ടെങ്കിലും.

27 Aug 2010

എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ നെറികേടുകളെപ്പറ്റിയുള്ള അന്വേഷണമാണ് പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ ആത്മകഥകള്‍ ചികയാന്‍ പ്രേരണയായത്. കെ സി ജോര്‍ജെന്ന പൊങ്ങച്ചക്കാരന്റെ ആത്മകഥയ്ക്കുശേഷം (ഭാഗം 1, ഭാഗം 2) എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍ (1987 ല്‍ പ്രകാശനം) അത്ഭുതപ്പെടുത്തി. ജയില്‍ജീവിതം വിവരിക്കുന്ന ഇതിലെ ഒരു ഭാഗം കമ്യൂണിസ്റ്റുകാര്‍ക്ക്  പതിവില്ലാത്ത സത്യസന്ധതകൊണ്ടും പതിവുള്ള വിപ്ലവവീര്യത്തിന്റെ അശ്ലീലമായ ആധിക്യം ഇല്ലാത്തതുകൊണ്ടും വളരെ ശ്രദ്ധേയമായി തോന്നി.  അഗ്നിവീഥികള്‍ പൂര്‍ണ്ണമായും ആത്മകഥയല്ല,   ഒട്ടും കെട്ടുറപ്പുള്ള രചനയുമല്ല. തുടക്കം പരമ്പരാഗതമായ ആത്മകഥന ശൈലിയിലാണ്. കുടുംബപശ്ചാത്തലം ബാല്യം എന്നിവയുടെ വിവരണമുണ്ട് ആദ്യത്തെ ഒരു മുപ്പതു പേജോളം. പ്രക്ഷോഭണങ്ങളിലേര്‍പ്പെട്ട താരുണ്യവും യൌവ്വനവും (ഉദ്ദേശം നാല്പതുപേജില്‍) ജയില്‍വാസവും (വീണ്ടുമൊരു നാല്പതുപേജ്), തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വളരെക്കുറച്ചു മാത്രം ആത്മകഥനവും വളരെക്കൂടുതല്‍ സിദ്ധാന്തം പറച്ചിലും, ഒടുക്കം തനിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള കയ്പേറിയ മറുപടി, ഇങ്ങനെയാണ് അഗ്നിവീഥികളുടെ രൂപം. ജയില്‍വാസകാലവും അതിനു മുമ്പുള്ള പ്രക്ഷോഭണകാലവും വളരെ രസകരമായി എന്നാല്‍ നിറംപിടിപ്പിക്കാതെ, വികാരം ജ്വലിപ്പിക്കാന്‍ ശ്രമിക്കാതെ വിവരിച്ചിട്ടുണ്ട്. ഈ രണ്ടു ഭാഗങ്ങള്‍ക്കുമിടയില്‍ എങ്ങനെയോ ഒരു തുടര്‍ച്ചയില്ലായ്മ വന്നിട്ടുണ്ട്. പ്രഭാത് ബുക് ഹൌസ് എന്ന നിരക്ഷകുക്ഷികള്‍ എത്ര നിരുത്തരവാദപരമായാണ് ഈ പുസ്തകങ്ങളൊക്കെ അടിച്ചിറക്കുന്നത്. മലയാളം ലേശമെങ്കിലും അറിയുന്ന ഒരാള്‍ പ്രൂഫ് നോക്കുന്നില്ല, ഉള്ളടക്കത്തിന് അലക്കം തട്ടുന്നതു നോക്കാന്‍ ആരുമില്ല, പുസ്തകത്തെ സംബന്ധിച്ച പശ്ചാത്തലവിവരങ്ങള്‍ അവതരിപ്പിക്കില്ല- അങ്ങടിച്ചിറക്കുക, പഴയശീലം.
സ്വന്തം ജീവിതത്തിലെ വളരെച്ചുരുങ്ങിയ കാലം മാത്രമാണ് ഇദ്ദേഹം ഈ പുസ്തകത്തിലവതരിപ്പിച്ചത്. അഞ്ചുവര്‍ഷത്തിനുമേല്‍ ജയില്‍വാസം അനുഭവിച്ചു എന്നു പറയുന്നുണ്ടെങ്കിലും ആദ്യത്തെ ആറുമാസത്തെ ജയിലനുഭവം മാത്രമാണ് ഇതിലുള്ളത്. പ്രധാന പ്രവര്‍ത്തന മേഖലയായ ട്രേഡ്‌യൂനിയന്‍ പ്രസ്ഥാനത്തെപ്പറ്റി വളരെ സംക്ഷിപ്തമായ ഒരു അവലോകനം മാത്രം. തന്റെ ഓരോ ജയില്‍വാസത്തെയും പറ്റി വെവ്വേറെ ജയില്‍ ഡയറികളും ഘട്ടംഘട്ടമായ ആത്മകഥനങ്ങളും എഴുതിയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു കോമാളിയുമായി താരതമ്യംചെയ്യുമ്പോള്‍ ശേഖറിനോ കെ സി ജോര്‍ജിനോ എം എന്‍ ഗോവിന്ദന്‍ നായര്‍ക്കോ ഒന്നും ജീവിച്ച കാലം മുഴുവന്‍ പ്രതിപാദിക്കുന്ന ആത്മകഥ എഴുതാന്‍പോലും പാങ്ങില്ലായിരുന്നോ? സമ്പന്ന കുടുംബത്തില്‍ ജനിച്ച് ദരിദ്രനായി ജീവിച്ച  എന്‍ സിയുടെ കാര്യത്തില്‍ ഉപജീവനത്തിനുവേണ്ടിയുള്ള പാച്ചിലില്‍ പുസ്തകമെഴുത്ത് അനാകര്‍ഷകമായി തോന്നിയോ? ഓര്‍മ്മക്കുറിപ്പുകളും ഭൂതകാലത്തെ ചികയലുമെല്ലാം ഇന്നത്തെപ്പോലെ ആനുകാലികങ്ങളുടെ താത്പര്യമായിരുന്നില്ല മുന്‍കാലങ്ങളില്‍ എന്നതും പ്രസാധനം ഇന്നത്തെക്കാള്‍ പാടുപെട്ട ഏര്‍പ്പാടായിരുന്നു എന്നതും കാരണമായിരിക്കാം.
ജീവിച്ചിരിക്കെ പുസ്തകരൂപത്തില്‍ ഇതു പ്രസിദ്ധമായിട്ടില്ല. മരണശേഷം ഇദ്ദേഹം ശേഷിപ്പിച്ച പ്രകാശിതവും അപ്രകാശിതവുമായ ലേഖനങ്ങളെ എഡിറ്റു ചെയ്തു പുസ്തകമാക്കിയ് ടി വി കെ. അതേസമയം ആത്മകഥ എന്നുദ്ദേശിക്കപ്പെട്ടതുതന്നെയായിരുന്നു ഈ ലേഖനങ്ങള്‍. അഗ്നിവീഥികള്‍ എന്ന പേര് എന്‍ സി തന്നെ കൊടുത്തതാണ്.
എന്‍ സി ശേഖര്‍ എന്ന എന്‍ ചന്ദ്രശേഖരപിള്ള തിരുവിതാംകൂറില്‍ ജനിച്ച് ജീവിതത്തിന്റെ അരനൂറ്റാണ്ടോളം കണ്ണൂരില്‍ ജീവിച്ചു. 1931 ല്‍ എന്‍ സി ശേഖര്‍ ഉള്‍പ്പെടുന്ന സംഘമാണ് പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പായ കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിക്കുന്നത്. കമ്യൂണിസ്ററ് ലീഗാണ് ആദ്യമായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മലയാളം പരിഭാഷ തയ്യാറാക്കുന്നതെന്നു പറയുന്നു. 1931 ല്‍ ആദ്യമായി കൃഷ്ണപിള്ളയെ കോഴിക്കോട്ടു വെച്ചു കണ്ടപ്പോള്‍ കമ്യൂണിസ്റ്റ് ലീഗ് പ്രസിദ്ധീകരിച്ചിരുന്ന കമ്യൂണിസ്റ്റ് വിജ്ഞാപനത്തിന്റെ ഒരു പ്രതി കൃഷ്ണപിള്ളയ്ക്കു കൈമാറിയെന്ന് ഇദ്ദേം പറയുന്നു. അന്ന് അപാരമായ ഗാന്ധി ഭക്തിയുണ്ടായിരുന്ന കൃഷ്ണപിള്ള ഇദ്ദേഹവുമായി ഉഗ്രമായ തര്‍ക്കത്തിലേര്‍പ്പെട്ടുവത്രെ. വടകര സമ്മേളനത്തിനു പോവാന്‍ കാശു തികയാതെ കോഴിക്കോട്ടു പരിചയമുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ചെന്നതായിരുന്നു ശേഖര്‍. നേതാവ് നേരത്തേ വടകരയ്ക്കു പോയിരുന്നു. അവിടെ എത്താനുള്ള പണം കൃഷ്ണപിള്ളയാണ് കൊടുക്കുന്നത്. തര്‍ക്കം വളരെ ഉച്ചത്തിലായിരുന്നെങ്കിലും അതുകഴിഞ്ഞ് വളരെ സ്നേഹപൂര്‍വ്വമാണ് കൃഷ്ണപിള്ള പണം തന്ന് യാത്രയാക്കിയതെന്നാണ് ശേഖര്‍ പറയുന്നത്. കമ്യൂണിസവുമായി പരിചയിച്ചതില്‍ തങ്ങള്‍ക്കുള്ള കുറെ വര്‍ഷത്തെ സീനിയോറിറ്റിയെ താഴ്ത്തിക്കെട്ടാന്‍ നമ്പൂതിരിപ്പാട് തന്റെ ചരിത്രങ്ങളിലൂടെ ശ്രമിച്ചതിനെതിരെ കടുത്ത വിരോധം പ്രകടിപ്പിക്കുന്നുണ്ട് ഈ പുസ്തകത്തിന്റെ അവസാന ഭാഗത്തെ ഒരു ലേഖനത്തില്‍. യൂത്ത് ലീഗ് ഒറ്റപ്പെട്ട ഒരു ഗ്രൂപ്പായിരുന്നെന്നും മറ്റു കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടു ബന്ധമില്ലായിരുന്നെന്നും പറഞ്ഞ് അതിനൊരു പ്രാധാന്യവും കൊടുക്കാതിരിക്കുക എന്നതാണ് നമ്പൂതിരിപ്പാട് ചെയ്തത്. തിരുവിതാംകൂറിലെ പ്രബല ഇടതുപക്ഷ സംഘടനയായിരുന്ന യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ കമ്യൂണിസ്റ്റ് ലീഗുകാര്‍ ഭാഗഭാക്കായിരുന്നു എന്നതു തന്നെ നമ്പൂതിരിപ്പാടിന്റെ ഈ അവഗണനയെ ചോദ്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. മാത്രവുമല്ല, ആലപ്പുഴയിലെ തൊഴിലാളി സംഘടനയില്‍ നേതൃത്വനിരയിലുണ്ടായിരുന്ന പൊന്നറ ശ്രീധര്‍ ഈ യൂനിയനുകള്‍ക്ക് ഇടതുപക്ഷ നിറം കൊടുക്കുന്നതില്‍ ഒരു പങ്കം വഹിച്ചിട്ടില്ലെന്നു വരാനിടയില്ല.
എന്‍ സി ശേഖര്‍ ഇടപെടാന്‍ പ്രയാസമുള്ള എടുത്തുചാട്ടക്കാരനായിരുന്നു എന്നത് പ്രസിദ്ധമാണ്. ഇക്കാര്യം പുസ്തകത്തില്‍ ചേര്‍ത്ത അച്യുതമേനന്റെ ലേഖനത്തിലും പറയുന്നുണ്ട്. ഈ പുസ്കകത്തില്‍ ഇതിനുള്ള ഉദാഹരണങ്ങള്‍ കാണുകയും ചെയ്യാം. കൃഷ്ണപിള്ളയില്‍ ഇദ്ദേഹം എടുത്തു പറയുന്ന ഗുണങ്ങളിലൊന്ന് ശൌര്യമാണ്. ജയിലിലായിരിക്കുമ്പോള്‍ പുഴുത്ത അരിയുടെ ചോറുകൊണ്ടു വിശപ്പടങ്ങാതെ ജയില്‍വളപ്പിലെ തെങ്ങില്‍നിന്ന് കരിക്ക് പറിച്ചയാളെ പരിഹസിച്ച ഒരു അഹിംസാവാദിയെ (ആ സമയത്ത് ജയിലിലുള്ള കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ അനുയായിയാണ് അയാള്‍)  അടിച്ചതിന്റെ പേരില്‍ മെയിന്‍ ബ്ലോക്കിനു പുറത്തുള്ള ക്വാറന്റൈനില്‍ എന്‍ സിയെ അടയ്ക്കുന്നുണ്ട്. കുറൂരിനോട് ഇദ്ദേഹത്തിന്റെ വഴക്ക് സമരകാലത്തു തന്നെ തുടങ്ങുന്നുണ്ട്. കല്ലായിയിലെ കള്ളുഷാപ്പ് പിക്കറ്റിങ് നടത്തി ഓരോ ദിവസവും വളണ്ടിയര്‍മാര്‍ തല്ലുകൊണ്ടിരിക്കെ അവിടേക്കു തിരിഞ്ഞുനോക്കാതെ മാതൃഭൂമിയുടെ മാളികമുകളിലിരുന്ന സമരത്തിന്റെ ഡിക്റ്റേറ്റര്‍ കുറൂരിനെ ആപ്പീസില്‍പോയി ചീത്തവിളിക്കുന്നു എന്‍ സി. പുഴുത്ത അരിയുടെ ചോറിനെതിരെ പ്രതിഷേധിക്കുന്നതില്‍ കുറൂരിനുള്ള എതിര്‍പ്പിനെച്ചൊല്ലിയുള്ള വിരോധം, തടവുകാരുടെ കഷ്ടസ്ഥിതിക്ക് അല്പമെങ്കിലും ആശ്വാസം നല്കാന്‍ കണ്ണുരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശേഖരിച്ചു നല്കിയ വസ്ത്രങ്ങള്‍ വിതരണം ചെയ്യാതെ കെട്ടിവെച്ചതിലുള്ള അനിഷ്ടം, ഇതൊക്കെയുണ്ടെങ്കിലും കുറൂരിനെപ്പറ്റി നല്ലതും പറയുന്നുണ്ട്. (സത്യാഗ്രഹികള്‍ പരാതിപ്പെടരുത്, സുഖസൌകര്യങ്ങള്‍ കാംക്ഷിക്കരുത് എന്നൊക്കെയായിരുന്നു ഗാന്ധിയന്മാരുടെ നിലപാട്.)  പിന്നീട് വടകര സമ്മേളനത്തിനു പോവാന്‍ പണമില്ലാതെ കുറൂരിനെ ചെന്നുകണ്ടപ്പോള്‍ ഒട്ടും അനിഷ്ടം പ്രകടിപ്പിക്കാതെ അദ്ദേഹം സഹായിച്ചകാര്യം പറയുന്നു. കുറൂര്‍ ഇദ്ദേഹത്തെ തന്റെ ഒപ്പം കൂട്ടുകയും ടിക്കെറ്റ് എടുത്തുകൊടുക്കുകയും ചെയ്തു.  കേളപ്പനോടുള്ള നിലപാടിലും രണ്ടുവശവും കാണാനുള്ള സന്നദ്ധതയുണ്ട്. ജയിലില്‍ ചകിരിതല്ലിയതിന്റെ പേരില്‍ കേളപ്പനെ പുച്ഛിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സൌമ്യശീലത്തെയും സഹായമനഃസ്ഥിതിയെയും  ഇദ്ദേഹം എടുത്തു പറയുന്നുണ്ട്. പരാതി പറയാന്‍ പാടില്ലാത്തതുകൊണ്ടു കേളപ്പന്‍ ചകിരിതല്ലി. എന്‍ സിയും സഹതടവുകാരും ചകിരി തല്ലുന്ന ജോലി ചെയ്യില്ലെന്നു പറഞ്ഞു പ്രതിഷേധിച്ചു, അതോടെ ആ ജോലി നിറുത്തി അവര്‍ക്ക് മറ്റു ജോലികള്‍ കൊടുത്തു എന്നു പറയുന്നു. എന്‍ സി ക്ക് കിട്ടിയത് കമ്പോസിറ്ററുടെ ജോലി. എന്‍ സിയുടെ ആദ്യ ജയില്‍വാസ കാലം കഴിഞ്ഞ് ഒരു ദശകം കഴിഞ്ഞാണ് ഇ കെ നായനാര്‍ കണ്ണൂര്‍ ജയിലില്‍ ചകിരിതല്ലുന്നത്.
1930 ലെ നിയമലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി പയ്യന്നൂരില്‍ ഉപ്പുകുറുക്കി സമരം നടത്താന്‍ കേളപ്പന്റെ നേതൃത്വത്തില്‍ ഒരു സംഘം കോഴിക്കോട്ടുനിന്ന് കാല്‍നടയായി പയ്യന്നൂര്‍ക്ക് ജാഥ നടത്തുമ്പോള്‍ ഈ സമരത്തില്‍ പങ്കെടുക്കാന്‍ തിരുവിതാംകൂറില്‍നിന്നുള്ള 25 പേരടങ്ങുന്ന സംഘം പൊന്നറ ശ്രീധറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്ന് കാല്‍നടയായി യാത്ര തിരിക്കുന്നു. ഇക്കൂട്ടത്തില്‍ അംഗമായി പയ്യന്നൂര്‍ക്കുപോവുന്നതാണ് എന്‍ സിയുടെ സജീവരാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം. പിന്നീട് കോഴിക്കോട് നിയമലംഘനം നടത്തിയാണ് ജയിലിലാവുന്നത്. ആറുമാസം തടവാണ് കിട്ടുന്നത്. 
ജയിലില്‍ സമ്പത്തും സാമൂഹ്യപദവിയുമനുസരിച്ചാണ് ക്ലാസ് നല്കിയിരുന്നത്. ഏ,  ബി, സി എന്നിങ്ങനെ ക്ലാസുകള്‍. (തിരുവിതാംകൂറിലെ ജയിലുകളില്‍ ഇങ്ങനെ ക്ലാസ് വ്യത്യാസമില്ലായിരുന്നു.) കൂറൂരിന് പദവിക്കനുസരിച്ച് കിട്ടേണ്ടിയിരുന്നത് ഏ ക്ലാസ് ആയിരുന്നെങ്കിലും ബ്രിട്ടീഷ് മലബാറിലെ പ്രജയല്ലാതിരുന്നതിനാല്‍ ആ ആനുകൂല്യം ഉണ്ടായില്ല. എന്നുമാത്രമല്ല, മറ്റു സി ക്ലാസുകാര്‍ വിശപ്പടക്കാന്‍ ജയില്‍ വളപ്പിലെ കായും കനിയുമൊക്കെ തിന്നപ്പോള്‍ ഗാന്ധിയനാകയാല്‍ അങ്ങോര്‍ക്ക് പ്രതിഷേധംകൂടാതെ പുഴുത്ത അരിയുടെ ചോറുമാത്രം തിന്നേണ്ടിവന്നു.
ബാംഗ്ലൂര്‍ സ്വദേശിയായ വാസുദേവറാവു ജയില്‍ ഗോപുരത്തില്‍ ദേശീയ പതാക കെട്ടിയതിനു ശിക്ഷയായി അദ്ദേഹത്തെ കാല്‍വിലങ്ങ് അണിയിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധമുണ്ടാവുകയും അത് ഒരു ദിവസം അര്‍ദ്ധരാത്രി നടന്ന കടുത്ത ജയിലിനുള്ളിലെ ഭീകരമായ ലാത്തിചാര്‍ജില്‍ കലാശിക്കുകയും ചെയ്തു. എന്‍ സി യുടെ പല്ലൊന്നു പൊട്ടിപോവുകയും ചുണ്ടു മുറിയുകയും ചെയ്തു. സി ക്ലാസ് തടവുകാരെ മാത്രമായിരുന്നു മര്‍ദ്ദിച്ചതെന്നാണ് മനസ്സിലാവുന്നത്. ജയിലിനുള്ളിലെ സമരത്തിന് കുറൂര്‍ എതിരായിരുന്നെങ്കിലും ഏറ്റവും കൂടുതല്‍ അടിയും ഇടിയും ഏറ്റത് അദ്ദേഹത്തിനായിരുന്നത്രെ. അദ്ദേഹത്തിന്റെ കണ്ണട അടിച്ചുപൊട്ടിച്ചപ്പോള്‍ ചില്ല് പൊട്ടി കണ്ണില്‍ തറച്ചു. പിന്നീടദ്ദേഹത്തെ ചികിത്സയ്ക്കായി വെല്ലൂരേക്കു കൊണ്ടുപോവേണ്ടിവന്നു എന്നു പറയുന്നു.
ആധുനിക വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് ബ്രിട്ടീഷുകാര്‍ നല്കിയ സംഭാവനചെറുതല്ല. ജയില്‍ വഴിയും അവര്‍ ഇക്കാര്യം ചെയ്തുപോന്നു. തൃശ്ശിനാപ്പള്ളി സ്വദേശിയും ബോംബെയില്‍നിന്നുള്ള  കമ്യൂണിസ്റ്റുകാരനുമായ വേദാന്തത്തെയും  ബോംബെ മേയറുടെ മകനും സമ്പന്നകുടുംബത്തിലെ അംഗവും അഭിഭാഷകനുമായ സൊറാബ് സോളി ബാട്‌ലിവാലയെന്ന സോഷ്യലിസ്റ്റിനെയും  തിരുവിതാംകൂറുകാരും കൊച്ചിക്കാരും മലബാറുകാരുമായ കോണ്‍ഗ്രസ് സത്യാഗ്രഹികളുടെ രാഷ്ട്രീയവിദ്യാഭ്യാസത്തിനായി കണ്ണൂര്‍ ജെയിലിലെത്തിച്ച ബ്രിട്ടീഷുകാരുടെ ജയില്‍ വ്യവസ്ഥ ഇന്ത്യന്‍ ദേശീയതയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ല.
ബാട്‌ലിവാല ആദര്‍ശനിഷ്ഠയുള്ള സോഷ്യലിസ്റ്റാണ്. ഏ ക്ലാസ് ആണ് വിധിച്ചതെങ്കിലും സി ക്ലാസ് മാത്രമേ സ്വീകരിക്കൂ എന്നദ്ദേഹം നിര്‍ബന്ധം പിടിച്ചതുകാരണം അധികൃതര്‍ വഴങ്ങുകയായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് നമ്പൂതിരിപ്പാട് ഇവിടെ ഏ ക്ലാസ് തടവുകാരനായി വരുന്നുണ്ട്. അന്നും സി ക്ലാസുകാര്‍ക്ക് ജയിലില്‍ കൊടിയ മര്‍ദ്ദനമേല്ക്കുന്നുണ്ട്.
ജയില്‍വാസം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ കാലത്ത് ഭഗത് സിങ്ങിനെയും കൂട്ടരെയും തൂക്കിലേറ്റിയതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നത് പൊന്നറ ശ്രീധറും എന്‍ പി കുരുക്കളും ഉള്‍പ്പെടുന്ന കമ്യൂണിസ്റ്റ് ലീഗ് സംഘവും മറ്റുചിലരും ചേര്‍ന്നാണ്. അന്ന് അഭിഭാഷനായിരുന്ന കെ സി ജോര്‍ജും മറ്റു ചില വക്കീലന്മാരും ഈ പ്രവര്‍ത്തനത്തിന് രണ്ടുരൂപ വീതം സംഭാവന നല്കിയെന്ന് ശേഖര്‍ ഓര്‍ക്കുന്നു, രണ്ടു രൂപ അന്നു വലിയ സംഖ്യയാണെന്നും. തുടര്‍ന്നു നടന്ന യോഗത്തില്‍ കടുത്ത ശ്വാസതടസ്സവും വെച്ച് കേസരി ബാലകൃഷ്ണപിള്ള പ്രസംഗിച്ചു.
ദീര്‍ഘവും മുഷിപ്പിക്കുന്നതുമായ മാര്‍ക്സിസ്റ്റ് സിദ്ധാന്ത ചര്‍ച്ചയാണ് ഇതിലെ ഒരു പ്രധാന വൈകല്യം. സിദ്ധാന്തം നമ്പൂതിരിപ്പാടിനു മാത്രമല്ല തനിക്കുമറിയാമെന്ന് തെളിയിക്കേണ്ട ആവശ്യകതയായിരിക്കാം അതിനു പ്രേരണ. ഒരിടത്തും ഒന്നാം നിര നേതാവായി ഇദ്ദേഹം സ്വയം പ്രതിഷ്ഠിക്കുന്നില്ല. ആദ്യം പൊന്നറ ശ്രീധറിന്റെയും പിന്നീട് കൃഷ്ണപിള്ളയുടെയും അനുയായിയായാണ് ഇദ്ദേഹത്തെ മനസ്സിലാവുന്നത്.
വളരെ പ്രാധാന്യമുള്ള ഒരു കാര്യം അവസാനഭാഗത്ത് ഇദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. നമ്പൂതിരിപ്പാട് എഴുതിയ ആദ്യത്തെ കേരളചരിത്രങ്ങളിലൊന്നും കയ്യൂരിനെപ്പറ്റി പരാമര്‍മേയില്ലെന്നതിനു കാരണം എന്തായിരുന്നുവെന്ന് ഒരു ഇന്‍സൈഡെര്‍ക്കുമാത്രം വെളിപ്പെടുത്താവുന്ന ആ കാര്യം ഇതാണ്. കയ്യൂര്‍ സാമ്രാജ്യത്വവിരുദ്ധ സമരമല്ലെന്നുള്ള കാര്യം മൊറാഴ കയ്യൂര്‍ സമരങ്ങളെ വിലയിരുത്തിക്കൊണ്ട് നമ്പൂതിരിപ്പാട് അന്നു പാര്‍ട്ടിയില്‍ സര്‍ക്കുലേറ്റ് ചെയ്ത രേഖയില്‍ പറഞ്ഞിരുന്നത്രെ. ഏതായാലും നാല്പതകളുടെ അവസാനത്തിലെ കേരളം മലയാളികളുടെ മാതൃഭൂമി മുതല്‍ 1967 ലെ Kerala: Yesterday, Today and Tomorrow വിലൂടെ  1990ലെ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തിലേക്കു വളര്‍ന്ന ഇ എം എസിന്റെ ചരിത്രത്തിലൊന്നിലും കയ്യൂരില്ല, മൊറാഴയും മട്ടന്നൂരുമേയുള്ളൂ. ചരിത്രമെഴുതി ചരിത്രമെഴുതി സ്വയംപ്രതിഷ്ഠിച്ച ഇ എം എസ് ചെയ്ത അപൂര്‍വ്വം ശരികളിലൊന്നല്ലേ ഇതെന്നാണ് എന്റെ സംശയം. വെള്ളത്തില്‍ച്ചാടിയ ഒരു പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്നത് അത്രവലിയ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭമായൊന്നും തോന്നുന്നില്ല. ഇതിനെക്കുറിച്ചുണ്ടായിട്ടുള്ള ചരിത്രങ്ങള്‍, കുഞ്ഞമ്പുവിന്റെ കീര്‍ത്തനവും കെ കെ എന്‍ കുറുപ്പിന്റെ അക്കാഡമിക് ചരിത്രവും, ഇല്ലായ്മയെ പൊലിപ്പിക്കുന്നതായേ തോന്നിയുള്ളൂ. അതേസമയം പ്രസ്ഥാനം ചെയ്ത വലിയൊരു നെറികേട് എന്ന നിലയില്‍ ഇതിനു ചരിത്രപ്രാധാന്യമുണ്ട്. നമ്പൂതിരിപ്പാടിന്റെ വിലയിരുത്തല്‍ എന്തുമാവട്ടെ, തൂക്കിലേറാന്‍ പോവുന്ന ആ പാവങ്ങളെ ഒന്നു ചെന്നു കാണേണ്ടുന്ന മര്യാദപോലും നമ്പൂതിരിപ്പാട് കാട്ടിയിട്ടില്ല. അഖിലേന്ത്യാ സെക്രട്ടറി ജോഷി പോലും അവരെ സന്ദര്‍ശിച്ചിരുന്നു. അന്നു കോഴിക്കോട്ട് ആപ്പീസു തുറന്ന് ഭരണം നടത്തുന്ന നമ്പൂതിരിപ്പാടിന് കഷ്ടി ഒരു നൂറുകിലോമീറ്റര്‍ സഞ്ചരിച്ച് അവരെ കാണാനാവാഞ്ഞിട്ടല്ല. കമ്യൂണിസ്റ്റുപാര്‍ട്ടി സര്‍ക്കാറിനെ സേവിച്ചുകൊണ്ടിരിക്കുന്ന കാലമാണതെന്നും ഓര്‍ക്കണം. ജോഷിക്കും മറ്റും സന്ദര്‍ശിക്കാന്‍ ഒരു തടസ്സവുമുണ്ടായില്ല. മാത്രവുമല്ല 1938-42 കാലത്തെ കൃതികള്‍ സമാഹരിച്ചിരിക്കുന്ന സമ്പൂര്‍ണ്ണകൃതികളുടെ നാലാം സഞ്ചികയില്‍ ഒരിടത്തു മാത്രമാണ് കയ്യൂര്‍ പരാമര്‍ശിക്കപ്പെടുന്നത്. അതാവട്ടെ കോണ്‍ഗ്രസ്സിന്റെ വില്ലേജ് കമ്മിറ്റികളുടെ ലിസ്റ്റ് കൊടുത്തിടത്തും. അക്കാലത്തെ കൃതികള്‍ കുറെയേറെ നഷ്ടപ്പെട്ടുപോയി എന്നാണ് പറയുന്നത്. നഷ്ടപ്പെട്ടതിലും ഉണ്ടാവാനിടയില്ലല്ലോ, 1947 മുതല്‍ 1990 വരെയുള്ള ചരിത്രം നോക്കുമ്പോള്‍.
എന്‍ സി ശേഖറിന്റെ ഈ കൃതി വ്യക്തമാക്കുന്ന മറ്റൊരു കാര്യം ഇ എം എസിനു നേരെയുണ്ടായ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ ദൌര്‍ബല്യമാണ്. ഇ എം എസ്സിനെപ്പോലെ ഒരു കള്ളനാണയം എങ്ങനെ മൂത്തുവാണു എന്നറിയണമെങ്കില്‍ ഇ  എം എസ്സിനെ വിമര്‍ശിച്ച പ്രസ്ഥാനക്കാരുടെയും പ്രസ്ഥാനത്തില്‍നിന്നു വിട്ടുപോയവരുടെയും വാദങ്ങളിലെ വൈകല്യവും ദൌര്‍ബല്യവും നോക്കിയാല്‍ മതി. അതാവട്ടെ മിക്കവാറും വിദ്യാഭ്യാസനിലവാരവുമായി ബന്ധപ്പെട്ടതും. അറിവുണ്ടായിരുന്ന ചിലരാവട്ടെ (കെ ദാമോദരന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം) കമ്യൂണിസ്റ്റ് വിരുദ്ധത ആരോപിച്ചു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടോ എന്തോ  പലതും ഉള്ളിലൊതുക്കി മരിച്ചുപോയി. എന്‍ സി ശേഖര്‍ ഉന്നയിക്കുന്ന ഒരാരോപണം നോക്കുക. ഇ എം എസ് കേരളം: ഇന്നലെ ഇന്ന് നാളെ എന്ന കൃതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നത് 1939 ലാണെന്ന ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന വാസ്തവം മറച്ചുവെച്ച് അതു നടന്നത് 1940-42 കാലത്താണെന്നു പറയുന്നു ഇ എം എസ്. ഇവിടെ എന്‍ സിക്കു തെറ്റിപ്പോയി. ആ കൃതിയില്‍ 1939 ലെ പാറപ്പുറം സമ്മേളനത്തെപ്പറ്റിയോ ആ വര്‍ഷം അവസാനം നടന്ന ഏതെങ്കിലും നിര്‍ണ്ണായക നടപടികളെപ്പറ്റിയോ പരാമര്‍ശമില്ലെന്നതു ശരിയാണ്. പകരം 1940 ജനുവരി ഫിബ്രവരികാലത്ത് നടന്ന നിരവധി യോഗങ്ങളില്‍വെച്ചാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കാനുള്ള തീരുമാനം ഉണ്ടായത് എന്നാണ് പറയുന്നത്. 1939 അവസാനം എന്ന് ഒട്ടുമിക്കവരും അംഗീകരിച്ച കാലത്തില്‍നിന്നും രണ്ടുമാസം നീട്ടിയെടുത്തതിന് ഇ എം എസ്സിന് എന്തെങ്കിലും ഗൂഢോദ്ദേശ്യം ഉണ്ടോ എന്നു വ്യക്തമല്ല. എന്തെങ്കിലും കാണാതെ അങ്ങനെ ചെയ്യുന്ന ആളല്ല ഇ എം എസ്. പക്ഷേ 1940-42 കാലത്തെപ്പറ്റി ഇ എം എസ് പറയുന്നത് പാര്‍ട്ടി ഒളിവില്‍ പ്രവര്‍ത്തിച്ച കാലത്തെപ്പറ്റിയാണ്. എന്‍ സി ശേഖറിന്റെ തെറ്റായ വായന ആ കൃതി മലയാളത്തില്‍ അന്നു ലഭ്യമല്ലാതിരുന്നതുകൊണ്ടും ആവാം. 1946-47 ല്‍ മലബാര്‍ പാര്‍ട്ടിയിലെ സംഘടനാപരമായ പ്രതിസന്ധി പാര്‍ട്ടിക്കുള്ളിലെ പുറത്തുപറയാന്‍ കൊള്ളാത്ത അധികാരവടംവലി കാരണമായിരുന്നു എന്നും ഇതില്‍ കൃഷ്ണപിള്ള സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ട് ഇ എം എസ്സിനെതിരെ മേശതിരിച്ചിട്ടുവെന്നും എന്‍ സി പറയുന്നു. 1943-45 കാലത്താണ് ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടാവുന്നത്. കൃഷ്ണപിള്ള സ്വന്തം നിലയ്ക്ക് കമ്മിറ്റി പിരിച്ചുവിടുന്നത് 1944ലും. കൃഷ്ണപിള്ളയുടെ 'പാര്‍ട്ടിബോധ'ത്തിന് തട്ടിയ ഈ 'ഉടവാ'ണ് കൃഷ്ണപിള്ളയ്ക്കും മേല്‍ ഇ എം എസ്സിന് ആധിപത്യം നേടിക്കൊടുത്തത്. കേരളത്തിലെല്ലായിടത്തും പാര്‍ട്ടിയുടെ സംഘാടകനായിരുന്ന കൃഷ്ണപിള്ളയും ഒളിത്താവളത്തിലിരുന്ന് മെയ്യനങ്ങാതെ പേനയുന്തിയ ഇ എം എസ്സും. കൃഷ്ണപിള്ളയുടെയും മേല്‍ നേതാവാവാന്‍ നമ്പൂതിരിപ്പാടിനെ സഹായിച്ചത് പാര്‍ട്ടി കേന്ദ്രനേതൃത്വവുമായുള്ള ബന്ധമാവണം. 
ഇ എം എസ് സ്വത്ത് പാര്‍ട്ടിക്കു കൊടുത്തില്ല എന്നു പറയുന്നുണ്ട് എന്‍ സി. പോക്കടം പോലെ കിടന്ന ഒരു ഭൂമി വിറ്റു കിട്ടിയ കാശ് കൊടുത്തെങ്കിലും ജോഷി ആ  പണം പിന്നീട് ഇ എം എസ്സിനു തിരിച്ചുകൊടുത്തെന്നാണ് പറയുന്നത്.  ആര്‍ക്കറിയാം. ഏതായാലും രസകരമായൊരു കാര്യം ഇദ്ദേഹം അതിനെപ്പറ്റി പറയുന്നുണ്ട്.അക്കാലത്ത് പലരും ഇതുപോലെ പാര്‍ട്ടിക്കു സ്വത്ത് കൊടുത്തിരുന്നത്രെ. വിപ്ലവം വന്നിങ്ങ് പടിക്കല്‍ കയറി എന്നോര്‍ത്തിട്ട്. ഏതായാലും മഹാമനസ്കതകൊണ്ടാണ് ഇ എം എസ് സ്വത്തു കൊടുത്തത് എന്നു വിചാരിക്കാന്‍ മന്ദബുദ്ധികളായ ഇ എം എസ് ഭക്തരേ തയ്യാറാവൂ. സ്വത്തു മുഴുവന്‍ പാര്‍ട്ടിക്കു കൊടുത്തു എന്നു പറയുന്നതിലെ തട്ടിപ്പ് ആരൊക്കെയോ വെളിച്ചത്തുകൊണ്ടുവരുകയും ചെയ്തിട്ടുണ്ടല്ലോ. 1957 ലെ മുഖ്യമന്ത്രിപദം ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിന്റെ പ്രധാനഭാഗത്ത് വീടു സംഘടിപ്പിച്ചു എന്നും ആരോപണം ഉന്നയിക്കുന്നുണ്ട്. കയ്യൂരിനെപ്പറ്റി പറഞ്ഞതൊഴിച്ചാല്‍ മറ്റുള്ള ആരോപണങ്ങള്‍ക്കൊന്നും വലിയ വിശ്വാസ്യത തോന്നിയില്ല.
ഒരു തൊഴിലാളി കുടുംബത്തിലെ സ്ത്രീയെ കല്യാണം കഴിച്ച് ദാരിദ്ര്യത്തില്‍ കഴിഞ്ഞ ജീവിതമായിരുന്നു ഇദ്ദേഹത്തിന്. രാജ്യസഭയില്‍ അംഗമായിരിക്കുന്ന കാലത്ത് പാര്‍ട്ടിക്കു ലെവി കൊടുത്തില്ല എന്നതാണ് ഇ എം എസ് ഇദ്ദേഹത്തിനെതിരെ പരസ്യമായി ഉന്നയിച്ചിരുന്ന ആരോപണം. പാര്‍ട്ടിയില്‍നിന്ന് ഇദ്ദേഹം സ്വയം പിന്‍വാങ്ങിയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടി അങ്ങനെയൊരു കാര്യം അനുവദിക്കാത്തതിനാല്‍ പുറത്താക്കി പാരമ്പര്യം പാലിച്ചു. അങ്ങനെ എത്ര പേര്‍. പുറത്തുപോയവര്‍ മിക്കവരും തങ്ങളുടെ വെറുപ്പ് പ്രകടിപ്പിച്ചത് നമ്പൂതിരിപ്പാടിന്റെ നേരെയായിരുന്നു എന്ന വസ്തുത ശ്രദ്ധേയമാണ്. എന്‍ സി നമ്പൂതിരിപ്പാടിനെപ്പറ്റി പറയുന്നു:
"സഹപ്രവര്‍ത്തകരെ കറിവേപ്പിലപോലെ എടുത്തുകളയുകയും പ്രസ്ഥാനചരിത്രത്തെ വികലമായ വ്യക്തിനിഷ്ഠവീക്ഷണംകൊണ്ട് വികൃതമാക്കാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ കിട്ടുന്ന സന്ദര്‍ഭങ്ങള്‍ ഒന്നൊഴിയാതെ ദുരുപയോഗപ്പെടുത്താനുള്ള ഉപജാപങ്ങള്‍ ഒരു ജീവിതവ്രതമാക്കുകയും ചെയ്ത ഒരേയൊരു നേതാവ് ഇ എം എസ് നമ്പൂതിരിപ്പാടാണെന്ന് തുറന്നു പ്രസ്താവിക്കാന്‍ എനിക്ക് അശേഷം മടിയില്ല." 
ഏതായാലും അകിടുപോലെ മുഖത്തു വീര്‍ത്ത മേദസ്സും തൂക്കി ഉളുപ്പില്ലാതെ നുണയും നെറികേടും വിളമ്പി നടക്കുന്ന ഇന്നത്തെ നേതാക്കള്‍ ശേഖറിന്റെ പിന്‍ഗാമികളല്ല.