Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

24 Aug 2010

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- രണ്ടാം ഭാഗം

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച.

നേരത്തേ പറഞ്ഞ ഇല്ലാത്ത സാസ്കാരിക സംഘടനയുടെ പേരില്‍ യോഗം നടത്തി പ്രസംഗിച്ചതിന് അനുബന്ധമായി ഒരു കാര്യമുണ്ടായിരുന്നു. യോഗം നടക്കുന്ന ദിവസം യോഗസ്ഥലത്തിനടുത്തുള്ള ഒരു ഫോണും ഐ ജി ആപ്പീസിലെ ഫോണും തമ്മില്‍  ഉണ്ടായ സംഭാഷണം ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ഒരു സുഹൃത്ത് കേട്ടത് പിന്നീട് ജോര്‍ജിനോട് പറയുകയുണ്ടായത്രെ. ജോര്‍ജിനെ ഒന്നാം നമ്പര്‍ ശത്രുവെന്ന നിലയ്ക്ക് നേരിടണമെന്നും നല്ല പാഠം പഠിപ്പിക്കണമെന്നുമായിരുന്നു ഐ ജി ആപ്പീസില്‍നിന്ന് യോഗസ്ഥലത്തെ ഉദ്യോഗസ്ഥന് ഫോണിലൂടെ കിട്ടിയ നിര്‍ദ്ദേശം. അതെന്തായാലും യോഗം നടത്തി ജോര്‍ജ് അയാളുടെ പാട്ടിനുപോയ കാര്യം നേരത്തെ പറഞ്ഞു.
ആഗസ്ത് 13ആം തിയ്യതിയിലെ പൊലീസ് മര്‍ദ്ദനം ഉണ്ടാക്കിയ ഭീതി മാറ്റുന്നതിനുവേണ്ടി തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രകടനം സംഘടിപ്പിക്കാന്‍ ഇദ്ദേഹം കെ വി പരമേശ്വരനോടു പറയുന്നു. പന്ത്രണ്ടുപേര്‍ പ്രകടനം നടത്തുന്നു. ആ യുവധീരന്മാരെ തനിക്ക് ഒരിക്കലും വിസ്മരിക്കാന്‍ സാധ്യമല്ലെന്ന് ജോര്‍ജ്. അസാധാരണ ധൈര്യമുള്ളവര്‍ക്കേ ആ സമയത്ത് അങ്ങനെയൊരു ജാഥയില്‍ പങ്കെടുക്കാന്‍ കഴിയുള്ളൂ എന്നും അദ്ദേഹം പറയുന്നു. ജാഥ നടക്കുമ്പോള്‍ അദ്ദേഹം എന്തു ചെയ്തു? പ്രകടനത്തിന്റെ പിന്നില്‍ നീങ്ങി. കുറെ ദൂരം നീങ്ങിയപ്പോള്‍ ഒരു വാന്‍ നിറയെ പൊലീസ് വന്നു പ്രകടനം തടഞ്ഞു. ലാത്തിചാര്‍ജ് നടത്തി. ചിലരുടെ തലപൊട്ടി. എല്ലാവരെയും വാനില്‍ വലിച്ചിട്ടു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
"ഞാന്‍ ഓഫീസിലേക്കു മടങ്ങിപ്പോയി."
അതിനടുത്ത ഒരു ദിവസമാണ് ഓണം. തിരുവോണത്തിന് വീട്ടില്‍ പോവണമെന്ന് ജോര്‍ജിന് നിര്‍ബന്ധമാണ്. പോയി. മടങ്ങി വന്നപ്പോള്‍ അറസ്റ്റുണ്ടായി. ലോക്കപ്പില്‍ അപ്പോഴുമുണ്ട് എന്‍ സി ശേഖര്‍. കോടതിയില്‍ ഹാജരാക്കിയിട്ടുപോലുമില്ല. ലോക്കപ്പില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ അബ്ദുള്‍ കരീം എന്ന ഉന്നത പൊലീസുദ്യോഗസ്ഥന്‍ ജോര്‍ജിനെ സന്ദര്‍ശിക്കുന്നു. വെറുതെ കാണാന്‍ വന്നതാണെന്നു പറയുന്നു. അബ്ദുള്‍ കരീം മീററ്റ് ഗൂഢാലോചനക്കേസിലൊക്കെ കമ്യൂണിസ്റ്റുകളെ വേട്ടയാടി പരിചയമുണ്ടായിരുന്ന ആളാണത്രെ.  അബ്ദുള്‍ കരീമുമായി വേറെയും കൂടിക്കാഴ്ചകളുണ്ട്. ജോര്‍ജിന്റെ പ്രീതി പിടിച്ചുപറ്റാന്‍ വെമ്പുന്ന ഈ പൊലീസുദ്യോഗസ്ഥന്‍ എന്തൊക്കെയോ സംശയങ്ങളുയര്‍ത്തുന്നു. ഏതായാലും ഒന്നാം നമ്പര്‍ ശത്രുവായ ജോര്‍ജിനെ തൊട്ടടുത്ത ദിവസം കോടതിയില്‍ ഹാജരാക്കി. ശിക്ഷ അന്നുതന്നെ വിധിച്ചു. ഒമ്പതു മാസം വെറും തടവ്. അന്ന് ജയിലില്‍ പോവുന്നത് തടിനന്നാക്കാനും പഠിക്കാനും വിശ്രമത്തിനും ഒക്കെ നല്ലതായി കണക്കാക്കിയിരുന്ന കാലമാണെന്നോര്‍ക്കണം. ഇങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിലും നല്ലത് ജയിലില്‍ പോവുന്നതാണെന്ന് മറ്റൊരു സന്ദര്‍ഭത്തില്‍ ജോര്‍ജിന്റെ അമ്മതന്നെ അഭിപ്രായപ്പെടുന്നുണ്ട്. നേരേമറിച്ച് കുളിക്കാനും വസ്ത്രം അലക്കാനും സൌകര്യമില്ലാതെ, വെളിമ്പ്രദേശത്ത് കക്കൂസില്‍ പോവേണ്ടുന്ന, കലത്തില്‍ മൂത്രമൊഴിച്ച് അതിന്റെ മണവുംകൊണ്ട് വൃത്തിയില്ലാത്ത തറയില്‍ കിടക്കേണ്ടുന്ന ലോക്കപ്പ് വാസം അങ്ങേയറ്റം നരകം പിടിച്ചതുമായിരുന്നു. പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ നേരേ ജയിലില്‍ പോകാനാവസരമുണ്ടായത് ജോര്‍ജിന്റെ അസാധാരണമായ ഭാഗ്യം തന്നെ. ഈ സമയത്ത് ഏ കെ ഗോപാലന്‍ തിരുവിതാംകൂര്‍ ജാഥ നയിച്ചെത്തി കോട്ടയം ലോക്കപ്പിലായി. ലോക്കപ്പ് മര്‍ദ്ദനത്തിനെതിരെയും സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കാത്തതിനെതിരെയും അദ്ദേഹം നിരാഹാരസമരം നടത്തിയെങ്കിലും സര്‍ക്കാര്‍ പൊതുമാപ്പ് നല്കി എല്ലാവരെയും വിട്ടയയ്ക്കുന്നതുവരെ അദ്ദേഹം ലോക്കപ്പില്‍ തന്നെ കിടന്നു.
ഒന്നാം നമ്പര്‍ ശത്രു കഷ്ടിച്ച് രണ്ടു മാസം ജയിലില്‍ കഴിച്ചതെങ്ങനെ എന്നു പറയുന്നതു നോക്കുക. എല്ലാ നേതാക്കന്മാരും ജയിലിലുണ്ട്. മലബാറുകാരനെങ്കിലും കെ ദാമോദരന്‍ അന്നവിടെ തടവിലാണ്. അയാള്‍ ഹിന്ദി ക്ലാസ് എടുത്തു. പട്ടം മുതല്‍പേര്‍ ജയിലില്‍ ഹിന്ദി പഠിച്ചു. ആ ചുരുങ്ങിയ കാലത്തെ ജയില്‍ ജീവിതം ഏറ്റവും സന്തോഷകരമായ ദിവസങ്ങളായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത് എന്നാണ് ജയില്‍വാസത്തെപ്പറ്റി ജോര്‍ജ് പറയുന്നത്. (കക്കൂസിന്റെ വൃത്തി ഒഴിച്ചാല്‍ ജയില്‍വാസം സുഖമായി പണിയെടുക്കാതെ ഭക്ഷണം കഴിച്ച് സൈദ്ധാന്തികവ്യായാമം നടത്താനുള്ള അവസരമായിരുന്നെന്ന് നായനാരുടെ ജയില്‍ ഡയറി വായിച്ചാല്‍ മനസ്സിലാവും.) സൂര്യനു കീഴിലുള്ള സകലവിഷയങ്ങളെപ്പറ്റിയും പരസ്പരം ചര്‍ച്ച ചെയ്തും പാട്ടുപാടിയും രാജാവിന്റെ ജന്മദിനമായ തുലാം 7 വരെ കഴിച്ചു. പിന്നെ വിമോചനവുമായി. തുലാം ഏഴിനാണ് അക്കമ്മ ചെറിയാന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ രാജാവിനു നിവേദനം നല്കാന്‍ കിഴക്കേകൊട്ടയിലേക്കു മാര്‍ച്ച് ചെയ്തതും രാജാവ് നിവേദനം സ്വീകരിക്കാനോ വളണ്ടിയര്‍മാരെ കാണാനോ കൂട്ടാക്കാതെ വേറെ വഴിക്കു രക്ഷപ്പെട്ടതും. അതിനു മുമ്പുതന്നെ പ്രശസ്തമായ ആലപ്പുഴ പണിമുടക്ക് തുടങ്ങിക്കഴിഞ്ഞിരുന്നു.  ജയിലില്‍നിന്നിറങ്ങി വിശ്രമമില്ലാതെ ആലപ്പുഴ പണിമുടക്കിലേക്കു നീങ്ങുകയാണ്. പൊന്നറ ശ്രീധറും ശ്രീകണ്ഠന്‍നായരും സമരത്തെ സഹായിക്കാന്‍ ആലപ്പുഴയ്ക്കു പോവാന്‍ തീരുമാനിച്ചും. ഞാനും. എന്നാല്‍ തിരുവനന്തപുരത്ത് നിന്നുകൊണ്ട് പണിമുടക്കിനു പ്രചരണം സംഘടിപ്പിക്കുകയും ഫണ്ട് പിരിക്കുകയും ചെയ്യുന്ന ജോലി ഞാനേറ്റെടുക്കണമെന്ന് പൊന്നറ ശ്രീധര്‍ പറഞ്ഞതു ഞാന്‍ സ്വീകരിച്ചു. പൊന്നറ ആലപ്പുഴ പോയി വിവരങ്ങള്‍ ശേഖരിച്ച് രണ്ടുദിവസംകൊണ്ടു മടങ്ങിയെത്തി. ഫണ്ട് പിരിവിനുശേഷം പൊന്നറയുമൊത്ത് ആലപ്പുഴയ്ക്കു പോയ ഞാന്‍ മനസ്സില്‍ മായാത്ത ചിത്രങ്ങളുമായിട്ടാണ് മടങ്ങിയത്.ആലപ്പുഴപോയി മടങ്ങിവന്നു. അവിടെ എന്തെങ്കിലും ചെയ്തതായി പറയുന്നില്ല. തിരുവട്ടാര്‍ താണുപിള്ളയും ശ്രീകണ്ഠന്‍നായരുമൊക്കെ ആലപ്പുഴ ക്യാമ്പ് ചെയ്തു പണിമുടക്കു സമരത്തെ സഹായിക്കുകയായിരുന്നു എന്നു പറയുന്നതില്‍നിന്നു മനസ്സിലാവുന്നത് താന്‍ അവിടെ നിന്നില്ല എന്നാണ്. ഇദ്ദേഹത്തിന്റെ രീതിയനുസരിച്ച് അവിടെ നില്ക്കാന്‍ ഒരു സാദ്ധ്യതയുമില്ല. ലാത്തിചാര്‍ജും വെടിവെപ്പുമായാണ് സി പി പണിമുടക്കിനെ നേരിട്ടത്. പണിമുടക്കിനെപ്പറ്റി ഒന്നും പറയാതെ ആശയം ഭൌതികശക്തിയാവുന്നതിനെപ്പറ്റിയും തൊഴിലാളിവര്‍ഗ്ഗം തന്റെ ഗുരുവായതിനെപ്പറ്റിയുമൊക്കെ പറഞ്ഞ് സ്വന്തം തടിരക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ആത്മകഥനത്തെയാണ് ഇവിടെ കാണുന്നത്. ഇതു കഴിഞ്ഞ് ഒന്നു രണ്ടു യോഗങ്ങളിലൊക്കെ പങ്കെടുത്തു പ്രസംഗിച്ചപ്പോഴേക്ക് അറസ്റ്റ് വാറണ്ട് വീണ്ടും വന്നു. ചങ്ങനാശ്ശേരിയില്‍വെച്ച് ഇതറിഞ്ഞപ്പോള്‍ തിരുവനന്തപുരത്ത് പോയി അറസ്റ്റ് കൊടുക്കാന്‍ തീരുമാനിച്ചു. അന്ന് കോണ്‍ഗ്രസ്സുകാരുടെ രീതി വാറണ്ടുണ്ടെന്നറിഞ്ഞാല്‍ അങ്ങോട്ടുപോയി അറസ്റ്റ് കൊടുക്കുക എന്നതാണ്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പൊലീസുകാര്‍ കാത്തുനില്പുണ്ടായിരുന്നു. അറസ്റ്റ് അന്നു വേണ്ട, വീട്ടില്‍പ്പോയി കുളിച്ച് വിശ്രമിച്ചിട്ട്  പിറ്റേന്നാകാം എന്നായി സുഹൃത്തുക്കള്‍. പൊലീസുകാര്‍ക്കും വിരോധമില്ല. പക്ഷേ രാത്രി ഒരു മണിയോടെ പട്ടത്തിന്റെ ഒരു ദൂതന്‍ മതില്‍ ചാടിക്കടന്നു വന്നിരിക്കുന്നു. അറസ്റ്റ് കൊടുക്കാതെ എറണാകുളത്തേക്കു പോവണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ട്. പട്ടത്തിനോടും സ്റ്റേറ്റ് കോണ്‍ഗ്രസ്സിനോടും ശേഷിക്കുന്ന മതിപ്പുപോലും ഇല്ലാതായ കാലത്ത് പട്ടം പറഞ്ഞതുപ്രകാരം ഇദ്ദേഹം ചെയ്യുമെന്നതൊക്കെ ലേശം അവിശ്വസനീയമായി തോന്നുന്നു. ഏതായാലും രാത്രി രണ്ടരയോടെ അതിസാഹസികമായി വീട്ടിനു പുറത്ത് കാവല്‍ നിന്ന സി ഐ ഡികളെ കബളിപ്പിച്ച് വേളി സ്റ്റേഷനില്‍ പോയി വണ്ടി കയറുകയാണ് ജോര്‍ജ്. അങ്ങനെയാണ് ജോര്‍ജിന്റെ അണ്ടര്‍ഗ്രൌണ്ട് ജീവിതം ആരംഭിക്കുന്നത്. എറണാകുളത്ത് കൊച്ചി ദിവാന്റെ സി പി വിരോധം ഉപയോഗപ്പെടുത്തി അലട്ടില്ലാത്ത ഒരു ജീവിതം. കൂട്ടിന് വൈക്കം മുഹമ്മദ് ബഷീര്‍. വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെപ്പറ്റി ദുഃഖം പ്രകടിപ്പിക്കുന്നുണ്ട് ഇദ്ദേഹം. നിയമം ലംഘിച്ചു നടത്തിയ സമ്മേളനത്തില്‍ വെടിവെപ്പും ലാത്തിചാര്‍ജുമൊക്കെ പ്രതീക്ഷിച്ചതായിരുന്നു ‍. ഭാഗ്യത്തിന് ഒന്നുമുണ്ടായില്ല. ഗറില്ലാസമരം പോലെ എന്നാണ് അതിനെപ്പറ്റി പറയുന്ന അദ്ധ്യായത്തിന്റെ പേര്. പട്ടത്തിന്റെ നിര്‍ദ്ദേശം ആ സമ്മേളനത്തില്‍ പങ്കെടുക്കാതെ രക്ഷപ്പെടുത്തി.
സമരവും പ്രതീക്ഷിച്ച് അക്ഷമനായി എറണാകുളത്ത് കഴിയുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. എറണാകുളത്ത് എത്തിയ ഉടന്‍ അവിടത്തെ പൊലീസ് കമ്മിഷനര്‍ ഇദ്ദേഹത്തെ വിളിപ്പിച്ച് സൌഹൃദ സംഭാഷണം നടത്തുന്നു. പിന്നീട് ഒന്നരക്കൊല്ലത്തെ എറണാകുളത്തെ ഒളിവുജീവിതത്തിനിടെ ഒരിക്കലും കൊച്ചി പൊലീസ് തന്റെ കാര്യത്തില്‍ ഇടപെട്ടില്ല. എത്രയോ പൊലീസുദ്യോഗസ്ഥര്‍ ഇദ്ദേഹത്തോട് വളരെ മര്യാദയായി ഗുഡ് മോണിങ്/ഈവനിങ് മിസ്റ്റര്‍ ജോര്‍ജ് എന്നു പറഞ്ഞ് മര്യാദയോടെ  സംസാരിക്കുന്നത് ഈ കഥയിലുണ്ട്. ഒരുത്തനും അപമര്യാദയായി സംസാരിച്ച കഥയില്ല. പൊങ്ങച്ചക്കാരന്റെ selective memory ആവാം അല്ലാതിരിക്കാം പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും പൊലീസ് എന്നു പറഞ്ഞാല്‍ തനിക്ക് നല്ല കണ്ണോടെ അവരെ കാണാന്‍ വയ്യ എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതിലെ ഹിപ്പോക്രസി ലേശം കടന്നുപോയില്ലേ. വേറൊരു രസകരമായ കാര്യം പൊലീസ് സ്റ്റേഷനുകളിലും അല്ലാതെയും റൌഡികളും അറിയപ്പെടുന്ന കുറ്റവാളികളുമായി ഇയ്യാള്‍ക്കുള്ള ബന്ധമാണ്. അവരൊക്കെ കാണുന്ന മാത്രയില്‍ ഇദ്ദേഹത്തെ ഗുരുവായി അങ്ങ് അംഗീകരിക്കുന്നു. ഇത്തരം പലരുമായുള്ള ബന്ധത്തെപ്പറ്റിയും പറഞ്ഞുപൊലിപ്പിക്കുന്നുണ്ട് നേതാവ്. കമ്യൂണിസ്റ്റുകാരെ ഒതുക്കാന്‍ സി പി പ്രത്യേകം കൊണ്ടുവന്നു എന്നു പറയുന്ന കരീംസാഹിബ് എന്ന ഐ ജിയെപ്പറ്റി ഇദ്ദേഹം കുറെയേറെ പറയുന്നുണ്ട്. കരീംസാഹിബ് എന്നൊരു അദ്ധ്യായം തന്നെയുണ്ട്. ഇവരുടെ കൂടിക്കാഴ്ചകളിലൊക്കെ കരീംസാഹിബ് വിനീതനും ജോര്‍ജ് അധികാരത്തെ വെല്ലുവിളിക്കുന്നവനുമാണ്. തിരുവട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ കരീംസാഹിബ് ഇദ്ദേഹത്തെ കാണാന്‍ വന്നത് പതിനെട്ടു വയസ്സു തോന്നിക്കുന്ന ഒരു യുവാവുമൊത്താണ്. മകനാണെന്നാണ് ജോര്‍ജിനു തോന്നിയത്. ക്ഷേമാന്വേഷണം നടത്തിയപ്പോള്‍ തനിക്കു പനി തോന്നുന്നെന്നു ജോര്‍ജ് പറഞ്ഞപ്പോള്‍ അതു മലബന്ധംകൊണ്ടായിരിക്കുമെന്ന് കരീം അഭിപ്രായപ്പെട്ടു. തനിക്കത് ഇതുവരെ ഉണ്ടായിട്ടില്ലെന്നു പറഞ്ഞത് വിശ്വസിക്കാതിരുന്ന കരീമുമായി ജോര്‍ജ് മുഷിഞ്ഞു സംസാരിക്കുന്നു. എന്തേ കല്യാണം കഴിച്ചില്ലെന്നാണ് പിന്നെ ചോദിക്കുന്നത്. ഇതോടെ ശബ്ദമുയര്‍ത്തി ജോര്‍ജ് അയാളെ ശകാരിക്കുന്നു. കരീം പിന്നെ അധികനേരം അവിടെ നില്ക്കാതെ സ്ഥലം വിടുന്നു. ഒന്നരവര്‍ഷം ഇദ്ദേഹം എറണാകുളത്തു കൂടിയതിന്നിടെ സി പിക്കെതിരായി യൂത്ത് ലീഗിന്റെ മെമ്മോറാണ്ടം പരിപാടി, വൈസ്റോയിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള പ്രതിഷേധം എന്നിവയും അതു നേരിടുന്നതിനായി സി പിയുടെ വക വ്യാപകമായ അറസ്റ്റും മര്‍ദ്ദനവും നടക്കുന്നു. ഒന്നിലും ഇദ്ദേഹം കാര്യമായി എന്തെങ്കിലും ചെയ്തതായി പറയുന്നില്ല. കുറെ ലഘുലേഖകള്‍ തയ്യാറാക്കിയതായും അച്ചടിച്ചതായും പറയുന്നുണ്ട്. കൊച്ചിയിലെ സര്‍ക്കാരിന്റെ ഒത്താശയോടെ കൊച്ചിയിലിരുന്ന് ഇതൊക്കെ ചെയ്യുന്നത് വലിയ ഒളിപ്രവര്‍ത്തനമൊന്നുമല്ല. അതു തിരുവിതാംകൂറിലെത്തിക്കുന്നതാണ് സാഹസം. അത് ഇദ്ദേഹമാവട്ടെ ചെയ്തതുമില്ല. ശ്രീകണ്ഠന്‍നായരായിരുന്നു അതിന്റെ ചുമതല ഏറ്റെടുത്തതെന്നു പറയുന്നു. എത്ര അണയ്ക്കു ചായയും ചോറും തിന്നു, വാടകകൊടുത്തു എന്നൊക്കെയുള്ള കണക്കു സൂക്ഷിപ്പും ഭക്ഷണം വാങ്ങുന്ന കടയിലെ പറ്റുപുസ്തകത്തില്‍ എഴുതലുമൊക്കെയാണ് ഇക്കാലത്തെ ഇദ്ദേഹത്തിന്റെ ഒളിപ്രവര്‍ത്തനങ്ങള്‍.
ഇദ്ദേഹം തന്നെ പറയുന്നതു നോക്കുക:
തിരുവിതാംകൂറിനു പുറത്തുള്ള പത്രങ്ങള്‍ക്കു പ്രസ്താവനനല്കുന്ന ജോലി മാത്രമായി എന്റെ രാഷ്ട്രീയപ്രവര്‍ത്തനം ഒതുങ്ങിനില്ക്കുകയായിരുന്നു എനിക്കുതന്നെ ചിലപ്പോള്‍ തോന്നിയിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ വാമപക്ഷമായി പ്രവര്‍ത്തിക്കുന്നതിന് ഒരു സോഷ്യലിസ്റ്റ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനം ഞാന്‍ ചെയ്തുകൊണ്ടിരുന്നു.
മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലും വായിച്ചവര്‍ വേറെയില്ലാത്തിടത്ത് പ്രസ്താവന എഴുതിക്കൊടുക്കുന്നവന്‍ തന്നെ സംഘാടകനും സൈദ്ധാന്തികനും.
വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കന്മാരെയും പ്രവര്‍ത്തകരെയും വളരെപ്പേരെ സമ്മേളനത്തിനടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തു. സമ്മേളനം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ നേതാക്കന്മാര്‍ ജയിലില്‍വെച്ച് മെമ്മോറാണ്ടത്തിലെ ആരോപണങ്ങള്‍ നിരുപാധികം പിന്‍വലിക്കുകയും ചെയ്തു. പക്ഷേ ഇവരെ മോചിപ്പിച്ചില്ല. ആരോപണങ്ങള്‍ പിന്‍വലിച്ചത് ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സിനെക്കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെടാന്‍ കാരണമാക്കി. പോരാത്തതിന് നേതാക്കന്മാരൊക്കെ ജയിലിലും. ഇങ്ങനെ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നിഷ്ക്രിയമായ അവസ്ഥയില്‍ യൂത്ത് ലീഗിന്റെ ഒരു യോഗം എറണാകുളത്തുവെച്ചു കൂടാന്‍ തീരുമാനിച്ചു. അവിടെ വെച്ചാണ് ബദല്‍ മെമ്മൊറാണ്ടം നല്കുന്നതിനും അത് അച്ചടിച്ചു തിരുവിതാംകൂറില്‍ വിതരണം ചെയ്യാനും തീരുമാനിക്കുന്നത്. ഏ കെ പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  നൂറിലധികം പേരുണ്ടായിരുന്നു എന്നാണ് ജോര്‍ജ് ഓര്‍ക്കുന്നത്.  അറസ്റ്റില്‍നിന്ന്  ഒഴിഞ്ഞുമാറി നില്ക്കുന്നത് നാട്ടുകാരുടെ ഇടയില്‍ ഭീരുവെന്ന ദുഷ്പേര് സമ്പാദിക്കുമോ എന്ന് ഇദ്ദേത്തിനു തന്നെ ഉത്കണ്ഠയുണ്ടായതുകൊണ്ട് നിയമം ലംഘിച്ചു ജയിലില്‍ പോവാന്‍ തീരുമാനിച്ചിരുന്ന കാലമായിരുന്നത്രേ. പക്ഷേ ഈ യോഗം അവസാനം ഒരു പ്രമേയം പാസാക്കി. ജോര്‍ജിനെ ഞെട്ടിച്ച ഒരു പ്രമേയം. ജോര്‍ജ് സെക്രട്ടറിയാവണമെന്നും എറണാകുളം കേന്ദ്രമാക്കി സമരം നയിക്കണമെന്നുമായിരുന്നു ആ പ്രമേയം. സെക്രട്ടറി എന്നു പറഞ്ഞാല്‍ സെക്രട്ടറി മാത്രം. കമ്മിറ്റിയൊന്നുമില്ല. ജോര്‍ജിന്റെ എതിര്‍പ്പൊന്നും വിലപ്പോയില്ല. പ്രമേയം പാസായി. സമരം നടത്തുന്നതില്‍ അന്നു കോണ്‍ഗ്രസ് ഡിക്റ്റേറ്റര്‍ക്കുണ്ടായിരുന്ന സ്ഥാനമാണ് യൂത്ത് ലീഗ് യോഗം ഇദ്ദേഹത്തിന് നല്കിയതെന്ന് ജോര്‍ജ്. ഏകാധിപത്യപ്രവര്‍ത്തന സമ്പ്രദായം എന്നു വിമര്‍ശനവും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ട്. (ഡിക്റ്റേറ്റര്‍ ആയിട്ടാണ് നമ്പൂതിരിപ്പാട് ആദ്യമായി സമരം നടത്തുന്നതും തുടര്‍ന്നു ജയിലില്‍ പോവുന്നതും. അത് 1932 ല്‍.) ഈ ഡിക്റ്റേറ്റര്‍ എന്തു ചെയ്തു എന്നു നോക്കാം. മെമ്മോറാണ്ടം തപാലില്‍ അയച്ചുകൊടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയ പ്രമേയത്തോടെയാണ് സമ്മേളനം അവസാനിച്ചത്. ഇതു താന്‍ തന്നെ കൊണ്ടുപോയി അയച്ചതായി ജോര്‍ജ് പറയുന്നു. മെമ്മൊറാണ്ടത്തിന്റെ ആയിരം കോപ്പികള്‍ അച്ചടിപ്പിക്കുന്നതിനും ഏര്‍പ്പാട് ചെയ്തു. പി ടി പുന്നൂസിനെ നിയമം ലംഘിക്കാന്‍ കാഞ്ഞിരപ്പള്ളിക്കയച്ചു. ഒരു ഓഫീസ് തുറന്നു. "ഓഫീസ് തുറന്നതോടെ സമരവും ആരംഭിച്ചു." അതു പറഞ്ഞു നമ്മള്‍ കാണുന്ന സമരം പുതിയ ആപ്പീസിലെ മുറികള്‍ ആര്‍ക്ക് എന്നതിനെ സംബന്ധിച്ചു വല്ല സമരവുമാണോ? ബഷീര്‍ ഒരു മുറി കരസ്ഥമാക്കിയതിനെപ്പറ്റിയൊക്കെ പറയുന്നുണ്ട്. സമരം എല്ലായിടത്തും പരിപാടിയനുസരിച്ചു നടന്നുകൊണ്ടിരുന്നു. പുതിയ ഇടങ്ങളിലേക്കു വ്യാപിക്കുകയും പുതിയ പ്രവര്‍ത്തകര്‍ രംഗത്തുവരികയും ചെയ്തു. ഇതിലൊക്കെ താന്‍ എന്തെങ്കിലും ചെയ്തതായി ജോര്‍ജിനു പറയാനൊന്നുമില്ല, കുറച്ച് ലഘുലേഖ നേരത്തേ പറഞ്ഞതുപോലെ അച്ചടിച്ച് വിതരണത്തിനായി മറ്റുള്ളവരെ ഏല്പിക്കുന്നതൊഴിച്ചാല്‍. യൂത്ത് ലീഗിന്റെ മെമ്മൊറാണ്ടസമരവും അവസാനിച്ചിരുന്നു എന്ന് ആനുഷംഗികമായ ഒരു പ്രസ്താവത്തോടെ കാര്യങ്ങള്‍ കഴിയുകയും ചെയ്തു. (പതിവുപോലെ സി ഐ ഡികളുടെ സാന്നിദ്ധ്യത്തിന് ഒട്ടും കുറവില്ല. പോരാത്തതിന് ഒരു ഒറ്റുകാരനുമുണ്ട്. പഴയ ആപ്പീസിന്റെയും പുതിയ ആപ്പീസിന്റെയും പരിസരത്തൊക്കെ അവര്‍ ചുറ്റി നടപ്പുണ്ട്.)
വൈസ്റോയിയുടെ വരവിനോടനുബന്ധിച്ചുള്ള പ്രതിഷേധവും ഇങ്ങനെയൊക്കെ. സഖാവ് ജോര്‍ജ് എറണാകുളത്ത് സുരക്ഷിതമായിരിക്കുകയും സമരം നടത്തുന്നവര്‍ തിരുവിതാംകൂറില്‍ തല്ലുകൊള്ളുകയും. അങ്ങനെയിരിക്കെ കൃഷ്ണപിള്ള ജോര്‍ജിനെ ആളെവിട്ട്  കോഴിക്കോട്ടേക്ക് വിളിപ്പിക്കുന്നു. അവിടെ കെ പി സി സി ആപ്പീസില്‍ ജോര്‍ജ് കൃഷ്ണപിള്ള, ഇ എം എസ് എന്നിവരെ കാണുന്നു. യൂത്ത് ലീഗിന്റെ സമരം സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടാക്കുമെന്നും അതിനാല്‍ അതു പിന്‍വലിക്കണമെന്നും നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നു. (കെ പി സി സി നേതാക്കളായിരിക്കെതന്നെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരും കമ്യൂണിസ്റ്റുകാരും ആയിരുന്ന ഇതേ നേതാക്കന്മാരാണ് കുറെ മാസങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ്സിനെ പിളര്‍ത്തി  കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെ മൊത്തത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാക്കി മാറ്റുന്നത്  എന്നൊരു ഐറണി ഓര്‍ക്കാതെ വയ്യ.) ജോര്‍ജിനോടൊപ്പം കെ ദാമോദരനും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തെന്നാണ് പറയുന്നത്. പക്ഷേ അവസാനം നേതൃത്വത്തിന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നു. സര്‍വ്വാധിപതി കോഴിക്കോട്ടു പോയി സമരം പിന്‍വലിക്കാമെന്നു സമ്മതിച്ചു പോരുന്നു. ഇവിടെ ജോര്‍ജ്  പറയാതെ പോവുന്ന ചില കാര്യങ്ങളുണ്ട്. ഒരു കൊല്ലം മുന്‍പുവരെ ജോര്‍ജ് യൂത്ത് ലീഗ് സമരത്തിന്റെ ഒരു അനുഭാവി മാത്രമായിരുന്നു. ജോര്‍ജ് നേതാവയതില്‍പിന്നെ അന്നത്തെ നേതാക്കന്മാര്‍ക്ക് എന്തു സംഭവിച്ചു? സര്‍വ്വാധിപതിയുടെ ഈ നീക്കങ്ങളോട് അവരുടെയൊക്കെ നിലപാടെന്തായിരുന്നു? പൊന്നറ ശ്രീധര്‍ എറണാകുളത്തെ യോഗത്തിനു പങ്കെടുത്തില്ല എന്നകാര്യം എല്ലാവരും ശ്രദ്ധിച്ചു എന്നു മാത്രം കാണുന്നുണ്ട്. ഏതായാലും എങ്ങനെയൊക്കെയോ ഇദ്ദേഹം നേതാവാവുകയും മാസങ്ങള്‍കൊണ്ട് പ്രസ്ഥാനത്തെതന്നെ ഇല്ലാതാക്കുന്നതിന് ഉപകരണമാവുകയും ചെയ്തു. ഇതേ കാലത്ത് എറണാകുളത്ത് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആപ്പീസ് തുറന്ന് സംഘടനയുടെ പ്രവര്‍ത്തനകേന്ദ്രം അങ്ങോട്ടു മാറ്റുന്നുണ്ട്. എം എന്‍ ഗോവിന്ദന്‍ നായര്‍ സജീവ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി എറണാകുളത്തിനും തിരുവിതാംകൂറിനും ഇടയ്ക്ക് ഓടുന്നുണ്ട്. ഇതൊന്നും പക്ഷേ കെ സി ജോര്‍ജിന്റെ ഓര്‍മ്മയിലില്ല! 
എമ്മെന്റെ ആത്മകഥയില്‍ വിവരിക്കുന്ന ഒരു കാര്യം ചില സൂചനകളൊക്കെ തരുന്നുണ്ട്.  എം എന്‍ ഗോവിന്ദന്‍നായര്‍ പോയി എറണാകുളത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ് ആപ്പീസ് തുടങ്ങുന്നു. 1939 ഒക്റ്റോബറിലാണെന്നു തോന്നുന്നു ഇത്. പക്ഷേ ആപ്പീസിന്റെ ചുമതല ഏറ്റെടുക്കേണ്ടിയിരുന്ന നേതാക്കള്‍ പറഞ്ഞ സമയത്ത് എത്തിയില്ല. അപ്പോഴേക്കും തിരുവനന്തപുരത്തെ സ്റ്റേറ്റ് കോണ്‍ഗ്രസ് ആപ്പീസ് പൊലീസ് കയ്യേറി കഴിഞ്ഞിരുന്നു. സി പിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷം ബഹിഷ്കരിക്കാനും മറ്റുമുള്ള നടപടികളെ ദിവാന്‍ ഉടന്‍ നിരോധിച്ചു. സി പിയുടെ ദുശ്ചെയ്തികള്‍ വിവരിക്കുന്ന ഒരു ലഘുലേഖ സി പിയുടെ കാര്‍ട്ടൂണ്‍ സഹിതം അച്ചടിച്ചത് തിരുവിതാംകൂറിലേക്ക് ഒളിച്ചുകടത്താന്‍ എന്തു ചെയ്യണമെന്നറിയാതെ എമ്മെന്‍ വിഷമിക്കുന്നു. ഉപദേശം തേടാനായി ആകെയുള്ളത് യൂത്ത് ലീഗ് നേതാവായി സീതീസ് ബില്‍ഡിംഗില്‍ വാഴുന്ന കെ സി ജോര്‍ജ്. ജോര്‍ജിനെപ്പോയി കണ്ടു. ജോര്‍ജ് സഹായിച്ചില്ല എന്ന് എമ്മെന്‍ പറയുന്നില്ല. പക്ഷേ വായിക്കുന്നവര്‍ക്ക് മനസ്സിലാവുക മറ്റൊന്നല്ല. ഒടുക്കം പെട്ടിയും ചുമന്ന് എമ്മെന്‍ തന്നെ പോവുകയാണ്. 
(തുടരും)   

No comments:

Post a Comment