Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

16 Feb 2010

കുഞ്ചു പതിന്നാലാം വയസ്സില്‍, ഇ എം എസ്സിന്റെ വിപ്ലവ അരങ്ങേറ്റം

ഇ എം എസ്സിനെക്കുറിച്ച് 1994ല്‍ ചിന്ത പ്രസിദ്ധീകരിച്ച ഒരു പുസ്തകമുണ്ട്. ഇ എം എസ് എന്നു തന്നെ പേര്. 1995-ലെ നാലാം 'എഡിഷനാ'ണ് എനിക്കു കിട്ടിയത്. ഉദ്ദേശം 350 പേജു വരും. പ്രശസ്തരായ ആളുകള്‍ ഇ എം എസ്സിനെക്കുറിച്ചെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. എഡിറ്റര്‍ ഐ വി ദാസ്. ഇതില്‍ ഡോ.  ജി. രാമകൃഷ്ണ എഴുതിയ ഒരു ലേഖനത്തിന്റെ പരിഭാഷയും കാണാം. (പേജ് 131-140)

അദ്ദേഹത്തിന്റെ ആത്മകഥയില്‍ താനെങ്ങനെയാണ് പൊതുജീവിതത്തില്‍ പ്രവേശിക്കുന്നത് എന്നദ്ദേഹം വിവരിക്കുന്നുണ്ട്. 1923-ന്റെ അവസാനത്തോടടുത്താണിത്. 
തുടര്‍ന്ന് 1923-ല്‍ യോഗക്ഷേമസഭയുടെ സമ്മേളനത്തില്‍ അദ്ദേഹം എടുത്ത നിലപാടുകളെപ്പറ്റി രാമകൃഷ്ണ വാചാലനാവുന്നു. വളരെ വിപ്ലവകരമായ നിലപാടുകള്‍, ലാളിത്യം നിറഞ്ഞ നിലപാടുകള്‍, പ്രത്യാഘാതങ്ങളെ തെല്ലും കൂസാതെ അദ്ദേഹം സ്വീകരിച്ചത് അദ്ദേഹത്തിന്റെ ആദര്‍ശധീരതയുടെ തെളിവായി ഇദ്ദേഹം എടുത്തുകാട്ടുന്നു. 
1923-ലെ കന്നിക്കാരനായ ഇ എം എസും പിന്നീടുള്ള പരിണതപ്രജ്ഞനായ ഇ എം എസും തമ്മിലുള്ള വ്യത്യാസം ഇത്രമാത്രമാണ്. അദ്ദേഹത്തിന്റെ ഭാഷ കൂടുതല്‍ നിശിതവും കൂടുതല്‍ ഋജുവും ആയിത്തീര്‍ന്നിരിക്കുന്നു.
ആത്മകഥയില്‍ ഇത്രാം അദ്ധ്യായത്തിലാണ് ഇ എം എസ് ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നുപോലും രാമകൃഷ്ണ  പറയുന്നു. രാമകൃഷ്ണ ആരാണെന്ന് എനിക്കറിയില്ല. രാമകൃഷ്ണയുടെ ബൌദ്ധികനിലവാരം മാര്‍ക്സിസ്റ്റുപാര്‍ട്ടി ബ്ലോഗെര്‍മാരുടെ നിലവാരത്തില്‍നിന്ന് ഒട്ടും മീതെയാണെന്നു തോന്നുന്നില്ല.
 ഇ എം എസിന്റെ ജീവചരിത്രകാരന്‍ പറയുന്നു:
ഉപസഭയ്ക്ക് ഒരു സെക്രട്ടറി വേണം...
അധ്യക്ഷനായിരുന്ന പുതുമന പറഞ്ഞു: 'സെക്രട്ടറി കുഞ്ചു തന്നെ ആകട്ടെ.'
ഒട്ടും പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് പറയുകയും ചെയ്തു. 'എനിക്കൊന്നും അറീല്യ.'
'സാരംല്യ. ഒക്കെ പഠിപ്പിച്ചുതരാം.' പുതുമന സമാധാനിപ്പിച്ചു. പിന്നെ മടിച്ചില്ല.
അങ്ങനെ പതിനാലാം വയസ്സില്‍ ആദ്യത്തെ ഔദ്യോഗിക പദവി ഏറ്റെടുത്തു. സെക്രട്ടറി.
തുടര്‍ന്ന് മലയാളം എഴുതാനറിയാത്തെ കുഞ്ചു അക്ഷരമാല പഠിക്കാന്‍ തുടങ്ങുന്നത് ജീവചരിത്രകാരന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നു വിവരിക്കുന്നു. 
ഈ കുഞ്ചു രാമകൃഷ്ണ പറയുന്ന സമ്മേളനത്തില്‍ പങ്കെടുത്തു തന്റെ നിലപാട് 'ഒട്ടും അര്‍ത്ഥശങ്കക്കിടയില്ലാത്ത വാക്കുകളില്‍' പ്രകടിപ്പിക്കുന്നത് എങ്ങനെയെന്ന് ഇ എം എസ് തന്നെ പറയുന്നതു നോക്കാം.
തൃശൂരില്‍ കൂടിയ ആ സമ്മേളനമാണ് എന്റെ ജീവിതത്തില്‍ ആദ്യമായെനിക്കനുഭവപ്പെട്ട സമ്മേളനം. അതിന് മുമ്പ് കൂടിയ വിഷയനിര്‍ണ്ണയകമ്മിറ്റിയോഗം ഒരു സന്ദര്‍ശകനെന്ന നിലയ്ക്ക് വീക്ഷിക്കാനും പൊതുസമ്മേളനത്തില്‍ പ്രതിനിധിയെന്ന നിലയ്ക്ക് പങ്കെടുക്കാനും എനിക്കവസരം ലഭിച്ചു. ഇതിന്റെ ഫലമായി  വിവിധാഭിപ്രായങ്ങളോരൊന്നും മനസ്സിലാക്കാനും ഏത് ശരി, ഏത് തെറ്റ് എന്ന കാര്യത്തില്‍ വ്യക്തമായ അഭിപ്രായം രൂപീകരിക്കാനും എനിക്ക് കഴിഞ്ഞു. ഭാഗം അനിവാര്യമാണ്, അത് ആളോഹരിയായിരിക്കണം താനും- ഇതാണ് ഞാന്‍ രൂപീകരിച്ച അഭിപ്രായം.
 ആത്മകഥയില്‍നിന്ന്, 1995ല്‍ ചിന്ത ഇറക്കിയ പതിപ്പനുസരിച്ച് (ഇ എം എസ് എത്ര ആത്മകഥയെഴുതിയിട്ടുണ്ട് എന്നറിയില്ല. ഈ ആത്മകഥയില്‍ സ്ത്രീധനം ഒറ്റ വരിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അതിനെക്കുറിച്ചു പിന്നീട്.)
ഭാഗം ആളോഹരിയാവണം. ഇതാണ് ആ മഹത്തായ വാദഗതി. ഈ വാദഗതിയെപ്പറ്റി കുഞ്ചു  സമ്മേളനത്തില്‍ ഒന്നും ഉരിയാടിയതായി പറയുന്നില്ലെന്നതൊന്നും രാമകൃഷ്ണയ്ക്കു പ്രശ്നമല്ല. ഇ എം എസ് എന്ന മഹാദാര്‍ശനികന്റെ 'വ്യക്തിത്വത്തിന്റെ സാരാംശം' മുഴുവന്‍ ബീജരൂപത്തില്‍ അവിടെ പ്രകടിപ്പിക്കപ്പെട്ടത് ആളോഹരി ഭാഗം വേണമെന്നു പറഞ്ഞതിലാണ്. 
ഈ അദ്ധ്യായം രാമകൃഷ്ണ വീണ്ടും വീണ്ടും വായിച്ചത്രേ. 
ഒരു നാലു വര്‍ഷം കൂടി കഴിഞ്ഞ് 1927-ല്‍ കുമാരനല്ലൂരില്‍ നടന്ന യോഗക്ഷേമം യോഗത്തിലും ഇ എം എസ് പങ്കെടുത്തതിനെപ്പറ്റി വള്ളിക്കുന്നു പറയുന്നുണ്ട്. ഇപ്രകാരം:
സമ്മേളനത്തില്‍ വെറും കാഴ്ചക്കാരനും കേള്‍വിക്കാരനുമായിരുന്നു കുഞ്ചു. 
സഖാക്കള്‍ വിഷമിക്കാതിരിക്കാന്‍ ഇത്രകൂടി വള്ളിക്കുന്നു കൂട്ടിച്ചേര്‍ക്കുന്നു.
തികച്ചും ഗൌരത്തോടെയാണ് പക്ഷേ എല്ലാം ഉള്‍ക്കൊണ്ടത്.
ഇങ്ങനെയിങ്ങനെയാണ് മഹാന്മാര്‍ ഉണ്ടാവുന്നത്. ആളോഹരി ഭാഗം വേണമെന്നു പറഞ്ഞു, മഹാന്‍. ഇതിലും ഭേദം പായയില്‍ മുള്ളുന്ന കുഞ്ചു രാവിലെ സ്വയം പായയും മടക്കി കുളങ്ങരയ്ക്കു പോവുന്നതു ചൂണ്ടിക്കാട്ടി മഹത്വം ദര്‍ശിക്കുകയായിരുന്നു. പതിന്നാലാം വയസ്സില്‍ ഒരക്ഷരം മിണ്ടാതെ  പങ്കെടുത്ത യോഗത്തില്‍ കുഞ്ചു സ്വീകരിച്ച നിലപാടുകളുടെ വിപ്ലവവും ധീരോദാത്തതയും വര്‍ണ്ണിക്കുകയാണ് ചിന്ത പബ്ലിഷേഴ്സ് ഇ എം എസിനെക്കുറിച്ചു പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഒരു ഡോക്റ്റര്‍ ജി. രാമകൃഷ്ണ. ഐ വി ദാസാണ് എഡിറ്റര്‍. ഇ എം എസിന്റെ കുറിപ്പുണ്ട് തുടക്കത്തില്‍. ചുരുക്കത്തില്‍ ഔദ്യോഗികമായ പുസ്തകം. ഇങ്ങനെ എഴുതാനും പ്രസിദ്ധീകരിക്കാനുമൊക്കെ വേണം തൊലിക്കട്ടി. ചില്ലറയൊന്നും പോര. വെറുതേയാണോ സി പി എം ബ്ലോഗെര്‍മാര്‍ക്ക് തൊലിക്കട്ടി. തലമുറയായി ആളോഹരി പകര്‍ന്നുകിട്ടിയത് ചില്ലറക്കാരില്‍നിന്നല്ലല്ലോ. 
പിന്നീടു ചേര്‍ത്തത്
എന്റെ ബ്രാഹ്മണ സമുദായത്തോടുള്ള കൂറിനെപ്പറ്റി വിമര്‍ശനപരമായി പറയുന്നവര്‍ ഒരു കാര്യം മറക്കുന്നു. ബ്രാഹ്മണസമുദായത്തെ ബാധിച്ച അപചയങ്ങള്‍ക്കെതിരെ പത്തുവയസ്സുള്ളപ്പോള്‍തൊട്ട് ഞാന്‍ പോരാടിയിട്ടുണ്ട്. (സഞ്ചിക, 42, പേജ് 296)

1 comment: