Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

27 Jun 2010

ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതിനെപ്പറ്റി ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പുസ്തകം ചിലയിടങ്ങളിലെങ്കിലും അവിശ്വസനീയമായ തുറന്നുപറച്ചിലാണ്. ഉദാഹരണത്തിന് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടിനെക്കുറിച്ചു പറയുന്നിടത്ത്. അന്ന് പാര്‍ട്ടിയെടുത്ത നിലപാടിനെ ഇ എം എസ് പാടേ തള്ളിക്കളയുന്നു. ദേശീയ സമരത്തെ ഒറ്റുകൊടുത്തു എന്ന് പറയുന്നില്ലെങ്കിലും ചെയ്തതെന്താണെന്നു പറയുന്നതിലൂടെ ഒറ്റുകൊടുത്തത് എങ്ങനെ എന്നു വായിക്കുന്നവര്‍ക്കാര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.1941 ജൂണ്‍ 22-ന് നാത്സി ജര്‍മ്മനിയും സംഘവും സോവിയറ്റ് യൂനിയനെ ആക്രമിച്ച കാലം മുതലൊന്നും കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ ഭാഗം ചേരുകയും യുദ്ധത്തെ ജനകീയ യുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തില്ല. ആറുമാസം കഴിഞ്ഞ് 1941 ഡിസംബറിലാണ് ഈ നിലപാടു മാറ്റം വന്നതെന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. രണ്ടു വിഷമകരമായ മാര്‍ഗ്ഗങ്ങളാണ് അന്നു പാര്‍ട്ടിയുടെ മുന്‍പിലുണ്ടായിരുന്നത്രെ.
ഒന്നുകില്‍ സാര്‍വദേശീയ ഫാസിസ്റ്റ് വിരുദ്ധസഖ്യത്തെ അവഗണിച്ച്, അതിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുപോലും ദേശീയശത്രുവിനെതിരായുള്ള സമരം തുടര്‍ന്നുകൊണ്ടുപോവുക; അല്ലെങ്കില്‍ ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ ജനങ്ങളില്‍നിന്നെല്ലാം ഒറ്റപ്പെടുക. ആറു മാസത്തോളം ഇതില്‍ ആദ്യത്തെ വഴി പിന്തുടര്‍ന്ന പാര്‍ട്ടി നേതൃത്വം 1941 ഡിസംബറില്‍ രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു.
ഇങ്ങനെ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാന്‍ പ്രേരണയായത് രാജസ്ഥാനിലെ ദിയോളിക്യാമ്പ് ജയിലുകളില്‍ കിടന്നിരുന്ന സഖാക്കള്‍ തയ്യാറാക്കിയ ദിയോളിരേഖകളും ബോംബെയിലെ പാര്‍ട്ടി രഹസ്യകേന്ദ്രത്തിലെ സഖാക്കളുടെ നിലപാടും പിന്നെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു ലഭിച്ച ഒരു കത്തുമാണെന്ന് നമ്പൂതിരിപ്പാട് പറയുന്നു.
'ജാപ്പനീസ് യുദ്ധഭ്രാന്തന്മാരുമായി ഒത്തുചേരുന്ന' സുഭാഷ് ബോസിന്റെ നേതൃത്വത്തിനും 'സ്വാതന്ത്ര്യം എന്ന ദേശീയാവശ്യം അംഗീകരിപ്പിക്കുന്നതിന് ബ്രിട്ടനെ നിര്‍ബന്ധിപ്പിക്കാന്‍' (അംഗീകരിക്കാന്‍ ബ്രിട്ടനെ നിര്‍ബന്ധിക്കുന്നതിന് എന്നാവണം ഉദ്ദേശിക്കുന്നത്) ബഹുജനസമരം ആരംഭിച്ച ഗാന്ധി, പാട്ടേല്‍ നേതൃത്വത്തിനും എതിരായിട്ടായിരുന്നു ജനകീയ യുദ്ധം എന്ന മുദ്രാവാക്യം പാര്‍ട്ടി ഉയര്‍ത്തിയത്. ഗവണ്‍മെന്റിന്റെ യുദ്ധസന്നാഹങ്ങളെക്കുറിച്ചുള്ള മൌലിക വിമര്‍ശനം അതിലുണ്ടായിരുന്നത്രെ. ജനങ്ങളുടെ ദേശാഭിമാന ബോധം ബ്രിട്ടീഷു സര്‍ക്കാര്‍ ഉയര്‍ത്തിയില്ല എന്നൊക്കെയാണ് ആ വിമര്‍ശനം. അതല്ലേ ബ്രിട്ടീഷു സര്‍ക്കാരിന്റെ പരിപാടി. ഇന്ത്യയിലെ ജനങ്ങളുടെ ദേശാഭിമാനബോധം ഉയര്‍ത്തിയിട്ട് അവരെക്കൊണ്ടു യുദ്ധത്തെ പിന്തുണപ്പിക്കുക!
ബ്രിട്ടീഷു സര്‍ക്കാര്‍ ദേശീയ സമരത്തോടെടുത്ത നിലപാട് 'അഹങ്കാരപൂരിതമായ ഇന്ത്യാവിരുദ്ധ നിലപാടാ'യിരുന്നു എന്നും നമ്പൂതിരിപ്പാട് പറയുന്നു.
ദേശീയ നേതാക്കളാവശ്യപ്പെട്ടതുപോലെ യുദ്ധാവസാനം ഇന്ത്യ സ്വതന്ത്രമാകുമെന്നു പറയാനോ, അതിന്റെ മുന്നോടിയായി ഒരു ദേശീയഗവണ്‍മെന്റ് രൂപീകരിക്കാനോ, അങ്ങനെ ജനങ്ങളെയാകെ യുദ്ധത്തിനനുകൂലമായി അണിനിരത്താനോ അവര്‍ തയ്യാറായില്ല. അതിനു പകരം പ്രധാനമന്ത്രി ചര്‍ച്ചില്‍ ചെയ്തത് അത്തരം ആവശ്യങ്ങളെയെല്ലാം ഔദ്ധത്യപൂര്‍വ്വം നിരാകരിക്കുകയാണ്, ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനെതിരായ അടിച്ചമര്‍ത്തല്‍ നടപടികള്‍ ശക്തിപ്പെടുത്തുകയാണ്.
ഈ ഉദ്ധരണിയില്‍നിന്ന് വ്യക്തമാവുന്ന ചില കാര്യങ്ങള്‍.
1.ദേശീയ നേതാക്കള്‍  സോവിയറ്റ് യൂനിയന് എതിരല്ല. എന്നു മാത്രമല്ല, ഒരു ദേശീയ ഗവണ്‍മെന്റ് രൂപീകരിച്ച് ജനങ്ങളെയാകെ യുദ്ധത്തിന് അനുകൂലമായി അണിനിരത്താനാണ് അവര്‍ ആവശ്യപ്പെട്ടത്.
2. എന്നാല്‍ ഇതെല്ലാം ബ്രിട്ടീഷ് ഗവണ്‍മെന്റ് അഹങ്കാരത്തോടെ തള്ളിക്കളഞ്ഞു.

തുടര്‍ന്നു പറയുന്നു,
അതുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തെ ജനകീയ യുദ്ധമാക്കി മാറ്റുന്ന പ്രവര്‍ത്തനത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഈ നയത്തിനെതിരായ സമരംകൂടി ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടായിരുന്നു.
എന്നാല്‍ അങ്ങനെയെന്തെങ്കിലും സമരം നടത്തിയതായി നമ്പൂതിരിപ്പാട് പറയുന്നില്ല.
ഇക്കാലത്ത് യുദ്ധത്തില്‍ ബ്രിട്ടന് സോപാധികമായ പിന്തുണ നല്കാന്‍ അവസരം വന്ന കോണ്‍ഗ്രസ് നേതൃത്വം' 'ബ്രിട്ടീഷ് അധികാരികളുമായി മാത്രമല്ല അമേരിക്ക, ചൈന എന്നിവിടങ്ങളിലെ സുഹൃദ്ശക്തികളുമായും ചര്‍ച്ചകളിലേര്‍പ്പെട്ടു'. 'ജര്‍മനിയെയും ജപ്പാനെയും നിലംപരിശാക്കാന്‍ സോവിയറ്റ് യൂണിയനും ചൈനയ്ക്കും കരുത്തുനല്കുമെന്നതായിരുന്നു ആ നിലപാടിന്റെ അടിസ്ഥാനം' എന്നും നമ്പൂതിരിപ്പാട് പറയുന്നു. (അമേരിക്ക, ചൈന എന്നൊന്നും കേട്ടു ഞെട്ടേണ്ട. ജനകീയയുദ്ധം എന്ന അക്കാലത്തെ പ്രബന്ധത്തില്‍ നമ്പൂതിരിപ്പാട് ഭാവിയുടെ പ്രതീക്ഷയായി എടുത്തുപറയുന്ന ഒരാളാണ് ചിയാങ് കൈഷേക്.)
ദേശീയനേതാക്കള്‍‌ ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ എന്തുചെയ്തു?
കോണ്‍ഗ്രസ് നേതൃത്വം ക്വിറ്റിന്ത്യാസമരത്തിനു മുന്നോടിയായി ചര്‍ചകള്‍ നടത്തവെ, കമ്യൂണിസ്റ്റ് പാര്‍ടിയും ചര്‍ചകളിലേര്‍പെട്ടുകൊണ്ടിരിക്കയായിരുന്നു- നിരോധനം പിന്‍വലിപ്പിക്കാനും തടവുകാരെ വിട്ടയക്കാനും സഖാക്കള്‍ക്കെതിരെയുള്ള വാറണ്ടുകള്‍ പിന്‍വലിപ്പിക്കാനുമുള്ള ചര്‍ചകള്‍. [ഇ എം എസ് നമ്പൂതിരിപ്പാടിനും വാറണ്ടും തലയ്ക്കുമേല്‍ (10000 രൂപ എന്നു പറയുന്നു) ഇനാമും ഉണ്ടായിരുന്നു.] ഭാഗികമായി അവ അംഗീകരിക്കപ്പെട്ടു. അങ്ങനെയാണ് ബോംബെയില്‍ പാര്‍ട്ടിയുടെ കേന്ദ്രഓഫീസും കോഴിക്കോട്ട് സംസ്ഥാന ഓഫീസും ആരംഭിച്ചതും വാരികകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയതും. ഈ പശ്ചാത്തലത്തിലാണ് മുന്‍ അധ്യായത്തില്‍ പറഞ്ഞതുപോലെ ഞാന്‍ ഒളിവില്‍നിന്ന് പുറത്തുവന്നത്. ഞാന്‍ നേരെ പോയത് ബോംബെയിലെക്കാണ്. ക്വിറ്റ് ഇന്ത്യാ സമരകാഹളം മുഴക്കിയ എ ഐ സി സിയുടെ നിര്‍ണായക സമ്മേളനത്തിന്റെ സമയത്ത് ഞാനവിടെയെത്തി.


ഇതു വായിച്ച് ഇ എം എസ് സമ്മേളനത്തിനുകൂടി എന്നൊന്നും ധരിക്കരുത്. നമ്പൂതിരിപ്പാട് അവിടെ ഒരു തമാശകൂടി പറയുന്നുണ്ട്. മൂന്ന് പഴയ ഇടതുപക്ഷ സുഹൃത്തുക്കള്‍ ബോംബെ ഓഫീസില്‍ വന്ന് അദ്ദേഹത്തെ കണ്ട കാര്യം. അവര്‍ വന്നത് ക്വിറ്റ് ഇന്ത്യാ സമരത്തിനു പിന്തുണ തേടാന്‍. 'നിങ്ങളുടെ ഒളിവു ജീവിതം ഞങ്ങള്‍ക്കൊരു മുതല്‍ക്കൂട്ടാവും," അവര്‍ പറഞ്ഞു. നമ്പൂതിരിപ്പാടിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ഏറ്റവും ഐറണി നിറഞ്ഞ സന്ദര്‍ഭം ഇതാവണം.  അവരെ നിരാശരാക്കി തിരിച്ചയയ്ക്കുകയല്ലാതെ നമ്പൂതിരിപ്പാടിനു വഴിയില്ലല്ലോ.
നോക്കണം, കോണ്‍ഗ്രസ്സ് ഒരു ആഗോളവീക്ഷണത്തോടെ യുദ്ധത്തെ സോപാധികമായി പിന്തുണയ്ക്കുന്നതിനെപ്പറ്റി വിദേശശക്തികളോടുപോലും ചര്‍ച്ച ചെയ്യുമ്പോള്‍ നമ്മുടെ കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാരോട് സ്വന്തം കാര്യത്തിനു വിലപേശുകയായിരുന്നു. ജയില്‍ മോചനത്തെപ്പറ്റി, വാറണ്ടു പിന്‍വലിക്കുന്നതിനെപ്പറ്റി, നിരോധനം നീക്കുന്നതിനെപ്പറ്റി ഒക്കെ. ഈ ചര്‍ച്ച നടക്കുന്നത് കോണ്‍ഗ്രസ്സുകാരെപ്പോലെ സോപാധിക പിന്തുണ നല്കാമെന്ന വാഗ്ദാനത്തിനുമേലല്ലല്ലോ. ദേശീയതാത്പര്യങ്ങളെ തള്ളിക്കളഞ്ഞ് സോവിയറ്റ് യൂനിയന്റെ താത്പര്യമായിരുന്നു അവരുടെ മുന്‍പില്‍.  അതും ബ്രിട്ടീഷുകാരുടെ താത്പര്യവും യോജിപ്പിലെത്തിയപ്പോള്‍ കിട്ടാവുന്നത് നേടുക എന്ന നിലയ്ക്കുള്ള ചര്‍ച്ച.
വെറുതെ ഓഫീസുണ്ടാക്കുകയും വാരിക തുടങ്ങുകയുമല്ല ഉണ്ടായത്. ആദ്യമായി ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെളിവില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം കിട്ടി. അതുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമവിരുദ്ധമായിരുന്നു. ഇങ്ങനെ ദേശതാത്പര്യത്തെ വഞ്ചിച്ച് നിയമവിധേയമായശേഷം ഇവര്‍ എന്തു ചെയ്തു?
ഒരു വര്‍ഷം തികയുംമുമ്പേ അവര്‍ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സുകൂടി. കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാനസമ്മേളനത്തിലോ കോണ്‍ഗ്രസ്സിലോ ഗൌരവമുള്ള ഒരു ചര്‍ച്ചയും നടന്നില്ലെന്ന് ഇ എം എസ് പറയുന്നു. നേരത്തേ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുക മാത്രമായിരുന്നു ഏര്‍പ്പാട്. പിന്നെ പാട്ടും കളിയും. അല്ലെങ്കിലെന്തു ചര്‍ച്ചചെയ്യാന്‍. ഒറ്റിക്കൊടുത്ത് നേടിയ അംഗീകാരം ആഘോഷിക്കുന്ന ഈ സമ്മേളനത്തില്‍ എന്ത് ചര്‍ച്ചചെയ്യാന്‍?
അതുകൊണ്ട് സമ്മേളനങ്ങളും പാര്‍ട്ടി കോണ്‍ഗ്രസും നയത്തിന്റെ ശരിയെക്കുറിച്ചല്ല, നേതൃത്വം അംഗീകരിച്ച നയം നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. റിപ്പോര്‍ട്, പ്രസംഗങ്ങള്‍, പൊതുസമ്മേളനം, കലാപരിപാടികള്‍, (പാട്ട്, നൃത്തം, നാടകം,  നാടന്‍കലാരൂപങ്ങള്‍, എന്നിവയെല്ലാം വിദഗ്ധമായി ആസൂത്രണം ചെയ്യപ്പെട്ടിരുന്നു) എല്ലാം തന്നെ വഴിതെറ്റിയ ദേശാഭിമാനികളുടെ ഏജന്റുമാര്‍ക്കെതിരെ പ്രയോഗിക്കേണ്ട ആയുധങ്ങളായി പരിണമിച്ചു. ഇതിന്റെയെല്ലാം ഫലമായി പാര്‍ടിയുടെ രാഷ്ട്രീയശത്രുക്കളെ ആക്രമിച്ചു തോല്‍പ്പിക്കാമെന്ന് അത്മവിശ്വാസം പതിനായിരക്കണക്കിന് അനുഭാവികളിലും ആയിരക്കണക്കിന് പ്രവര്‍ത്തകരിലും വേരുറച്ചു. 
ആരാണ് പാര്‍ട്ടിയുടെ ശത്രുക്കള്‍? എന്തായാലും ബ്രിട്ടീഷ് സാമ്രാജ്യമല്ല. ബ്രിട്ടീഷ് സാമ്രാജ്യത്തെ പിന്തുണയ്ക്കുന്ന  'ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗ്ഗവു'മല്ല. പിന്നെയാര്? ക്വിറ്റ് ഇന്ത്യാ സമരത്തിലേര്‍പ്പെട്ടിരുന്ന സ്വാതന്ത്ര്യസമരക്കാര്‍, അല്ലാതാര്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭകാരികളെ അന്നു കമ്യൂണിസ്റ്റുകാര്‍ പൊലീസിനും ഭരണകൂടത്തിനും ഒറ്റുകൊടുത്തിരുന്നു എന്നു പറയുന്നതില്‍ എന്തെങ്കിലും സംശയിക്കാനുണ്ടോ?  
'തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയുടെ കാഴ്ചപ്പാടില്‍നിന്നുതന്നെ ഇത് തികച്ചും വികലമായ ധാരണയായിരുന്നു എന്ന് ഇന്ന് വ്യക്തമായിട്ടുണ്ട്', എന്നാണ് അന്നത്തെ പിഴച്ച നിലപാടുകളെപ്പറ്റി ഇ എം എസ് തന്നെ പറയുന്നത്.

ഇത്രയും വികലമായ രാഷ്ട്രീയധാരണയും കമ്യൂണിസ്റ്റേതര സംഘടനാശൈലിയുമുള്ള പാര്‍ട്ടി ക്വിറ്റ് ഇന്ത്യാ സമരകാലത്തെ നിശിതമായ ആക്രമണങ്ങളെ അതിജീവിക്കുക മാത്രമല്ല പില്‍ക്കാലത്ത് ഇത്രയും വേഗതയില്‍ വളരുകകൂടി ചെയ്തതെങ്ങനെയെന്ന് ആരും അത്ഭുതപ്പെട്ടേക്കാം.
അതു പുരോഗമനകാരികളായ ആളുകള്‍ക്ക് സോവിയറ്റ് യൂനിയനോടുള്ള താത്പര്യം കൊണ്ടാണെന്നാണ് ഇ എം എസ് നല്കുന്ന ഉത്തരം.
ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ സോവിയറ്റ് യൂനിയനെ ദുര്‍ബലപ്പെടുത്തുന്ന യാതൊന്നും ചെയ്തുകൂടെന്ന ഒറ്റയുക്തികൊണ്ടാണ് എല്ലാവരും അടങ്ങിയിരുത്. അതുകൊണ്ടാണ് യുദ്ധാനന്തര കാലഘട്ടത്തില്‍ ഉള്‍പാര്‍ട്ടി സമരത്തിന്റെ ഒരു പുതിയ ഘട്ടമെന്ന രീതിയില്‍, തങ്ങളുടെ വികാര-വിചാരങ്ങളെല്ലാം ഒതുക്കിക്കഴിഞ്ഞവര്‍ തുറന്ന സമരമാരംഭിച്ചത്. 
ഇങ്ങനെ തുറന്ന സമരമാരംഭിച്ച കൂട്ടത്തില്‍ താനില്ലായിരുന്നു എന്നും ഇ എം എസ് വ്യക്തമാക്കുന്നുണ്ട്. താനും കേരള ഘടകവും പി സി ജോഷിയുടെ വിശ്വസ്ത പിന്തുണക്കാരായിരുന്നു.
നയമാറ്റം കുറിക്കുന്ന 1946-ലെ കേന്ദ്രകമ്മിറ്റി പ്രമേയത്തിനും 1948 ലെ കല്‍ക്കത്താ കോണ്‍ഗ്രസിലെ മൌലികമായ തെറ്റുതിരുത്തലിനും പിന്നില്‍ രണദിവെയായിരുന്നു എന്നും മറുവശത്ത് പി സി ജോഷിയായിരുന്നു എന്നും ഇദ്ദേഹം പറയുന്നു. കുപ്രസിദ്ധമായ കല്‍ക്കത്താ തീസിനെപ്പറ്റിയും അന്നത്തെ ഇടതുപക്ഷ പാളിച്ചയെപ്പറ്റിയും രണദിവെയുടെ ഇടതുതീവ്രവാദത്തെപ്പറ്റിയും  ഇ എം എസ് ഈ കൃതിക്കു മുമ്പും പിമ്പും എന്തൊക്കെ അപവദിച്ചിട്ടുണ്ടെന്ന് ഇതു വായിക്കുമ്പോള്‍ ഓര്‍ത്തുപോവുന്നു.
രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സുവരെ ജോഷിയുടെ നയം വിശ്വസ്തതയോടെ നടപ്പാക്കിയ സംസ്ഥാന കമ്മിറ്റിയാണ് ഇവിടെയുണ്ടായിരുന്നതെന്ന് ഇത്തരുണത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്. ആശയപരമായും രാഷ്ട്രീയമായുമുള്ള ഈ ദൌര്‍ബല്യവും സോവിയറ്റ് നാടിനോടുള്ള വൈകാരികമായ അടുപ്പവും പാര്‍ട്ടിയുടെ കേരള ഘടകത്തെ മറ്റു പല ഘടകങ്ങളില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തി.
ഇ എം എസ് തന്റെയും സഖാക്കളുടെയും ദൌര്‍ബല്യം വ്യക്തമാക്കുന്നു.
1987 ല്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുംമുമ്പേ എഴുതിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നിലപാടിനെക്കൂടിയാണ് നമ്പൂതിരിപ്പാട് ഇവിടെ തള്ളിപ്പറയുന്നതെന്നത് ശ്രദ്ധേയമാണ്.
പിശകുകളോടും പാകപ്പിഴകളോടും കൂടിയാണെങ്കിലും മൊത്തത്തില്‍ ശരിയായ ഒരു നയം ക്വിറ്റിന്ത്യാ സമരകാലത്തു പാര്‍ടി അംഗീകരിച്ചു.
(ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം, നാലാംഭാഗം, ആഗസ്റ്റു സമരവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും എന്ന അദ്ധ്യായം കാണുക)
ഇക്കാലത്തിനിടക്ക് നടന്നതും കേരളത്തെ സംബന്ധിച്ചു പ്രാധാന്യമുള്ളതുമായ ഒരു കാര്യത്തെപ്പറ്റി അതായത് കയ്യൂര്‍ സമരത്തിലെ പ്രതികളെ തൂക്കിലേറ്റിയതിനെപ്പറ്റി  ഇ എം എസ് പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാവും. ബ്രിട്ടീഷുകാരുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയും അവരുമായി നല്ല ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്ത കാലത്തെപ്പറ്റി പറയുന്നതിന്റെകൂടെ കയ്യൂര്‍കാര്യം പറയാന്‍ ഇ എം എസ്സിനു മടിയുണ്ട്. അതുകൊണ്ട് ലേശം കാലക്രമം തെറ്റിച്ച് അതിനെ തന്റെ ഒളിവുജീവിതത്തിനിടെ പറഞ്ഞൊപ്പിക്കുന്നു നമ്പൂതിരിപ്പാട്.
കോണ്‍ഗ്രസ്സിന്റെ പ്രതീകാത്മക വ്യക്തിസത്യാഗ്രഹ പരിപാടിയില്‍നിന്നു വ്യത്യസ്തമായി [സാമ്രാജ്യത്വവുമായി ഉറ്റ ചങ്ങാത്തം പുലര്‍ത്തിയ കാലത്തെപ്പറ്റിയാണ് പറയുന്നത്] സാമ്രാജ്യത്വത്തിനെതിരെ മറ്റുതരത്തിലുള്ള പുതിയ പ്രതിരോധ മാര്‍ഗ്ഗങ്ങളും കൈക്കൊള്ളാമെന്ന് ആ കാലഘട്ടം തെളിയിച്ചു. 
ഈ മറ്റു പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്നു പറഞ്ഞാല്‍ പാര്‍ട്ടിക്കത്ത് പ്രസിദ്ധീകരിക്കലും സി പി എസ് യു (ബി ) ചരിത്രം പ്രസിദ്ധീകരിക്കലുമാണ്.
ബ്രിട്ടീഷ് സാമ്രാജ്യവുമായി വിലപേശുന്നതിനെതിരെ ഒരു ബദല്‍ മാര്‍ഗം ആ കാലഘട്ടത്തില്‍ ജനങ്ങള്‍ക്കുമുമ്പാകെ ഉയര്‍ന്നു വന്നു. ബഹുജനസമരങ്ങളിലൂടെ സാമ്രാജ്യത്വത്തിന്റെ വേരറുക്കലായിരുന്നു അത്.
കയ്യൂര്‍ സംഭവം തന്നെ ഏറ്റവും നല്ല ഉദാഹരണം. ഗവണ്‍മെന്റിന്റെ അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ പ്രകടനം നടത്തിയ കയ്യൂരിലെ ജനങ്ങള്‍ പൊലീസുമായേറ്റുമുട്ടി. കല്ലെറിയപ്പെട്ട ഒരു പൊലീസുകാരന്‍ ജീവരക്ഷക്കായി പുഴയിലേക്കു ചാടി; അയാള്‍ മുങ്ങിമരിച്ചു. തുടര്‍ന്നു നടന്ന കേസിന്റെ അന്ത്യത്തില്‍ നാലുസഖാക്കള്‍ക്ക് മരണശിക്ഷ വിധിക്കപ്പെട്ടു. അവര്‍ 1943 മാര്‍ച്ച് 29 ന് രക്തസാക്ഷികളായി.
പാര്‍ട്ടി ഒളിവിലായിരിക്കുന്ന കാലത്തെപ്പറ്റി പറയുമ്പോള്‍ തൂക്കിലേറ്റിയ കാര്യം കൂടി പറഞ്ഞാല്‍ 1943 ല്‍ തങ്ങള്‍ ബ്രിട്ടീഷുകാരുമായി കൂട്ടായിരിക്കുന്ന കാലത്ത് തൂക്കിലേറ്റപ്പെട്ടതിനെപ്പറ്റി പറയുന്ന പൊരുത്തക്കേട് ഒഴിവാക്കാമല്ലോ.
കോണ്‍ഗ്രസ്സിന്റെ വിലപേശലിനെതിരായ ബദല്‍! വിലപേശാതെ സ്വയം പാടേ വിറ്റാണ് ആ ബദല്‍ അവതരിപ്പിച്ചത് എന്ന് ഈ പുസ്തകം തന്നെ വ്യക്തമാക്കുന്നു.
'ഇത്രയും വികലമായ ധാരണ', 'കമ്യൂണിസ്റ്റ് സാര്‍വ്വദേശീയതയ്ക്കു നിരക്കാത്ത നിലപാട്' എന്നൊക്കെ പറയുമ്പോഴും ഇ എം എസ് നമ്പൂതിരിപ്പാട് ഒരു വൈരുധ്യവാദിയാണെന്ന കാര്യം ഓര്‍ക്കണം. വൈരുദ്ധ്യമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഹൃദയം. അതുകൊണ്ട് മേലെ ഞാനുദ്ധരിച്ചതിനോടു നിരക്കാത്ത കാര്യങ്ങളും ഇദ്ദേഹം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. പക്ഷേ അതുകൊണ്ടെന്ത്? അതൊന്നും ഈ പറഞ്ഞതിനെ അപ്രസക്തമാക്കില്ലല്ലോ. 
1987 ല്‍ ആണ് ഈ പുസ്തകം ഇംഗ്ലീഷില്‍ എഴുതപ്പെട്ടതാണെന്നാണ് Google Books ല്‍ കാണുന്ന ഇതിന്റെ പകര്‍പ്പില്‍നിന്നു മനസ്സിലാവുന്നത്. 1987 ല്‍ മലയാളം പരിഭാഷയും വന്നു. ആ എഡിഷനാണ് എനിക്ക് ഒരു ലൈബ്രറിയില്‍നിന്നു കിട്ടിയത്. ഈ പുസ്തകത്തിന് പിന്നീട് പതിപ്പുണ്ടായോ? അതോ പല ഇ എം എസ് കൃതികളും തമസ്കരിക്കപ്പെട്ട കൂട്ടത്തില്‍ ഇതും പെട്ടോ?

25 Jun 2010

പ്രാചീന കേരള ചരിത്രത്തെ പന്തുതട്ടിക്കളിച്ച ഇ എം എസ്

ചരിത്രത്തെപ്പറ്റി പറയുമ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചു പറയുക തൊഴിലാളിവര്‍‌ഗ്ഗത്തിനു മാത്രമാണ് ശരിയായ ചരിത്രം രചിക്കാനാവുക എന്നാണ്.
ചരിത്രത്തെ ശാസ്ത്രമായി വികസിപ്പിച്ചെടുക്കാന്‍ കഴിയുക തൊഴിലാളിവര്‍ഗത്തിനു മാത്രമാണ്. എന്തെന്നാല്‍ സ്വന്തം വര്‍ഗതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചരിത്രവസ്തുതകള്‍ മറച്ചുവയ്ക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരേ ഒരു വര്‍ഗമാണത്. യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നതിനും മുന്‍ വിധികളില്ലാതെ അവയെ വ്യാഖ്യാനിക്കുന്നതിനും, പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടതല്ലെന്നു തോന്നുന്ന അനേകം വസ്തുതകളുടെ സങ്കീര്‍ണമായ ബന്ധത്തെ കൂട്ടിയിണക്കുന്നതിനും, അങ്ങനെ ചരിത്രത്തിലെ സാമൂഹ്യവികാസനിയമങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും തൊഴിലാളിവര്‍ഗത്തിനു മാത്രമേ കഴിയുകയുള്ളൂ. (കേരളം ഇന്നലെ, ഇന്ന്, നാളെ, സഞ്ചിക 65, P 31)
 "ചരിത്രഗവേഷണത്തിലെ വര്‍ഗസമീപനം" എന്നാണ് ഇതിനെ ഇ എം എസ് വിളിക്കുക. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍മാരായി അറിയപ്പെടുന്നവരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പേനയുന്താന്‍ തയ്യാറുള്ളവരുമായ അക്കാഡമിക്കുകള്‍ പോലും ഈ വര്‍ഗസമീപനം ശരിയായി പാലിക്കാത്തതിനാല്‍ ഈ ചരിത്രപുരുഷന്റെ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. (ഇടതുപക്ഷ ചരിത്രകാരന്‍മാരായി അറിയപ്പെടുന്ന രാജന്‍ഗുരുക്കളും രാഘവവാരിയരും ചേര്‍ന്നെഴുതിയ കേരളചരിത്രത്തെപ്പറ്റി നിരൂപിച്ചിട്ട് "ചരിത്രകാരന്‍ പ്രത്യയശാസ്ത്രത്തിന് അതീതരായിരിക്കണ"മെന്ന അവരുടെ വീക്ഷണത്തെ പരിഹസിക്കുന്ന ഇ എം എസ് ഉദാഹരണം. ചരിത്രവും ചരിത്രരചനയും, ചിന്ത, 2009, പുറം 38) ചരിത്രഗവേഷണത്തിലെ വര്‍ഗസമീപനം  ശരിയായി ഉള്‍ക്കൊള്ളുന്നതും അതില്‍ ആധികാരികതയുള്ളതും പിന്നെ ആര്‍ക്കാണ്? തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍ എന്നു സ്വയം വിശേഷിപ്പിച്ച ഇ എം എസ് ആണ് തൊഴിലാളിവര്‍ഗത്തിനുവേണ്ടി ഇതു ചെയ്യുകയെന്നതു പ്രത്യേകം പറയേണ്ടതില്ലല്ലോ.
കേരളചരിത്രത്തെ സംബന്ധിച്ചും ഇന്ത്യാചരിത്രത്തെ സംബന്ധിച്ചും മൌലികമായ പ്രശ്നമെന്ന് ഒരു കാലത്ത് വ്യാപകമായി കരുതിപ്പോന്ന ആര്യദ്രാവിഡ സംസ്കാരങ്ങളുടെ സംഘര്‍ഷം/ബന്ധം എന്ന പ്രശ്നവുമായി ബന്ധപ്പെട്ട് 1948 മുതല്‍ തൊണ്ണൂറുകള്‍വരെയുള്ള കാലത്ത് ഇ എം എസ് എടുത്ത വിവിധനിലപാടുകള്‍ ഒന്നു നോക്കുകയേ വേണ്ടൂ, തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍  ശാസ്ത്രീയചരിത്രം എങ്ങനെ എഴുതിയെന്നറിയാന്‍.
ജീവിതകാലം മുഴുവന്‍ പൊക്കിക്കൊണ്ടുനടന്ന കേരളം മലയാളികളുടെ മാതൃഭൂമി (1948) യില്‍ തുടങ്ങാം. ഈ കൃതിയില്‍ ഈ വിഷയത്തെപ്പറ്റി  ഇ എം എസ് എന്തു പറഞ്ഞു എന്നറിയാന്‍ ഇപ്പോള്‍ ലഭ്യമായ എഡിഷന്‍വെച്ചു സാധിക്കുമെന്നു തോന്നുന്നില്ല. എന്തെന്നാല്‍ ഒരു അദ്ധ്യായം കൂട്ടിച്ചേര്‍ത്തതൊഴിച്ചാല്‍ 1948 ല്‍ പ്രസിദ്ധീകരിച്ച രൂപത്തില്‍ തന്നെയാണ് പുസ്തകം ഇപ്പോഴുമെന്നാണ് വിവിധ മുഖവുരകളില്‍ ഇ എം എസ് പറയുന്നതെങ്കിലും അതു സത്യമാണെന്നു തോന്നുന്നില്ല. ആ പുസ്തകത്തില്‍ എന്തൊക്കെയോ തട്ടിപ്പുകള്‍ (തുറന്നുപറയാത്ത തിരുത്തുകള്‍) നടന്നിട്ടുണ്ടെന്നു വേണം കരുതാന്‍. ഈ പുസ്തകം 1948 ല്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞ് കുറെ മാസങ്ങള്‍ക്കുശേഷം എഴുതിയ മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം (സഞ്ചിക 10, pp 26-52) എന്ന ലേഖനവുമായി ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ താരതമ്യം ചെയ്യുമ്പോഴാണ് ഈ സംശയം ഉയരുന്നത്. 1948-ല്‍ പുസ്തകം ഇറങ്ങിയപ്പോള്‍ മുണ്ടശ്ശേരി ഇതിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. അതിനുള്ള മറുപടിയാണ് മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം എന്ന ഇ എം എസ് ലേഖനം. ഈ ലേഖനത്തില്‍ മുണ്ടശ്ശേരിയെ ചീത്തവിളിച്ചുകൊണ്ട് കേരളം മലയാളികളുടെ മാതൃഭൂമിയിലെ നിലപാടുകളെ ശരിവെയ്ക്കുകയാണ് ഇ എം എസ്. അപ്പോള്‍ ആ ലേഖനത്തില്‍ ശരിവെയ്ക്കുന്ന നിലപാടാണല്ലോ പുസ്തകത്തില്‍ കാണേണ്ടത്. എന്നാല്‍ പലയിടത്തും കാണുന്നത് അതിനു കടകവിരുദ്ധമായ നിലപാടും! കേരളം മലയാളികളുടെ മാതൃഭൂമി 2009-ലെ പതിപ്പാണ് എന്റെ കൈവശമുള്ളത് .
ഈ ഉദാഹരണം നോക്കുക:
തങ്ങളുടെ കുടുംബസമ്പ്രദായം നിലനിര്‍ത്തുകയും എന്നാല്‍ ബ്രാഹ്മണമേധാവിത്വത്തിന്‍കീഴില്‍പോലും സമുദായത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനം നിലനിറുത്തുകയും ചെയ്യാന്‍ നായന്മാര്‍ക്ക് കഴിഞ്ഞെങ്കില്‍, ആര്യന്മാരെക്കാള്‍ കുറയാതെയോ ഒരുപക്ഷേ കൂടുതല്‍ തന്നെയോ വളര്‍ച്ചയെത്തിയ ഒരു സമുദായമായിരുന്നിരിക്കണം നായന്‍മാരെന്ന് ഊഹിക്കാം.  (കേരളം മലയാളികളുടെ മാതൃഭൂമി, 1989, പുറം 64)
ആര്യസംസ്കാരത്തെക്കാള്‍ മെച്ചപ്പെട്ടതോ, അല്ലെങ്കില്‍, ആര്യസംസ്കാരത്തോളം വളരുകയെങ്കിലും ചെയ്തതോ ആയ പ്രാചീനകേരളസംസ്കാരത്തിന്റെ മഹനീയത വ്യക്തമാക്കാന്‍- പ്രാചീന കേരളസംസ്കാത്തെക്കാള്‍ ഉയര്‍ന്നതും പുരോഗമനപരവുമായ ഒന്നാണ് ആര്യസംസ്കാരമെന്നും അതാണ് ആര്യസംസ്കാരത്തിന്റെ വിജയത്തിനു കാരണമെന്നുമുള്ള ഇ എം എസിന്റെ അഭിപ്രായത്തെ എതിര്‍ക്കാന്‍  [...] വല്ല പുതുഗവേഷണഫലങ്ങളും പ്രൊഫസര്‍ മുണ്ടശ്ശേരിയുടെ കൈവശമുണ്ടായിരുന്നെങ്കില്‍ നമുക്കദ്ദേഹത്തിന്റെ വാദം സ്വീകരിക്കാമായിരുന്നു. (മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം, 1948 സഞ്ചിക 10, pp 26-52)
ഒരു കൃതി പിന്നീട് തിരുത്തിയെഴുതുന്നുണ്ടെങ്കില്‍ അതിന്റെ മുഖവുരയില്‍ അതു വ്യക്തമാക്കുക എന്ന മര്യാദയൊന്നും നമ്മുടെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ദത്തുപുത്രന് ബാധകമല്ലെന്നു തോന്നുന്നു. എന്നുമാത്രമല്ല, തിരുത്തിയിട്ടില്ല എന്ന് വിവിധ മുഖവുരകളില്‍ പറയുന്നുമുണ്ട്. ആര്യന്മാരെക്കാള്‍ വളര്‍ച്ചയെത്തിയ ഒരു സമുദായം (നായന്മാര്‍) പ്രാചീനകേരളത്തില്‍ ഉണ്ടായിരുന്നു എന്ന് 1947 ല്‍ എഴുതിയ കേരളം മലയാളികളുടെ മാതൃഭൂമിയുടെ  പ്രാരംഭ എഡിഷനില്‍ പറഞ്ഞെങ്കില്‍ അതേകാര്യം പറഞ്ഞതിന്റെ പേരില്‍ മുണ്ടശ്ശേരിയെ പിന്നീട് ലേഖനത്തിലൂടെ പുലയാട്ടേണ്ടതില്ല. (1948 ആഗസ്റ്റിലാണ് മുണ്ടശ്ശേരിക്കെതിരായി ലേഖനം പ്രസിദ്ധീകരിച്ചു എന്നു പറയുന്നത്.)  ഇ എം എസ്സിന്റെ മാഗ്നം ഓപ്പസ് കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയെപ്പറ്റിയും അതില്‍ പില്‍ക്കാലത്ത് കാട്ടിക്കൂട്ടിയതിനെപ്പറ്റിയും വേറൊരു പോസ്റ്റില്‍ എഴുതാം.
ഏതായാലും കേരളചരിത്രം കുത്തിമറിക്കാന്‍ തുടങ്ങിയ കാലത്ത് ഇ എം എസ്സിന്റെ നിലപാടെന്തായിരുന്നു എന്ന്  മുണ്ടശ്ശേരിയെ തെറിവിളിക്കുന്ന 1948 ലെ ലേഖനത്തില്‍നിന്നു മുകളിലുദ്ധരിച്ച ഖണ്ഡത്തില്‍നിന്നു വ്യക്തമാണ്. കുറെക്കൂടി വ്യക്തമായി ഇക്കാര്യം പറയുന്നു ആ ലേഖനത്തിലെ ഈ ഖണ്ഡിക.
പ്രാചീനകേരളസംസ്കാരത്തിന്റെ മേല്‍ ആര്യസംസ്കാരത്തിനു നേടാന്‍ കഴിഞ്ഞ ഈ ജയത്തിനു കാരണം ആര്യസംസ്കാരത്തിന്റെ മേന്മയാണ്; പ്രാചീനസംസ്കാരത്തെക്കാള്‍ വളര്‍ച്ചയെത്തിയ ഒരു സാമൂഹ്യഘടനയും സാമ്പത്തികരീതിയും അതിനുണ്ടായിരുന്നുവെന്ന പരമാര്‍ത്ഥമാണ്. (സഞ്ചിക 10, പുറം 34)
ഇങ്ങനെ നാല്പത്തെട്ടില്‍ പറഞ്ഞ ഇ എം എസ് പക്ഷേ മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ഒന്നു മലക്കം മറിഞ്ഞ് ആര്യമേധാവിത്വസിദ്ധാന്തത്തെ തള്ളിപ്പറഞ്ഞു. 1952 ല്‍ National Question of Kerala എന്ന ഇംഗ്ലീഷിലെഴുതിയ പുസ്തകത്തിലാണിത്. നോക്കണം, തന്റെ ചരിത്രഗ്രന്ഥം മുണ്ടശ്ശേരിയുടെ നിശിതമായി വിമര്‍ശനം നേരിട്ടപ്പോള്‍ കള്ളപ്പേരില്‍ (ഇ എം എസ് അന്ന് ഒളിവിലായിരുന്നതുകൊണ്ട് പി എസ് എന്ന പേരുവെച്ചാണ് മുണ്ടശ്ശേരിയുടെ കേരളചരിത്രവീക്ഷണം എന്ന ലേഖനം 1948 ല്‍ ഇറങ്ങിയതെന്നാണ് സഞ്ചികയിലെ അനുബന്ധക്കുറിപ്പില്‍ കാണുന്നത്, ഏതായാലും ആ കള്ളപ്പേര് ഉപയോഗപ്പെടുത്തി ആത്മപ്രശംസ ചൊരിയുന്നുണ്ട് ലേഖനത്തില്‍ ഇ എം എസ്) തെറിവിളിച്ച് അരിശംതീര്‍ത്ത ഇ എം എസ് തന്റെ മിക്ക നിലപാടുകളും തള്ളിക്കളഞ്ഞ് മുണ്ടശ്ശേരിയുടെ പലനിലപാടുകളും സ്വീകരിച്ചുകൊണ്ട് പുസ്തകമെഴുതിയത് ഇംഗ്ലീഷിലാണ്. മൂന്നുവര്‍ഷം കഴിഞ്ഞാണ് അതിനൊരു മലയാളം പരിഭാഷയുണ്ടായത്. (1952 ലെ National Question of Kerala എന്ന പുസ്തകം ഇ എം എസ് എഴുതിയതല്ലെന്നു കരുതാന്‍ ഇഷ്ടംപോലെ ന്യായങ്ങളുണ്ട്. അതിനെപ്പറ്റി പിന്നീട്.)
വാസ്തവത്തില്‍, ദ്രാവിഡമേന്മയെപ്പറ്റിയുള്ള ഈ പുതിയ സിദ്ധാന്തവും ആര്യമേന്മയെസംബന്ധിച്ച സിദ്ധാന്തംപോലെതന്നെ അശാസ്ത്രീയമാണ്. (സഞ്ചിക 11, പുറം 132)
"പ്രാചീന കേരളചരിത്രത്തെ സംബന്ധിച്ച ദ്രാവിഡപക്ഷത്തെയും ആര്യന്‍ പക്ഷത്തെയും ഉപേക്ഷിക്കുന്നതുകൊണ്ട് രണ്ടുകൂട്ടരും എന്നെ എതിര്‍ക്കുമെന്നതും സ്വാഭാവികമാണ്" എന്നൊരു ആശങ്ക ഇംഗ്ലീഷ് പതിപ്പിനുള്ള മുഖവുരയില്‍ കാണാം (സഞ്ചിക 11, പുറം 116).
1955-ല്‍ എഴുതിയ മലയാളപതിപ്പിനുള്ള മുഖവുരയില്‍ കാര്യങ്ങള്‍ കുറെക്കൂടി തെളിച്ചും അടിവരയിട്ടും പറഞ്ഞിട്ടുണ്ട്. പ്രസക്തമായ ഭാഗത്തിന്റെ സ്കേന്‍ ഇവിടെ നല്കുന്നു
1952ലെ കൃതിയിലെ നിലപാടു മാറ്റം വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടതിന്റെയും കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിന്റെയും അടിസ്ഥാനത്തിലാണെന്നാണ് അതിന്റെ മുഖവുരയില്‍ പറയുന്നത്. ഒരു ദശകത്തിനുശേഷം വീണ്ടും നമ്പൂതിരിപ്പാട് ചരിത്രം രചിച്ചു. അതും ഇംഗ്ലീഷില്‍. Kerala: Yesterday, Today and Tomorrow.  ഈ കൃതിയെക്കുറിച്ച് സഞ്ചിക എഡിറ്ററുടെ കുറിപ്പ് പറയുന്നത് ഇത് കേരളം മലയാളികളുടെ മാതൃഭൂമി എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പാണെന്നാണ്. ഏതു വിവിരദോഷിയാണ് ഇതുള്‍പ്പെടുന്ന 65-ആം സഞ്ചിക എഡിറ്റു ചെയ്തതെന്നറിഞ്ഞുകൂടാ. ഇതിലെ പലഭാഗങ്ങളും 1952 ലെ കേരളത്തിന്റെ ദേശീയ പ്രശ്നം എന്ന കൃതിയുടെ പകര്‍പ്പാണ്. അതില്‍‌ ആര്യ-ദ്രാവിഡ വിഷയത്തില്‍ പറയുന്നത് 1952 ലെ കൃതിയില്‍ പറയുന്ന അതേ കാര്യം തന്നെ. (ഏതായാലും പരിഭാഷ ചെയ്ത ഡോ. ഡി. ജയദേവദാസിനു പരിഭാഷ ചെയ്യുന്നതുപോയിട്ട്, പകര്‍ത്തിയെഴുതാന്‍പോലും യോഗ്യതയുണ്ടെന്നു തോന്നുന്നില്ല. അറുപതാം പേജില്‍ ഏംഗല്‍സിന്റെ ഒരു കത്ത് പരിഭാഷ ചെയ്തിരിക്കുന്നത് എത്രമാത്രം നിരക്ഷരശൈലിയിലാണെന്നു നോക്കിയാല്‍ ഇക്കാര്യം മനസ്സിലാവും.)
"യഥാര്‍ത്ഥത്തില്‍ ദ്രാവീഡിയന്‍ഔന്നത്യത്തെസംബന്ധിച്ച ഈ പുതിയ സിദ്ധാന്തം ആര്യന്‍ഔന്നത്യത്തെ സംബന്ധിച്ച സിദ്ധാന്തത്തെപ്പോലെ തന്നെ അശാസ്ത്രീയമാണ്" എന്നാണ് ഈ കൃതി പറയുന്നത് (സഞ്ചിക 65, പുറം 30).
അപ്പോള്‍ 1951 മുതല്‍ 1966 വരെ ഇ എം എസ് ആര്യമേധാവിത്വം അംഗീകരിച്ചില്ലെന്നു നമുക്കു വേണമെങ്കില്‍ പറയാം. പക്ഷേ ഇക്കാലത്തിനിടക്ക് എത്ര മലക്കംമറിച്ചില്‍ നടത്തിയിട്ടുണ്ടാവുമെന്നറിയണമെങ്കില്‍ അക്കാലത്ത് എഴുതിയ ഓരോ കൃതിയും നോക്കേണ്ടിവരും. അതിലൊന്നും വലിയ കാര്യമില്ല.
1981 ല്‍ നമ്പൂതിരിപ്പാട് കേരളചരിത്രവും സംസ്കാരവും: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം എന്നൊരു ചെറിയ കൃതി രചിച്ചു എന്നു കാണുന്നു. തന്റെ മഹത്തായ ആശാന്‍ സ്മാരക പ്രഭാഷണത്തെ വ്യാഖ്യാനിച്ചുകൊണ്ടും അതില്‍ പറഞ്ഞതില്‍ കവിഞ്ഞു പറയാന്‍ വേണ്ടിയുമാണ് ഈ കൃതി രചിച്ചത്.
അതിലിങ്ങനെ പറയുന്നു.
പക്ഷേ, ആര്യസംസ്കാരത്തെക്കാള്‍ പഴക്കമുള്ളതും മേന്‍മയേറിയതുമാണ് ദ്രാവിഡസംസ്കാരമെന്നു പറയുന്നതും ആ ദ്രാവിഡസംസ്കാരത്തില്‍ കേരളത്തിനും പങ്കുണ്ടെന്ന് ഊറ്റംകൊള്ളുന്നതും അര്‍ത്ഥശൂന്യമാണ്. നിരവധി നൂറ്റാണ്ടുകളോളം കാലത്തെ വളര്‍ച്ചയിലൂടെ ആര്യബ്രാഹ്മണസംസ്കാരം വടക്കെ ഇന്ത്യയില്‍ വളര്‍ന്നതിന് ശേഷമാണ് സംഘകാലകൃതികള്‍ പ്രതിഫലിപ്പിക്കുന്ന ദ്രാവിഡസംസ്കാരം തെക്ക് വളര്‍ന്നുവന്നതെന്നതാണ് സത്യം. (കേരളചരിത്രവും സംസ്കാരവും: ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ചിന്ത, 2009, പുറം 45)
വീണ്ടും
വടക്കേ ഇന്ത്യയിലേതിനെ അപേക്ഷിച്ച് തെക്കേ ഇന്ത്യയിലേത് താണനിലയിലുള്ള ഒരു സംസ്കാരമായിരുന്നു. അതുകൊണ്ടു വടക്കേ ഇന്ത്യയില്‍നിന്നുള്ള ആക്രമണങ്ങളെ അതിജീവിച്ച് സ്വന്തം വ്യക്തിത്വം നിലനിര്‍ത്താന്‍ തെക്കെ ഇന്ത്യയിലെ സമൂഹത്തിനു കഴിഞ്ഞില്ല.(പുറം 47) 
 ഈ ഉദ്ധരണിയില്‍ മൂന്നിടത്തെങ്കിലും മുന്‍ ഇ എം എസ്സിനെ 1981-ലെ ഇ എം എസ് നിഷേധിക്കുന്നുണ്ട്.
1. ആര്യസംസ്കാരം ദ്രാവിഡസംസ്കാരത്തെക്കാള്‍ കേമമാണെന്നു പറയുന്നിടത്ത്
2. ദ്രാവിഡസംസ്കാരത്തില്‍ കേരളത്തിനു പങ്കില്ലെന്നു പറയുന്നിടത്ത്
3. ദ്രാവിഡ സംസ്കാരം ആര്യസംസ്കാരത്തിനു നിരവധി നൂറ്റാണ്ടുകള്‍ പിന്നീടാണ് വന്നതെന്നു പറയുന്നിടത്ത്
ഏതായാലും 1981 ല്‍ മുണ്ടശ്ശേരി ജീവിച്ചിരിപ്പില്ല. ഇ എം എസ് നമ്പൂതിരിപ്പാട് വീണ്ടും ഇ എം എസ് നമ്പൂതിരിപ്പാട് ആയി. ആര്യന്‍സംസ്കാരം വീണ്ടും ദ്രാവിഡസംസ്കാരത്തെക്കാള്‍ മേന്മയേറിയതായി.
ഇനി 1990ലെ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന കൃതി എന്തു പറയുന്നു എന്നു നോക്കാം.
ആര്യാവര്‍ത്തത്തില്‍ രൂപംകൊണ്ടതും തമിഴകത്തേതും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ഏതിനാണ് കൂടുതല്‍ പഴക്കമുള്ളത്, ഏതാണ് കൂടുതല്‍ ഉജ്ജ്വലമായിരുന്നത്? ഈ ചോദ്യത്തിന് ഉത്തരം പറയുന്നതിലാണ് ആര്യപക്ഷപാതികളും ദ്രാവിഡപക്ഷപാതികളും അന്യോന്യം ഏറ്റുമുട്ടുന്നത്.
നിഷ്പക്ഷമായും സത്യസന്ധമായും വസ്തുതകള്‍ പരിശോധിക്കുന്ന ഒരാള്‍ക്കും ദ്രാവിഡപക്ഷപാതികളുടെ നിലപാടംഗീകരിക്കാന്‍ വയ്യ. തമിഴകത്ത് രചിക്കപ്പെട്ട സംഘകാലകൃതികള്‍, ആര്യാവര്‍ത്തത്തിലെ ഋഗ്വേദാദി സംസ്കൃതസാഹിത്യ കൃതികളെ അപേക്ഷിച്ച് പഴക്കം കുറഞ്ഞവയാണെന്നു മാത്രമല്ല, വിവിധ സാഹിത്യ-വിജ്ഞാന ശാഖകളില്‍ രചിക്കപ്പെട്ട സംസ്കൃതസാഹിത്യത്തെ അപേക്ഷിച്ച് തമിഴ് സാഹിത്യം ദരിദ്രമാണുതാനും. (കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍, ചിന്ത, 2008, പുറം 12)
1990-ല്‍ ചരിത്രം രചിക്കുമ്പോള്‍ ഇങ്ങനെയൊരു പ്രശ്നം അവതരിപ്പിക്കുന്നതുതന്നെ കുഞ്ചു വളര്‍ന്നതേയില്ലെന്നല്ലേ കാണിക്കുന്നത്? വളര്‍ന്നാലെന്ത് വളര്‍ന്നില്ലെങ്കിലെന്ത്, കുഞ്ചു ഒരു പ്രതിഭാസമാണ്. കാരണം കുഞ്ചു എല്ലാം പറഞ്ഞിട്ടുണ്ട്. കുഞ്ചു പറയാത്തതൊന്നുമില്ല. ബ്രാഹ്മണര്‍ പുറത്തുനിന്നു വന്നവരാണെന്നു കുഞ്ചു പറഞ്ഞു. അല്ല ആദിനായരില്‍നിന്നുണ്ടായവരാണെന്നും കുഞ്ചു പറഞ്ഞു. ജാതി വ്യവസ്ഥ നമ്പൂതിരിമാര്‍ കൊണ്ടുവന്നതാണെന്നു പറഞ്ഞു. അല്ല ഇവിടെത്തന്നെ ഉണ്ടായതാണെന്നു പറഞ്ഞു. സ്വകാര്യസ്വത്ത് നമ്പൂതിരി വന്നതിനുശേഷമാണ് ഉണ്ടായതെന്നു പറഞ്ഞു, അല്ല നായന്‍മാര്‍ തന്നെ സ്വകാര്യ സ്വത്ത് വികസിപ്പിച്ചിരുന്നു എന്നു പറഞ്ഞു. ബാബിലോണിയയിലേക്കും ഫിനീഷ്യയിലേക്കും തേക്ക് 5000, 3000, 2000 എന്നീ വര്‍ഷങ്ങള്‍ക്കു മുമ്പ് കയറ്റി അയച്ചിരുന്നു എന്നു പറഞ്ഞു. അന്നാടുകളിലേക്കു നായന്‍മാര്‍ കപ്പലോട്ടി കച്ചവടം നടത്തിയിരുന്നു എന്നു പറഞ്ഞു. ഇല്ല ഒരു കച്ചവടവും ഇവിടത്തുകാര്‍ ചെയ്തിരുന്നില്ല, വരുന്നവര്‍ വാങ്ങിക്കൊണ്ടുപോയതല്ലാതെ എന്നും പറഞ്ഞു. കുരുക്ഷേത്രത്തിലെ യുദ്ധത്തിന് കേരളത്തില്‍നിന്ന് അരികൊണ്ടു പോയത് കൃഷി അക്കാലത്തേ വന്‍തോതില്‍ വികസിച്ചതിന്റെ തെളിവാണെന്നു പറഞ്ഞു. എന്നാല്‍ ആര്യന്മാര്‍ വരുന്നതിനുമുമ്പ് ഇവിടെ വികസിച്ച ഒരു സംസ്കാരം ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവുമില്ലെന്നും അരികൊണ്ടുപോയത് പിന്നീട് മഹാഭാരത്തില്‍ കൂട്ടിച്ചേര്‍ത്തതാവാം എന്നും പറഞ്ഞു. ക്രിസ്തുവിനു ആയിരം വര്‍ഷം മുമ്പാണ് നമ്പൂതിരിമാര്‍ കേരളത്തില്‍ വന്നതെന്നു പറഞ്ഞ് മുണ്ടശ്ശേരിയുടെ മേല്‍ കുതിര കയറി. പിന്നെയത് ബി സി രണ്ടാം ശതകം മുതല്‍ എന്നായി. പോരാഞ്ഞ്  "കേരളത്തിന്  രണ്ടുമൂവായിരത്തിലധികം കൊല്ലത്തെ പഴക്കമില്ല, രണ്ടുമൂവായിരത്തിനുമുമ്പുള്ള കേരളത്തെക്കുറിച്ച് ഒരു തെളിവുമില്ല" എന്നും സമ്മതിച്ചു.
ജാത്യാലുള്ളത് തൂത്താല്‍ പോവില്ലെന്നു പറഞ്ഞതുപോലെ, എന്തൊക്കെ പഠിച്ചാലും, എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാലും കുഞ്ചു അവസാനം കുഞ്ചു തന്നെ. നമ്പൂതിരിപ്പാട് ആര്യനും നമ്പൂതിരിയും തന്നെ. അതൊക്കെക്കഴിഞ്ഞിട്ടേ നായരും തീയ്യരുമൊക്കെയുള്ളൂ.
അപ്പോള്‍ ഇങ്ങനെ പറഞ്ഞുകൂടേ? സ്വയം ഒരു ചരിത്രവിദ്യാര്‍ത്ഥിയെന്നു വിളിച്ച നമ്പൂതിരിപ്പാട്  നിതാന്തമായ അന്വേഷണത്തിന്റെ ഭാഗമായി തെറ്റുകളില്‍നിന്നു ശരിയിലേക്കു നീങ്ങുകയായിരുന്നു. ഈ നിലപാടു മാറ്റങ്ങള്‍ കാണിക്കുന്നത് അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണയും സത്യാന്വേഷണത്വരയും ആണെന്ന്? മുണ്ടശ്ശേരിയെ പുലയാട്ടുകയും അദ്ദേഹത്തിന്റെ വാദങ്ങളെ താന്‍ മുമ്പെതിര്‍ത്തതെന്നു സമ്മതിക്കാതെ സ്വന്തം വാദമായി എടുക്കുകയും ചെയ്ത ഇ എം എസ് ഏതായാലും നല്ലൊരു ചരിത്ര വിദ്യാര്‍ത്ഥിതന്നെ! ചരിത്രത്തിലെ ഇദ്ദേഹത്തിന്റെ സത്യാന്വേഷണത്തെപ്പറ്റി പക്ഷേ വീണ്ടും പറയാനുണ്ട്. യാതൊരു തത്ത്വദീക്ഷയുമില്ലായ്മ മാത്രമാണ് ഇങ്ങനെ നിര്‍ലജ്ജം നിലപാടുമാറ്റാന്‍ (സത്യത്തില്‍ നിലപാടേ ഇല്ലാതിരിക്കാന്‍‌) ഇദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് മറ്റൊരുദാഹരണം പറഞ്ഞുകൊണ്ട് കാണിക്കാം. അത് ഈ പോസ്റ്റിന്റെ രണ്ടാം ഭാഗമാവും.

ചരിത്രപുരുഷനായ ഇ എം എസ് 'കേരളചരിത്ര'ത്തെ എടുത്ത് അമ്മാനമാടുന്നതു കാണുമ്പോള്‍ ചാപ്ലിന്റെ  Great Dictator എന്ന ചലച്ചിത്രത്തിലെ ഒരു രംഗമാണ് ഓര്‍മ്മവരുന്നത്. കൈകൊണ്ടും കാല്‍കൊണ്ടും മേശപ്പുറത്തു കമിഴ്ന്നുകിടന്ന് ആസനംകൊണ്ടും ഭൂഗോളത്തെ മാറിമാറി തഴുകുകയും തൊഴിക്കുകയും ചെയ്യുന്ന ചാപ്ലിന്റെ സര്‍വ്വാധിപതിയെപ്പോലെ ഇ എം എസ് ചരിത്രത്തെ പന്തുതട്ടിക്കളിച്ചു. ചലച്ചിത്രത്തിലെ ഭൂഗോളം പോലെ മുള്ളുകുത്തിയാല്‍ പൊട്ടിപ്പോവുന്നതുമാണ് ഇ എം എസ് തട്ടിക്കളിച്ച ഊതിവീര്‍പ്പിച്ച കേരളചരിത്രവും. ശുദ്ധവങ്കത്തരം. ഇടതുപക്ഷ ചരിത്രകാരന്മാര്‍ക്കുപോലും  ചരിത്രരചന നടത്തുമ്പോള്‍ ഇ എം എസ് ചരിത്രത്തെ ദൂരെ നിറുത്തണം, പിന്നീട് സ്ഥാനമാനങ്ങള്‍ക്കുവേണ്ടി നാണംകെട്ട് ഇ എം എസ് സ്തുതി പാടുമെങ്കിലും.


നമ്പൂതിരിപ്പാട് ഉന്നയിക്കുന്ന വിഷയങ്ങളില്‍ താത്പര്യമോ അദ്ദേഹം മാറിമാറി സ്വീകരിച്ച പക്ഷങ്ങളിലേതെങ്കിലുമൊന്നിനോടു പക്ഷപാതമോ ഈ ബ്ലോഗെര്‍ക്കില്ല.

21 Jun 2010

ഇ എം എസ്സിന്റെ നുണചരിത്രം

കാട്ടുമാടം നാരായണന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച വന്നേരിനാട് എന്ന പുസ്തകത്തെ നിരൂപണം ചെയ്തുകൊണ്ട് 1994 ജൂണില്‍ എഴുതിയ ചരിത്രരചനയില്‍ ഐതിഹ്യങ്ങളും അഭ്യൂഹങ്ങളും എന്ന ലേഖനം ലജ്ജയില്ലാതെ നുണ പറയാനുള്ള ഇ എം എസ്സിന്റെ മിടുക്ക് തെളിയിക്കുന്നു ( ഇ എം എസ്, ചരിത്രവും ചരിത്രരചനയും- മാര്‍ക്സിസ്റ്റ് വീക്ഷണം, ചിന്ത പബ്ലിഷേഴ്സ്, 2009, pp 39-42)
...കേരളത്തില്‍ ഇന്നു ജീവിക്കുന്ന നമ്പൂതിരിമാരെല്ലാം പുരാതനകാലത്ത് കര്‍ണാടകത്തില്‍നിന്നോ ആന്ധ്രയില്‍നിന്നോ രണ്ടുംകൂടിയോ വന്നവരാണെന്ന പഴഞ്ചന്‍ ചരിത്രസിദ്ധാന്തമാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് ... അടങ്ങിയത്.
ഈ ചരിത്രസിദ്ധാന്തത്തെ 1948-ല്‍ പ്രസിദ്ധീകരിച്ച കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിലും അതിന്റെ പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി മുഖവുരകളിലും ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അവയെ സംഗ്രഹിച്ചുകൊണ്ട് 1990-ല്‍ പ്രസിദ്ധീകരിച്ച കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി. 
തുടര്‍ന്നു വരുന്നത് പറയുന്ന കാര്യവുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു വങ്കന്‍ ഉദ്ധരണി.


മേലുദ്ധരിച്ചിടത്ത് പറയുന്നത് നാണംകെട്ട നുണയാണ്. കേരളം മലയാളികളുടെ മാതൃഭൂമി (1948) എന്ന കൃതിയില്‍ 'ബ്രാഹ്മണര്‍ പുറത്തുനിന്നു വന്നവരാണെന്നതില്‍ സംശയമില്ല' എന്നു പറഞ്ഞ് വിശദീകരിക്കുന്നത് പഴഞ്ചന്‍ എന്നു പറഞ്ഞ് ഇവിടെ ഇ എം എസ് പുച്ഛിക്കുന്ന അതേ 'ചരിത്രസിദ്ധാന്ത'മാണ്.
ഈ പുസ്തകത്തിനു 'പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി മുഖവുരകളില്‍' പറഞ്ഞു എന്നു പറയുന്നതില്‍ ചില്ലറ വാസ്തവം ഇല്ലാതില്ല. രണ്ടാം പതിപ്പിനുള്ള 1964-ലെ മുഖവുരയില്‍ ഇങ്ങനെ പറയുന്നുണ്ട്.
നമ്പൂതിരി പുറമേനിന്നുവന്ന ഒരുവനാണെന്ന സിദ്ധാന്തം സ്വീകരിക്കാന്‍ വിഷമമാകത്തക്കവണ്ണം കേരളത്തില്‍ നമ്പൂതിരിയുടെ 'കുടുംബം സ്വത്ത് രാഷ്ട്രീയം' എന്നിവയുടെ സംഘടന നായരുടേതിനോട് അത്രമാത്രം സദൃശവും ഉത്തരേന്ത്യന്‍ ബ്രാഹ്മണന്റേതില്‍നിന്ന് അത്രമാത്രം വ്യത്യസ്തവുമാണ്.
പക്ഷേ അതുകൊണ്ടെന്തു കാര്യം? 1990-ലെ കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍  എന്ന കൃതിയില്‍ വീണ്ടും ഈ പഴഞ്ചന്‍ സിദ്ധാന്തങ്ങള്‍ തന്നെയാണ് നമ്പൂതിരിപ്പാട് എടുത്തു പെരുമാറുന്നത്. നമ്പൂതിരിമാരുടെ വരവിനെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ 'പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു' എന്നൊക്കെ വിവേകം തട്ടിമൂളിച്ച് തൊട്ടടുത്ത ഖണ്ഡികയില്‍ ടിയാന്‍ പറയുന്നത് ഇങ്ങനെ:
ഇവിടെ വന്ന ബ്രാഹ്മണര്‍ ഒരൊറ്റ സംഘമായി, ഒരു സ്ഥലത്തു നിന്ന്, ഒരു തവണ വന്നു കുടിയേറിപ്പാര്‍ത്തവരാണെന്നു വിചാരിക്കുന്നതിനു പകരം പല പ്രദേശങ്ങളില്‍ നിന്ന്, പല തവണയായി, പല സംഘങ്ങള്‍ വന്നുവെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിക്ക് ചേര്‍ന്നത്. (കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍, ചിന്ത പബ്ലിഷേഴ്സ്, 2008, പേജ് 19,)
അതായത് പഴഞ്ചനെന്ന് വന്നേരിനാട് എന്ന പുസ്തകത്തെ വിമര്‍ശിച്ചു പറയുന്ന അതേ വീക്ഷണം 1948ലെ magnum opusല്‍ മാത്രമല്ല നാലുദശകങ്ങള്‍ക്കുശേഷമെഴുതിയ തന്റെ മേന്മയേറിയ ചരിത്രഗ്രന്ഥത്തിലും ആവര്‍ത്തിച്ചശേഷമാണ് 1994-ല്‍ ടിയാന്‍ മലര്‍ന്നുകിടന്നു മേലോട്ടു തുപ്പുന്നത്.
ഇതേ വിഷയത്തില്‍ 1948-ലെ കൃതിയെക്കുറിച്ച് 1994-ലെ ഒരു പ്രസംഗത്തില്‍ നുണ പറഞ്ഞ കാര്യം നേരത്തെ ഒരു പോസ്റ്റില്‍ ഞാന്‍ എഴുതിയിരുന്നു. ഇവിടെ പരാമര്‍ശിക്കുന്ന ലേഖനത്തിലാവട്ടെ 1990ലെ കൃതിയെക്കുറിച്ചുകൂടി നുണ പറഞ്ഞിരിക്കുന്നു. ദശകങ്ങള്‍ നീണ്ട തന്റെ ചരിത്രപഠനത്തിന്റെ ഏറ്റവും മികച്ച ഉത്പന്നമായാണ് നമ്പൂതിരിപ്പാട് കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന കൃതിയെ കാണുന്നത് എന്നതാണ് രസകരമായ വസ്തുത.
ഈ കൃതിയെക്കുറിച്ച് ഇതേ സമാഹാരത്തില്‍ മറ്റൊരു കള്ളം കൂടി ഇ എം എസ് പറയുന്നുണ്ട്. രാഘവവാരിയര്‍, രാജന്‍ ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ കേരളചരിത്രം എന്ന പുസ്തകത്തിന് പാര്‍ട്ടിക്കൂറ് പോരാ എന്നു മസൃണവിമര്‍ശനം ചെയ്യുമ്പോഴാണത്.
(തിരുത്ത്, 25.06.10: ഇവിടെ മസൃണവിമര്‍ശനം എന്നു പറഞ്ഞത് എനിക്കുപറ്റിയ തെറ്റാണ്. രാഘവവാരിയര്‍ക്കും രാജന്‍ ഗുരുക്കള്‍ക്കും മാര്‍ക്സിസ്റ്റു വീക്ഷണമില്ലെന്നാണ് ഇ എം എസ് പറയുന്നത്. "ചരിത്രത്തില്‍ വര്‍ഗവിവേചനത്തിനും വര്‍ഗസമരത്തിനുമുള്ള സ്ഥാനം അവര്‍ അംഗീകരിക്കുന്നില്ല" എന്ന് ഇ എം എസ് അവരെ പഴിക്കുന്നു.
ചരിത്രസാമഗ്രികള്‍ ഉപയോഗിച്ചില്ലെന്ന മുണ്ടശ്ശേരിയുടെ വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് തന്റെ ആദ്യ കൃതിയിലെ (കേരളം: മലയാളികളുടെ മാതൃഭൂമി) ആദ്യഭാഗങ്ങള്‍ (പ്രാചീനകേരളം പ്രതിപാദിക്കുന്ന ഭാഗം) അവസാനകൃതിയായ കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ നിന്ന് എടുത്തുകളഞ്ഞു എന്നാണ് ഇ എം എസ് പറയുന്നത്. ഇതും നുണയാണ്. എന്തൊക്കെയോ എടുത്തുകളഞ്ഞിട്ടുണ്ടാവാം. പക്ഷേ പ്രാചീന കേരളത്തെക്കുറിച്ച്1948 ലെപുസ്തകത്തിലുള്ളതും പിന്നീട് 1951-52 കാലത്ത് എഴുതിയ പുസ്തകത്തില്‍ മലക്കംമറിഞ്ഞു തള്ളിയതുമായ വങ്കത്തരങ്ങളൊരുവിധം എല്ലാം തന്നെ ഇതിലുണ്ട്. മുണ്ടശ്ശേരിയുടെ വിമര്‍ശനത്തെ ഇ എം എസ് ഉള്‍ക്കൊണ്ടതെങ്ങനെയെന്നത് കെങ്കേമമായ ഒരു തമാശയാണ്. കള്ളപ്പേരില്‍ മുണ്ടശ്ശേരിയെ തെറിവിളിച്ചും ഉളുപ്പില്ലാതെ ആത്മപ്രശംസ നടത്തിയും എഴുതിയ നികൃഷ്ട ലേഖനം (മുണ്ടശ്ശേരിയുടെ ചരിത്രവീക്ഷണം അഥവാ റാവുസാഹേബ് സോഷ്യലിസം) ഇ എം എസ് നമ്പൂതിരിപ്പാട് എന്ന വ്യക്തിയുടെ അധികം അറിയപ്പെടാത്ത വശം വ്യക്തമാക്കുന്നതും ചരിത്രപ്രാധാന്യം അര്‍ഹിക്കുംവിധം രാഷ്ട്രീയവും സദാചാരപരവുമായ എല്ലാ മര്യാദകളെയും ലംഘിക്കുന്നതുമാണ്.  പക്ഷേ ആ ലേഖനം എഴുതിയ നമ്പൂതിരിപ്പാട് വെറും മൂന്നുവര്‍ഷത്തിനുള്ളില്‍ മലക്കംമറിഞ്ഞ് താന്‍ അസഭ്യവര്‍ഷം നടത്തിയ മുണ്ടശ്ശേരിയുടെ നിലപാടുകള്‍ സ്വീകരിക്കുന്നത് കൌതുകകരമായ കാഴ്ചയാണ്. അതിനെപ്പറ്റി പിന്നീട്.
ഇ എം എസ് ഈ പറയുന്ന നുണയൊന്നും അദ്ദേഹത്തിന്റെ മഹാഗ്രന്ഥങ്ങളെപ്പറ്റിയുള്ള ശ്രദ്ധേയമായ വസ്തുതകള്‍പോലുമല്ല, എന്തെന്നാല്‍, രണ്ടു പുസ്തകങ്ങളും അവയിലെ നിലപാടുകളും തന്നെ കുഴിച്ചുമൂടിയ ചരിത്രമുണ്ട് ഇ എം എസ്സിന്റെ ചരിത്രരചനയില്‍. എങ്കിലും 1948 ലെയും 1990ലെയും കൃതികളെക്കുറിച്ച് പൊങ്ങച്ചം പറയുന്ന പതിവ് ഇ എം എസ്സിനുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ വന്‍തട്ടിപ്പുകളുടെ മുന്‍പില്‍ നിസ്സാരമായ ഈ കൊച്ചുകള്ളത്തെപ്പറ്റി എഴുതുന്നത്.  
 (മുന്‍പത്തെ ഈ പോസ്റ്റ് വായിച്ചു മുണ്ടുപൊക്കിക്കാണിച്ച ശ്യം ബാലകൃഷ്ണന്‍ എന്ന ഒരു വിഡ്ഢി ബ്ലോഗെറെ (അതിനെപ്പറ്റി ഇവിടെ പറയുന്നു) മുന്‍കൂട്ടി കണ്ടുകൊണ്ടായിരിക്കണം ഇ എം എസ് വന്നേരിനാടിനെ വിമര്‍ശിച്ചു ലേഖനം ചമച്ചത്. നമ്പൂതിരിമാരെല്ലാം "പുരാതനകാലത്ത് കര്‍ണാടകത്തില്‍നിന്നോ ആന്ധ്രയില്‍നിന്നോ രണ്ടുംകൂടിയോ വന്നവരാണെന്നതി"നെയാണ് ഇ എം എസ് വിമര്‍ശിക്കുന്നതെന്നും മഹാരാഷ്ട്രകൂടി ചേര്‍ത്ത് ഒന്നും രണ്ടും ഇടത്തുനിന്നല്ല മൂന്നിടത്തുനിന്നായാണ് വന്നതെന്നാണ് ശരിയായതും ഇ എം എസ് സ്വീകരിച്ചതുമായ നിലപാടെന്നതല്ലേ ചെമപ്പന്‍ മഹാസത്യം, വിഡ്ഢീ?)