Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

22 Jul 2010

മലയാളം ബ്രിട്ടാനിക്കാതട്ടിപ്പും ഉപഭോക്തൃകോടതി വിധിയും

മലയാളം ബ്രിട്ടാനിക്ക എന്ന പുസ്തകത്തിനെതിരെ കോഴിക്കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ആറു വര്‍ഷമായി ഇഴഞ്ഞുവന്ന കേസ് ഒടുക്കം വിധിയായി. വളരെ രസകരമാണ് ഉത്തരവ്. പരാതിക്കാരന് പുസ്തകത്തിന്റെ വില, ആയിരം രൂപ നഷ്ടപരിഹാരം, അഞ്ഞൂറു രൂപ കോടതിച്ചെലവ് എന്നിവ നല്കാന്‍ ഡി സി ബുക്സിനോടു നിര്‍ദ്ദേശിക്കുന്ന ഈ ഉത്തരവ് പരാതിക്കാരന്റെ ആവശ്യം ഭാഗികമായി അംഗീകരിക്കുന്നുവത്രെ.
കേസിലെ എതിര്‍കക്ഷികളില്‍ ഒരാളായ ഡി സി ബുക്സിനെ മാത്രമാണ് വിധി പരാമര്‍ശിക്കുന്നതു പോലും. ബാക്കിയുള്ള എതിര്‍കക്ഷികള്‍ക്കുനേരെ ഫോറം അങ്ങു കണ്ണടച്ചു കളഞ്ഞു!  മലയാളം ബ്രിട്ടാനിക്ക എന്ന പൊട്ടച്ചരക്കിന്റെ എഡിറ്ററായി പുസ്തകത്തില്‍ കാണുന്ന തിയോഡോര്‍ പാപ്പസ് എന്നയാളെപ്പറ്റി ഓര്‍ഡറില്‍ പരാമര്‍ശമേയില്ല. 
ഇത്തരം ഫോറങ്ങളില്‍ അത്യാവശ്യം വിദ്യാഭ്യാസം നേടാത്തവരെ രാഷ്ട്രീയസ്വാധീനത്തിനും മറ്റും മേല്‍ ഇരുത്തിയാല്‍ എന്തുണ്ടാവുമെന്ന് ഈ വിധി വ്യക്തമായി കാണിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യജ്ഞാനം ഇല്ലാത്ത ഒരു വ്യക്തിയാണ് ഈ ജഡ്ജ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് വായിച്ചുതുടങ്ങുമ്പോഴേ അറിയാം. Cross reference എന്നു കേട്ടിട്ടില്ലാത്ത ആള്‍ gross reference എന്ന് രണ്ടു തവണ ആവര്‍ത്തിക്കുന്നത് രണ്ടാമത്തെ പേജിന്റെ ഏതാണ്ട് തുടക്കത്തിലേ കാണാം. "updated dictionary of National Biography of Oxford University contended mistakes:" എന്നൊക്കെ എഴുതാന്‍ ചില്ലറ വിവരക്കേടൊന്നും പോരാ. Content (ഉള്ളടക്കം) noun എങ്കില്‍ verb contend എന്നായിരിക്കണം വിചാരം! Oxford Universityയുടെ ദേശീയ ജീവചരിത്രത്തിന്റെ ഡിക്ഷനറി! Oxford Dictionary of National Biography എന്നതാണ് സാധനം. 
മലയാളം ബ്രിട്ടാനിക്ക എന്ന പേരില്‍ പരസ്യംചെയ്ത  തട്ടിപ്പു പുസ്തകം എങ്ങനെയൊക്കെ ആളെപ്പറ്റിക്കുന്നു എന്നു വെളിപ്പെടുത്താന്‍ വിപുലമായ ഉദാഹരണങ്ങളും വസ്തുതകളും നിരത്തുന്നതായിരുന്ന പരാതി. ഏതാനും കാര്യങ്ങള്‍ ഇവിടെ പറയാം.
1.മലയാളം ബ്രിട്ടാനിക്ക ഇറക്കുന്നു എന്നു വ്യാപകമായി പ്രചാരണം നടത്തിയ പ്രസാധകര്‍ അവസാനം പ്രസിദ്ധീകരിച്ചത് മലയാളം എന്‍സൈക്ലോപീഡിയ, ഡെസ്ക് റെഫറന്‍സ് എന്നു പേരുള്ള ഒരു പുസ്തകമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഉള്ളടക്കം കേരളത്തിലെ വായനക്കാര്‍ക്ക് അനുയോജ്യമായി adapt ചെയ്തു പ്രസിദ്ധീകരിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഇറക്കിയതാവട്ടെ Britannica Concise Encyclopedia എന്ന ഒരു ഒറ്റ വാല്യം പുസ്തകത്തിന്റെ തര്‍ജ്ജമയും. തര്‍ജ്ജമ എന്നു പറഞ്ഞാല്‍ എന്തു തരമാണെന്ന് ഇവിടെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ നോക്കിയാല്‍ മനസ്സിലാവും.
2. പുസ്തകം നിറയെ അസംബന്ധവും വിവരക്കേടുമാണ്. ആറു കിലോമീറ്റര്‍ നീളമുള്ള പാമ്പിനെയൊക്കെക്കാണാം പുസ്തകത്തില്‍. ഇത്തരം വിവരക്കേടുകളുടെ ഡസന്‍ കണക്ക് ഉദാഹരണങ്ങള്‍ നിരത്തിയിരുന്നു.
3. പുസ്തകത്തിന്റെ പ്രസാധകക്കുറിപ്പ് നുണകളുടെ ഒരു കൂമ്പാരമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഉള്ളടക്കം ലോകത്താദ്യമായി മലയാളത്തിലാണ് പരിഭാഷ ചെയ്യപ്പെടുന്നതെന്ന കാര്യത്തില്‍ ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് രവി ഡി സി അവിടെ തട്ടിവിട്ടിരിക്കുന്നു. അതുമാത്രമല്ല, പുസ്തകത്തിലെ entries ന്റെ എണ്ണത്തെക്കുറിച്ചും അതില്‍ നുണ പറയുന്നു.
4. ക്രോസ് റെഫെറെന്‍സുകള്‍ മിക്കതും വ്യാജമാണ്. ഒന്നാം പേജില്‍ ഇരുപതിലധികം വരുന്ന ക്രോസ് റെഫറന്‍സുകള്‍ മുക്കാലും വ്യാജമാണ്.  ഇതിലും മോശമാണ് തുടര്‍ന്നങ്ങോട്ട്.
5. ഒരേ ലേഖനം രണ്ടു പേരില്‍ ആവര്‍ത്തിക്കുന്നു എത്രയോ ഇടത്ത്.  ഉദാഹരണത്തിന് നാരകം എന്ന  പേരിലും സാത്തുക്കുടി എന്ന പേരിലും ലേഖനങ്ങളുണ്ട്. രണ്ടിന്റെയും ഉള്ളടക്കം ഒന്നുതന്നെ. പക്ഷേ രണ്ടു മണ്ടന്‍മാര്‍ വെവ്വേറെ പരിഭാഷ ചെയ്തതിനാല്‍ ഇത്തരം ആവര്‍ത്തനങ്ങളില്‍ പരിഹാസ്യമായ വൈരുദ്ധ്യമുണ്ട്. സുഹൃത്സഭ, സൊസൈറ്റി ഓഫ് ഫ്രണ്ട്സ് എന്നീ പേരുകളില്‍ ഒരേ ഉള്ളടക്കം ആവര്‍ത്തിക്കുന്നു. പക്ഷേ രണ്ടിലുമുള്ള വൈരുദ്ധ്യം നോക്കൂ.
ദൈവമെന്ന വാക്ക് കേട്ടാലുടനെ അവര്‍ക്ക് വിറയലുണ്ടായി എന്നു പറഞ്ഞുകൊണ്ട് ഒരു ജഡ്ജിയാണ് ഈ പേരു നല്കിയത് (പുറം 2309)
ദൈവവചനംവിറയലോടെ ശ്രവിക്കുവാന്‍ ഇവരോട് കല്പിച്ച ഒരു ന്യായാധിപന്‍ ഇവര്‍ക്ക് പേരു നല്കിയ വര്‍ഷം (പുറം 2264)
ഇങ്ങനെ പരിഹാസ്യമായ വൈരുദ്ധ്യങ്ങളോടെ രണ്ടുപേരില്‍ ആവര്‍ത്തിക്കുന്ന എന്‍ട്രികള്‍ ഡസന്‍ കണക്കാണ്.

ഇതും ഇതിലപ്പുറവും ഉദാഹരണങ്ങള്‍ നിരത്തി ഈ പുസ്തകം റെഫെറന്‍സിനോ മറ്റെന്തിനെങ്കിലുമോ ഉതകില്ല എന്നു ചൂണ്ടിക്കാണിച്ച പരാതി വായിച്ചുനോക്കുക പോലും ചെയ്യാതെയാവണം വിധി എഴുതിയത്. വായിച്ചാലും മനസ്സിലായെങ്കിലല്ലേ. തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍ അതു വ്യക്തമാക്കും.
2008-ല്‍ സമാനമായ ഒരു കേസില്‍ സംസ്ഥാന ഉപഭോക്തൃകോടതിയുടെ ഒരു വിധിയുണ്ടത്രെ. പുസ്തകത്തില്‍ ചൂണ്ടിക്കാണിച്ച തെറ്റുകള്‍ പ്രസാധനം നിറുത്തിവെയ്ക്കാന്‍ ഉത്തരവിടാന്‍ മാത്രം ഗൌരവമുള്ളതല്ലെന്ന്. അതും ഇതുമായി എന്തു ബന്ധം? ആ പുസ്തകത്തില്‍ അങ്ങനെയുള്ള തെറ്റുകളേയുള്ളൂ എന്നു സംസ്ഥാന ഫോറം വിധിച്ചാല്‍ എല്ലാ പുസ്തകത്തിലും അത്തരം തെറ്റുകളേ ഉണ്ടാവൂ എന്നുണ്ടോ? എന്നാല്‍ ഇങ്ങനെയൊരു വിധിയുടെ പകര്‍പ്പ് എതിര്‍ കക്ഷികള്‍ ഹാജരാക്കിയതായി പരാതിക്കാരനോ പരാതിക്കാരന്റെ വക്കീലോ അറിഞ്ഞിട്ടില്ല. exhibit ആയി അങ്ങനെയൊന്നും ലിസ്റ്റ് ചെയ്തിട്ടുമില്ല.
എന്നാല്‍ ഈ വിധി അവിടെയൊന്നും നില്ക്കുന്നില്ല. ഇതു നോക്കൂ.
The opposite parties have later on corrected the mistake in erratum of 300 pages.
We equally appreciate the effort taken by the opposite party for rectifying the mistakes and publishing the erratum.
എതിര്‍കക്ഷി മലയാളം ബ്രിട്ടാനിക്കയിലെ തെറ്റുകള്‍ അടങ്ങുന്ന ഒരു erratum 300 പേജുള്ള പുസ്തകമായി പ്രസിദ്ധീകരിച്ചത്രെ. ഇങ്ങനെയൊരു കാര്യം ഡി സി ബുക്സ് ചെയ്തതായി അവര്‍ തന്നെ പറഞ്ഞിട്ടില്ല. പിന്നെ വിധി എഴുതിയ ഫോറം അംഗത്തിന് ഇതെവിടെന്നു കിട്ടി? 
കാര്യമിത്രയേയുള്ളൂ. ഡി സി ബുക്സ് അവരുടെ കൌണ്ടര്‍ അഫിഡവിറ്റില്‍ Oxford Dictionary of National Biography (DNB) യിലെ ആദ്യ എഡിഷനിലെ തെറ്റുകളെപ്പറ്റിയും അതിനു പിന്നീട് പ്രസാധകരിറക്കിയ 300 പേജുള്ള erratum ത്തെപ്പറ്റിയും പറഞ്ഞിരുന്നു, തങ്ങളുടെ തെറ്റുകളെ ന്യായീകരിക്കാനായി.  അഞ്ചുകൊല്ലം മുന്‍പ് പുതിയ എഡിഷനിറങ്ങിയപ്പോള്‍ വന്ന വാര്‍ത്തയില്‍ നൂറ്റിപ്പത്തുകൊല്ലം മുമ്പിറങ്ങിയ DNBയുടെ ആദ്യ എഡിഷനിലെ  തെറ്റുകളെപ്പറ്റിയും അതിനുണ്ടായ 300 പേജ് ഇറാറ്റത്തെപ്പറ്റിയും പരാമര്‍ശിക്കുന്നു. വാര്‍ത്ത ഇവിടെക്കാണാം. DNBയുടെ ഇറാറ്റത്തെപ്പറ്റി വിധിയിലും പറയുന്നുണ്ട്. എന്നാല്‍ ഫോറം ആ erratum ഡി സി ബുക്സ് മലയാളം ബ്രിട്ടാനിക്കക്ക് ഇറക്കിയ erratum ആയിക്കൂടി വിചാരിച്ചുപോയി! ഇല്ലാത്ത ഒരു erratum പ്രസിദ്ധീകരിച്ചു എന്നു പറഞ്ഞ് ഡി സി ബുക്സിനെ ശ്ലാഘിക്കാനും അവര്‍ മറന്നില്ല.
 ഒരു വകയ്ക്കും കൊള്ളാത്ത ചവറ് മൂന്നു വാല്യത്തിലിറക്കി രണ്ടായിരത്തിനടുത്തു രൂപയും വാങ്ങി പത്തിരുപത്തയ്യായിരം പേരുടെ പിടലിക്ക് കെട്ടിവെച്ച മിടുക്കിന് പ്രസാധകര്‍ എന്തായാലും പ്രശംസ അര്‍ഹിക്കുന്നുണ്ട്.
വിധി പൂര്‍ണ്ണരൂപത്തില്‍ താഴെക്കാണാം.