Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room
Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

28 Mar 2010

സി പി എമ്മും സൈബര്‍ക്രൈമും- ജനാധിപത്യവിശ്വാസികള്‍ ശ്രദ്ധിക്കുക

പിണറായി വിജയന്റെ വീടെന്ന വ്യാജേന ഇമെയിലില്‍ പ്രചരിച്ച വിവരത്തെപ്പറ്റി പൊലീസിനെക്കൊണ്ട്  നടപടിയെടുപ്പിച്ച് പിണറായി വിജയനും സി പി ഐ (എം) എന്ന ജനാധിപത്യവിരുദ്ധ സംഘടനയും ഒരു കാര്യത്തില്‍ വിജയിച്ചു, ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ മനസ്സില്‍ ഭയം നിറയ്ക്കാന്‍. ഇങ്ങനെ ഭയമുണ്ടായാലുള്ള മെച്ചം സി പി എം നേതാക്കന്മാരെപ്പറ്റി പറയാന്‍ ബ്ലോഗെര്‍മാരാരും ധൈര്യപ്പെടില്ല. നവസാക്ഷരയുടെ മുറിഇംഗ്ലീഷില്‍ ഗഹനമായ ആശയങ്ങളെന്നു ധരിച്ച് വങ്കത്തരം വിളമ്പി  നാണംകെടുന്ന വനിതാ നേതാവിന് ഒരു സര്‍വ്വകലാശാല ഡോക്റ്ററേറ്റ് നല്കിയാല്‍ പോലും അതൊന്നും ബ്ലോഗിലോ ഗ്രൂപ്പുകളിലോ ചര്‍ച്ചയാവാതെ കഴിക്കാം.  ഇതാ എട്ടാം പ്രതിയെക്കൂടി പിടിച്ചത്രെ. ദേശാഭിമാനി വിവരിക്കുന്നു. തനിക്കു കിട്ടിയ ഒരു മെയില്‍ ഏതോ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തതിന്റെ മാത്രം പേരിലാണ് ഇയ്യാളെ ചെന്നൈ വിമാനത്താവളത്തില്‍നിന്നു പിടികൂടി കേരളത്തിലേക്കു കൊണ്ടുപോരുന്നത്. വിമാനത്താവളത്തില്‍ കണ്ടവരുണ്ടോ എന്ന പരസ്യം പതിച്ചിരുന്നത്രെ.




തനിക്കു കിട്ടിയ ഒരു ഇമെയില്‍ ഫോര്‍വേഡ് ചെയ്തു എന്നതിന് ഒരു വ്യക്തിയെ ഈ വിധത്തില്‍ വേട്ടയാടുന്നത് നേരും നെറിയുമുള്ള ഒരു ജനാധിപത്യസര്‍ക്കാറിന് ചേരുന്ന കാര്യമല്ല. വിപ്ലവവായാടിത്തരം പുലമ്പുന്ന സി പി എം നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിടാവുന്ന നിയമമൊക്കെ നമ്മുടെ നാട്ടിലില്ലേ. ഇവരുടെയൊക്കെ ദുര്‍ഭാഷണം കേട്ട് ഇവരെ ജയിലിടണമെന്ന് ആരെങ്കിലും ആവശ്യപ്പെടാറുണ്ടോ?
ബ്ലോഗും ഫെയ്സ്ബുക്കും ട്വിറ്ററും നെറ്റ്ലോഗും Hi5ഉം ഒക്കെയായി ഇന്റെര്‍നെറ്റില്‍ നിരങ്ങുന്ന പു ക സ കവിയായ ഒരു സി പി അബൂബക്കര്‍ വിവരംകെട്ട ഭാഷയില്‍  ലിറ്റററി എഡിറ്റോറിയല്‍  എന്ന വ്യാജേന പ്രധാനമന്ത്രിക്കെതിരെ വ്യാജമായ കാര്യങ്ങള്‍ ആരോപിച്ച് നികൃഷ്ടമായി വ്യക്തിഹത്യ നടത്തിയാല്‍ അത് അഭിപ്രായസ്വാതന്ത്ര്യം. അതിനെപ്പറ്റി ഇവിടെ പറയുന്നു.
Foul-mouthed politician in the guise of literary editor
എന്നാല്‍ കാലിക്കോസെന്‍ട്രിക്കെന്ന ഈ ബ്ലോഗെര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ വൈസ് ചാന്‍സലറുടെ അക്കാഡമിക് യോഗ്യത ചോദ്യം ചെയ്തുകൊണ്ട് പോസ്റ്റെഴുതിയാല്‍ അതു സൈബര്‍ക്രൈം. അതിനെപ്പറ്റി യൂനിവേഴ്സിറ്റി സൈബര്‍ ക്രൈം പൊലീസിന് പരാതി നല്കിയെന്നു പത്രത്തോടു പറയുന്നത് വലിയ വായില്‍ ജനാധിപത്യത്തെക്കുറിച്ച് പുലമ്പുന്ന പു ക സ കവിതന്നെ! പത്രവാര്‍ത്ത ഇവിടെക്കാണാം.  വിരോധമുള്ളവരെ നേരിടാനും എതിരഭിപ്രായങ്ങള്‍ ഉണ്ടാവുന്നത് തടയാനും എന്തു ജനാധിപത്യം ധ്വംസനവും നടത്താന്‍ തയ്യാറുള്ള ഒരു പ്രസ്ഥാനം നഗ്നമായ അധികാരദുര്‍വിനിയോഗം നടത്തുകയാണ്.
ഇതൊക്കെ അനുവദിച്ചുകൊടുത്താല്‍ പിന്നെയെന്ത് ജനാധിപത്യം? പിന്നെയെന്ത് അഭിപ്രായ സ്വാതന്ത്ര്യം?
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സാര്‍വ്വലൌകികസ്നേഹഗായകന്‍ പു ക സ കവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നാളെ എന്നെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവാം. എന്റെ മുറിക്കുള്ളില്‍നിന്നും കമ്പ്യൂട്ടറിനുള്ളില്‍നിന്നും കിട്ടിയ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ നിരോധന ഉറകളുടെ എണ്ണാവണ്ണങ്ങളും ബ്ലൂഫില്മുകളുടെ രുചിവൈവിധ്യവും ആ ഫാഷിസ്റ്റ് പത്രത്തില്‍ എന്റെ അംശദേശങ്ങളുടെ വിവരത്തോടെ പ്രസിദ്ധീകരിക്കാം. (പത്തുകൊല്ലം മുമ്പ് എന്നെ അങ്ങനെ ആദരിച്ചിട്ടുണ്ട് അവര്‍.) സെക്രട്ടേറിയറ്റ് പടിക്കല്‍ ഒരു നൈറ്റ് വിജിലിന്റെ ഇടയ്ക്ക് സാമൂഹ്യപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരന്റെ ചുമലിലോ മാറിലോ ചാരിയിരുന്നതിന് പിറ്റേന്ന് ചൂലുമായി അവിടെ അടിച്ചുതളി നടത്താന്‍ വനിതാനേതാക്കളെയെത്തിച്ച പ്രസ്ഥാനമാണ്.  എന്റെ കയ്യിലുള്ള പല ചലച്ചിത്രങ്ങളും അവരുടെ കണ്ണില്‍  hardcore porn ആയിരിക്കും.  Obscure Object of Desire പോലുള്ള നീലച്ചിത്രങ്ങള്‍ മുന്‍പില്‍ നിരത്തിവെച്ച  പ്രതിയുടെ ഒരു ചിത്രവും ചിലപ്പോള്‍ മഞ്ഞപ്പത്രം പ്രസിദ്ധീകരിക്കാം.
ഏതു തെമ്മാടിത്തരത്തിനും കുറെ നട്ടെല്ലില്ലാ ജീവികളുടെ ദൃഢമൂകമായ പിന്തുണയും ഇവര്‍ക്കുണ്ടാവും. 
പിണറായി വിജയന്റെ വീടിന്റെ ചിത്രം എന്നു പറഞ്ഞു കള്ളച്ചിത്രം പ്രചരിപ്പിച്ചവന്‍ സി പി എമ്മിന്റെ കാഴ്ചപ്പാടില്‍ സ്ത്രീകളുടെ മൂത്രപ്പുരയ്ക്കകത്ത് കേമറ വെച്ചു വീഡിയോ ഷൂട്ട് ചെയ്തവനെക്കാള്‍ വലിയ കുറ്റവാളിയായിരിക്കും. എത്രയോ വ്യാജ മെയിലുകള്‍ ദിവസവും നൂറായിരം പകര്‍‌പ്പുകളായി എക്കൌണ്ടുകളില്‍നിന്ന് എക്കൌണ്ടുകളിലേക്കു സഞ്ചരിക്കുന്നു. പലരും അവ കണ്ടപാടേ വിശ്വസിച്ച് ഗ്രൂപ്പുകളിലേക്കോ കോണ്‍റ്റാക്റ്റ് ലിസ്റ്റിലെ അംഗങ്ങള്‍ക്കോ ഫോര്‍വേഡ് ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യ, പുതിയ നിയമങ്ങള്‍. അവയെക്കുറിച്ചൊന്നും ആളുകള്‍ക്കു ബോധം നല്കാന്‍ സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. പിണറായി വിജയന്റെ വീട് മുന്‍പേ പത്രത്തില്‍ വാര്‍ത്തയായതാണ്. ആ വീടെന്നു പറഞ്ഞു കിട്ടിയ മെയില്‍ എത്രയോ വിവരദോഷികള്‍ നിഷ്കളങ്കമായും അല്ലാതെയും ആര്‍ക്കൊക്കെയോ അയച്ചുകൊടുത്തുകാണും. ഇവര്‍ നിജസ്ഥിതി പരിശോധിക്കാതെ അയച്ചുകൊടുക്കാന്‍ പാടില്ലായിരുന്നു എന്നു പറയാം. അയച്ചുകൊടുത്തെങ്കില്‍ നിയമത്തിന്റെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ കുറ്റക്കാരുമാണ്. നിയമം ഭരിക്കുന്നവര്‍ക്ക് ജനത്തെ പീഡിപ്പിക്കാനും ഭയപ്പെടുത്തി വിമര്‍ശനത്തെ ഇല്ലാതാക്കാനുമാണെങ്കില്‍ ഇങ്ങനെയൊക്കെത്തന്നെയാണ് അവര്‍ നിയമത്തെ വ്യാഖ്യാനിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
എന്നാല്‍ ഇതേ ഐ റ്റി നിയമം അനുസരിച്ച് പ്രൊപ്രയറ്ററി സോഫ്റ്റ്വെയര്‍ ക്രേക്ക് ചെയ്ത് ഉപയോഗിക്കുന്നതും കുറ്റകരമാവണമല്ലോ.  ക്രേക്ക് ചെയ്ത സോഫ്റ്റ്വെയര്‍  എത്രയോ സര്‍ക്കാര്‍ ആപ്പീസുകളില്‍ ഉപയോഗിക്കുന്നു. സി പി എം ആപ്പീസിലും സി പി എം നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നു. ഈ എട്ടാം പ്രതിയെ പിടികൂടി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ കുറ്റവാളിയായി അവതരിപ്പിക്കുന്ന പൊലീസ് സി പി എം നിയന്ത്രണത്തിലുള്ള ആപ്പീസുകള്‍ റെയ്ഡ് ചെയ്ത് അവിടെയുള്ള കമ്പ്യൂട്ടറുകളിലെ ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗത്തെ കുറ്റകൃത്യമായി കണ്ട് സംസ്ഥാനസെക്രട്ടറിയെ കുറ്റവാളിയായി മാധ്യമങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുമോ? 
Whoever knowingly or intentionally conceals, destroys or alters or intentionally or knowingly causes another to conceal, destroy or alter any computer source code used for a computer, computer programme, computer system or computer network, when the computer source code is required to be kept or maintained by law for the time being in force, shall be punishable with imprisonment up to three years, or with fine which may extend up to two lakh rupees, or with both. 
സി പി എം മുതലാളി നടത്തുന്ന സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളൊക്കെ ഫ്രീ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഓടുന്നവയൊന്നുമല്ലല്ലോ. അവിടെയൊക്കെ കാശുകൊടുത്തുവാങ്ങിയ സോഫ്റ്റ്വെയര്‍ മാത്രമേ ഉപയോഗിക്കുള്ളൂ എന്നുമില്ലല്ലോ. പകരം ഐ റ്റി ആക്റ്റ് പ്രകാരം മൂന്നുകൊല്ലം വരെ തടവും രണ്ടുലക്ഷം വരെ പിഴയും കിട്ടാവുന്ന കുറ്റം ചെയ്തുകൊണ്ട് ക്രേക്ക്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടല്ലോ?
നിയമം ന്യായാന്യായവിവേചനശേഷിയോടെ എടുത്തു പ്രയോഗിക്കേണ്ടതാണ്. ഇവിടെ പക്ഷേ നിയമം ഏതെങ്കിലും നിരപരാധികളെ വേട്ടയാടിപ്പിടിച്ച് ഭയത്തെ വിതയ്ക്കാനും വിരുദ്ധാഭിപ്രായങ്ങളെ നുള്ളിക്കളയാനും  ദുരുപയോഗം ചെയ്യുകയാണ്. ഇതു ജനാധിപത്യവിരുദ്ധമാണ്. അസഹിഷ്ണുത നിറഞ്ഞ ഒരു പ്രസ്ഥാനത്തിന്റെ സ്വേച്ഛാപ്രമത്തതയാണ്. 
ജനാധിപത്യമൂല്യങ്ങള്‍ ജീവവായുപോലെ ആവശ്യമുള്ളവര്‍ ഇതിനെ എന്തുവിലകൊടുത്തും ചെറുക്കണം. ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്യാനും നടപടികള്‍ സ്വീകരിക്കാനും ജനാധിപത്യതത്പരരെ ക്ഷണിക്കുന്നു. ഈ സന്ദേശം സമാനമനസ്കരുടെ ഇടയില്‍ ചര്‍ച്ചചെയ്യണമെന്ന് താത്പര്യപ്പെടുന്നു.