Kerala politics

മറ്റുവിഷയങ്ങളെപ്പറ്റി Calicojumbled ഇംഗ്ലീഷ് ബ്ലോഗ് dusty room

31 Dec 2009

കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും ഇ എം എസ്സും

സി പി എം വക കൈരളി ചാനലില്‍  രാഷ്ട്രീയപ്രബുദ്ധമായ മിമിക്രി കണ്ട്  വെളുക്കെച്ചിരിക്കുന്ന ഇ എം എസ് നെ സങ്കല്പിച്ചു നോക്കൂ, വെറുതേ, വെറും സങ്കല്പമാണ്. 1997-ല്‍ ചാനലുണ്ടായിരുന്നോ മിമിക്രി തുടങ്ങിയിരുന്നോ എന്നറിയില്ല. എന്നാല്‍ ഇ എം എസ് ന്റെ sensibility, ആസ്വാദനനിലവാരം ഇങ്ങനെ സങ്കല്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്.

എവിടെനിന്നാണ് ഈ പാര്‍ട്ടിക്ക് ഈ മിമിക്രി സംസ്കാരം കിട്ടിയതെന്നു മനസ്സിലാക്കാന്‍ ഒരു വിഷമവുമില്ല. ഇ എം എസ് തന്നെ ഈ പ്രബുദ്ധമായ സൌന്ദര്യബോധത്തിന്റെ ഉറവിടം. അത്രയും തറയായിരുന്നു നമ്പൂതിരിപ്പാടിന്റെ സൌന്ദര്യബോധം. 1994-ല്‍ ഇദ്ദേഹമെഴുതിയ ഒരു ലേഖനം രാഷ്ട്രീയമായ അസഹിഷ്ണുത എന്ന പേരില്‍ വായനയുടെ ആഴങ്ങളില്‍ എന്ന പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആകാശവാണിയില്‍ ശതാഭിഷേകം എന്ന നാടകം വന്നപ്പോള്‍ അതിനെതിരെ കരുണാകര-മുരളീധര ഭക്തര്‍ (ഒരു പക്ഷേ ആന്റണി കോണ്‍ഗ്രസ്സും) കോലാഹലം ഉണ്ടാക്കിയപ്പോള്‍ അതിനെതിരായി നാടകത്തിന്റെ പക്ഷത്തുനിന്ന് എഴുതിയതാണ് ഈ ലേഖനം. കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും നാടകത്തിലെ കഥാപാ ത്രങ്ങളാണ്. (ആരാണവരെന്നു പറയേണ്ടതില്ലല്ലോ.)

കലാമൂല്യമില്ലാത്ത ഒരു രചനയാണിതെന്നാണ് ഒരു വാദം. [...] ആണോ എന്നെനിക്കറിഞ്ഞുകൂട. ഞാനത് കേട്ടിട്ടില്ലല്ലോ.  [...]

തസ്ലീമയുടെ നോവലിനെന്നപോലെ ശതാഭിഷേകത്തിനും ശ്രോതാക്കളുടെ ഹൃദയത്തില്‍ ചെന്നുതറക്കാനുള്ള ശക്തിയുള്ളതിനാലാണല്ലോ കരുണാകര ഭക്തന്മാര്‍ ആ നാടകത്തിനെതിരെ ബഹളം വെച്ചത്. അങ്ങനെ വായനക്കാരുടെ ഹൃദയത്തില്‍ തറക്കുന്ന ലജ്ജ പോലുള്ള നോവലുകളും കാണികളുടെ ഉള്ളില്‍തട്ടുന്ന ശതാഭിഷേകം പോലുള്ള നാടകങ്ങളും കലാമൂല്യമില്ലാത്തവയാണെന്ന് വാശിപിടിക്കുന്ന കലാനിരൂപണ പണ്ഡിത'ന്മാരെക്കുറിച്ച് എനിക്ക് വലിയ ബഹുമാനമില്ല. 
കൃതി ജനപ്രിയമാകയാല്‍ അതിനു കലാമൂല്യമില്ലെന്നു  പറയുന്ന നിലപാട് ശരിയല്ല. ഇതാണോ നമ്പൂതിരിപ്പാട് പറയുന്നത്? അങ്ങനെതോന്നിക്കുമെങ്കിലും അങ്ങനെ ആവാനൊരു തരവുമില്ല. ഈ വിഷയത്തില്‍ അങ്ങനെയൊരു വാദവും ഉയരില്ലല്ലോ.

സത്യംപറഞ്ഞാല്‍ തന്തയ്ക്കുപിറക്കാത്ത വര്‍ത്തമാനമാണിത്. ശതാഭിഷേകം എന്ന നാടകത്തിനു കലാമൂല്യമുണ്ടോ ഇല്ലയോ എന്നു തെളിച്ചുപറയാതെ ഒരു പൊതുപ്രസ്താവത്തിന്റെ നാട്യത്തില്‍ ഇത് അവതരിപ്പിക്കാന്‍ നമ്പൂതിരിപ്പാട് മുടന്തന്‍ ശ്രമം നടത്തുന്നു.  പക്ഷേ വായനക്കാര്‍ക്ക് എളുപ്പം തന്തയെ നിശ്ചയിക്കാം. നാടകം കലാമൂല്യമില്ലാത്തതാണെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ കാണികളുടെ ഉള്ളില്‍ത്തട്ടുന്നതാകയാല്‍ (ഞാന്‍ കേട്ടിട്ടില്ലെങ്കിലും) ഇതു കലാമൂല്യമുള്ളതാണ്. ഇതാണ് ഇ എം എസ് പറയുന്നത്. വക്രബുദ്ധിയാകയാല്‍ അതങ്ങു തെളിച്ചുപറയില്ല നമ്മുടെ നമ്പൂതിരിപ്പാട്. 

കാണികളുടെ ഉള്ളില്‍ത്തട്ടുന്നത് മുഴുവന്‍ കലാമൂല്യമുള്ളതാണെന്നു നമ്പൂതിരിപ്പാട് അംഗീകരിച്ചാല്‍ വെണ്‍മണിയുടെ പിന്തുടര്‍ച്ചക്കാരെന്നു പറഞ്ഞ് താന്‍ ആക്രമിച്ച പൈങ്കിളി പ്രസിദ്ധീകരണങ്ങളും കലാമൂല്യമുള്ളവയാണെന്ന് നമ്പൂതിരിപ്പാട് അംഗീകരിക്കണമായിരുന്നു. അന്നു കരുണാകരനും മുരളീധരനും വിരോധികളായിരുന്നതിനാല്‍ അവരെ പുച്ഛിക്കുന്നതെന്തും പുരോഗമനപരം, അതിനു കലാമൂല്യമുണ്ട് എന്നൊക്കെ നിശ്ചയിക്കുന്ന നാണവും മാനവും കെട്ട ഈ ഇ എം എസ് സെന്‍സിബിലിറ്റിയെ അങ്ങോര്‍ തന്നെ സിദ്ധാന്തരൂപത്തിലും പറഞ്ഞിട്ടുണ്ട്.
പുരോഗമന സാഹിത്യത്തിന്റെ ദൃഷ്ടിയില്‍ രൂപഭദ്രതയ്ക്ക് ഒറ്റ അളവുകോലേ ഉള്ളൂ. ഏറ്റവും അധിക ജനങ്ങളുടെ ഹൃദയത്തില്‍ചെന്ന് തറയ്ക്കത്തക്കവിധം ശക്തിയോടും ഓജസ്സോടും കൂടി ജന്മി മുതലാളി മര്‍ദ്ദനങ്ങള്‍, ബൂര്‍ഷ്വാ ഗവര്‍മെണ്ടുകളുടെ കൊള്ളരുതായ്മകളും അഴിമതിയും, പുരോഹിതന്മാരുടെയും ബൂര്‍ഷ്വാ നാടുവാഴി പണ്ഡിതന്മാരുടെയും നേതൃത്വത്തിലുള്ള  അന്ധവിശ്വാസങ്ങള്‍ എന്നിവയെ തൊലിയുരിച്ചുകാണിക്കുന്നുണ്ടോ; ഇവയോടെല്ലാം പടവെട്ടിക്കൊണ്ട് ഒരു പുതിയ ജനാധിപത്യ സമുദായം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന തൊഴിലാളികള്‍, കൃഷിക്കാര്‍, പാവപ്പെട്ട ഇടത്തരക്കാര്‍, പുരോഗമനവാദികളായ ബുദ്ധിജീവികള്‍ എന്നിവരുടെ ആവേശകരമായ ജീവിതവും സമരവും ഹൃദയാകര്‍ഷകമായ വിധം ചിത്രീകരിക്കുന്നുണ്ടോ? (മലയാളനിരൂപണത്തില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം, പുറം 209, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍)[ ഈ നിലപാട് ലേശം മയപ്പെടുത്തുന്നു എന്നു പറയുന്ന സാഹചര്യത്തില്‍നിന്നാണ് ഈ ഉദ്ധരണി എടുത്തിരിക്കുന്നത്. സാഹചര്യം വ്യക്തമാവാന്‍ പേജ് കാണുക.]



[എന്തിനു തൊലിമാത്രം ഉരിയണം? മുണ്ടുരിഞ്ഞാല്‍ കൂടുതല്‍ ശക്തിയോടും ഓജസ്സോടും കൂടി   ജനങ്ങളുടെ ഹൃദയത്തില്‍ചെന്ന് തറയ്ക്കില്ലേ. കിങ്ങിണിക്കുട്ടന്റെ ഗുണ്ടകള്‍ മുണ്ടുരിഞ്ഞപ്പോള്‍ ലേശം ജനത്തിന്റെ ഹൃദയത്തില്‍ ഇടം നേടിയ നേതാവിന്റെ മുണ്ട് മഞ്ചേരിയിലെ സഖാക്കള്‍ ഉരിഞ്ഞനാടകം എത്ര കലാമൂല്യമുള്ളതായിരുന്നു. ഇതു മിമിക്രി ചാനല്‍ ആഘോഷിച്ചതായി കേട്ടു, കണ്ടില്ല.]

27 Dec 2009

അറക്കവാളുപോലറുത്തുപാടിയ വിപ്ലവകവിയും ഇ എം എസ് നമ്പൂതിരിപ്പാടും

ഒടുവിലിക്കരിഞ്ഞ മണ്ണില്‍ നിന്ന്
കണ്ണുനീരണിഞ്ഞ്
അമര്‍ന തേങ്ങലാര്‍ന്
അറക്കവാളുപോലറുത്ത് പാടുവാന്‍
വന്നു നില്‍കയാണ് ഞാന്‍.


ഇങ്ങനെ അറക്കവാളുകൊണ്ടറുത്ത് ഈര്‍ച്ചപ്പൊടി (അറക്കപ്പൊടി)യുണ്ടാക്കുന്നത് കൃഷ്ണന്‍കുട്ടി എന്ന വിപ്ലവകവിയാണ്.  ആദ്യമായി ഈ കവിയുടെ പേരുകേള്‍ക്കുന്നത് ഇ എം എസ്സിന്റെ വായനയുടെ ആഴങ്ങളില്‍ എന്ന ഗ്രന്ഥത്തിലെ നിരൂപണത്തില്‍നിന്നാണ്.
നമ്പൂതിരിപ്പാട് ആരെയും കയ്യയഞ്ഞ് സ്തുതിക്കാറില്ല. തോപ്പില്‍ഭാസിയായാലും പാട്ടബാക്കിയായാലും തായാട്ട് ശങ്കരനായാലും. എന്നാല്‍ കൃഷ്ണന്‍കുട്ടി വിപ്ലവകവിയെ കലവറയില്ലാതെയാണ് നമ്പൂതിരിപ്പാട് സ്തുതിക്കുന്നത്.

കവന അറക്കപ്പൊടി ചൊരിയുന്ന കൃഷ്ണന്‍കുട്ടിയെയല്ലെങ്കില്‍ പിന്നെ ആരെയാണ് ഇ എം എസ് സ്തുതിക്കുക. 
അങ്ങനെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിലെ കമ്യൂണിസ്റ്റുകാരുടെ കവിതകളെ 'പടപ്പാട്ടു'കളെന്നു വിശേഷിപ്പിച്ചു പരിഹസിക്കുന്ന യാഥാസ്ഥിതിക ബൂര്‍ഷ്വാ നിരൂപകരുടെ ദൃഷ്ടിയില്‍ ഈ സമാഹാരത്തിന്റെ കര്‍താവ് 'പടപ്പാട്ടുകാര'നെന്ന് പറഞ്ഞു അവഗണിക്കുകയും അപഹസിക്കുകയും ചെയ്യപ്പെട്ടേക്കാം.
പക്ഷേ, ഈ ലേഖകന്‍ ഉള്‍പെടെ തൊഴിലാളിവര്‍ഗത്തിന്റെ സാഹിത്യാസ്വദകര്‍കും ജനകോടികള്‍കും ഇതു ഏതാനും ഉല്‍കൃഷ്ടകവിതകളുടെ സമാഹാരമായി തോന്നും. എന്തുകൊണ്ടെന്നാല്‍. സമൂഹ്യമായും സാംസ്കാരികമായും ഏറ്റവും മുന്നണിയില്‍ നില്‍കുന്ന ജനവിഭാഗങ്ങളുടെ വികാരസാഹചര്യങ്ങള്‍ക് രൂപം നല്കുന്ന കവിതകളാണ് അവയെല്ലാം. 

1994-ലാണ് നമ്പൂതിരിപ്പാട് ഇതു പറഞ്ഞത്. കൃഷ്ണന്‍കുട്ടി ഇപ്പോഴും ജാഥകളില്‍ മുന്നണിയിലാണോ നില്‍ക്കുന്നതെന്ന് അറിയില്ല. 
ഈ സമാഹാരത്തിന്റെ കര്‍താവ് മറ്റ് പലരെയും പോലെ, അബോധപൂര്‍വമായല്ല, തികച്ചും ബോധപൂര്‍വമായാണ് തന്റെ രചനകള്‍ നടത്തിയത്. അവയെ 'പടപ്പാട്ടു'കള്‍ എന്ന് വിളിച്ച് അപഹസിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അത് വകവെയ്ക്കാതെ അദ്ദേഹം മുമ്പോട്ട് പോവുകതന്നെ ചെയ്യും.
ഇങ്ങനെയാണ് നമ്പൂതിരിപ്പാട് കൃഷ്ണന്‍കുട്ടി സ്തുതി അവസാനിപ്പിക്കുന്നത്. എന്താണ് നമ്പൂതിരിപ്പാട് ആത്മവിശ്വാസമില്ലാത്തതുപോലെ (സംപ്രത്യയപരമായ ദമിതാവസ്ഥയിലെന്നപോലെ) പടപ്പാട്ടുകാരനെന്നു പറഞ്ഞു പരിഹസിക്കും പരിഹസിക്കും എന്നാവര്‍ത്തിക്കുന്നതെന്നു മനസ്സിലാവുന്നില്ല. മറ്റുപലരെയും പോലെ അബോധപൂര്‍വ്വമല്ല, ബോധപൂര്‍വ്വമാണ് കള്ളും കഞ്ചാവുമേശാത്ത വിപ്ലവകവി കൃഷ്ണന്‍കുട്ടി രചന നടത്തുന്നത്. ഇത്ര ബോധപൂര്‍വ്വമായി പണിയുന്ന ഈ അറക്കക്കാരന്‍ ഇക്കാലത്ത് എന്താണാവോ അറക്കുന്നത്? കാലത്തിനൊത്തു കവനം മാറിയിട്ടുണ്ടെങ്കില്‍ ചെങ്കല്ലായിരിക്കുമെന്നാണ് തോന്നുന്നത്.
വിപ്ലവക വനത്തിലെ ഈ മുത്തെടുത്തു തന്നതിനോട് ഇ എം എസ് നമ്പൂതിരിപ്പാടിനോടു കടപ്പാടുണ്ട്.

26 Dec 2009

ഞാന്‍ നിന്റെ തീപ്പെട്ടിക്കാരനും തരകനും നിന്റെ മോന്റെ തലതൊട്ടപ്പനുമാണ് (മണ്ടന്മാര്‍ ഉണ്ടാകുന്നത്)

ഞാന്‍ നിന്റെ തീപ്പെട്ടിക്കാരനും തരകനും നിന്റെ മോന്റെ തലതൊട്ടപ്പനുമാണ്. 

Matchmaker എന്ന പദത്തെ തീപ്പെട്ടിക്കാരന്‍ എന്നു പരിഭാഷ ചെയ്ത പ്രൊഫസറും കവിയുമായ ഡി വിനയചന്ദ്രനെ എന്തു വിളിക്കണം?





Antonio Skármeta എന്നൊരു എഴുത്തുകാരന്‍ എഴുതിയ പോസ്റ്റ്മേന്‍ എന്നൊരു നോവല്‍ വിനയചന്ദ്രന്‍ പരഭാഷപ്പെടുത്തിയപ്പോഴാണ്  തീപ്പെട്ടിക്കാരനുണ്ടായത്. 
മണ്ടന്മാര്‍ എവിടെനിന്നാണ് ഉണ്ടാവുന്നത്?
(പ്രൊഫസറെപ്പോലുള്ള അശ്ലീലമൊന്നും ഞാന്‍ വായിക്കാറില്ല. വേറൊരാള്‍ കാണിച്ചുതന്നതാണ്.) 

25 Dec 2009

നമ്പൂതിരിപ്പാട് ഫലിതം: പെണ്ണുങ്ങള്‍ പെറ്റുമെലിയാത്ത മധുരമനോജ്ഞമാം ചൈന

ചൈനയില്‍ കുടുംബാസൂത്രണം എന്തിനാണ്? ജനസംഖ്യാവര്‍ദ്ധനവ് തടയാനാണോ? അല്ലേയല്ല. ജനസംഖ്യ കൂടുന്നത് നല്ലതാണെന്നാണ് മാര്‍ക്സിസ്റ്റ് നിലപാട്. ജനസംഖ്യാവര്‍ദ്ധനവ് കുഴപ്പമാണെന്നത് ബൂര്‍ഷ്വാ അര്‍ത്ഥശാസ്ത്ര പണ്ഡിതന്മാര്‍ ആദ്യകാലത്ത് എടുത്തിരുന്നു നിലപാടാണെന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. ഒരു ചോദ്യോത്തരമാണ് ചിത്രമായി കൊടുത്തിരിക്കുന്നത്. (സഞ്ചിക 56)



ജനസംഖ്യാവര്‍ദ്ധനവിനെ മുഖ്യ സാമ്പത്തിക പ്രശ്നമായിക്കണ്ട്, അതു പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയ്ക്ക് ചൈനയില്‍ കുടുംബാസൂത്രണമില്ല.

പക്ഷേ ഒരു കുടുംബത്തില്‍ ഒരു കുട്ടി എന്ന നയം കര്‍ക്കശമായി നടപ്പാക്കുന്നതു പിന്നെ എന്തിനായിരിക്കും? (1984-ലാണ് നമ്പൂതിരിപ്പാട് ഈ ഉത്തരം കൊടുത്തത്. 1970-കളുടെ അവസാനം മുതല്‍ ഒരുകുഞ്ഞുമാത്രം എന്ന നയം ചൈനയില്‍ പിന്തുടരുന്നു.)
അതിനു കാരണം നമ്പൂതിരിപ്പാട് വ്യക്തമാക്കുന്നു:
എന്നാല്‍ അമ്മമാരുടെ ആരോഗ്യം പരിഗണിച്ച് പ്രസവത്തിന്റെ എണ്ണം കുറയ്ക്കുകയെന്ന അടിസ്ഥാനത്തില്‍ കുടുംബാസൂത്രണമുണ്ട്.
സ്ത്രീപ്രശ്നത്തില്‍ ഇത്രയും വിപ്ലവാത്മകമായ നിലപാടെടുത്ത കമ്യൂണിസ്റ്റ് ആചാര്യന്‍ വേറെയുണ്ടോ? കുട്ടികള്‍ എത്രയായാലും പേറൊറ്റമാത്രം. അതില്‍ക്കൂടുതല്‍ പെറുന്നത് പെണ്ണുങ്ങളുടെ ആരോഗ്യത്തിനു ഹാനികരം.  ചൈനയില്‍ പോയിവന്നയാളാണ് പറയുന്നത്. കൂറ കപ്പലില്‍പ്പോയതു പോലെ എന്നൊരു ചൊല്ല് ഓര്‍മ്മ വരുന്നു. സാര്‍വ്വത്രികമായിരുന്ന അബോര്‍ഷന്‍ ക്ലിനിക്കുകളും പെണ്ണുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനായിരിക്കണം. അവയെപ്പറ്റി നമ്പൂതിരിപ്പാട് ഒന്നും പറയുന്നില്ല. 
ഇത് അവസരവാദത്തിന്റെ കൂട്ടത്തിലോ വിവരക്കേടിന്റെ കൂട്ടത്തിലോ കൂട്ടേണ്ടതെന്നു മനസ്സിലാവുന്നില്ല. 

19 Dec 2009

നമ്പൂതിരിപ്പാട് ഫലിതം: വീണിടത്ത് കിടന്ന് ഉരുളുന്ന ഇ എം എസ് അല്പത്തരം

സമ്പൂര്‍ണ്ണകൃതികള്‍ മറിച്ചുനോക്കുന്തോറും നമ്പൂതിരിപ്പാട് ഫലിതം കൂടുതല്‍ക്കൂടുതല്‍ അശ്ലീലമായിവരുന്നു. മണ്ടത്തരവും വിവരക്കേടും ഈ വിധം അശ്ലീലമാവുമെന്നു വിചാരിച്ചില്ല. 1980-ല്‍ ഇ എം എസ് ഒരു ചോദ്യത്തിന് ഉത്തരം നല്കിയതാണ് ചിത്രമായി ചേര്‍ത്തിരിക്കുന്നത്. ഇ എം എസ് നടത്തിയ പരിഭാഷയിലെ ഒരു വൈകല്യത്തെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ആശയപ്പാപ്പരത്തിന് ഉദാഹരണമായി വേണു തന്റെ ഒരു പുസ്തകത്തില്‍ പറഞ്ഞതിനെപ്പറ്റിയാണ് ഒരു സംഘം വിദ്യാര്‍ത്ഥികളുടെ ചോദ്യം.


From previous philosophy there remains “the science of thought and its laws—formal logic and dialectics.”
എന്ന ലെനിന്റെ വാക്യത്തെ നമ്പൂതിരിപ്പാട് പരിഭാഷ ചെയ്തത്
"ഭൂതകാല ദര്‍ശനങ്ങളില്‍ ബാക്കിനില്ക്കുന്നത് ചിന്തയുടെയും അതിന്റെ നിയമങ്ങളുടെയും ശാസ്ത്രമായിരിക്കും- യുക്തിയുടെ രൂപങ്ങളും വൈരുധ്യ ദര്‍ശനവും."
ഇതില്‍ ഫോര്‍മല്‍ ലോജിക് എന്നതിനെ യുക്തിയുടെ രൂപങ്ങള്‍ ('യുക്തിയുടെ രൂപഭേദങ്ങള്‍' എന്നാണ് താന്‍ പറഞ്ഞതെന്ന സൂചനയും നമ്പൂതിരിപ്പാട് തരുന്നുണ്ട്, ശരിക്കും പറഞ്ഞത് ഏതാണാവോ) എന്നു മൊഴിമാറ്റിയതിനെപ്പറ്റിയാണ് വേണു വിമര്‍ശിക്കുന്നത് എന്നാണു മനസ്സിലാവുന്നത്. രൂപപരമായ ലോജിക് എന്നതിനെ യുക്തിയുടെ രൂപങ്ങള്‍ എന്ന് ദാര്‍ശനിക പാപ്പരത്തം അനുഭവിക്കുന്ന  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ താത്ത്വികാചാര്യന്‍ തെറ്റായി എടുക്കുന്നു.

നമ്പൂതിരിപ്പാടിന്റെ നിരക്ഷരത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദാര്‍ശനികമായ പാപ്പരത്തിന്റെ ദൃഷ്ടാന്തമായിക്കണ്ട വേണു വേറെക്കുറെ കാര്യങ്ങള്‍ പറയുന്ന മറ്റൊരു ദൃഷ്ടാന്തമാണ്. പച്ചവിവരക്കേടിനെ പച്ചവിവരക്കേടായി കാണാനുള്ള കഴിവില്ലായ്മ. ('സംപ്രത്യയപരമായ ദമിതാവസ്ഥ?' കടപ്പാട്, പി കെ പോക്കര്‍ഡോട്ട്കോം) നമ്പൂതിരിപ്പാടിന്റെ പച്ചമണ്ടത്തരത്തെ Marxist cant ഉപയോഗിച്ച് വിവരിക്കുമ്പോള്‍ ആ പച്ചവിവരക്കേടിനു സിദ്ധിക്കുന്നത് സംവാദത്തിന്റെ ലോകത്ത് അതിനൊരിക്കലും കിട്ടാന്‍ പാടില്ലാത്ത നിലനില്പാണ്.
നമ്പൂതിരിപ്പാടിന്റെ പച്ചവിവരക്കേടിന് ഏറ്റവും പറ്റിയ ഉദാഹരണമല്ല ഈ വികലപരിഭാഷ. എന്നാല്‍ ചോദ്യത്തിനുത്തരം പറയുന്നതിന്റെ കൂട്ടത്തില്‍ വേണുവിനെ കളിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നമ്പൂതിരിപ്പാട് പറയുന്ന കാര്യങ്ങള്‍ നമ്പൂതിരിപ്പാടിന്റെ അല്പത്തരത്തിനുള്ള തരക്കേടില്ലാത്ത ദൃഷ്ടാന്തമാണ്.
വേണുവിനെതിരായി നമ്പൂതിരിപ്പാട് ഒന്നാമതായി പറയുന്നത് ലോജിക് എന്ന പദത്തെ മലയാളമാക്കിയില്ല എന്നാണ്. ലോജിക് എന്ന പദം എല്ലാ മലയാളികള്‍ക്കും അറിയാമെന്നാണോ വേണു കരുതുന്നതെന്നാണ് നമ്പൂതിരിപ്പാട് ചോദിക്കുന്നത്.
ഏതായാലും കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയുടെ ദാര്‍ശനിക പാപ്പരത്തത്തിന് ഉദാഹരണം തേടി പുറപ്പെട്ട ഈ താത്വികാചാര്യന്‍ ലോജിക് എന്ന ഇംഗ്ലീഷ് പദത്തിന് മലയാളം കണ്ടുപിടിക്കാന്‍ കഴിയാതെ വിമര്‍ശിച്ചിട്ടുള്ളത് രസകരമായിരിക്കുന്നു.
ഇത്ര തുച്ഛമായ ഒരു കാര്യം പറയാന്‍ അത്ര അല്പനായ ഒരാള്‍ക്കേ കഴിയൂ. ഈ അല്പത്തരം രണ്ടു തവണ പറഞ്ഞുറപ്പിച്ചേ നമ്പൂതിരിപ്പാട് അടങ്ങുന്നുള്ളൂ. ലോജിക് എന്ന സംജ്ഞകൊണ്ട് വിവക്ഷിതമാവുന്ന കാര്യം പറയാന്‍ എഴുത്തിലായാലും പറച്ചിലിലായാലും കേരളത്തില്‍ മുഖ്യമായി ഉപയോഗിക്കപ്പെടുന്ന പദം ലോജിക് എന്നതു തന്നെയാണ് ഈ സൈദ്ധാന്തികന് അറിഞ്ഞുകൂടേ? യുക്തിയെന്നോ തര്‍ക്കമെന്നോ തര്‍ക്കവിദ്യയെന്നോ തര്‍ക്കശാസ്ത്രമെന്നോ ന്യായശാസ്ത്രമെന്നോ മാറിയും മറിഞ്ഞും വരുന്ന പദങ്ങള്‍ എല്ലാം ചേര്‍ന്നാലും (ഉപയോഗത്തിന്റെ വ്യാപ്തിയിലും പ്രയോജനത്തിലും) ലോജിക്കിനൊപ്പമെത്തില്ലെന്ന കാര്യം അറിഞ്ഞുകൂടെങ്കില്‍ ഈ അല്പജ്ഞന്‍ വായാടിത്തം കുറയ്ക്കുകയെങ്കിലും വേണമായിരുന്നു.
തര്‍ജ്ജമ ചെയ്യുന്നത് പാണ്ഡിത്യപ്രകടനത്തിനല്ല എന്നു പറഞ്ഞുകൊണ്ടാണ് നമ്പൂതിരിപ്പാട് തുടങ്ങുന്നത്. വേണു ചെയ്യുന്നത് വെറുമൊരു പദാനുപദതര്‍ജ്ജമയാണ്. പാണ്ഡിത്യ പ്രദര്‍ശനം നടത്തുന്നത് വാസ്തവത്തില്‍ formal logic നെ മലയാളിക്കു മനസ്സിലാക്കിക്കാനായി വ്യാഖ്യാനം ചമയ്ക്കുന്ന നമ്പൂതിരിപ്പാടാണ്. ലോജിക് എന്നതു മനസ്സിലാകാത്ത മലയാളിക്ക് യുക്തിയുടെ രൂപഭേദങ്ങള്‍ എന്നു പറഞ്ഞാല്‍ formal logic ന്റെ അര്‍ത്ഥം പിടികിട്ടുമെന്നു വിശ്വസിക്കണമെങ്കില്‍ ഇ എം എസ് നമ്പൂതിരിപ്പാടിനെപ്പോലെ മൂഢനാവണം.
ഏതായാലും അവസാനം നമ്പൂതിരിപ്പാട് സ്വയം കുഴികുഴിച്ചുവെയ്ക്കുന്നുമുണ്ട്:
ഫോര്‍മല്‍ എന്ന ഇംഗ്ലീഷ് പദം ഉപയോഗിക്കുമ്പോള്‍ ഇംഗ്ലീഷ് അറിയാവുന്ന വായനക്കാര്‍ക്കു മനസ്സിലാവുന്ന കാര്യം രൂപപരമായ എന്ന മലയാളം പ്രയോഗിച്ചാല്‍ ഇംഗ്ലീഷ് അറിയാത്ത മലയാളികള്‍ക്കു മനസ്സിലാവുമോ? ഇല്ലെന്നാണ് എനിക്കു തോന്നുന്നത്.
ഇതു നമ്പൂതിരിപ്പാട്  പറയുന്നത് ശരിയാണ്. എന്നാല്‍ ഇതേപോലെ formal logic എന്ന പദത്തെ യുക്തിയുടെ രൂപഭേദങ്ങള്‍ എന്നു വികലമായി മൊഴിമാറ്റിയതുകൊണ്ട് രൂപപരമായ ലോജിക്കെന്ന അര മൊഴിമാറ്റത്തിലും കവിഞ്ഞ് ഒരു ചുക്കും കൂടുതല്‍ തെളിയുന്നില്ലെന്നു സമ്മതിക്കാനുള്ള മാന്യത ഇല്ലായ്മയും ലോജിക്കിനു മലയാളം പറയാന്‍ പറ്റാത്തത്തിന് വേണുവിനെ കളിയാക്കാന്‍ ശ്രമിക്കുന്ന അല്പത്തരവുമാണ് ശരിയല്ലാത്തത്.

അടുത്ത നമ്പൂതിരിപ്പാട് ഫലിതം- ഇ എം എസ്സും ചൈനയിലെ പെണ്ണുങ്ങളുടെ പേറും

18 Dec 2009

സി പി എം ബ്ലോഗെര്‍മാര്‍ക്കെന്തു നമ്പൂതിരിപ്പാട്

അല്പം പാളിപ്പോയ പരീക്ഷണമായിരുന്നു ഈ പോസ്റ്റ്. അതിന്റെ പ്രാരംഭരൂപം ഇങ്ങനെ.
വാസ്തവമായി ഒരു വാക്യംപോലുമില്ലാതെ തീര്‍ത്തും കെട്ടിച്ചമച്ച പോസ്റ്റായിട്ടായിരുന്നു ഇത് ഉദ്ദേശിച്ചത്. എന്നാല്‍ ഈ ബ്ലോഗെറുടെ അറിവില്ലായ്മകൊണ്ട് സി പി ഐ പിളര്‍ന്ന വര്‍ഷം മാത്രം ശരിയായിപ്പോയി. നമ്പൂതിരിയുടെ ഉദ്ധരണി വ്യാജമായിരുന്നു. അതില്‍ നമ്പൂതിരിപ്പാടിന്റേതായി "അവര്‍ അവരുടേതെന്നും..." എന്ന പ്രയോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെയൊക്കെ അസംബന്ധം എഴുതിവെച്ചാല്‍ ഏതെങ്കിലും സി പി എം ബ്ലോഗെര്‍ പ്രതികരിക്കുമോ എന്നറിയാനായിരുന്നു പരീക്ഷണം. പ്രതികരിച്ചില്ല. അവരുടെ സംപ്രത്യയപരമായ ദമിതാവസ്ഥ പ്രതീക്ഷിച്ചതിലും അപ്പുറത്താണ്. ഈ ബ്ലോഗെര്‍ എന്തു പറഞ്ഞാലും അവര്‍ക്കു കുഴപ്പമില്ല. വെറുതെ പ്രതികരിച്ച് ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
നമ്പൂതിരിപ്പാടും കോപ്പും നമ്പൂതിരിപ്പാട് ഫലിതങ്ങളും തുടരും.

12 Dec 2009

ഇ എം എസ് എന്ന പണ്ഡിത ആഭാസന്‍

പണ്ഡിതാഭാസന്‍ എന്നത് ഇ എം എസിന്റെ സ്വന്തം പ്രയോഗമാണ്. കേസരി ബാലകൃഷ്ണപിള്ളയ്ക്കു നേരെയാണ് അതു പ്രയോഗിച്ചത്. 1949-ല്‍. philistine എന്ന പദത്തിനു മൊഴിമാറ്റം കണ്ടുപിടിച്ചതാണ് നമ്പൂതിരിപ്പാട്. നമ്പൂതിരിപ്പാടിന്റെ നിരക്ഷരപരിഭാഷയില്‍ philistine എന്ന പദത്തിന്റെ വിവക്ഷകളറിയാത്തതുകൊണ്ടാണ് ആഭാസന്‍ പണ്ഡിതനുമായിപ്പോയത്. ഫിലിസ്റ്റീന്‍ എന്ന പദത്തിന് Shorter Oxford ഇങ്ങനെ അര്‍‌ത്ഥം കൊടുത്തിട്ടുണ്ട്.

An uneducated or unenlightened person; a person indifferent or hostile to culture, or whose interests and tastes are commonplace and material.
കേരളത്തില്‍ philistine എന്നറിയപ്പെടാന്‍ ഇ എം എസ്സിനെക്കാള്‍ യോഗ്യനായി മറ്റൊരാളുണ്ടാവില്ല. അതിനുതെളിവാണ് താഴെക്കാണുന്ന ഇ എം എസ് ലേഖനം. പക്ഷേ സാധാരണമായി ഫിലിസ്തീന്‍ എന്ന നാമം അര്‍ത്ഥമാക്കുന്ന തരമല്ല.  അരുന്ധതീറോയിയുടെ നോവെലിനെപ്പറ്റി  (ഞാന്‍ വായിച്ചിട്ടില്ല, വിരസമായിത്തോന്നി) ലൈംഗികവൈകൃതം ആരോപിച്ച ഇ എം എസ്സിനെ ഫിലിസ്റ്റീന്‍ എന്നു പറയാം. എന്നാല്‍ മകളുടെ നോവെലിനെപ്പറ്റി നല്ലതു പറഞ്ഞു എന്നതിന്റെ പേരില്‍ മേരി റോയിയെപ്പറ്റി ലൈംഗികവൈകൃതം പരോക്ഷമായി ആസ്വദിക്കുന്നവളെന്നു പറഞ്ഞയാളെ, നവകേരളശില്പിയോ ഏതു കോപ്പനോ ആവട്ടെ അയാള്‍, ആഭാസനെന്നു പറയാതെ വയ്യ.

8 Dec 2009

ഇ എം എസ്സിന്റെ ഒരു മഞ്ഞക്കൊച്ചു പുസ്തകം




ആശാനും മലയാള സാഹിത്യവും എന്നാണ് പുറംചട്ടയില്‍ മുന്നിലുള്ളത്. ലേഖനമാണോ പ്രസംഗമാണോ എന്നൊന്നും കൊടുക്കേണ്ടിടത്തൊന്നും കൊടുത്തിട്ടില്ല. "ഈ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടിയതില്‍" എന്നാദ്യത്തെ വാക്യം വായിക്കുമ്പോഴാണ് ഇതു പ്രഭാഷണമാണെന്നറിയുന്നത്. പുസ്തകം അവസാനം വരെ വായിച്ചാലും എന്ന് എവിടെ നടത്തിയ പ്രഭാഷണം എന്നു മനസ്സിലാവില്ല. തൊഴിലാളി വർഗ്ഗത്തിനു വേണ്ടി വിളമ്പുന്ന വിജ്ഞാനമല്ലേ, അത്രയൊക്കെ മതി തലയും വാലും എന്നു വര്‍ഗ്ഗചിന്തകന്മാ‍ര്‍ വിചാരിച്ചുകാണും.

4 Dec 2009

ക്രിസ്ത്വബ്ദവും നമ്പൂതിരിപ്പാടിന്റെ എമണ്ടന്‍ വിവരക്കേടും

ചോദ്യമിങ്ങനെ:

കാലം (വര്‍ഷം) അളക്കുന്നതിന് ക്രിസ്തുവിനെ മധ്യഘടകമായി സ്വീകരിച്ചിരിക്കുന്നത് എന്തുകൊണ്ട്? ക്രിസ്തുവിന് മുമ്പും പിമ്പും ഉള്ള കാലയളവില്‍ ഏതെങ്കിലും ഒന്ന് കാലം അളക്കുന്നതില്‍ മാദ്ധ്യമമായി സ്വീകരിച്ചതായി കാണുന്നില്ല. ക്രിസ്തുവിന്റെ ജനനത്തിനു മുമ്പുള്ള കാലം ബി സി എന്നും മരണത്തിനു ശേഷമുള്ള കാലം എ ഡി എന്നും കണക്കാക്കുന്നു. എന്നാല്‍ ക്രിസ്തുവിന്റെ ജീവിതകാലം (38 വര്‍ഷം) ഇവ രണ്ടിലും ഉള്‍പ്പെടുത്തിയിട്ടില്ല. എന്തുകൊണ്ട്? മാര്‍ക്സിയന്‍ വീക്ഷണത്തില്‍ ഇതിന് ഒരു വിശദീകരണം നല്‍കാമോ?

നല്കി, നമ്പൂതിരിപ്പാട്, വിശദീകരണം. മാര്‍ക്സിയന്‍ വീക്ഷണത്തില്‍ വേണം ചോദിച്ചയാള്‍ക്ക് മറുപടി. കൊടുത്തൂ, അങ്ങനെത്തന്നെ. 

ക്രിസ്ത്വബ്ദം- നമ്പൂതിരിപ്പാടിന്റെ എമണ്ടന്‍ വിവരക്കേട്

28 Nov 2009

ഇ എം എസ് നിര്‍ണ്ണയിച്ച കുമാരനാശാന്റെ 'വര്‍ഗ്ഗാടിസ്ഥാനം'

Can't see Malayalam? Read as PDF file. view or download


എഴുത്തച്ഛനും ആശാനും തമ്മില്‍ - ജാതി - ജന്മി - നാടുവാഴി മേധാവിത്വത്തിന്റെയും ബൂര്‍ഷ്വാ പരിവര്‍ത്തനത്തിന്റെയും കാലഘട്ടങ്ങളിലെ കവിതകള്‍ തമ്മില്‍- അരഡസന്‍ നൂറ്റാണ്ടുകളുടെ അന്തരമാണുള്ളത്. (ഇ എം എസ് നമ്പുതിരിപ്പാട്,  തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, first edition 1990, reprint 1998)

ഒന്നും രണ്ടുമല്ല, അരഡസന്‍ നൂറ്റാണ്ടുകള്‍‍! പതിനഞ്ചാം നൂറ്റാണ്ടിന്റെ പാതിമുതല്‍ പതിനാറാം നൂറ്റാണ്ടിന്റെ പാതിവരെയുള്ള കാലമാണ് എഴുത്തച്ഛന്റെ ജീവിതകാലമായി പരിഗണിക്കപ്പെടുന്നത്. 1873-1924 കാലത്ത് ജീവിച്ച കുമാരനാശാനും എഴുത്തച്ഛനും തമ്മില്‍ ആറുനൂറ്റാണ്ടിന്റെ അന്തരം നമ്പൂതിരിപ്പാട് കാണുന്നത് ഏതു കാലഗണനവെച്ചാണാവോ. നമ്പൂതിരിപ്പാടിന്റെ കാലഗണന മരമണ്ടന്‍ ഗണനയാണ്. പന്ത്രണ്ടാം നൂറ്റാണ്ട് കേരളഫ്യൂ‍ഡലിസത്തിന്റെ (അങ്ങനെയൊന്നില്ലെന്നും ഇ എം എസ് ആണയിട്ടിട്ടുണ്ട്) ഏറ്റവും ഉയര്‍ന്ന കാലമെന്നൊരു പ്രമേയം നമ്പൂതിരിപ്പാട് പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. അന്നാണത്രെ മലയാളം രൂപംകൊണ്ടത്. ഫ്യൂഡലിസത്തിന്റെ പുരോഗമനപരമായ കാര്യങ്ങളെ അവിടെക്കൊണ്ടിടേണ്ട ബാദ്ധ്യത നമ്പൂതിരിപ്പാടിനുണ്ട്. നമ്പൂതിരിപ്പാടിന്റെ നിലപാടുപ്രകാരം ഫ്യൂ‍ഡല്‍ പുരോഗമനക്കാരായ ചെറുശ്ശേരിയും എഴുത്തച്ഛനുമൊക്കെ കുറെ പിന്നോട്ടു മാറുന്നത് അതിന്റെ പേരിലാണ്. മലയാള ഭാഷയുടെ വികാസത്തെപ്പറ്റി പറയുമ്പോള്‍ നമ്പൂതിരിപ്പാട് പറയും പോലെ:

ചരിത്രത്തില്‍ രണ്ടുമൂന്ന് നൂറ്റാണ്ടുകളുടെ വ്യത്യാസമൊരു വ്യത്യാസമല്ലല്ലോ.(മലയാളഭാഷ- കേരളപാണിനിയുടെ കാലത്തും അതിനുശേഷവും, 1989, പ്രബന്ധങ്ങള്‍, 239)

6 Nov 2009

ഇ എം എസ്സും കോപ്പും 2, മഹാദാര്‍ശനികന്‍ മാര്‍ക്സിസ്റ്റ് ഗോര്‍ക്കി

 If Malayalam text doesn't display properly on your computer screen, you can download a pdf file of the text here.

ഇ എം എസ്സും കോപ്പും ഒന്നാം ഭാഗം ഇവിടെ വായിക്കുക.  ഇ എം എസ് നമ്പൂതിരിപ്പാടിനെതിരായ സൈദ്ധാന്തികമോ അല്ലാത്തതോ ആയ വിമര്‍ശനമല്ല ഈ കുറിപ്പുകളുടെ ഉദ്ദേശ്യമെന്ന് നേരത്തേ പറഞ്ഞു. നമ്പൂതിരിപ്പാട് മാര്‍ക്സിസത്തിലും അല്ലാത്ത വിഷയങ്ങളിലും നിരക്ഷരനാണെന്നും പുസ്തകം വായിച്ചാല്‍ അദ്ദേഹത്തിനു മനസ്സിലാവില്ലെന്നും എഴുതാനറിയില്ലെന്നും വിവരക്കേടുകള്‍ ദശകങ്ങളോളം ആവര്‍ത്തിച്ചു വിളമ്പിയെന്നും വ്യക്തമാക്കുക, എന്നു വെച്ചാല്‍ പച്ചയ്ക്കു പറയുക- ഇതാണ് ഉദ്ദേശ്യം. കള്ളിവെളിച്ചത്താക്കുക. ഇംഗ്ലീഷില്‍ Debunking എന്നു പറയുന്ന ഏര്‍പ്പാട്. വിവരക്കേടുകളുടെ ഈ ഉപാസകന്‍ വാഴ്ത്തപ്പെട്ടതുപോലെ  മറ്റൊരു വ്യക്തിത്വം കേരളത്തില്‍ വാഴ്തത്തപ്പെട്ടുകാണില്ല. ഇദ്ദേഹത്തിന്റെ ചരിത്രപാണ്ഡിത്യത്തെയും (പാണ്ഡിത്യമില്ലായ്മയെയും) വാഴ്ത്തുന്നവരില്‍ ഐജാസ് അഹമ്മദും രാജന്‍ ഗുരുക്കളും കെ എന്‍ പണിക്കരുമുണ്ട്. പുസ്തകം വായിക്കാതെയാണ് എഴുതിയിരുന്നതെന്നതുപോലും ഇദ്ദേഹത്തിന്റെ കാര്യത്തില്‍ പലരുടെയും കണ്ണില്‍ മികവാണ്. യുക്തിയോടെ ഒരു ഖണ്ഡിക തികച്ചെഴുതാന്‍ കഴിവില്ലാത്ത ഇദ്ദേഹത്തെ ശൈലീവല്ലഭനായി വാഴ്ത്തുന്നവരില്‍ സി ജെ തോമസ്, ഓ എന്‍ വി കുറുപ്പ്, സുകുമാര്‍ അഴീക്കോട് എന്നിവരുണ്ട്. ഇദ്ദേഹത്തിന്റെ ചരിത്രജ്ഞാനം, ശൈലീവിലാസം എന്നിവയെപ്പറ്റി വെവ്വേറെ കുറിപ്പുകളില്‍  പിന്നീടു പറയും. മാക്സിം ഗോര്‍ക്കിയുടെ ഒന്നോ രണ്ടോ ലേഖനം വായിച്ച് മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രത്തില്‍ തനിക്കുള്ള പരിമിതികള്‍ മറികടന്നു ധീരമായി സാഹിത്യലോകത്ത് ഇടപെട്ട്  ഗ്രന്ഥങ്ങള്‍ രചിച്ച് സാഹിത്യസൈദ്ധാന്തികനും സാഹിത്യവിമര്‍ശകനുമായി ഖ്യാതി നേടിയ ഇ എം എസിനെപ്പറ്റിയാണ് ഈ കുറിപ്പ്.)  

21 Oct 2009

വേണ്ടാത്തനത്തിന്നു കോപ്പിട്ടുവന്നാല്‍

(ഇ എം എസ്സിനെപ്പറ്റി ഈ ബ്ലോഗെറെഴുതിയ ഒരു പോസ്റ്റിനെതിരെ മറ്റൊരു ബ്ലോഗെര്‍ സി പി എമ്മുകാര്‍ക്കു പതിവുള്ള ഭാഷയില്‍ എഴുതിയ പോസ്റ്റിനു മറുപടിയാണിത്.) 

മീനേ, കൊത്തിയതു നന്നായി.
1. അരുളിച്ചെയ്തതും തിരുവുള്ളക്കേടുണ്ടായതും കൊഴണാശ്ശേരിയിലെ കീഴാളസഗാവില്‍ ഏനക്കേടുണ്ടാക്കിയതിനെപ്പറ്റി എന്തു പറയാനാണ്. അതിനു വ്യാകരണം ചികിത്സയാവില്ല. അരുളിച്ചെയ്യുന്നത് ഫലിതമാണ് എന്നത് വ്യാകരണത്തെറ്റാണെന്ന് ശ്യാം ബാലകൃഷ്ണന്റെ അരുളപ്പാടുണ്ട്. ഇതേതു വ്യാകരണ പ്രകാരമാണ് ബാലകൃഷ്ണാ? നമ്പൂതിരിപ്പാടിന് അരുളിച്ചെയ്യാനും തിരുവുള്ളക്കേടു തോന്നാനുമുള്ള അവകാശത്തെ ചോദ്യം ചെയ്തില്ല.  ചില ചില്ലറ 'സ്പെല്ലിങ് മിസ്റ്റേക്കു'കളെപ്പറ്റിയേ (നാട്ടുനടപ്പനുസരിച്ചുള്ള അര്‍ത്ഥത്തില്‍) പറഞ്ഞുള്ളൂ.

19 Oct 2009

ഇ എം എസ്: കോപ്പും കോപ്പ്‌രാട്ടിയും

ഒരു വിവരവുമില്ലാത്ത കാര്യത്തില്‍ പാണ്ഡിത്യപ്രകടനം നടത്താന്‍ ഇ എം എസ്സിനുണ്ടായിരുന്ന കഴിവ് സമ്മതിക്കാതെ വയ്യ. മലയാളവും ഇംഗ്ലീഷും മലയാളത്തിലെ പരിഭാഷയും ഒക്കെ എങ്ങനെ വേണമെന്ന് ഇദ്ദേഹം അരുളിച്ചെയ്യുന്നത്  നല്ല ഫലിതമാണ്.
Ideology എന്ന പദത്തിന് കമ്യൂണിസ്റ്റുകാര്‍ക്കും ബൂര്‍ഷ്വാകള്‍ക്കും ഒരുപോലെ പ്രത്യയശാസ്ത്രം എന്ന പരിഭാഷ ഉണ്ടാവുന്നത് പണ്ട് ഇദ്ദേഹത്തില്‍ തിരുവുള്ളക്കേടുണ്ടാക്കി.
"ഐഡിയോളജിക്കുള്ള ഈ വിപ്ലവകരമായ ഉള്ളടക്കമാകെ നശിപ്പിച്ച് പരസ്പരവിരുദ്ധമായ രണ്ട് ഐഡിയോളജികളെ പ്രത്യയശാസ്ത്രമെന്ന പദപ്രയോഗത്തിന്മേല്‍ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നത് വലിയ ഒരു സാഹസം തന്നെ."

ഒരു ഈസോപ്പ് കഥ

പണ്ട് ഒരു സ്ഥിരോത്സാഹിയും ഒരു സ്ഥിരോദ്ധാരിയും കൂട്ടുകാരായി.

18 Oct 2009

ക്രിസ്തുവിനു പിമ്പ് ഏ ഡിയോ ബി സിയോ?

Anno Domini (In the year of Lord  ക്രിസ്ത്വബ്ദം) മലയാളത്തിലാവുമ്പോള്‍ ഏറ്റവും  പ്രചാരം കിട്ടിയ രൂപം ക്രിസ്തുവിനു പിമ്പ് ആണോ ക്രിസ്തുവര്‍ഷം ആണോ?  ക്രിസ്ത്വബ്ദം ഏതായാലും ഈ രണ്ടും കഴിഞ്ഞ് ഏറെത്താഴെയായി മൂന്നാമതേ വരൂ. അത് ഇപ്പോള്‍ വലുതായൊന്നും ഉപയോഗത്തിലുണ്ടെന്നു തോന്നുന്നില്ല. ഗൂഗിള്‍വഴി മലയാളം യൂനികോഡ്  ഫോണ്ടുപയോഗിച്ചു തിരയുമ്പോള്‍ കൂടുതല്‍ കാണുന്നത് ക്രിസ്തുവര്‍ഷമാണ്. എങ്കിലും എത്രയോ പുസ്തകങ്ങളില്‍ ക്രി. പി. ഉപയോഗിച്ചുകണ്ടിട്ടുണ്ട്.   ഈ പിമ്പ്  ക്രിസ്തുവിന്റെ പിന്നിലേക്കുപോയി പലപ്പോഴും ക്രിസ്തുവിനു മുമ്പായി മാറും. താഴെകൊടുത്ത രണ്ടു സ്ക്രീന്‍ഷോടുകളിലും (ആദ്യത്തേത് മാതൃഭൂമിയില്‍‌ ചരിത്ര സംബന്ധിയായ ലേഖനം തന്നെ!) ബി സി ഉദ്ദേശിച്ചാണ് ക്രിസ്തുവിനു പിമ്പ് എന്നു പ്രയോഗിച്ചത്.





പിമ്പ് എന്ന പദമുണ്ടാക്കുന്ന അര്‍ത്ഥശങ്കയാണ് അതിനു കാരണം. പിമ്പ് പിന്നിലും (behind ) ശേഷവും (after) ആവാമെന്നതുകൊണ്ടാവണം ഇങ്ങനെ സംഭവിക്കുന്നത്.  ഈ വെബ്‌സൈറ്റുകളിലെ തെറ്റായ പ്രയോഗം അനന്യമൊന്നുമല്ല. എത്രയോ മലയാളികള്‍ ഈ അബദ്ധധാരണ കൊണ്ടുനടക്കുന്നു. ഈ പിമ്പ് വന്നത് മുമ്പ് പിമ്പ് എന്ന വിപരീതദ്വന്ദ്വത്തിന്റെ അനുചിതമായ പ്രയോഗം വഴിയാവണം.  (ഇതില്‍ ഇ എം എസ്സിനും വൈരുദ്ധ്യാധിഷ്ഠിത ഭൌതികവാദത്തിനും എന്തെങ്കിലും പങ്കുണ്ടോ എന്നറിയില്ല. എന്നാല്‍ ക്രിസ്തുവര്‍ഷത്തെപ്പറ്റി നമ്പൂതിരിപ്പാട് തട്ടിവിട്ട എമണ്ടന്‍ വിവരക്കേട് സമ്പൂര്‍ണ്ണകൃതികള്‍ 44-ആം വാല്യത്തിലുണ്ട്. അതു സ്കേന്‍ സഹിതം പിന്നീട്.)
വാസ്തവത്തില്‍ ഏ ഡി യെ സംബന്ധിച്ചിടത്തോളം എന്താണ് പിമ്പിലുള്ളത്? ക്രിസ്തുവിന് പിമ്പ് എന്നാല്‍ ക്രിസ്തുവിന്റെ മരണശേഷം എന്നാണ്  ഒന്നാമതായി ഊഹിക്കുക. എത്രയോ ആളുകള്‍ ഇങ്ങനെ വിചാരിക്കുന്നു. ക്രിസ്തു ജനിച്ചതോ ക്രിസ്തുവിനെ ഗര്‍ഭം ധരിച്ചതോ ആയ കാലം മുതലാണ് ക്രിസ്തൂവര്‍ഷം എണ്ണിപ്പോരുന്നത് എന്നതിനാല്‍  ക്രിസ്തുവിന് പിമ്പ് എന്നത് ആശയക്കുഴപ്പത്തിനു മാത്രമേ  ഉതകൂ.  ക്രിസ്തു വര്‍ഷം എന്നോ ക്രിസ്ത്വബ്ദം എന്നോ ഉപയോഗിക്കുന്നതല്ലേ ശരി?

10 Oct 2009

ലൂയി മാല്‍ കണ്ട കേരളം

ലൂയി മാല്‍ എന്ന ഫ്രെഞ്ച് ചലച്ചിത്രകാരന്‍ 1969-ല്‍ ബി ബി സിയുടെയും ഫ്രെഞ്ച്  ടി വിയുടെയും സഹായത്തോടെ  ഇന്ത്യയിലാകെ സഞ്ചരിച്ച് ഒരു ഡോക്യുമെന്ററി പരമ്പര നിര്‍മ്മിച്ചു.  ഇദ്ദേഹം കേരളത്തിലും വന്നു. കലാമണ്ഡലം സന്ദര്‍ശിച്ച് അവിടത്തെ പരിശീലനം ദീര്‍ഘമായി ഷൂട്ട് ചെയ്തു. Phantom India എന്ന പേരില്‍ ഏഴു ഭാഗങ്ങളുള്ള ഒരു ഡോക്യുമെന്ററി പരമ്പരയും പുറമേ Calcutta  എന്ന പേരില്‍ മറ്റൊരു ഡോക്യുമെന്ററിയും  ഇദ്ദേഹം നിര്‍മ്മിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സവിശേഷശ്രദ്ധയുണ്ടായിരുന്നു ലൂയി മാലിന്. പുറത്തറിയാത്ത ഇന്ത്യയെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത് വലിയ കോലാഹലമുണ്ടാക്കി. ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാര്‍ ബി ബി സിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിറുത്താന്‍ ആവശ്യപ്പെടുംവരെ എത്തി പ്രശ്നങ്ങള്‍.
പരിഷ്കൃതനായ വെള്ളക്കാരന്റെ പുച്ഛത്തോടെയാണെങ്കിലും ഇന്ത്യയിലൊട്ടാകെ ഇത്ര വിപുലമായി  സഞ്ചരിച്ച് ഒരു ഡോക്യുമെന്ററി അക്കാലം വരെ മറ്റാരും നിര്‍മ്മിച്ചിട്ടില്ല. 1959-ല്‍ റോസെല്ലിനി വന്ന് India: Matri Bhumi എന്ന ഡോക്യുമെന്ററി നിര്‍മ്മിച്ചു. അദ്ദേഹം കേരളത്തിലും വന്നിരുന്നു, നീണ്ടകരയിലെ നോര്‍വീജ്യന്‍ സഹായത്തോടെ തുടങ്ങിയ മീന്‍പിടിത്ത വികസന പദ്ധതിയൊക്കെ വിശദമായി ഷൂട്ട് ചെയ്തിരുന്നു. നെഹ്റു കാലത്തെ വികസനം ചിത്രീകരിക്കുയായിരുന്നു അദ്ദേഹം പ്രധാനമായും ചെയ്തത്. optimism ആണ്  അങ്ങോരുടെ കണ്ണാടിയെങ്കില്‍ cynicism ആണ് ലൂയി മാലിന്റേത്.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെപ്പറ്റി പ്രതിപാദിക്കാന്‍ ഇ എം എസ് നമ്പൂതിരിപ്പാട്, ഏ കെ ഗോപാലന്‍, കെ ആര്‍ ഗൌരി, സി എഛ് മുഹമ്മദ് കോയ എന്നിവരുമായുള്ള അഭിമുഖം ലൂയി മാല്‍ ചിത്രീകരിച്ചു. പരമ്പരയിലെ നാലാം ഭാഗമായ  La tentation du reve യില്‍നിന്നുള്ള ഒരു ക്ലിപ്പിങ് താഴെ കാണാം.

2 Oct 2009

ഇ എം എസും കോപ്പും: ഖേദം

ഇ എം എസും കോപ്പും ഒന്നിലെ ഗുരുതരമായ പ്രമാദത്തെപ്പറ്റി രണ്ടുമൂന്ന് ബ്ലോഗര്‍മാര്‍ പുച്ഛിച്ചെങ്കിലും ഒരു ഏതാണ്ടില്‍ പിടിച്ചു ഗൌനിക്കാതിരുന്നു കുറെ ദിവസം. 1920കളുടെ പാതിക്കുവെച്ച് ഒരു ഏതാണ്ട് അങ്ങോട്ടിങ്ങോട്ടു മാറി ഇ എം എസ്സിനെ കമ്യൂണിസ്റ്റ് നേതാവാക്കിക്കളഞ്ഞു ഞാന്‍. ഇ എം എസ് എന്നു കമ്യൂണിസ്റ്റ് നേതാവായെന്ന് അറിയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ അതു നിസ്സാരമാക്കി ഏതാണ്ടാക്കുകയായിരുന്നു. ഇ എം എസ് വാക്കും സമൂഹവും എന്നൊരു പുസ്തകം പിന്നീടു കയ്യില്‍വന്നപ്പോഴാണ് അറിഞ്ഞത് പതിന്നാലാം വയസ്സില്‍ ഇ എം എസ് യോഗക്ഷേമസഭയുടെ പ്രദേശികോപസഭയുടെ സിക്രട്ടറി ആയിരുന്നെന്ന്.
"11-12 വയസ്സായ കാലത്തുതന്നെ ഗാന്ധിജിയുടെ സഹകരണ ത്യാഗസന്ദേശം ന്യയമായതാണെന്നു വിശ്വസിക്കുകയും അതിനുവേണ്ടി കൂട്ടുകാരുടെ ഇടയില്‍ പ്രചാരവേല നടത്തുകയും ചേയ്യുന്ന കോണ്‍ഗ്രസ്സുകാരനാണ് ഞാനെന്ന നിലവന്നു. പതിനാലാമത്തെ വയസ്സില്‍ത്തന്നെ ഞാന്‍ യോഗക്ഷേമസഭയുടെ പ്രദേശികോപസഭയുടെ സിക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിനൊന്നും തടസ്സമായ തരത്തിലല്ല ഓത്തുചൊല്ലലും സംസ്കൃതപഠിപ്പുമെന്നതില്‍നിന്ന് എന്‍റെ ഗുരുനാഥന്‍ സാധാരണപോലെ യാഥാസ്ഥിതികനായ ഒരു 'ഓത്ത'നല്ലായിരുന്നുവെന്നു മനസ്സിലാക്കാമല്ലോ."(ഇ എം എസ്: വാക്കും സമൂഹവും 1998, P 25)
നൂറ്റൊന്നാവര്‍ത്തിച്ച് ഡജന്‍ പതിപ്പുകളില്‍ അച്ചടിച്ച് സ്ഫുടം ചെയ്ത മഹാവിവരക്കേടുകളെ നിഷ്പ്രഭമാക്കിയ ഈ വിവരക്കേട് പറ്റിയതില്‍ ഖേദിക്കുന്നു. ഇ എം എസും കോപ്പും തുടരും.

24 Sept 2009

ഇ എം എസ്സും കോപ്പും (ഒന്ന്)

 If Malayalam doesn't display properly on your screen download the text of this post as a pdf file from here.

(ഇത് ബൂര്‍ഷ്വാ പ്രൊപ്പഗന്‍ഡയാണ്. അരസികനായ ഒരു പരേതനെപ്പറ്റി വിരസമായ ഒരു കുറിപ്പ്.)
തന്‍റെ കോപ്പിനെപ്പറ്റി ഇ എം എസ്സു തന്നെ പറഞ്ഞിട്ടുണ്ട്.
[...] എന്നെപ്പറ്റി ചില വിശിഷ്ട സാഹിത്യകാരന്മാര്‍ പറയുന്നത് 'സാഹിത്യവിഷയങ്ങളൊന്നും കൈകാര്യം ചെയ്യാനുള്ള 'കോപ്പ്' ഇ എം എസിനില്ല' എന്നാണ്. അത് ഞാന്‍ സമ്മതിക്കുന്നു. അതേ അവസരത്തില്‍ അവര്‍ക്കില്ലാത്ത ഒരു 'കോപ്പ്' എനിക്കുണ്ട്. ആ കോപ്പെന്താണ്? ഈ നാട്ടിലെ ജനങ്ങളുമായിട്ടുള്ള അടുപ്പം. ഈ നാട്ടില്‍ മാത്രമല്ല ലോകത്താകെയുള്ള മാര്‍ക്സിസ്റ്റ് സിദ്ധാന്തവുമായുള്ള അടുപ്പം- ഈ രണ്ടുംകൊണ്ട് അവര്‍ക്കില്ലാത്ത 'കോപ്പ്' എനിക്കുണ്ടായിട്ടുണ്ട്. ഈ 'കോപ്പ്' കാണാനവര്‍ക്കു കഴിയുന്നില്ല.
(ഇ എം എസിന്‍റെ തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍, ഡി സി ബുക്സ്, 1996, p 268)


ഇതില്‍ ആദ്യത്തെ കോപ്പിനെപ്പറ്റി എനിക്കൊന്നും പറയാനില്ല. രണ്ടാമത്തെ കോപ്പിനെപ്പറ്റി ഗഡുക്കളായി ചിലതു പറയാനുദ്ദേശിക്കുന്നു. കുറച്ചുകാലം കമ്യൂണിസ്റ്റ് എന്നു പറയുന്ന ഒരു പാര്‍ട്ടിക്കാരനായിട്ടുണ്ടെങ്കിലും പതിന്നേഴു വയസ്സുമുതലുള്ള ഒരഞ്ചുകൊല്ലം (പതിനഞ്ചുകൊല്ലത്തിനപ്പുറം) മാര്‍ക്സിസ്റ്റ് സാഹിത്യം കാര്യമായി വായിച്ചിട്ടുണ്ടെങ്കിലും ഇ എം എസ്സിന്‍റെ രചനകളൊന്നും ഇക്കാലംവരെ വായിച്ചിട്ടില്ല ഞാന്‍. ഏതാനും മാസങ്ങള്‍ക്കുമുന്‍പ് ഇ എം എസ് അരുന്ധതി റോയിയെപ്പറ്റി പറഞ്ഞ ചില അഭിപ്രായങ്ങള്‍ rediff.com റിപോര്‍ടു ചെയ്തതു വായിച്ചപ്പോഴാണ് ഇദ്ദേഹത്തെ ഒന്നു വായിച്ചുനോക്കാന്‍ ആദ്യമായി താത്പര്യം തോന്നിയത്. പിന്നീട് രണ്ടു പുസ്തകങ്ങള്‍ കൈയ്യില്‍ കിട്ടി. ഒന്നു മേലുദ്ധരിച്ച തിരഞ്ഞെടുത്ത പ്രസംഗങ്ങള്‍. പിന്നെ തെരഞ്ഞെടുത്ത പ്രബന്ധങ്ങളും (ഇ.എം.എസ് നമ്പൂതിരിപ്പാട്, തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി,first edition 1990, reprint 1998). ആദ്യത്തേത് വിവിധ വിഷയങ്ങളിലുള്ള പ്രസംഗങ്ങളും രണ്ടാമത്തേത് സാഹിത്യസംബന്ധിയായ ലേഖനങ്ങളും. അവിടെയിവിടെയായി വായിച്ചുതുടങ്ങിയപ്പോള്‍ മനസ്സിലായത് ഇ എം എസ് അത്ഭുതപ്രതിഭാസമാണെന്നാണ്. ഇ എം എസ്സിന്‍റെ വൈരുദ്ധ്യവാദം ജീവിച്ചിരിക്കെതന്നെ പ്രശസ്തമായിരുന്നല്ലോ. അതു സംബന്ധിച്ച് ചിലരൊക്കെ എഴുതിയ ലേഖനങ്ങളും മറ്റും കണ്ടിട്ടുണ്ട്. മറിച്ചും തിരിച്ചും പറഞ്ഞ് ആഗോള ഡയലക്റ്റിഷ്യന്‍ എന്നു വരെ പേരു സിദ്ധിച്ച ഈ രാഷ്ട്രീയക്കാരനെ പത്രം വായിക്കുന്ന ആര്‍ക്കും അറിയാമായിരുന്നു. അതേ സമയം മാര്‍ക്സിസത്തെപ്പറ്റി ഇദ്ദേഹത്തിനുള്ള അഗാധ പാണ്ഡിത്യവും പ്രശസ്തമായിരുന്നു. മൂലധനം ഇന്ന അദ്ധ്യാത്തില്‍ ഇന്ന ഖണ്ഡിക എന്നു പറയാവുന്ന വിധത്തില് മനഃപാഠമായിരുന്നു അദ്ദേഹത്തിന് എന്നൊക്കെ കേട്ടിട്ടുണ്ട്. കേട്ടതൊന്നുമേ സത്യമല്ലെന്ന് കണ്ടറിഞ്ഞപ്പോഴുണ്ടായ അത്ഭുതമാണ് ഈ ഉദ്യമത്തിനു കാരണം. ഇ എം എസ്സിന്‍റെ സൈദ്ധാന്തിക പാരമ്പര്യവും പേറി നടക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഈ പാര്‍ട്ടിയുടെയും വിശേഷിച്ച് അതിന്‍റെ നേതാവിന്‍റെയും ദാസന്മാരായ ധാരാളം ബുദ്ധിവ്യായാമക്കാരും ആണ് ഇപ്പോഴും കേരളത്തിലെ ആശയരംഗത്തെ പ്രബലശക്തി എന്നതിനാല്‍ ഈ ശ്രമത്തിനു കുറച്ചൊക്കെ പ്രസക്തിയുമുണ്ട്. കാര്യം ആദ്യമേ പറയാം. ഇ എം എസ്സിനു വിവരമില്ലായിരുന്നു. എന്നു വെച്ചാല്‍ മണ്ണും ചാണവും തിരിച്ചറിയാനുള്ള വിവരമില്ലായിരുന്നു. വിവരമില്ല എന്നു പറയുമ്പോള്‍ ഇ എം എസ്സിന് പ്രപഞ്ചോത്പത്തിവിജ്ഞാനം ഇല്ലെന്നോ നാനോസയന്‍സ് അറിയില്ലെന്നോ അല്ല പറയുന്നത്. ഇ എം എസ് എന്ന മഹാ മാര്‍ക്സിസ്റ്റ് ദാര്‍ശനികന് പരമ്പരാഗത മാര്‍ക്സിസത്തിന്‍റെ (ഇ എം എസ് പിന്തുടര്‍ന്ന തരം) പ്രഥമ പാഠങ്ങളായ കൃതികളില്‍ അറിവോ പലപ്പോഴും ഗ്രന്ഥകര്‍ത്താക്കളെ പരിചയം പോലുമോ ഇല്ലായിരുന്നു. എപ്പോഴോ എവിടെനിന്നോ കിട്ടിയ കണ്ടംമുറി വിജ്ഞാനവിവരക്കേട് ദശകങ്ങള്‍ കൊണ്ടു നടന്ന് നൂറ്റൊന്ന് ആവര്‍ത്തിച്ച ഇദ്ദേഹത്തെയാണ് മാര്‍ക്സിസ്റ്റ് ചിന്തകനായി കേരളം കൊണ്ടാടിയത്. പുസ്തകം വായിക്കാനും എഴുതാനും അറിയാവുന്ന ഇടതുപക്ഷക്കാരെ അവിടെയുമിവിടെയുമൊക്കെ കണ്ടിട്ടുണ്ട്. കെ. ദാമോദരന്‍, പി. ഗോവിന്ദപ്പിള്ള എന്നിവര്‍ ഉദാഹരണം. അവര്‍ക്കിടയിലാണ് മാര്‍ക്സിസത്തെപ്പറ്റി നിരക്ഷരനായ ഇ എം എസ് ആരിലും മീതെ ഉയര്‍ന്നു നില്ക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആദ്യമായല്ല ഇത്തരം സിദ്ധാന്തനിരക്ഷരര്‍ 'മേധാ'വിത്വം സ്ഥാപിച്ചു കാണുന്നത്. സ്റ്റാലിനാണ് ഇതില്‍ ഏറ്റവും കേമന്‍. സോവിയറ്റ് യൂനിയനില്‍ പ്രസിദ്ധീകൃതമായിരുന്ന എല്ലാ കൃതികളും വായിച്ചു കാണും ഇദ്ദേഹം എന്ന് സി പി സ്നോ എഴുതിയിട്ടുണ്ട്. അത്രയും വിപുലമായി വായിച്ചയാളാണെങ്കിലും ഇത്ര അരസികനായ എഴുത്തുകാരനും പ്രഭാഷകനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ കാണാനിടയില്ല. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തില്‍ ഇദ്ദേഹത്തിന്‍റെ പങ്ക് ഡയലെക്റ്റിക്സിന്‍റെ അടിസ്ഥാനപ്രമാണമായി ഏംഗല്‍സും ശിഷ്യന്മാരും പറഞ്ഞ negation of negation എന്ന തത്ത്വത്തെ വിട്ടുകളഞ്ഞു എന്നതാണെന്ന് അല്‍ത്തൂസര്‍ പരിഹസിച്ചിട്ടുണ്ട്. negation of negation അംഗീകരിക്കയാണെങ്കില്‍ മുതലാളിത്തത്തെ നിഷേധിച്ചുവന്ന സോഷ്യലിസം വീണ്ടും മുതലാളിത്തംകൊണ്ടു നിഷേധിക്കപ്പെടുമെന്നു വരുമല്ലോ എന്നോര്‍ത്താണ് സ്റ്റാലിന്‍ ഇപ്രകാരം വിട്ടുകളഞ്ഞതെന്നും അല്‍ത്തൂസര്‍ കളിയാക്കുന്നുണ്ട്. സ്റ്റാലിന്‍റെ ശരിയായ ശിഷ്യനാണ് ഇ എം എസ് എന്നു പറയാവുന്നതാണ്. (മുതലാളിത്തത്തിനു ഫ്യൂഡലിസത്തിലേക്കു തിരിച്ചുപോവാന്‍ പറ്റാത്തതുപോലെ സോഷ്യലിസത്തില്‍നിന്നു മുതലാളിത്തത്തിലേക്കുള്ള തിരിച്ചുപോക്ക് അസാദ്ധ്യമാണെന്ന് ഗോര്‍ബച്ചേവ് ആണിക്കല്ല് തോണ്ടുന്ന സമയത്തും ഇ എം എസ് സിദ്ധാന്തിച്ചത് ഓര്‍ക്കുക.) സ്റ്റാലിന്‍റെ രചനാശൈലിയെ ഇ എം എസ് വാനോളം പുകഴ്ത്തുന്നുണ്ട് സ്റ്റാലിനെ വിലയിരുത്തുമ്പോള്‍ എന്ന പേരില്‍ പ്രസംഗസമാഹാരത്തില്‍ കാണുന്ന പ്രഭാഷണത്തില്‍.
[...] എന്താണ് ലെനിനിസം എന്ന് പഠിപ്പിക്കുന്നതിനുവേണ്ടി സ്റ്റാലിന്‍ തയ്യാറാക്കിയ വളരെ ലളിതവും എന്നാല്‍ പ്രൌഢവുമായ ഒരു പ്രസംഗപരമ്പരയുണ്ട്. അതാണ് ഫൌണ്ടേഷന്‍ ഓഫ് ലെനിനിസം [...]. സഖാവ് സ്റ്റാലിന്‍റെ ഗ്രന്ഥങ്ങള്‍ക്കും ലേഖനങ്ങള്‍ക്കുമെല്ലാം തനതായ ഒരു സവിശേഷതയുണ്ട്. ഇത്ര ചുരുക്കത്തില്‍ ഇത്ര ലളിതമായി കാര്യങ്ങള്‍ പറഞ്ഞുപോവുക സ്റ്റാലിന്‍റെ ഒരു സവിശേഷതയാണ്.


1979-ല്‍ ഇ എം എസ് ചെയ്ത പ്രസംഗമാണ് 'സ്റ്റാലിനെ വിലയിരുത്തുമ്പോള്‍' എന്ന പേരില്‍ കാണുന്നത് (പ്രസംഗങ്ങള്‍, 113-131) സ്റ്റാലിനെ വിലയിരുത്തി പ്രസംഗിക്കാന്‍ പോവുമ്പോള്‍ സോവിയറ്റ് യൂനിയന്‍റെയും സ്റ്റാലിന്‍റെയും ചരിത്രമൊന്ന് പരിശോധിച്ചിട്ടു പോവാന്‍ ഇദ്ദേഹത്തിനാവില്ല. അതുകൊണ്ട് ഇങ്ങനെയൊരു മണ്ടത്തരം അതില്‍ക്കാണാം.
അദ്ദേഹം സോവിയറ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത് ലെനിന്‍ മരിച്ചതുമുതല്‍ക്കാണ്. (പ്രസംഗങ്ങള്‍, 115)


ഇതാണ് ഇ എം എസിന്‍റെ കമ്യൂണിസ്റ്റ് വിജ്ഞാനം! ലെനിന്‍ മരിച്ചത് 1924ലും സ്റ്റാലിന്‍ സെക്രട്ടറിയായത് 1922ലുമാണെന്ന് ഏതാണ്ട് അക്കാലം മുതലേ കമ്യൂണിസ്റ്റ് നേതാവായ ഇ എം എസിന് അറിഞ്ഞുകൂടാ. ഈ പ്രഭാഷണം എഴുതിതയ്യാറാക്കി വായിച്ചതാണെന്നു വേണം കരുതാന്‍. കാരണം അതില്‍ ലെനിന്‍റെ ഒസ്യത്തില്‍നിന്നുള്ള അത്ര ചെറുതല്ലാത്ത ഒരുദ്ധരണി കാണുന്നുണ്ട്. സ്റ്റാലിനെ സംബന്ധിക്കുന്ന ഭാഗമാണ് ഇ എം എസ് ഉദ്ധരിക്കുന്നത്. ലെനിന്‍റെ വില്‍പ്പത്രം വായിക്കുന്ന ആര്‍ക്കും ഏറ്റവും ശ്രദ്ധേയമായി തോന്നുന്ന കാര്യം സ്റ്റാലിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശമാണ്.
Stalin is too rude and this defect, although quite tolerable in our midst and in dealing among us Communists, becomes intolerable in a Secretary-General. That is why I suggest that the comrades think about a way of removing Stalin from that post and appointing another man in his stead who in all other respects differs from Comrade Stalin in having only one advantage, namely, that of being more tolerant, more loyal, more polite and more considerate to the comrades, less capricious, etc.


ലെനിന്‍റെ വില്‍പ്പത്രത്തില്‍നിന്ന് ഉദ്ധരിക്കുകയും അതിനെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഈ സ്റ്റാലിനിസ്റ്റ് പക്ഷേ ആ ഭാഗം വിട്ടുകളഞ്ഞു! ഇങ്ങനെയിങ്ങനെയൊക്കെയുള്ള ദോഷങ്ങളുണ്ടെങ്കിലും അതിനെയെല്ലാം കവച്ചുവെയ്ക്കുന്ന ഇന്നിന്ന ഗുണങ്ങളുണ്ടെന്നു പറഞ്ഞാല്‍ കാര്യം എളുപ്പമായല്ലോ. അപ്പോള്‍ സിദ്ധാന്തനിരക്ഷരതയില്‍ മാത്രമല്ല ഇ എം എസ് സ്റ്റാലിന്‍റെ ശിഷ്യനാവുന്നത്. നിര്‍ലജ്ജം വസ്തുതകളെ മറച്ചുവെയ്ക്കുന്നതിലും ഇദ്ദേഹം സ്റ്റാലിനെപ്പോലെയാണ്. ഒരു വിപ്ലവവാര്‍ഷിക വേളയില്‍ ട്രോട്സ്കിയെ വാഴ്ത്തിക്കൊണ്ട് സ്റ്റാലിന്‍ എഴുതിയ ലേഖനം പിന്നീട് ഒരിക്കലും പ്രസിദ്ധീകരിക്കാതെ മൂടിവെച്ച കാര്യം E H Carr എഴുതിയ സോവിയറ്റ് യൂനിയന്‍റെ ചരിത്രത്തില്‍ പറയുന്നുണ്ട്. എന്തിന്, ലെനിന്‍ ആമുഖമെഴുതിയ ജോണ്‍ റീഡിന്‍റെ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങള്‍ എന്ന പുസ്തകം സോവിയറ്റ് യൂനിയനില്‍ നിരോധിച്ചാണല്ലോ സ്റ്റാലിന്‍ മാര്‍ക്സിസത്തെ സൈദ്ധാന്തികമായി പോഷിപ്പിച്ചത്. വിഷയം മാറിപ്പോവരുത്. ഇ എം എസിന്‍റെ സൈദ്ധാന്തിക നിലപാടുകളല്ല ഇവിടെ വിഷയം, വിവരക്കേടാണ്. പ്രബന്ധങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ് വീക്ഷണം സാഹിത്യത്തില്‍ എന്നൊരു മുഖവുരയുണ്ട്. അതിലിങ്ങനെ കാണാം.
1937-ല്‍ എഴുതിയ ഒരു ലേഖനത്തോടെയാണല്ലോ ഈ സമാഹാരം തുടങ്ങുന്നത്.അതെഴുതാനുള്ള പ്രേരണ വന്നത് ജീവത്സാഹിത്യപ്രസ്ഥാനത്തിനെതിരായി വന്ന ആരോപണങ്ങളില്‍നിന്നാണ്. അതിന് ആശയപരമായ പ്രചോദനം നല്കിയതാകട്ടെ, വിശ്വമഹാസാഹിത്യകാരനായിരുന്ന മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ലോക പുരോഗമന സാഹിത്യ സമ്മേളനത്തിന്‍റെ ആഹ്വാനമായിരുന്നു. ''സംസ്കാരനായകന്മാരേ, നിങ്ങള്‍ ഏതു ചേരിയില്‍?'' എന്ന ചോദ്യത്തോടെയാണ് ആ ആഹ്വാനം ഉപസംഹരിച്ചത്.


തുടര്‍ന്ന് ആഹ്വാനത്തെ ഇ എം എസ് വ്യാഖ്യാനിക്കുന്നു. അല്പം കഴിഞ്ഞ് വീണ്ടും:
1930-കളുടെ മധ്യഭാഗത്ത് ആഗോളമായി പ്രത്യക്ഷപ്പെട്ട രണ്ട് വിരുദ്ധ ശക്തികളെ ചൂണ്ടിക്കാണിച്ചാണ് ഗോര്ക്കി ലോകത്തിലെ സാംസ്കാരികനായകന്മാരോട് നിങ്ങള്‍ ഏതു ചേരിയില്‍ എന്നു ചോദിച്ചത്. അതിന്‍റെ [sic] തന്നെ ഇന്ത്യന്‍ രൂപമാണ് 1936-ല്‍ ലക്നൌവില്‍ വച്ചു രൂപംകൊണ്ട ഇന്ത്യന്‍ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്‍റെ ആശയപരമായ അടിത്തറ.
(വാക്യങ്ങള്‍ ചേര്‍ച്ചയോടെ കോര്‍ത്തെഴുതുന്ന വിദ്യ ഇ എം എസ്സിന് അന്യമാണ്. അച്ചട്ടായി എഴുതാനറിയില്ല എന്നേ ഗോവിന്ദപ്പിള്ള പറഞ്ഞുള്ളൂ. എഴുതാനേ അറിയില്ല എന്നതാണ് വാസ്തവം. ക്ഷമിക്കേണ്ടതാണ്, ഔപചാരിക വിദ്യാഭ്യാസം കമ്മിയായിരുന്നല്ലോ.)ചുരുക്കത്തില്‍ പു ക സ യുടെപോലും അടിവേരു നീളുന്നത് ഈ സമ്മേളനത്തിലേക്കും അവിടെ ഗോര്‍ക്കി നടത്തിയ ആഹ്വാനത്തിലേക്കുമാണ് ഈ ആഹ്വാനത്തെപ്പറ്റി ഇവിടെ മുഖവുരയില്‍ മാത്രമല്ല പറഞ്ഞത് വേറെയിടത്തും കണ്ടു. 1981-ല്‍ നടത്തിയ ഒരു പ്രസംഗം മാര്‍ക്സിസവും സൌന്ദര്യശാസ്ത്രവും എന്ന പേരില്‍ (പ്രബന്ധങ്ങള്‍,194- 202) കാണുന്നുണ്ട്. അതില്‍ ഇങ്ങനെ പറയുന്നു.
മറ്റ് സാംസ്കാരിക നായകന്മാരോടൊപ്പം ഗോര്‍ക്കിയും ലളിതവും ഋജുവുമായ ഒരു ചോദ്യം ചോദിക്കുന്നു. "ലോകത്തെമ്പാടുമുള്ള സാംസ്കാരി നായകന്മാരേ, നിങ്ങള്‍ ആരുടെ ഭാഗത്താണ്? മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ഒരു പുതിയ സാംസ്കാരിക പ്രസ്ഥാനത്തിന്‍റെ തുടക്കം കുറിച്ചു ഇത്.


ഇനി മറ്റൊരിടത്ത് ഇങ്ങനെ കാണുന്നു:
സാഹിത്യം, സംസ്കാരം, രാഷ്ട്രീയം, എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ എന്‍റെ ഓര്‍മ്മ പോകുന്നത് 1930-കളുടെ അവസാന വര്‍ഷങ്ങളിലേക്കാണ്. അന്നാണ് കേരളത്തില്‍ ഒരു ജീവല്‍ സാഹിത്യസംഘടന രുപം കൊണ്ടത്.ഈ ജീവല്‍ സാഹിത്യസംഘടന അഖിലേന്ത്യാതലത്തിലുള്ള പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷന്‍റെ ഭാഗമായിട്ടാണ് ഇവിടെ രൂപം കൊണ്ടത്. ആ അഖിലേന്ത്യാതലത്തിലുള്ള പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷനുതന്നെ ആവേശം കിട്ടിയത് മൊസ്കോവില്‍വെച്ച് മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ഒരു സമ്മേളനത്തിന്‍റെ അഭ്യര്‍ത്ഥനയാണ്. ആ അഭ്യര്‍ത്ഥനയില്‍ ഗോര്‍ക്കി ചോദിച്ചു: "സാംസ്കാരിക നായകന്‍മാരേ, നിങ്ങള്‍ ഏത് ചേരിയിലാണ്? നിങ്ങള്‍ സമാധാനത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ചേരിയിലോ അതോ യുദ്ധത്തിന്‍റെയും ഫാസിസത്തിന്‍റെയും ചേരിയിലോ" (സംസ്കാരം, സാഹിത്യം, രാഷ്ട്രീയം, പ്രബന്ധങ്ങള്‍, 287)


കൊള്ളാം. ഇപ്പോള്‍ സമ്മേളനം മോസ്കോവിലായി. ഗോര്‍ക്കിയെ ഉദ്ധരിച്ചിരിക്കയാണ്. 1934-ല്‍ സോവിയറ്റ് യൂനിയനില്‍ നടന്ന സോവിയറ്റ് റൈറ്റേര്‍സ് കോണ്‍ഗ്രസ്സാണ് ഉദ്ദേശിച്ചതെങ്കില്‍ അവിടെ ഗോര്‍ക്കി നടത്തിയ പ്രസംഗം ഇവിടെ കാണാം. അതില്‍ ഇങ്ങനെ അഭ്യര്‍ത്ഥനയൊന്നുമില്ല.
മാക്സിം ഗോര്‍ക്കിയുടെ നേതൃത്വത്തില്‍ നടന്ന ലോക പുരോഗമന സാഹിത്യ സമ്മേളനം? അങ്ങനെയൊന്നു നടന്നിട്ടുണ്ടെങ്കിലല്ലേ? 1935-ല്‍ പാരിസില്‍ നടന്ന International Writers' Conference for the Defense of Culture ആണുദ്ദേശിക്കുന്നതെങ്കില്‍ അതില്‍ ഗോര്‍ക്കി പങ്കെടുത്തിട്ടില്ല. അതില്‍ പങ്കെടുത്ത പ്രമുഖരെ ഇവിടെ കാണാം. (ഇതില്‍ ഗോര്‍ക്കി പങ്കെടുത്തെന്ന് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ എങ്ങനെയോ ഒരു ധാരണവന്നിട്ടുണ്ട്. കവി സച്ചിദാനന്ദന്‍ Frontline മാഗസിനിലെഴുതിയ ഒരു ലേഖനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് തിരക്കിയപ്പോള്‍ ആ ധാരണയുടെ ഉറവിടം മുല്‍ക്ക്‌രാജ് ആനന്ദിന്‍റെ ഒരു ഓര്‍മ്മപ്പിശകാണെന്നാണ് അദ്ദേഹം നല്കുന്ന സൂചന.) Masters of culture, on whose side you are? എന്ന ഗോര്‍ക്കിയുടെ ചോദ്യം പ്രസിദ്ധമാണ്. അതു പക്ഷേ, പാരിസിലോ മറ്റെവിടെയെങ്കിലുമോ നടന്ന ഏതെങ്കിലും സമ്മേളനത്തിലെ ആഹ്വാനമല്ല. 1932-ല്‍ പ്രസിദ്ധീകരിച്ച ഗോര്‍ക്കിയുടെ ഒരു ലേഖനമാണത്. അമേരിക്കന്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയായി ആണ് അതെഴുതിയിരിക്കുന്നത്. ചാര്‍ലി ചാപ്ലിനെയും ജാസ് സംഗീതത്തെയുമൊക്കെ നിന്ദിക്കുന്ന ഈ ലേഖനം മഞ്ഞച്ചെകുത്താന്‍റെ നഗരം എന്ന പേരിലൊരു പുസ്തകത്തിലുള്‍പ്പെടുത്തി റാദുഗ പബ്ലിഷേര്‍സ് മലയാളത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടക്കാത്ത സമ്മേളനത്തില്‍ പോവാത്ത ആളുടെ നടത്താത്ത ആഹ്വാനത്തിനുമേല്‍ ഇ എം എസ് എന്തൊക്കെ ചരിത്രമാണ് കെട്ടിപ്പൊക്കുന്നത്! മാക്സിം ഗോര്‍ക്കിയെപ്പറ്റി ഇ എം എസിനുള്ള ധാരണ വിചിത്രമാണ്. അതിനെപ്പറ്റി കുറച്ചേറെ പറയാനുള്ളതുകൊണ്ട് അത് വേറൊരു പോസ്റ്റില്‍ പറയാം.
ടോള്‍സ്റ്റോയിയെപ്പറ്റിയോ? പുസ്തകം വായിച്ചാല്‍ നമ്പൂതിരിപ്പാടിന് മനസ്സിലാവില്ലെന്നതിന് നല്ല ഉദാഹരണമാണ് ടോള്‍സ്റ്റോയിയെപ്പറ്റിയുള്ള ഇദ്ദേഹത്തിന്‍റെ ജല്പനങ്ങള്‍.അതിങ്ങനെയൊക്കെ പോകുന്നു:
ആശയപരമായി നോക്കിയാല്‍, വര്‍ഗബന്ധത്തിന്‍റെ ദൃഷ്ടിയില്‍ നോക്കിയാല്‍, ടോള്‍സ്റ്റോയി ഒരു പിന്തിരിപ്പനായിരുന്നു. വിപ്ലവവിരുദ്ധനായിരുന്നു. (പ്രബന്ധങ്ങള്‍, 290)
ഈ വങ്കത്തരമൊന്നും ഉദ്ധരിച്ചു സമയം കളയാന്‍ വയ്യാത്തതുകൊണ്ടും അതിന്‍റെ നര്‍മ്മം ശരിക്കാസ്വദിക്കണമെങ്കില്‍ ആ ഭാഗം പൂര്‍ണ്ണമായി വായിക്കണമെന്നതുകൊണ്ടും ആ പേജ് ഇവിടെ കൊടുക്കുന്നു.



ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവല്‍ അത്യുജ്വലമാണ്. അദ്ദേഹമൊരു ഫ്യൂഡല്‍വര്‍ഗത്തിന്‍റെ പ്രതിനിധിയാണ്. ഫ്യൂഡല്‍ ബന്ധത്തിന്‍റേതായ ആശയങ്ങളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്‍റെ സങ്കല്‍പങ്ങള്‍, സ്വപ്നങ്ങള്‍, മുതലായതെല്ലാം ഫ്യൂഡല്‍ വര്‍ഗ്ഗത്തിന്‍െതായിരുന്നു. പക്ഷേ, അദ്ദേഹം യുദ്ധവും സമാധാനവും എന്ന ആ ബൃഹദ്ഗ്രന്ഥം -നോവല്‍- എഴുതിയപ്പോള്‍ അതില്‍ വന്നത് റഷ്യന്‍സമൂഹമാണ്. റഷ്യന്‍ സമൂഹത്തിനകത്ത് വളര്‍ന്നുകൊണ്ടിരുന്ന വിപ്ലവശക്തികളാണ്. അതുകൊണ്ടാകണം ലെനിന്‍ ടോള്‍സ്റ്റോയിയുടെ നോവലുകളെ "റഷ്യന്‍ വിപ്ലവത്തിന്‍റെ കണ്ണാടി" എന്നു വിളിച്ചത്. (പ്രബന്ധങ്ങള്‍, 300)


ടോള്‍സ്റ്റോയിയും അദ്ദേഹത്തിന്‍റെ യുദ്ധവും സമാധാനവും അന്നു ഞങ്ങള്‍ വായിച്ചിരുന്നില്ല. പിന്നീട് വായിച്ചു. അപ്പോള്‍ കാണാന്‍ കഴിഞ്ഞു, റഷ്യന്‍ സമൂഹത്തെ കാര്‍ന്നുകൊണ്ടിരിക്കുന്ന ഫ്യൂഡല്‍ സമൂഹത്തെ ടോള്‍സ്റ്റോയി സത്യസന്ധമായി കണ്ടു- ആ ഫ്യൂഡല്‍ സമൂഹത്തിനകത്ത് വളര്‍ന്നുവരുന്ന വിപ്ലവശക്തികളെ വളരെ വ്യക്തമായി വിവരിക്കാനൊന്നും ടോള്‍സ്റ്റോയിക്ക് കഴിഞ്ഞിട്ടില്ലെന്നത് നേരാണ്. പക്ഷേ, ആ സമൂഹത്തിന്‍റെ തകര്‍ച്ച അദ്ദേഹം കണ്ടു. അതിനാല്‍ അദ്ദേഹത്തിന്‍റെ നോവല്‍ ഒരു വിശ്വപ്രശസ്ത സാഹിത്യകൃതിയായി തീര്‍ന്നു. (പ്രബന്ധങ്ങള്‍, 302)


ലെനിന്‍റെ കണ്ണാടി പ്രയോഗമാണ് ഈ ഫ്യൂഡല്‍ പിന്തിരിപ്പന്‍ മൂരാച്ചിയില്‍ ഇ എം എസ്സിനു താത്പര്യം വരാനുള്ള കാരണം. അന്നു ഞങ്ങള്‍ വായിച്ചിരുന്നില്ല, പിന്നെ വായിച്ചു എന്നതില്‍ ചിരിക്കാനുള്ള കോളുണ്ട്. പിന്നീടായിരിക്കും ഈ ഞങ്ങള്‍ അതു കണ്ണാടിയാണെന്നു മനസ്സിലാക്കിയത്. ഇവിടെ ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറഞ്ഞ കാര്യം ആവര്‍ത്തിക്കാന്‍ മാത്രമേ ഈ വിനയവാന്‍ ഉദ്ദേശിച്ചുള്ളൂ. പക്ഷേ വിവരമില്ലാത്തതുകൊണ്ട് പുസ്തകം വായിച്ചാല്‍ പോലും മനസ്സിലാവാത്തതുകൊണ്ട് പറഞ്ഞതൊന്നും ലെനിന്‍ പറഞ്ഞ കാര്യങ്ങളായില്ലെന്നു മാത്രം.
ലെനിന്‍ ടോള്‍സ്റ്റോയിയെപ്പറ്റി പറയുന്നത് ലെനിന്‍ തന്നെ സംക്ഷേപിച്ചത് ഇങ്ങനെ:
Tolstoy is original, because the sum total of his views, taken as a whole, happens to express the specific features of our revolution as a peasant bourgeois revolution. From this point of view, the contradictions in Tolstoy’s views are indeed a mirror of those contradictory conditions in which the peasantry had to play their historical part in our revolution.


ഈ ലേഖനം പൂര്‍ണ്ണരൂപത്തില്‍ ഇവിടെ ക്കാണാം.
ബൂര്‍ഷ്വാ വിപ്ലവമെന്നു കമ്യൂണിസ്റ്റുകാര്‍ പറയുന്ന സംഗതിയുടെ പ്രതിനിധിയാണ് ലെനിന്‍റെ ദൃഷ്ടിയില്‍ ഇ എം എസ്സിന്‍റെ ഈ ഫ്യൂഡല്‍ മൂരാച്ചി. Landlord എന്നു ലെനിന്‍ പരിഹാസത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. അതിനര്‍ത്ഥം ടോള്‍സ്റ്റോയ് ഫ്യൂഡല്‍ പിന്തിരിപ്പനാണെന്നാണ് ലെനിന്‍ പറഞ്ഞത് എന്നു മനസ്സിലാക്കണമെങ്കില്‍ ഇ എം എസ്സിനോളം വിവരക്കേടു വേണം. അപ്പോള്‍ പിന്നെ മുതലാളിയായ ഫ്രെഡെറിഹ് ഏംഗല്‍സോ?
ലെനിന്‍ തുടരുന്നു:
On the one hand, centuries of feudal oppression and decades of accelerated post-Reform pauperisation piled up mountains of hate, resentment, and desperate determination. The striving to sweep away completely the official church, the landlords and the landlord government, to destroy all the old forms and ways of landownership, to clear the land, to replace the police-class state by a community of free and equal small peasants—this striving is the keynote of every historical step the peasantry has taken in our revolution; and, undoubtedly, the message of Tolstoy’s writings conforms to this peasant striving far more than it does to abstract “Christian Anarchism”, as his “system” of views is sometimes appraised.


ലെനിന്‍റെ കണ്ണില്‍ ഇത്രയ്ക്കൊക്കെ വിപ്ലവകരമായ നിലപാടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ടോള്‍സ്റ്റോയുടെ വീക്ഷണം. ഇതാണ് ഇ എം എസ്സിന് ഫ്യൂഡല്‍ പിന്തിരിപ്പന്‍ വീക്ഷണമാവുന്നത്!
(ഈ ബ്ലോഗര്‍ക്ക് ലെനിന്‍റെ വീക്ഷണത്തോടു താത്പര്യമില്ല. മാര്‍ക്സിസ്റ്റു സാഹിത്യത്തില്‍ വിവരമില്ലാത്ത ഇ എം എസ്സിന് ലെനിന്‍റെ ഒരു ലഘുവായ ലേഖനം പോലും മനസ്സിലാക്കാനുള്ള ബൌദ്ധിക നിലവാരമില്ലെന്നു കാണിക്കാനാണ് ലെനിന്‍ ഉദ്ദേശിച്ച അര്ത്ഥത്തെപ്പറ്റി പറഞ്ഞത്.)
(തുടരും)
തിരുത്ത്
ഒരു സുഹൃത്ത് ചൂണ്ടിക്കാണിച്ച തിരുത്ത്. സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കു തിരിച്ചുപോവുന്നത് മുതലാളിത്തില്‍നിന്ന് ഫ്യൂഡലിസത്തിലേക്കു തിരിച്ചുപോവുന്നതിനോടല്ല ഗുരുവചനത്തില്‍ താരതമ്യപ്പെടുത്തിയത്. മനുഷ്യന് കുരങ്ങാവാന്‍ പറ്റാത്തതുപോലെ എന്നായിരുന്നു മൊഴി.

തന്നെക്കൊണ്ടെന്തു പ്രയോജനം എഡിറ്ററേ?

മുണ്ടശ്ശേരി കൃതികള്‍ വാല്യം 2 കൌതുകത്തിന് കയ്യിലെടുത്തു. കറന്‍റ് ബുക്സ്, തൃശൂര്‍, 1981 എഡിഷന്‍, 2004 പതിപ്പ്. എഡിറ്ററന്‍ ഒരു എം. തോമസ് മാത്യു. ഒറ്റ ലേഖനത്തിനൊപ്പവും എഴുതിയ/പ്രസിദ്ധീകരിച്ച വര്‍ഷമില്ല. ഇന്‍ഡെക്സ് ഏതായാലും ഇല്ല. ലൈബ്രറിയിലെ പുസ്തകത്തില്‍ ഒരു ചെറ്റ നടത്തിയിരിക്കുന്ന ഈ എഡിറ്റിങ് കാണുക. ഇവനൊക്കെയായിരിക്കും നാളത്തെ എഡിറ്റര്‍.

11 Sept 2009

നിരക്ഷരകുക്ഷികളുടെ കാവ്യവ്യവസായം

തണല്‍ ഓണ്‍‌ലൈന്‍ എന്ന വെബ്‌സൈറ്റിലെ ഒരു ക്ഷുദ്ര/നിരക്ഷരകാവ്യത്തെപ്പറ്റി താഴെ ലിങ്ക് ചെയ്ത പേജില്‍ വായിക്കുക.

Thanalonline for Illiterate Poetry

വീണ്ടും ബനാനയെപ്പറ്റി

നേരത്തെ banana, plantain അന്തരത്തെപ്പറ്റി എഴുതിയ സംശയത്തെ പിന്നെയും കുഴക്കുന്ന വിവരമാണ് Oxford English Dictionary നല്കുന്നത്. Plantain എന്ന പദത്തിനുനേരെ ഇങ്ങനെ കൊടുത്തിട്ടുണ്ട്.
A tree-like tropical herbaceous plant (Musa paradisiaca) closely allied to the Banana (M. sapientum), having immense undivided oblong leaves, and bearing its fruit, for which it is extensively cultivated, in long densely-clustered spikes. Musa paradisiaca and M. sapientum (the Banana), if really distinct species, are very closely allied, and some of their numerous varieties are scarcely distinguishable. The names plantain and banana are also imperfectly differentiated. In the West Indies, Western Africa, etc., banana is applied to the forms with a purple-spotted stem, and a smaller and more delicate fruit, which is eaten raw; while the name plantain is given to those with larger and coarser fruit, which is cooked as a vegetable; but in India this usage is reversed, plantain being the general name: see Yule Hobson-Jobson. In French, banane is the general name for both; so bananier a banana- or plantain-tree.
പാകമായി പഴം എന്ന നിലയ്ക്ക് തിന്നുന്ന കായ് banana എന്നും വലിപ്പമേറിയതും പച്ചക്കറിപോലെ പാകംചെയ്തു കഴിക്കേണ്ടതുമായ ഇനം plantain എന്നും വെസ്റ്റ് ഇന്‍ഡീസിലും വെസ്റ്റ് ആഫ്രിക്കയിലും അറിയപ്പെടുമ്പോള്‍ ഇന്ത്യയില്‍ ഇതു നേരേ തിരിച്ചാണത്രേ. ഇങ്ങനെ ഓക്സ്ഫഡ് നിഘണ്ടു പറയുന്നത് ഹോബ്സണ്‍ - ജോബ്സണ്‍ (ഞഞ്ഞാ-മിഞ്ഞാ) Anglo- Indian പദാവലി അടിസ്ഥാനമാക്കിയാണ്. (ഹോബ്സണ്‍- ജോബ്സണ്‍ എന്ന പേര് മുഹറം ആചരിക്കുമ്പോള്‍ ഷിയാകള്‍ നടത്തുന്ന നെഞ്ചത്തടിയുടെ കൂടെയുള്ള "യാ ഹസന്‍ യാ ഹുസൈന്‍" എന്ന നിലവിളിക്ക് സായിപ്പ് ആംഗലച്ഛായ നല്കിയതാണ്.) ഈ ആംഗ്ലോ-ഇന്ത്യന്‍ പദാവലി വാഴപ്പഴത്തെപ്പറ്റി പറയുന്നത് ശരിയാണോ ആവോ. ശരിയാണെങ്കില്‍തന്നെ ഹിന്ദി ബെല്‍റ്റിനപ്പുറം ഇതു ശരിയാവണമെന്നുമില്ല. ഏതായാലും ഒരു കാര്യം ഇപ്പോള്‍ വ്യക്തമാണ്. കണിശമായി ഒരിനം വാഴപ്പഴത്തിനും സവിശേഷമായി banana എന്നു പേരില്ല. നേന്ത്രക്കായ, ഏത്തക്കായ്, മഹേന്ദ്രകദളി എന്നൊക്കെ മാധവന്‍പിള്ളയുടെ നിഘണ്ടു പറഞ്ഞു. അതില്‍നിന്ന് കുറച്ചുകൂടി കടന്ന് വൈരുധ്യവാദകാഴ്ചപ്പാടിന്‍റെ സാമാന്യ-സവിശേഷ ദ്വന്ദ്വങ്ങളെ സമര്‍ത്ഥമായി പ്രയോഗിച്ച് നേന്ത്രപ്പഴമെന്ന സവിശേഷാര്‍ത്ഥം ഇ എം എസ് വേര്‍തിരിച്ചെടുത്തു. ഏതായാലും മഹേന്ദ്രകദളിയെ എന്‍റെ കൈവശമുള്ള എന്‍ ബി എസ് നിഘണ്ടുവില്‍ കാണുന്നില്ല.

4 Sept 2009

നേന്ത്രക്കായും bananaയും

ഇ. എം. എസ്. നമ്പൂതിരിപ്പാടിന്‍റെ ഒരു പുസ്തകം(തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, 1998) അവിടെയിവിടെ വായിച്ചുനോക്കിയപ്പോള്‍ കിട്ടിയ രസകരമായ ഒരു വിവരം ഇവിടെ പറയട്ടെ.
Banana എന്ന ഒരു ഇംഗ്ലീഷ് പദമുണ്ട്. അതിനു സാമാന്യാര്‍ത്ഥവും ഒരു സവിശേഷാര്‍ത്ഥവുമുണ്ട്. എല്ലാത്തരം വാഴപ്പഴങ്ങള്‍ക്കും പൊതുവെ ഉപയോഗിക്കപ്പെടുന്ന ഒരു പേരാണിത്. അതേയവസരത്തില്‍ വാഴപ്പഴങ്ങളില്‍ ഒന്നായ നേന്ത്ര (ഏത്ത) പ്പഴത്തിനു പ്രത്യേകമായും ഈ പദം ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് എന്‍ ബി എസ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 'ഏത്തവാഴ, നേന്ത്രവാഴ, മഹേന്ദ്രകദളി, ഏത്തക്കായ്, ഏത്തപ്പഴം, നേന്ത്രപ്പഴം, വാഴ, വാഴപ്പഴം' എന്ന് പദത്തിന് അര്‍ത്ഥം കൊടുത്തിട്ടുള്ളത്. (പേജ് 154)
മേലുദ്ധരിച്ച ഭാഗം മലയാളത്തിന്‍റെ വളര്‍ച്ചയില്‍ ദിനപ്പത്ര-റേഡിയോ പരിഭാഷകര്‍ക്കുള്ള പങ്ക് എന്ന ലേഖനത്തില്‍നിന്നാണ്. ഇ എം എസ് എന്‍ ബി എസ് നിഘണ്ടുവിനെ വിശ്വസിച്ചു എന്നേയുള്ളൂ. വാഴപ്പഴത്തിനു സാമാന്യമായും മഹേന്ദ്രകദളി, നേന്ത്രപ്പഴം എന്നിവയ്ക്കു സവിശേഷമായും പറയുന്ന പേരാണ് banana എന്നാണപ്പോള്‍ നിഘണ്ടു പറയുന്നത്. സവിശേഷരായ പണ്ഡിതന്മാരുടെ ഉദാഹരണം മറന്ന് സാമാന്യജനങ്ങളുടെ ഉദാഹരണം എടുത്ത് ഇതൊന്നു താരതമ്യം ചെയ്യാം. കള്ള് എന്ന പദത്തിന് സാമാന്യജനത്തിന്‍റെ പറച്ചിലില്‍ തെങ്ങോ പനയോ ചെത്തിയെടുക്കുന്ന നീര് എന്നു മാത്രമല്ല അര്‍ത്ഥം. ചാരായം കുടിച്ചവനെയും കള്ളുകുടിയനെന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ പലനിറത്തിലുള്ളതും ബ്രാണ്ടി, റം, എന്നൊക്കെ പേരിലറിയപ്പെടുന്നതുമായ ലഹരിപാനീയം സര്‍ക്കാര്‍ വില്ക്കുന്നതിനെയും ആളുകള്‍ കള്ളെന്നു പറയും. കള്ളുകുടിയനാണെന്ന് ഇക്കാലത്തു പറഞ്ഞാല്‍ ഈവക വല്ലതും കുടിക്കുന്നവനെന്നാണ് മിക്കപ്പോഴും അര്‍ത്ഥം വരുക. കള്ള് വാങ്ങുക, കള്ളു കുടിക്കുക, എന്നൊക്കെ പറയുമ്പോഴും അങ്ങനെത്തന്നെ. (കൂട്ടത്തില്‍ പ്രചാരം കൂടിയ ബ്രാണ്ടി എന്ന പദവും സാമാന്യാര്‍ത്ഥത്തില്‍ നാട്ടാര് ഉപയോഗിക്കാറുണ്ട്. ബ്രാണ്ടി വാങ്ങുക, കുടിക്കുക എന്നൊക്കെ പറയുമ്പോള്‍ ചിലപ്പോള്‍ കുടിക്കുന്നത്, വോഡ്ക എന്ന പേരിലെ നിറമില്ലാത്ത വെള്ളമാണെന്നു വരാം.) നിഘണ്ടുകാരന്‍ അപ്പോള്‍ കള്ള് എന്നതിന് എന്തര്‍ത്ഥം കൊടുക്കും? ഇ എം എസ് ഉദ്ധരിക്കുന്ന നിഘണ്ടു പോലെയാണെങ്കില്‍ തെങ്ങുനീരും പനനീരും പറഞ്ഞ് ബ്രാണ്ടി, വിസ്കി, റം എന്നൊക്കെ പറയുമായിരിക്കും. സംസാരഭാഷയില്‍ പൊതുവില്‍ മദ്യത്തെപ്പറ്റി പറയുന്ന പദം എന്നു പറയുന്നതാണ് ശരി. അപ്പോള്‍ മഹേന്ദ്രകദളിയും ഏത്തപ്പഴവും സവിശേഷമായി പറയുന്ന നിഘണ്ടുകാരനും അതില്‍നിന്ന് നേന്ത്രപ്പഴമെന്ന് സവിശേഷാര്‍ത്ഥം എടുത്ത ഇ എം എസ്സിനും കൊഞ്ഞ്യാക്കും കള്ള് ആയ സാമാന്യജനത്തിന്‍റെ ഭാഷാബോധമേയുള്ളൂ എന്നാണോ? എന്നുറപ്പിച്ചൂ പറഞ്ഞുകൂടാ. മഹേന്ദ്രകദളി എന്ന പേരിലറിയപ്പെടുന്ന ഇനം നേന്ത്രക്കായ പോലെ വലുതാണോ എന്നറിയില്ല. ആണെങ്കില്‍ നിഘണ്ടുകാരന്‍ ഉദ്ദേശിച്ചത് banana എന്നത് വലിയ ഇനം പഴത്തിനു സവിശേഷമായി പറയുന്ന പദമെന്നാവാം. അപ്പോള്‍ ചെറുപഴങ്ങള്‍ക്ക് എന്തുപേരാണ് വേറെയുള്ളത്? വിക്കിപീഡിയ banana എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.
In popular culture and commerce, "banana" usually refers to soft, sweet "dessert" bananas. The bananas from a group of cultivars with firmer, starchier fruit are called plantains.
വാഴപ്പഴങ്ങളെ പലതായി വേര്‍തിരിക്കേണ്ട ആവശ്യം ഇംഗ്ലീഷ് ഭാഷയ്ക്കുണ്ടായക്കാണില്ല. പക്ഷേ വാഴ വിളയുന്ന നാട്ടിലുണ്ടായിക്കാണം. അതുകൊണ്ട് plantain, bananito, red banana എന്നൊക്കെ പേരുകളുണ്ട് ഓരോ നാട്ടില്‍. നമ്മുടെ നാട്ടില്‍ ഇത്തരം വേര്‍തിരിവുകള്‍ കുറിക്കാന്‍ വേറെവേറെ ഇംഗ്ലീഷ് പദങ്ങളുപയോഗിച്ചതായി ഇതുവരെ കേട്ടിട്ടില്ല. പൂവനും ഞാലിപ്പൂവനും bananito എന്ന് ആസ്ട്രേലിയയില്‍ പറയുന്ന പഴത്തിനോടടുത്തുവരുമായിരിക്കും. പക്ഷേ ആ പദത്തിന് ഇവിടെ പ്രചാരമില്ലല്ലോ. പഴുത്തു തിന്നാന്‍ കൊള്ളാത്തതും കറി, കായബജ്ജി എന്നിവയ്ക്കു യോജിച്ചതും plantain എന്ന കൂട്ടത്തില്‍ പെടുമായിരിക്കും. വെള്ളക്കാര്‍ ഭരിച്ച കാലത്ത് അവരുണ്ടാക്കിയ വല്ല വേര്‍തിരിവിന്‍റെയും അടിസ്ഥാനത്തിലാണോ മാധവന്‍പിള്ളയുടെ നിഘണ്ടുവില്‍ bananaയ്ക്ക് നേന്ത്രപ്പഴം/ഏത്തപ്പഴം എന്ന് സവിശേഷാര്‍ത്ഥം പറഞ്ഞത്?

21 Jul 2009

സി പി അബൂബക്കര്‍, International Poet

സി പി അബൂബക്കര്‍ എന്ന കവിയെ പു ക സ ക്കാരല്ലാതെ ഏറെപ്പേര്‍ കേള്‍ക്കാനിടയില്ല. എങ്കിലും ഇദ്ദേഹത്തിന്‍റെ പേര് ഗൂഗ്ള്‍ ചെയ്തുനോക്കിയാല്‍ ആദ്യം കാണുന്ന ലിങ്ക് International Poet: C. P. Aboobacker എന്നു പേരുള്ള പേജിലേക്കാണ്. പരസ്പരം പുറംചൊറിയുന്ന ബ്ലോഗന്മാരുടെ കൂട്ടത്തിലൊരു ബ്ലോഗന്‍ ആണ് ആ പേജിന്നുടമ. അവിടെ അബൂബക്കര്‍ എന്ന കവിയുടെ കാവ്യമുണ്ട്. ഉള്ളി തൊലിപൊളിക്കുന്നതിനെപ്പറ്റിയാണ്. സി പി അബൂബക്കര്‍ കാലിക്കറ്റ് യൂനിവേര്‍സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. കാലിക്കറ്റ് യൂനിവേര്‍സിറ്റിയില്‍ വിരളമായ പ്രാഗല്ഭ്യം എന്ന ഗുണവിശേഷമുള്ള ചില അധ്യാപകരെ (പ്രത്യേകിച്ചും ഡോ. പി. രവീന്ദ്രന്‍ എന്ന റീഡറെ) പിരിച്ചുവിടാന്‍ നാണംകെട്ടു ഗൂഢാലോചന നടത്തുന്ന മാര്‍ക്സിസ്റ്റു പാര്ട്ടി (പിണറായി ഗ്രൂപ്പ്) സിന്‍ഡിക്കേറ്റിനെപ്പറ്റിയാണ് പറയുന്നത്. പത്രക്കാര്‍ ഇടതു സിന്ഡിക്കേറ്റെന്നു വിവരമില്ലാതെ പറയും. സി പി ഐ പോലും ശത്രുപക്ഷത്തു നിറുത്തിയിരിക്കുന്ന ഉപജാപകസംഘത്തിന്‍റെ സിന്‍ഡിക്കേറ്റാണിത്. മേല്പ്പറഞ്ഞ അദ്ധ്യാപകരെ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്യാനായി പടച്ച സബ് കമ്മിറ്റിയുടെ തലപ്പത്തും നമ്മുടെ കവിയുണ്ടായിരുന്നു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ഇദ്ദേഹത്തിന്‍റെ കാവ്യഹൃദയം അജ്ഞാതമാണ്. ഇദ്ദേഹം ഓണ്‍ലൈനായി ഓടിക്കുന്ന തണലിനെപ്പറ്റിയൊന്നും അവിടെ ആര്‍ക്കും അറിവുള്ളതല്ല. ഡസന്‍ കണക്കിനു പുസ്തകങ്ങളുടെ കര്‍ത്താവാണ് ഇദ്ദേഹമെന്നാണു പറയുന്നത്. ഇതിലൊക്കെ ഇദ്ദേഹം എന്തു നിറച്ചു എന്നു മനസ്സിലാക്കാന്‍ വിഷമമില്ല. "In the inkpot of poetry, Rose a c minor from scale of octave;" എന്ന കണക്കിലാണ് ഇദ്ദേഹം എഴുതുന്നത്. അതായത്, എന്തും എഴുതിക്കളയും. c minor from scale of octave എന്നുവെച്ചാല്‍ എന്താണെന്ന് ഞാനിദ്ദേഹത്തോടു ചോദിച്ചു. സ്വന്തം കാവ്യം വ്യാഖ്യാനിക്കാറില്ലെന്ന് അദ്ദേഹം മറുപടി തന്നു. സി മൈനര്‍, സ്കെയില്‍, ഒക്റ്റേവ് എന്നൊക്കെ തനിക്കറിയാവുന്ന സംഗീതസംബന്ധിയായ പദങ്ങള്‍ കവി അങ്ങു ചേര്‍ത്തെഴുതി. ചിലപ്പോള്‍ തനിക്കറിയാത്ത പദങ്ങളും ഇദ്ദേഹം പൂശും. In Wait എന്നൊരു കാവ്യകുതൂഹലത്തെപ്പറ്റി വെറുതെ ഞാനൊരു അഭിപ്രായം പറഞ്ഞു. (Lying in wait, പതിയിരിക്കല്‍ എന്നാവാനിടയില്ല കവി ഉദ്ദേശിച്ചത്. ബസ്സും ട്രാമും കപ്പലും കാത്തിരിക്കുന്നതിനെപ്പറ്റിയാണ് പറയുന്നത്.)
Or a tiger roaring gratified With lots of venison tasted.
എന്നാണ് ആ കുതൂഹലത്തിന്‍റെ അവസാനം. അവിടെ venison എന്നതിനു പകരം benison എന്നായിരുന്നു ഉണ്ടായിരുന്നത്. ആ പദത്തിന്‍റെ അര്‍ത്ഥമറിയുമോ എന്നു കളിയാക്കി ചോദിക്കുകയും കവനകുതൂഹലത്തെ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയതുകൊണ്ട് ഞാന്‍ എഴുതിയ comment കവി മാച്ചുകളഞ്ഞു. benison പക്ഷേ venison ആക്കുകയും ചെയ്തു. അതൊരു മാതിരി വൃത്തികേടല്ലേ കവേ. തിരുത്തുന്നെങ്കില്‍ തിരുത്തു നിര്‍ദ്ദേശിച്ച ആളുടെ അഭിപ്രായം മായ്ക്കുന്നതെന്തിന്. ഈ അന്താരാഷ്‌ട്ര കവിയുടെ ഏറ്റവും അവസാനത്തെ ബ്ലോഗ് കാവ്യത്തെ ചെറുതായി ഒന്ന് ആസ്വദിക്കുകയാണ് താഴെ. കാളമൂത്രമെന്ന ക്ലീഷെ അല്ല ഇവിടെ ചേരുക. ആട്ടിന്‍കാട്ടം പോലെ മണിമണിയായി വേറിട്ടാണ് ഈ മുത്തുമണികള്‍ കവി ചൊരിയുന്നത്. When Death is imminent In the threads hanging from heaven Fly butterflies സുവര്‍ക്കത്തില്‍നിന്നു ഞാത്തിയ ഞാഞ്ഞൂലുകളില്‍ വെണ്ണീച്ചകള്‍ പാറുന്നു Sun and Earth Join together Within the dense pores Creation of truth and equality Has begun on the mountain slopes ആദിത്യനും ധരിത്രിയും തിങ്ങിവിങ്ങും ഓട്ടകളില്‍ രമിക്കുമ്പോള്‍ മലഞ്ചരുവുകളില്‍ സത്യത്തിന്‍റെയും സമത്വത്തിന്‍റെയും നിര്‍മ്മിതി തുടങ്ങുന്നു [പൊളിറ്റ്ബ്യൂറോ നടക്കുന്നു] Sculptor has begun meditation Before the heaps of clay കളിമണ്ണുകൂനയ്ക്കുമുന്‍പില്‍ ശില്പി ധ്യാനനിമഗ്നനായിരിക്കുന്നു [ആരുടെ വിഗ്രഹമെന്നു കമ്മിറ്റി പറയുന്നതും കാത്ത്] New fields of struggle Are in formation With kindliness and love As weapons ദയാവായ്പും പ്രേമവും ആയുധമാവുന്ന പുത്തന്‍ രണാങ്കണങ്ങള്‍ ഒരുങ്ങുകയായി [കണ്ണുരൊക്കെ ഇപ്പോള്‍ വാങ്ങിവെച്ചിരിക്കുകയാണ്. അടുപ്പത്തിപ്പോള്‍ friendly fight ആണ്. അച്യുതാനന്ദന് സിന്ദാബാദ് വിളിക്കുന്നവരെയും പോസ്റ്ററൊട്ടിക്കുന്നവരെയും അടിച്ചും കുത്തിയും വെട്ടിയും നിരപ്പാക്കുക, പ്രേമപൂര്‍വ്വം, ദയയോടെ.] Along the paths to heaven Sights of the army of love Marching forward സുവര്‍ക്കത്തിലേക്കുള്ള വഴിയേ പ്രേമസേനകള്‍ അണിയണിയായ് The final moments of Ecstasy Until I dissolve in my end Through wind, rain and sun ഇതൊക്കെക്കണ്ട് ഈ പാവം കവിഹൃദയം തുരീയാനന്ദത്തിലാറാടുന്നു ഒടുക്കം കാറ്റിലും മഴയിലും വെയിലിലും ഞാനെന്‍റെ ലക്ഷ്യത്തിലേക്ക് അലിഞ്ഞുചേരുംവരെയ്ക്കും കാലിക്കറ്റ് യൂനിവേര്‍സിറ്റി നല്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റിലെ നാലാംകിട വിവരക്കേട് ഈ സിന്‍ഡിക്കേറ്റംഗത്തോടു ചൂണ്ടിക്കാണിച്ചപ്പോള്‍ ഉണ്ടായ വ്യക്തിപരമായ അനുഭവമാണ് ഈ അന്താരാഷ്‌ട്ര കവിയില്‍ ഈ ബ്ലോഗര്‍ക്കുള്ള താത്പര്യത്തിനു കാരണം. I am sorry to have discussed things with such a malignant mind, virulent and venomous. You are an erudite in anti communism (അതെന്തു കുന്തമാണാവോ) you are an ignoramus എന്നിത്യാദി personal attacks എനിക്കുനേരേ എറിഞ്ഞു ഇദ്ദേഹം. അങ്ങോട്ടു വല്ലതും അത്തരം പറഞ്ഞിട്ടാണെങ്കില്‍ തരക്കേടില്ല. സര്‍ട്ടിഫിക്കറ്റ് തിരുത്തിയോ? ആര്‍ക്കറിയാം.

5 Jun 2009

സുകുമാര്‍ അഴീക്കോട് തോറോയെ പറയുമ്പോള്‍

മുകളില്‍ക്കാണുന്ന നിര്‍ഗ്ഗുണമായ തലക്കെട്ടായിരുന്നില്ല ഈ പോസ്റ്റിനുദ്ദേശിച്ചത്. അഴീക്കോടും പക്ഷിക്കാട്ടവും തോറോയും ചേരുമ്പോള്‍ വരാതിരിക്കാന്‍ വഴിയില്ലാത്ത ഒരു വിസര്‍ജ്ജ്യവിജ്ഞാനീയ പരാമര്‍ശം (scatalogical reference) ആണ് സത്യത്തില്‍ ഈ പോസ്റ്റിനു പ്രേരണ. ശത്രുക്കള്‍ ഏറെയുള്ളതുകൊണ്ട് അതു പറയുന്നില്ല. അഴീക്കോടിനു വിവരമില്ല. ക്ലാസിക്, ക്ലാസിക്കല്‍ എന്നീ പദങ്ങളുടെ അര്‍ത്ഥഭേദം അറിയാതെ ക്ലാസിക് ഭാഷാപദവിയെപ്പറ്റി ലേഖനമെഴുതുകയും പറഞ്ഞുനടക്കുകയും ചെയ്യുന്നതിനെപ്പറ്റി ഞാന്‍ നേരത്തേ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്നു. അച്യുതാനന്ദനെ നിന്ദിച്ച് കൂട്ടില്‍ കാട്ടിക്കുന്ന പക്ഷിയെപ്പറ്റി പറഞ്ഞ് വിവാദമുണ്ടാക്കി പിന്നെ പറഞ്ഞതിന് ഔന്നത്യം കല്പിച്ചു നല്കാന്‍ തോറോയുടെ മഹദ്വചനത്തെ ഉദ്ധരിക്കുകയാണ് അഴീക്കോട്. അച്യുതാനന്ദന് ആലങ്കാരിക പ്രയോഗം മനസ്സിലാവില്ലെന്നാണ് അഴീക്കോടു പറയുന്നത്. അവതാരിക എഴുതിക്കൊടുക്കാന്‍ വേണ്ടി അച്യുതാനന്ദന്‍റെ പുസ്തകങ്ങള്‍ അഴീക്കോടെങ്കിലും വായിച്ചുനോക്കിക്കാണുമെന്നു വിചാരിക്കാം. അച്യുതാനന്ദന് വിവരമില്ലെന്നു പറയുന്ന നേരത്തുതന്നെ സ്വന്തം വിവരക്കേടു പച്ചയ്ക്കു പറയുന്ന ഗതികേടുണ്ടായി അഴീക്കോടിന്. കൂട്ടില്‍ക്കാട്ടിക്കുന്ന പക്ഷിയെപ്പറ്റി തോറോ എന്തെങ്കിലും പറഞ്ഞോ എന്നറിയില്ല. അന്വേഷിക്കേണ്ടതാണ് (അതിനെപ്പറ്റി വീണ്ടും പറയേണ്ടിവരുമെന്നാണ് തോന്നുന്നത്). It's an ill bird that fouls its own nest തോറോയ്ക്കും മുമ്പ് നൂറ്റാണ്ടുകളായി നിലവിലുള്ള ചൊല്ലാണ്. ലാറ്റിനില്‍ ആയിരം കൊല്ലങ്ങള്‍ക്കപ്പുറം ഈ ശൈലിയുള്ളതായി രേഖയുണ്ട്. ഈ ശൈലിയെപ്പറ്റി ഈ പുസ്തകത്തില്‍ പറയുന്നതു കാണുക. അഴീക്കോട് ഈ proverb കേട്ടുകാണില്ല. പിണറായി വിജയന്റെ പാര്‍ട്ടി അഴീക്കോടിനു സ്വന്തം കൂടായി തോന്നുന്നത്ര അച്യുതാനന്ദന് തോന്നുന്നില്ലെന്ന് അഴീക്കോടിനു മനസ്സിലാവില്ലെങ്കിലും മറ്റുള്ളവര്‍ക്കു മനസ്സിലാവും.

2 May 2009

ജി പി രാമചന്ദ്രന്‍റെ ഉള്‍ക്കാഴ്ച

ജി പി രാമചന്ദ്രന്‍ പു ക സക്കാരനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരനും ആകയാല്‍ ഒരു ശത്രുവില്ലാഞ്ഞാല്‍ മൂപ്പര്‍ക്ക് സിദ്ധാന്തം വരില്ല.
സിനിമ ഒരു ദൃശ്യകലയാണെന്നാണ് ആസ്ഥാന നിരൂപകരും പണ്ഡിതരും, അത്ഭുതം മറ നീക്കുന്ന വിധത്തിലെന്ന വണ്ണം കുട്ടികളെ പഠിപ്പിച്ചുതുടങ്ങാറുള്ളത്. ദൃശ്യത്തിന്റെ ഈ കലയിലും കളിയിലും ശബ്ദത്തിന് എന്ത് സ്ഥാനമാണുള്ളത് എന്നും ഈ വിധാതാക്കള്‍ ചോദിച്ചുകളയും.
സംഗതി കാണുന്നത് ഇവിടെ. ആര്‍ക്കെതിരായാണാവോ ഈ നിഴല്‍യുദ്ധം. എഴുത്തില്‍ അവശ്യം പാലിക്കേണ്ട സദാചാരമില്ലായ്മയാണിത്.
പറഞ്ഞു വരുന്നത്, സിനിമ എന്നത് ദൃശ്യത്തിന്റെ മാത്രമല്ല, ശബ്ദത്തിന്റെയും ഒരു കലയും മാധ്യമവുമാണെന്നു തന്നെയാണ്.
ഇതു പറഞ്ഞുവരണമെങ്കില്‍ ഈ ഡോണ്‍ ക്വിക്സോട്ടിനു ചില കാറ്റാടി യന്ത്രങ്ങള്‍ വേണം. ഇവിടെ അങ്ങോര് ചെന്നു കുത്തുന്ന കാറ്റാടികള്‍ സ്വന്തം സൈദ്ധാന്തിക ഭൂതകാലവും സഹമാര്‍ക്സിസ്റ്റ് പാര്‍ട്ടി ചലച്ചിത്ര സൈദ്ധാന്തികന്മാരുടെ (പു ക സ, ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫില്‍മ് സൊസൈറ്റീസ്) സൈദ്ധാന്തിക അഭ്യാസങ്ങളുമാവണം‍. ഇപ്പോള്‍ ടിയാന്‍റെ പ്രധാന സിദ്ധാന്തവേല പിന്തിരിപ്പന്‍ സിനിമയില്‍ മുന്തിരിപ്പഴം കണ്ടെത്തലാണ്. റസൂല്‍‌ പൂക്കുട്ടി, റഹ്മാന്‍ എന്നിങ്ങനെ. ഒക്കെക്കൊള്ളാം വിവരക്കേടുകള്‍ വിളമ്പുന്നതൊഴിച്ചാല്‍. ഗെറ്റിനോ എന്ന അര്‍ജെന്‍റീനക്കാരനായ സംവിധായകന്‍ വെടിയുണ്ടക്കിരയായ കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനത്തിന്‍റെ ആമുഖത്തില്‍ തന്നെ രാമചന്ദ്രന്‍ പറഞ്ഞാണ് അറിയുന്നത്. സംശയം തോന്നി അന്വേഷിച്ചപ്പോള്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും താനിപ്പോഴും ജീവനോടെയുണ്ടെന്നും താന്‍ ചത്തുകാണാന്‍ കൊതിക്കുന്ന ആ നിരൂപകപ്പരിഷയെ കാച്ചണമെന്നുമാണ് ഗെറ്റിനോ പറഞ്ഞത്. രാമചന്ദ്രന്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എന്തു കഥിച്ചാലും അതില്‍ നല്ലൊരു ഭാഗം ഇത്തരം വിവരക്കേടായിരിക്കും. ഈ ലേഖനത്തിലും ഉണ്ട് വിവരക്കേടുകള്‍ വേണ്ടത്ര.
1960കളിലെ സിനിമ-വെരിത്തെ കാലഘട്ടത്തില്‍ യൂറോപ്പിലാകമാനം സ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെടുകയും പുറം ലോകമാണ് തങ്ങളുടെ പ്രതിപാദനരീതിയെ സത്യസന്ധമാക്കുന്നത് എന്ന കടുത്ത നിലപാട് വലിയൊരു വിഭാഗം ചലച്ചിത്രകാരന്മാര്‍ സ്വീകരിക്കുകയും ചെയ്തു. ഈ നിലപാട് അതേ രൂപത്തില്‍ പില്‍ക്കാലത്ത് നിലനിന്നില്ലെങ്കിലും ചിത്രീകരണ സമയത്തെ ശബ്ദങ്ങളാണ് കഴിയാവുന്നത്ര ആധാരമാക്കേണ്ടത് എന്ന നിലപാട് ലോകസിനിമയില്‍ കൂടുതല്‍ കൂടുതലായി അംഗീകരിക്കപ്പെട്ടുവരുന്നു. ഹാന്റ് ഹെല്‍ഡ് ക്യാമറ പോലെ, നീളമുള്ള വടിയുടെ അറ്റത്ത് കെട്ടി വെച്ച മൈക്രോഫോണും നിര്‍ബന്ധമായ ഒരു ചിത്രീകരണ അടിസ്ഥാനമായി ലോകത്തെമ്പാടും ചലച്ചിത്ര പ്രവര്‍ത്തകര്‍ പരിഗണിച്ചു.
Cinéma vérité എന്നത് മുഖ്യമായും ഏതാനും വട്ടന്മാര്‍ (നല്ല അര്‍ത്ഥത്തില്‍) ഒരു കേമറയും ഒരു റെക്കോഡിങ് യന്ത്രവും കയ്യിലേന്തി (ചിലപ്പോള്‍ രണ്ടും ഓരോ കയ്യില്‍) നടന്നു ചെയ്ത അഭ്യാസമായിരുന്നു. documentary നിര്‍മ്മാണത്തിലായിരുന്നു ഈ രീതി. ഈ രീതിയിലെ പ്രധാനമായ ചില ഉദാഹരണങ്ങള്‍ ഇവിടെക്കാണാം. ഒരു അമേരിക്കന്‍ യൂനിവേര്‍സിറ്റി ഹോസ്റ്റ് ചെയ്യുന്ന സൈറ്റ് ആകയാല്‍ ഫ്രെഞ്ച് വെറിതെയെക്കാള്‍ അമേരിക്കന്‍ സ്കൂളിനു പ്രാധാന്യം നല്കിയെന്നു തോന്നുന്നു. ഈ രീതി ചെലുത്തിയ സ്വാധീനം ആ രീതി പാലിച്ച ചിത്രങ്ങളുടെ എണ്ണത്തിനെ അപേക്ഷിച്ച് വളരെ ഗണ്യമായിരുന്നു എന്നു ജെയിംസ് മോണക്കോ പറയുന്ന‍ു. എന്നാല്‍ ഡോക്യുമെന്‍ററി ചലച്ചിത്രത്തിന്‍റെ മേഖലയിലുണ്ടായ ഒരു സ്കൂള്‍ കാരണം യൂറോപ്പിലാകമാനം സ്റ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെട്ടെന്നു പറയാന്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോരാ. നോക്കണേ, ഏറ്റവും മികച്ച ചലച്ചിത്ര വിമര്‍ശകനുള്ള ദേശീയ അവാര്‍ഡ് പങ്കിട്ട കക്ഷിയാണ് ഈ വിധം വിവരക്കേടുകള്‍ തട്ടിവിടുന്നത്.
ഈ കുറിപ്പിന്‍റെ ശേഷം ഭാഗം മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പു ക സ-ചലച്ചിത്ര സൈദ്ധാന്തിക വങ്കന്മാരെ നിന്ദിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ചാപ്ലിന്‍റെ Great Dictator എന്ന സംഭാഷണ ചലച്ചിത്രത്തിലെ ബാര്‍ബറുടെ ഗിരിപ്രഭാഷണത്തെ രാമചന്ദ്രന്‍ വാഴ്ത്തുന്നതു നോക്കുക.
ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും രാഷ്ട്രീയമായി നിര്‍ണായകമായതുമായ ശബ്ദമുഹൂര്‍ത്തങ്ങളിലൊന്ന് ഈ സിനിമയില്‍ പ്രസിഡണ്ടിനു പകരം ബാര്‍ബര്‍ (രണ്ടും ചാപ്ളിന്റെ ഇരട്ട വേഷങ്ങള്‍) സ്റ്റേജിലെത്തുന്നതും ജനാധിപത്യത്തിന്റെ അനിവാര്യമായ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതുമായ ഭാഗമാണ്.
ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്നാണ് ഇതെന്നു രാമചന്ദ്രന്‍ പറയുമ്പോള്‍ രാമചന്ദ്രന്‍ അങ്ങനെ വിചാരിക്കുന്നു എന്നേ അതിനര്‍ത്ഥമുള്ളൂ. രാമചന്ദ്രന്‍ ലോകസിനിമയുടെ ചരിത്രം പറയാന്‍ ആരുമല്ല എന്നതിനാലും മേലുദ്ധരിച്ച ഭാഗം വല്ലാതെ ബാലിശമാണെന്നതിനാലും അതിനെപ്പറ്റി പറയാനൊന്നുമില്ല. (തന്‍റെ ഷൂട്ടിങ് ലൊക്കേഷന്‍റെ പരിസരത്തെവിടെയോ വിരലും കടിച്ചുനിന്ന ഇളിഭ്യന്‍ ചെക്കന്‍ എന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ അവജ്ഞയോടെ രാമചന്ദ്രനു നേരേ എറിഞ്ഞ അലങ്കാരം ഓര്‍മ്മിക്കാതെ വയ്യ. ഗോപാലകൃഷ്ണനോ രാമചന്ദ്രനോ ഈ ബ്ലോഗെറെ സംബന്ധിച്ചിടത്തോളം ഓര്‍ക്കേണ്ടവരല്ലെങ്കിലും ആ എഴുത്തില്‍ ഗോപാലകൃഷ്ണന്‍ കാട്ടിയ അവജ്ഞയുടെയും നിന്ദയുടെയും ആക്രമം ഓര്‍മ്മയില്‍ കുരുങ്ങിക്കിടക്കുന്നു.) എങ്കിലും മാക്സിം ഗോര്‍ക്കി അമേരിക്കയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ (പുസ്തകം മലയാളത്തിലും സോവിയറ്റു നാട്ടില്‍നിന്ന് അച്ചടിച്ചു വന്നിരുന്നു, പു ക സക്കാര്‍ വായിച്ചിട്ടുണ്ടോ ആവോ, അല്ലെങ്കിലും അമ്മ എന്ന പ്രചാരവേലപ്പുസ്തകത്തിനപ്പുറം ഇവിടത്തെ ഇടതന്മാര്‍ക്ക് ഗോര്‍ക്കിയെ അറിയുമോ) അങ്ങേയറ്റം നിന്ദയോടെ പരാമര്‍ശിച്ച ചാപ്ലിനെപ്പറ്റി പു ക സക്കാര്‍ അഭിമാനവിജൃംഭിതരാവുന്നതു നല്ലകാര്യം. രാമചന്ദ്രന്‍ വാഴ്ത്തുന്ന ചാപ്ലിന്‍ 1931- ലെ ഒരു സോവിയറ്റ് ശബ്ദചിത്രം കണ്ട് അത്ഭുതപ്പെട്ടു. Dziga Vertov ന്‍റെ Enthusiasm: Symphony of the Donbass എന്നാണ് ചിത്രത്തിന്‍റെ പേര്. Dziga Vertov, Defining Documentary Film എന്ന പുസ്തകത്തില്‍ ഈ ചിത്രം കണ്ടശേഷം ചാപ്ലിന്‍ വെര്‍തോവിനു കൊടുത്ത അനുമോദനപത്രത്തില്‍ ഇങ്ങനെ പറയുന്നത് ഉദ്ധരിച്ചിട്ടുണ്ട്.
Never had I know that these mechanical sounds could be managed to sound so beautiful. I regard it as one of the most exhilarating symphonies I have heard. Mr. Vertov is a musician. The professors should learn from him, not quarrel with him. Congratulations.
ഈ ചിത്രം ആ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമാണെന്ന് ചാപ്ലിന്‍ എഴുതിയെന്ന് മോണക്കോയും മറ്റുള്ളവരും ചേര്‍ന്നെഴുതിയ Film Encyclopedia യില്‍ കാണുന്നു. സോവിയറ്റ് യൂനിയനില്‍ അംഗീകാരം നേടിയില്ലെങ്കിലും പുറംലോകത്ത് ഈ ചിത്രം പെട്ടെന്നു തന്നെ പ്രസിദ്ധി നേടിയെന്നും ആ പുസ്തകം പറയുന്നു. ഇങ്ങനെയുള്ള വെര്‍തോവ്, (ഇദ്ദേഹത്തിന്‍റെ ആശയങ്ങളായിരുന്നു Cinéma vérité എന്ന സംജ്ഞയ്ക്കും ആശയത്തിനും ഈ ആശയത്തിന്‍റെ പങ്കുപറ്റിയ വിവിധ സ്കൂളുകള്‍ക്കും പ്രചോദനമായത്) ചലച്ചിത്രത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഏതാനും ചിത്രങ്ങള്‍ ചെയ്ത് അധികാരികളുടെ അപ്രീതി നേടി ചലച്ചിത്ര നിര്‍മ്മാണം സാധ്യമാവാത്ത സാഹചര്യത്തില്‍ ശിഷ്ടജീവിതത്തിന്‍റെ രണ്ടു പതിറ്റാണ്ടുകള്‍ സൃഷ്ടിയ്ക്കു സാദ്ധ്യതയില്ലാതെ അറിയപ്പെടാതെ ജീവിതം തള്ളിനീക്കി വിസ്മൃതിയില്‍ മരിച്ചു. മോസ്കോവിലെ ഏതോ ഒരു പത്രം മാത്രം ചെറിയ ചരമക്കുറിപ്പു പ്രസിദ്ധീകരിച്ചു. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ സാംസ്കാരിക മേസ്തിരിമാരായ രാമചന്ദ്രനും പു ക സ സൈദ്ധാന്തികന്മാരും ഉള്‍പ്പുളകം കൊള്ളുന്ന സോവിയറ്റ് ഭരണത്തിനു കീഴില്‍ ചലച്ചിത്രപ്രതിഭയ്ക്കു സംഭവിച്ചത് ഓര്‍ക്കാന്‍ ജി പി രാമചന്ദ്രനു താത്പര്യം കാണുമോഎന്തോ. ചലച്ചിത്രത്തില്‍ ശബ്ദത്തിന്‍റെ പ്രാധാന്യം എടുത്തു പറയാന്‍ കാറ്റാടിയന്ത്രത്തിനു നേരേ കുതിച്ചുചെല്ലുന്ന രാമചന്ദ്രന്‍ ചലച്ചിത്രത്തിലെ ദൃശ്യവിന്യാസത്തിലും ശബ്ദരേഖയിലും പുതുവഴിവെട്ടിയതിന് വിസ്മൃതിക്കു വിധിക്കപ്പെട്ട സോവിയറ്റ് ചലച്ചിത്ര സൈദ്ധാന്തികനെ ഓര്‍മ്മിക്കാതെപോവുന്നതില്‍ ദുരുദ്ദേശ്യം ആരോപിക്കേണ്ടതില്ല. കാരണം, Never attribute to malice that which can be adequately explained by stupidity.

19 Apr 2009

അബൂട്ടിയുടെ രസികന്‍ ഇംഗ്ലീഷ്

അബൂട്ടി എന്നദേഹം മുമ്പ് മലയാള മനോരമയില്‍ ഒരിംഗ്ലീഷുകോളം പയറ്റിനോക്കിയിട്ടുണ്ടെന്നു തോന്നുന്നു. അബൂട്ടി ആളൊരു രസികനാണ്. അങ്ങോരു പറയുകയാണ്
PROMYSEL IMENI NARIMANOVA എന്ന പേരു ഞാനാദ്യമായി കേട്ടപ്പോള്‍...
ഇവിടെ കാണാം ഒരു മൂന്നു പേജ് പ്രിവ്യൂ അബൂട്ടിയുടെ രസികന്‍ ഇംഗ്ലീഷ് സ്വന്തം അമ്മായിയമ്മയുടെ പേരുകേള്‍ക്കുന്നത്ര നിസ്സാരമായി അസെര്‍ബൈജാനിലെ ഈ ഗ്രാമത്തിന്റെ പേരു കേട്ട ഈ അബൂട്ടി ആരപ്പാ? പുസ്തകം കണ്ടിട്ടില്ല, വാങ്ങിയിട്ടില്ല, വായിച്ചിട്ടില്ല. വെറുതെ തന്നാലും വായിക്കുകയുമില്ല. ഇന്ദുലേഖയിലെ മൂന്നു പേജു കണ്ടപ്പോള്‍ ഒരു അഭിപ്രായം പാസാക്കണമെന്നു തോന്നി. പക്ഷേ ആ പേജില്‍ മാത്രം അതിനുള്ള സൌകര്യം ഇല്ലാതാക്കിവെച്ചിട്ടുണ്ട്. മറ്റു പുസ്തകങ്ങളെപ്പറ്റി സാദ്ധ്യമാണ്. അബൂട്ടിയുടെ കെരന്തത്തെപ്പറ്റി വയ്യ. പലരും വല്ലതുമൊക്കെ പറഞ്ഞു കാണും. കാരണം, പുത്തകത്തിലെ മൂന്നു പേജ് കൊടുത്തതു വെച്ചു നോക്കുമ്പോള്‍ ഉള്ളടക്കം കട്ടതാണെന്നു കാണാം. ഒരു ജെഫ് മില്ലെറെന്ന സായ്പു വാദ്ധ്യാര് കുറച്ചങ്ങനെ ശേഖരിച്ചുവെച്ചത് ചില ഔട്ടികള് ഞൊട്ടിഞൊട്ടി... നേരത്തെ അഭിപ്രായം സാദ്ധ്യമായിരിക്കണം. പുഴയോരം എന്നൊരു ബ്ലോഗര്‍ ചോദിക്കുന്നു Malayalam എന്ന പദത്തെപ്പറ്റി. അതിനു സായിപ്പ് പറയേണ്ടേ അബൂട്ടിയറിയാന്‍? മാതൃഭൂമിയുടെ സൈറ്റില്‍ കാണുന്ന ഈ രസികത്തം മോശമില്ല. അബൂട്ടിയുടെ വേഡ് റെക്കൊഡ്സ് മാതൃഭൂമി വേള്‍ഡ് റെക്കോഡ്സ് ആക്കിയതാണോ എന്തോ.

14 Apr 2009

കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ മണ്ടന്‍ സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍നിന്നു ബിരുദമെടുത്ത ആളാണു നിങ്ങളെങ്കില്‍ കിട്ടിയത് മണ്ടത്തരം എഴുതിവെച്ച സര്‍ട്ടിഫിക്കറ്റ് ആവാന്‍ സാദ്ധ്യതയുണ്ട്. ബി ഏ, ബി എസ് സി ബിരുദധാരികള്‍ക്കു കൊടുക്കുന്നത് മുട്ടനൊരു വ്യാകരണത്തെറ്റുള്ള കടലാസാണ്. ഇതെന്നു തുടങ്ങിയതാണെന്നറിയില്ല. ഏതാണ്ട് ഇരുപതു വര്‍ഷം മുന്‍പേ ഇങ്ങനെയായിരുന്നു. അതിനെപ്പറ്റി കൂടുതല്‍ ഇവിടെ വായിക്കുക.

27 Mar 2009

ഇംഗ്ലീഷ് ഭാഷയ്ക്ക് ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് വക ഒരു സംഭാവന

പ്രശസ്തമായ വിവരാവകാശ നിയമത്തിലൂടെ ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് ഇംഗ്ലീഷ് ഭാഷയ്ക്ക് ഒരു പദം സംഭാവന ചെയ്യുകയുണ്ടായി. malafidely എന്നതാണ് ആ പദം. ഏതോ ഗുമസ്തന്‍റെ കൈക്കുറ്റപ്പാടാവണം ആണത്. കാരണം mala fide (മെയ്‌ല ഫൈഡി) എന്ന collocation തന്നെ adverb ആണെന്നറിയാതെ ആദ്യം അതിനെ ഒറ്റപ്പദമാക്കുകയും പിന്നെയതിന്ന് -ly ചേര്‍ത്തുകൊടുക്കുകയുമാണ് ഉണ്ടായത്. എത്ര വിവരക്കേടായാലും ഇന്‍ഡ്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഒരു നിയമത്തില്‍ രണ്ടു തവണ വരുന്ന പദമായാല്‍ അതിനു നിലയും വിലയുമുണ്ട്. ഈ ബ്ലോഗെര്‍ ഈ പദം തെറ്റാണെന്നു പറഞ്ഞ് ഇന്‍ഡ്യയിലെ മുഖ്യവിവരാവകാശ കമ്മിഷണര്‍ക്ക് ഒരു വര്‍ഷത്തിലേറെ മുമ്പ് ഒരു ഇമെയില്‍ സന്ദേശം അയച്ചു. ഒരു ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് അയച്ച സന്ദേശത്തിന് ഒരു മണിക്കൂറിന്നകം മറുപടി നല്കി കമ്മിഷണര്‍ എന്നെ അത്ഭുതപ്പെടുത്തി. മറുപടിയില്‍ പറഞ്ഞത് ഇന്‍ഡ്യന്‍ ഇംഗ്ലീഷില്‍ അതു സ്വീകാര്യമാണെന്നായിരുന്നു. മറുപടിയോട് എനിക്കു യോജിപ്പില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വബോധം ആദരവുളവാക്കുന്നതാണ്. ഇക്കഴിഞ്ഞ ദിവസം ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‌ഷനറിക്ക് ഞാന്‍ ഈ പദം ചൂണ്ടിക്കാട്ടി. ഓക്സ്ഫഡ് ഡിക്‌ഷനറിയെന്നാല്‍ നമ്മുടെ നാട്ടിലെ പണ്ഡിതന്മാരുടെ കണക്കില്‍ കണ്‍സൈസ് ഓക്സ്ഫഡ് ഡിക്‌ഷനറിയാണ്. ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്‌ഷനറിയെന്നത് ഇപ്പോള്‍ ഇരുപതും പിന്നെയൊരു മൂന്നും വാല്യങ്ങളിലുള്ള ബൃഹത്തായ ഗ്രന്ഥമാണ്. ഈ പദത്തെക്കുറിച്ച് അവര്‍ പറഞ്ഞതിന്‍റെ പൊരുള്‍ ഇങ്ങനെ. അതില്‍ വ്യാകരണപ്പിഴ രണ്ടെണ്ണമുണ്ട്. ഒന്ന് അത് ലാറ്റിനും ഇംഗ്ലീഷും മിശ്രണം ചെയ്യുന്നു. രണ്ട് mala fide തന്നെ adverb ആയിരിക്കെ -ly ചേര്‍ക്കുന്നത് വ്യാകരത്തിനു നിരക്കുന്നതല്ല. എങ്കിലും വ്യാകരണപ്പിഴ എന്തിനെങ്കിലും ഉതകുകയാണെങ്കില്‍ അതു സ്വീകാര്യമെന്നു കരുതുന്ന ധാരാളം ആളുകളുണ്ട്. പുതിയ പദങ്ങളുടെ ശേഖരത്തില്‍ ഞങ്ങളിത് ഉള്‍പ്പെടുത്തുകയും ഈ പദത്തിന്‍റെ ഭാവി നിരീക്ഷിക്കുകയും ചെയ്യും. malafidely യോടൊപ്പം മറ്റൊരു ഫ്രെയ്സും കൂടി ചൂണ്ടിക്കാണിച്ചിരുന്നു. Suo moto ആയിരുന്നു അത്. suo motu എന്ന ഫ്രെയ്സ് എങ്ങനെ suo moto എന്ന രൂപത്തില്‍ ഇന്നാട്ടില്‍ പ്രസിദ്ധമായി എന്നറിയില്ല. Wren & Martin നോ അതുപോലെ വല്ലവരുമോ ഒപ്പിച്ചതാണോ? രാമലിഗം പിള്ളയുടെ പേരുവെച്ചു കേരളത്തില്‍ പത്തുലക്ഷം കോപ്പി വിറ്റ തട്ടിപ്പു നിഘണ്ടുവിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുകളില്‍ പറഞ്ഞ OED യില്‍ തെറ്റുകളുണ്ടെന്നു രാമലിംഗം എഡിറ്റു ചെയ്ത വാര്യരുമാര്‍ കണ്ടെത്തിയെന്ന് രാമലിംഗം വിറ്റു കേമനായ കേരളത്തിലെ പ്രമുഖ പ്രസാധകന്‍ പറഞ്ഞു. നാലു കൊല്ലം മുമ്പാണ്. അവരത് OED എഡിറ്റര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും തിരുത്തുമെന്ന ഉറപ്പ് കിട്ടിയെന്നുംകൂടി ചങ്ങാതി പറഞ്ഞു. ഞാനിക്കാര്യം OED യോടു ചോദിച്ചു. ആരും അങ്ങനെയൊന്നും തങ്ങളെ അറിയിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. വാസ്തവത്തില്‍ OED യെ തിരുത്തി ഈ വങ്കന്‍ നിഘണ്ടു! tomorrow come never എന്ന phrase തിരുത്തി tomorrow comes never എന്ന് അച്ചടിച്ചു കുറെ എഡിഷന്‍ വിറ്റു ഈ വിദ്വാന്മാര്‍! ഈ വിഡ്ഢികളെപ്പറ്റി ഭാഗ്യത്തെ കവച്ചു കടന്ന മണ്ടന്‍ നിഘണ്ടു എന്ന പേരില്‍ നേരത്തേ ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.

22 Mar 2009

സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ആകുന്നു

സൂര്യനുതാഴെയുള്ള വിഷയങ്ങളെപ്പറ്റി പറഞ്ഞു നേരം കളയുന്ന കോളമെഴുത്തുകാരുടെ കൂട്ടത്തില്‍ വെയ്ക്കാന്‍ പറ്റില്ല തമോരന്ധ്രങ്ങളില്‍ ആഴ്ന്നിറങ്ങി ഖഗോളത്തിന്‍റെ ആഴവും പരപ്പും അളന്ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ആഴ്ചതോറും വിളമ്പുന്ന ശ്രീമാന്‍ സി. എച്ച്. കുഞ്ഞികൃഷ്ണകുറുപ്പ് അവര്‍കളെ. അദ്ദേഹം അകക്കണ്ണുകൊണ്ട് കണ്ടറിയുന്ന സത്യങ്ങള്‍ മാതൃഭൂമി വായിക്കുന്ന പാമരന്മാര്‍ക്കുകൂടി പകരാന്‍ പത്രാധിപന്മാര്‍ അദ്ദേഹത്തിന് ഞായറാഴ്ച പതിപ്പില്‍ ഒരു ഭാഗം പതിച്ചുനല്കിയിട്ടുണ്ട്. ഈയാഴ്ചത്തെ പ്രാപഞ്ചിക സത്യങ്ങളാണ് ചിത്രരൂപത്തില്‍. പ്രപഞ്ചത്തിന്‍റെ അന്ത്യത്തെപ്പറ്റിയാണ് പ്രവചനം. ശ്യാമപദാര്‍ത്ഥമാണ് ലേഖനത്തിലെ പ്രധാന സാമഗ്രി. തമോദ്വാരങ്ങളിലും ശ്യാമപദാര്‍ത്ഥങ്ങളിലും ഖഗോളശാസ്ത്രജ്ഞനു താത്പര്യമുണ്ടാവുന്നത് സ്വാഭാവികം, കുറ്റം പറയരുത്. തുടക്കത്തിലേ പറയട്ടെ ഇദ്ദേഹത്തിന്‍റെ പ്രപഞ്ചവിജ്ഞാനമൊന്നും ഗ്രഹിക്കാനുള്ള ശേഷി ഈ ബ്ലോഗെര്‍ക്കില്ല. എങ്കിലും ഇന്നു രാവിലെ ഈ കോളമൊന്ന് ഓടിച്ചുവായിച്ചപ്പോള്‍ തോന്നിയ വികല്പമാണ് ഈ പോസ്റ്റിനു കാരണം. മണ്ടന്മാരോട് ഈ ബ്ലോഗെര്‍ക്കു വലിയ ഇഷ്ടമാണ്. ചിലരെ കാണുമ്പോള്‍ അവരെപ്പറ്റി പറയാന്‍ വാക്കുകള്‍ കിട്ടാതെ വരും. (ഉദാഹരണത്തിന് രാമലിംഗം പിള്ള നിഘണ്ടു എഡിറ്റു ചെയ്ത എന്‍. വി. കൃഷ്ണവാര്യര്‍ അവര്‍കള്‍.) മരമണ്ടന്‍, പമ്പരവിഡ്ഢി, വിഡ്ഢിക്കൂശ്മാണ്ഡം, അന്നത്തിനു പകരം മറ്റെന്തൊക്കെയോ തിന്നുന്നവന്‍ എന്നൊക്കെ നിരൂപിച്ച് ഏതെങ്കിലും കള്ളിയില്‍ അവരെ ഒതുക്കാന്‍ നോക്കും. എന്നാല്‍ സി. എച്ച്. കുഞ്ഞികൃഷ്ണകുറുപ്പിനെ ഒതുക്കാന്‍ കള്ളിയൊന്നും കണ്ടില്ലെന്നതായിരുന്നു വികല്പം. ഒടുക്കം നിശ്ചയമായി.
ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ശ്രീ സി. എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ആകുന്നു.
മൂന്നു നാലു കൊല്ലം മുന്‍പ് ഇദ്ദേഹത്തിന്‍റെ കോളത്തെപ്പറ്റി അഭിപ്രായം എഡിറ്ററന്മാരെ ഇമെയിലായി അറിയിക്കാറുണ്ടായിരുന്നു. പക്ഷേ ഇദ്ദേത്തിന്‍െ അഭൌമ വിജ്ഞാനം പാമരന്മാരുടെ കണ്ണു തട്ടി മലീമസമാവുന്നതില്‍ അവര്‍ക്കൊന്നും ഒരിണ്ടലുമില്ല. അസ്പൃശ്യമായ തമോഗഹ്വരങ്ങളെ വെറുതേ വിടുകയേ രക്ഷയുള്ളൂവെങ്കിലും കുറുപ്പിന്‍റെ പ്രപഞ്ചവിജ്ഞാനത്തിലെ അത്രയൊന്നും അഭൌമമല്ലാത്ത ചില കാര്യങ്ങള്‍ ഒന്നു തൊട്ടുനോക്കുക എന്നൊരു മാമൂല്‍ ബാക്കിയുണ്ട്. പത്തുകൊല്ലം മുമ്പ് ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടുപിടിത്തമുണ്ടായി. എന്താണത്? അറിയാന്‍ കഴിയാത്ത ഇതിന് ശ്യാമപദാര്‍ത്ഥം എന്നു സംജ്ഞ നല്കിയത്രേ. Darkmater. ജെര്‍മ്മനാണെന്നൊന്നും കരുതരുത്. Dark Matter ആണ് സാധനം. (ഈ ആശയം പത്തല്ല ഒരെഴുപത്തഞ്ചുകൊല്ലം മുമ്പുണ്ടായതെന്നാണ് തികച്ചും ഭൌമമായ ആ വിജ്ഞാനകോശം പറയുന്നത്.) ഈ സാധനം പ്രപഞ്ചത്തിന്‍റെ ആത്യന്തികവിധിക്കു കാരണമാവുമെന്ന് ശാസ്ത്രജ്ഞന്മാര്‍ പ്രസ്താവിച്ചത്രേ. ഇങ്ങനെ പത്തുകൊല്ലം മുന്‍പ് ചില പ്രധാനപ്പെട്ട ഗവേഷണ ഫലങ്ങള്‍ പുറത്തു വന്നത് Dark Matter നെപ്പറ്റിയല്ല, Dark Energy യെപ്പറ്റിയാണ്. കുറുപ്പിന്‍റെ ഉറപ്പ് എന്തായിരുന്നാലും ശരി. കുറുപ്പ് എവിടെ തപ്പുന്നു, ശ്യാമസാധനം എവിടെക്കിടക്കുന്നു! പ്രാപഞ്ചിക ശാസ്ത്രജ്ഞനായ "ലിഡ് ക്രിസി"യെ ഉദ്ധരിക്കുന്നു കുറുപ്പ്. ആരാണാവോ ഈ പ്രാപഞ്ചിക ശാസ്ത്രജ്ഞന്‍? സാദ്ധ്യമായ സ്പെല്ലിങ്ങ് എല്ലാം വെച്ച് സെര്‍ച്ചു ചെയ്തിട്ടും ഇങ്ങനെയൊരു ദേഹത്തെ കാണുന്നില്ല. കുറുപ്പിനൊപ്പം തമോരന്ധ്രങ്ങള്‍ തോണ്ടുന്നവനാവാം. മുന്‍പൊരിക്കല്‍ അലന്‍ ബോസ് എന്ന യു എസ് ശാസ്തജ്ഞന്‍ സത്യേന്ദ്ര നാഥ ബോസിന്‍റെ അനന്തിരവനോ മറ്റോ ആണെന്ന് ഇതേ സാധനത്തില്‍ എഴുതി. അവസാനം അല്ലെന്നറിയാന്‍ അത് അലന്‍ ബോസിനോടുതന്നെ ചോദിക്കേണ്ടിവന്നു. ഈ ഇന്ത്യക്കാരുടെ ഓരോ സംശയങ്ങള്‍ എന്ന വെറിയോടെ No എന്ന ഒറ്റപ്പദമായിരുന്നു അലന്‍ ബോസിന്‍റെ മറുപടി."ബ്രിയാന്‍ ഷിമിന്‍", മറ്റൊരിടത്ത് "ഷിമിറ്റ്" (Brian P. Schmidt ആണ് ആള്‍), "ലോറന്‍സ് വെര്‍ക്കിളി നാഷണല്‍ ലബോറട്ടറി" (Lawrence Berkeley National Laboratoryയില്‍ വെര്‍ക്കിളി നോക്കിയിട്ട് കാണുന്നില്ല), സോള്‍ പെര്‍മ്യൂട്ടര്‍ മറ്റൊരിടത്ത് പേള്‍ മൂട്ടേഴ്സ് (Saul Perlmutter ആണ് പെര്‍മ്യൂട്ടറും പേള്‍ മൂട്ടേഴ്സും ആവുന്നത്) എന്നൊക്കെ ചില കണ്ടുപിടിത്തങ്ങള്‍ കുറുപ്പ് വകയായി കാണുന്നുണ്ട്. അതുപോലെയാവാം മേലെപ്പറഞ്ഞ പ്രാപഞ്ചികനും.
ഷിമിറ്റും പേള്‍ മൂട്ടേഴ്സും പരീക്ഷണത്തിനുവേണ്ടി ഉപയോഗിച്ചത് ഐ. എ. സൂപ്പര്‍നോവ ആയിരുന്നു.
ഈ ഐ എ സൂപ്പര്‍നോവ കുറുപ്പിന്‍റെ കൂര്‍ത്ത ബുദ്ധിയുടെ ഉത്പന്നമാണ്. സൂപ്പര്‍നോവ#ക്ലാസിഫിക്കേഷന്‍ നോക്കുക. റ്റൈപ്പ് I, റ്റൈപ്പ് II എന്നിങ്ങനെയുള്ള ക്ലാസിഫിക്കേഷനാണ് ഐ എ എന്നു കൂര്‍പ്പിച്ചെടുത്തത്. കുത്തനെ നില്ക്കുന്ന ഒരു വര കണ്ടു കുറുപ്പ് അത് ഐ ആണെന്നു ധരിച്ചുപോയി. സൂപ്പര്‍നോവയുടെ ക്ലാസിഫിക്കേഷന്‍പോലുള്ള നിസ്സാരകാര്യങ്ങളൊന്നും പ്രതിബന്ധമാകാത്തതുകൊണ്ടാണല്ലോ കുറുപ്പിന് ഇങ്ങനെ തമോരന്ധ്രങ്ങളില്‍ ഊളിയിട്ട് അലൌകിക ജ്ഞാനകണങ്ങളുമായി വരാനാവുന്നത്. കുറുപ്പിനെവിട്ട് ഇനി ഭൌതികകാര്യങ്ങളിലേക്കു തിരിച്ചുവരാം.ഇവിടെ പരാമര്‍ശിക്കപ്പെട്ട കോളവും കോളമെഴുത്തുകാരനും വര്‍ഷങ്ങളായി മാതൃഭൂമിയില്‍ എഴുതുന്നു. പത്രത്തില്‍ ഓരോ മാസവും ഈ മാസത്തെ ആകാശം എന്ന പേരില്‍ കോളം. വര്‍ത്തമാന പത്രത്തില്‍ ഇടക്കിടെ (ഇപ്പോഴങ്ങനെ കാണാറില്ല) byline. കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ജ്യോതിശ്ശാസ്ത്രം, പ്രപഞ്ചോത്പത്തി മുതലായ കാര്യങ്ങള്‍ വര്‍ഷങ്ങളായി കുത്തകയാക്കിവെച്ചിരിക്കുന്ന ഇദ്ദേഹം ശരിയായ അര്‍ത്ഥത്തില്‍ സാക്ഷരന്‍പോലുമല്ല. പിന്നെന്താണ് ഈ പത്രത്തിന് ഇയ്യാള്‍ അനുപേക്ഷണീയനാവാന്‍? ഇവിടെ പരാമര്‍ശിക്കുന്ന കോളത്തില്‍നിന്ന് വായനക്കാരിക്ക്/കാരനു കിട്ടുന്ന വിജ്ഞാനമെന്താണ്.
പത്തുകൊല്ലം മുമ്പ് ഞെട്ടിക്കുന്ന ഒരു കണ്ടുപിടിത്തമുണ്ടായി. ശ്യാമപദാര്‍ത്ഥം എന്ന സാധനം (പുനരുക്തി മറക്കുക) പ്രപഞ്ചത്തിന്‍റെ വികാസത്തെ ത്വരപ്പെടുത്തുന്നു. ഈ സാധനം അമ്മായിയമ്മയും നാത്തൂനും എന്നപോലെ ഊര്‍ജ്ജ സാന്ദ്രതയുമായി ഒത്തുചേര്‍ന്ന് പ്രപഞ്ചത്തെ വേര്‍പെടുത്തും. ഒരു ഷിമ്മും ഒരു മൂട്ടയും ചേര്‍ന്നാണ് ഇതു കണ്ടുപിടിച്ചത്. ഐ.എം വിജയനെയും സാമ്പാര്‍പ്പെടിയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു സൂപ്പര്‍നോവയാണ് ഇവര്‍ പരീക്ഷണത്തിനുപയോഗിച്ചത്. ശാസ്ത്രജ്ഞാന്മാരൊക്കെ പേടിച്ച് വയറിളകി ഇരിക്കുകയാണ്. വായനക്കാരും പേടിച്ചു തുടങ്ങണമെന്നതുകൊണ്ട് മാതൃഭുമിയില്‍ ശ്രീ കുറുപ്പ് ഇതൊക്കെ കണ്ടുപിടിച്ച് എഴുതുന്നു.
ഇതാണ് സാക്ഷരലക്ഷങ്ങള്‍ക്കുവേണ്ട വിജ്ഞാനം.

17 Mar 2009

ഓണ്‍ലൈന്‍ വിജ്ഞാനം സര്‍ക്കാര്‍ വക

ആളുകളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ തട്ടിപ്പടച്ച ഒരു വെബ്സൈറ്റാണ് ഇവിടെ പ്രതിപാദ്യം. വെബ്4ഓള്‍ ആണത്. സര്‍വ്വവിജ്ഞാനകോശം എന്ന സര്‍ക്കാര്‍ പ്രസിദ്ധീകരണത്തിലെ റ്റെക്സ്റ്റ് യൂനികോഡിലേക്കു മാറ്റി പ്രസിദ്ധീകരിക്കുന്നതാണ് അവിടത്തെ ഏര്‍പ്പാട്. ഈ അടുത്ത ദിവസം വരെ ഇതിന്‍റെ രൂപം ആര്‍ക്കും എക്കൌണ്ട് ഉണ്ടാക്കി എഡിറ്റു ചെയ്യാമെന്ന തോന്നലുളവാക്കും വിധമായിരുന്നു. ഗൂഗ്ള്‍ കേഷിലെ പേജിന്‍റെ സ്ക്രീന്‍ഷോട്ടില്‍ മുകളില്‍ വലത്തേയറ്റത്തു കാണുന്ന create account എന്ന ലിങ്ക് നോക്കുക. ചില പ്രകടമായ തെറ്റുകള്‍ കണ്ടപ്പോള്‍ ടോക്പേജില്‍ അതിനെപ്പറ്റി അഭിപ്രായം രേഖപ്പെടുത്താമെന്നു കരുതി എക്കൌണ്ട് ഉണ്ടാക്കാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് ഈ രൂപം ആളെപ്പറ്റിക്കുന്നതാണെന്നു മനസ്സിലായത്. വെബ്മാസ്റ്ററുടെ ഇമെയില്‍ ഐഡി സൈറ്റില്‍ ലഭ്യമാണ്. ആ അഡ്രസ്സിലേക്ക് ഒരു മെയില്‍ അയച്ചു. തെറ്റുധരിപ്പിക്കുന്ന രൂപത്തെപ്പറ്റിയും ഒരു ലേഖനത്തിന്‍റെ തലക്കെട്ടിലെ തെറ്റിനെപ്പറ്റിയും അതില്‍ പറഞ്ഞിരുന്നു. Abbey Theatre നെപ്പറ്റിയുള്ള ലേഖനത്തിന്‍റെ തലക്കെട്ടിനെപ്പറ്റിയായിരുന്നു പറഞ്ഞത്. മറുപടിയൊന്നും വന്നില്ല. പിന്നീടൊരു ദിവസം ഇക്കാര്യം ഓര്‍മ്മവന്നപ്പോള്‍ പഴയ മെയിലിനെപ്പറ്റി ഓര്‍മ്മിപ്പിച്ചുകൊണ്ട് രണ്ടാമത് ഒരു സന്ദേശംകൂടി അയച്ചു. അതിനു വന്ന മറുപടി ഒന്നാന്തരമായിരുന്നു. ആരെന്നില്ല, എന്തെന്നില്ല. ഒറ്റവാക്യം.
What is wrong with the title?
ഒരു മറുപടി അയയ്ക്കുമ്പോള്‍ പാലിക്കേണ്ട ചിട്ടയോ മര്യാദയോ ഇല്ല. ഞാനുന്നയിച്ച പ്രധാനവിഷയത്തെപ്പറ്റി പരാമര്‍ശമേയില്ല! എന്തൊരു വിജ്ഞാനകൌശികന്‍! അതിന് അതേ നാണയയത്തില്‍ ഞാന്‍ തിരിച്ചടിച്ചു.
The chief problem must be that you are not good for the job as is evident from the impolite and unintelligent way you replied. Other problems, you will see by and by.
(ഒരുപക്ഷേ ഈ പാവം വെബ്മാസ്റ്റര്‍ ഒരു വിരലുപയോഗിച്ചു കുത്തിക്കുത്തി അരമണിക്കൂറെടുത്തു രചിച്ചതാവാം ആ മറുപടി. മറുപടിയില്‍ പാലിക്കേണ്ട മര്യാദ അതില്‍ പാലിക്കണമെങ്കില്‍ അയാള്‍ക്കൊരു ദിവസം മുഴുവനിരുന്നു കീബോര്‍ഡില്‍ തിരുപ്പിടിക്കേണ്ടി വരുമായിരിക്കാം.) ഏതായാലും അബി തിയെറ്റര്‍ എന്ന രണ്ടു പ ദമുള്ള തലക്കെട്ടിനെ ഒറ്റപ്പദമാക്കി എഴുതിയത് ചൂണ്ടിക്കാട്ടിയാലും മനസ്സിലാവാത്ത ആള്‍ വിജ്ഞാനകോശത്തിന്‍റെ നാലയലൊത്തൊന്നും നില്‍ക്കാന്‍ പാടില്ല. ഇത്തരക്കാരുടെ നിയന്ത്രണത്തില്‍ ഈ കോശം അറിവില്ലായ്മയുടെ സമാഹാരമായി അനുദിനം വളരുന്നു. കണ്‍വേര്‍ട് ചെയ്തെടുക്കുന്ന റ്റെക്സ്റ്റ് പെയ്സ്റ്റു ചെയ്യുന്നതിലപ്പുറം ഒന്നും അറിയാത്തവര്‍ സര്‍ക്കാര്‍മുറപോലെ (പത്തു മുതല്‍ അഞ്ചുവരെ വിജ്ഞാനകോശ രചന, ഇടയ്ക്ക് ചോറിനും ചായയ്ക്കും ഇടവേള) ഓണ്‍ലൈന്‍ വിജ്ഞാനം വിളമ്പോള്‍ സംഭവിക്കുന്നതെന്തെന്ന് ദസ്തായെവ്സ്കിയെപ്പറ്റിയുള്ള ഈ പേജ് നോക്കിയാല്‍ മതി. ഫോര്‍മാറ്റ് ചെയ്യാനറിയാത്തതുകൊണ്ടോ സര്‍ക്കാര്‍ മുറയില്‍ formatting ഇല്ലാത്തതുകൊണ്ടോ ഒറ്റ വരിയില്‍ നീളത്തില്‍ക്കിടക്കുന്ന റ്റെക്സ്റ്റിന്‍റെ വലുപ്പം നോക്കുക:
പട്ടാളത്തിലെ ഡോക്ടറായ മിഖയില്‍ ദസ്തയെവ്സ്കിയുടെയും ആത്മീയകാര്യങ്ങളില്‍ തത്പരയായിരുന്ന മരിയയുടെയും ഏഴുമക്കളില്‍ രണ്ടാമനായി 1821 ഒ. 30-ന് ഫയദോര്‍ ദസ്തയെവ്സ്കി മോസ്ക്കോയില്‍ ജനിച്ചു. കുട്ടിക്കാലത്ത് അമ്മയുടെ സ്വാധീനം കൊണ്ട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ പാരമ്പര്യങ്ങളില്‍ ഫയദോര്‍ ആകൃഷ്ടനായിരുന്നു. കര്‍ക്കശനും സംശയാലുവുമായിരുന്ന പിതാവ് ഉണ്ടാക്കുന്ന കുടുംബകലഹങ്ങള്‍ ഫയദോറിന്റെ മനസ്സിനെ ഭയവിഹ്വലതകള്‍കൊണ്ട് നിറച്ചിരുന്നു. രോഗബാധിതയായിരുന്ന മാതാവ് 1837 ഫെ. 22-ന് 37-ാം വയസ്സില്‍ അന്തരിച്ചു. 16-ാമത്തെ വയസ്സില്‍ ഫയദോര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. 22-ാം വയസ്സില്‍ പ്രശസ്തമായ നിലയില്‍ എന്‍ജിനീയറിങ് ബിരുദം നേടി. തുളാ പ്രവിശ്യയ്ക്കടുത്ത് തന്റെതന്നെ ചെറിയ കൃഷിത്തോട്ടത്തില്‍വച്ച് 1939-ല്‍ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം. എന്‍ജിനീയറിങ് കോളജിലെ പഠനം പൂര്‍ത്തിയാക്കിയതിനുശേഷം 1843-ല്‍ യുദ്ധകാര്യ മന്ത്രാലയത്തിലെ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിയില്‍ പ്രവേശിച്ചു.
ഈ പോസ്റ്റ് എഴുതുന്നതിന്‍റെ തലേദിവസം പെയ്സ്റ്റു ചെയ്ത ലേഖനമാണത്. എന്നാല്‍ നാളെ അതൊക്കെ ഫോര്‍മേറ്റു ചെയ്തും
ഉീീല്സ്യെ, എലീറീൃ ങശസവമശഹ്ീശരവ
(blind conversion മൂലം മലയാള ലിപിയിലേക്കു മാറിയ English text) ഇംഗ്ലീഷിലേക്കു മാറ്റിയും വായനയ്ക്കു പാകമാക്കുമെന്നു വിചാരിക്കരുത്. ഒരു വര്‍ഷം പഴക്കമുള്ളതു മുതല്‍ മിക്കവാറും ലേഖനങ്ങളുടെ സ്ഥിതിയിതാണ്. വെറുതെയാണോ സര്‍ക്കാര്‍കാര്യം മുറപോലെ എന്ന ചൊല്ലുണ്ടായത്. മുകളിലെ ലേഖനത്തിന്‍റെ അവസാനം പെരുമ്പടവം ശ്രീധരന്‍ എന്നൊരു പേരു കാണാം. ഈ ലേഖനം സര്‍വ്വവിജ്ഞാനകോശം എന്ന പുസ്തകത്തിനുവേണ്ടി എഴുതിയിരിക്കുന്നത് ശ്രീ ശ്രീധരനാണ് എന്നുവേണം ഇതില്‍നിന്നു കരുതാന്‍. മുകളില്‍ ഉദ്ധരിച്ച ഭാഗത്ത് ദസ്തായെവ്സ്കിയുടെ പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നതിനെപ്പറ്റി പറയുന്നു.
പിതാവിനെ തൊഴിലാളികള്‍ അടിച്ചുകൊന്നു. പിതാവിന്റെ മരണം കണ്ട് ഉണ്ടായ ഞെട്ടലില്‍നിന്നായിരുന്നു 'ദിവ്യരോഗ'മെന്ന് ദസ്തയെവ്സ്കി കരുതിയിരുന്ന അപസ്മാരത്തിന്റെ ആരംഭം.
തല്ലിക്കൊല്ലുന്നു, അതു കണ്ടു, അപസ്മാരവും വന്നു. നല്ല പൊരുത്തം. ഇതിനു പക്ഷേ വാസ്തവവുമായി എന്തെങ്കിലും പൊരുത്തമുണ്ടോ? ഇംഗ്ലീഷ് വിക്കിപീഡിയയില്‍നിന്നുള്ള ഈ ഭാഗം വായിക്കുമ്പോള്‍ മനസ്സിലാവുന്നത് ഇല്ലെന്നാണ്.
Fyodor's father died in 1839. Though it has never been proven, it is believed by some that he was murdered by his own serfs.[6] According to one account, they became enraged during one of his drunken fits of violence, restrained him, and poured vodka into his mouth until he drowned. An account similarly noted in "Notes From the Underground." Another story holds that Mikhail died of natural causes, and a neighboring landowner invented the story of his murder so that he might buy the estate inexpensively.
പെരുമ്പടവത്തിന്‍റേത് പൈങ്കിളി വിജ്ഞാനമാവാനേ സാദ്ധ്യതയുള്ളൂ. താഴെപ്പറയുന്നതുകൂടി നോക്കുക:
'ചൂതാട്ടക്കാരന്‍' എഴുതുന്ന ദിവസങ്ങളില്‍ ദസ്തയെവ്സ്കി അനുഭവിച്ച വന്യവും ഭ്രാന്തവുമായ ആത്മസംഘര്‍ഷങ്ങളെയും സര്‍ഗാത്മക വ്യഥയെയും കഥാവസ്തുവാക്കി പെരുമ്പടവം ശ്രീധരന്‍ എഴുതിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവല്‍ മലയാളത്തില്‍ വേറിട്ടു നില്ക്കുന്ന ഒന്നാണ്.
ലേഖനം പെരുമ്പടവം എഴുതിയതാണെങില്‍ മുകളിലുദ്ധരിച്ച പ്രസ്താവത്തെപ്പറ്റി പറയാവുന്നത് ഉളുപ്പില്ലായ്മ എന്നുമാത്രമാണ്. വേറിട്ടു നില്കുകയോ നില്ക്കാതിരിക്കുകയോ ചെയ്യട്ടെ, ഒരു വിജ്ഞാനകോശത്തിലേക്കുള്ള ലേഖനത്തില്‍ സ്വന്തം കൃതിയെപ്പറ്റി വേറിട്ടുനില്ക്കുന്നതെന്നു വിലയിരുത്തുന്നത് അല്പത്തമാണ്. മലയാളം ബ്രിട്ടാനിക്ക എന്ന തട്ടിപ്പു പുസ്തകത്തില്‍ (ഡി സി ബുക്സും ബ്രിട്ടാനിക്ക ഇന്‍ഡ്യയും ചേര്‍ന്നു പ്രസിദ്ധീകരിച്ചത്) കേരളം എന്ന ലേഖനത്തില്‍ കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതില്‍ ഡി സി ബുക്സ് വഹിച്ച സ്തുത്യര്‍ഹമായ പങ്ക് എടുത്തു പറയുന്നതുപോലെ അശ്ലീലം.